വാസ്തുവഴികളിൽ ഒരു കള്ളൻ


 അടുക്കളഭാഗത്തുള്ള  ജനല്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. അടുക്കളയില്‍   നിന്ന് ഇടനാഴിയിലേക്കുള്ള വാതിൽ ഒച്ചയുണ്ടാക്കാതെ തള്ളിത്തുറന്ന് കള്ളന്‍  ഇടനാഴിയിലെ ഇരുളിലേക്ക് പ്രവേശിച്ചു.....

- അമാനുഷികശേഷികളുള്ള  ഒരു കള്ളനായിരുന്നു അയാൾ.

ഏത് കൊടിയ  ഇരുട്ടിനെയും  വകഞ്ഞുമുന്നേറാനാവുന്ന കണ്ണുകളായിരുന്നു അയാളുടേത്.  ഏതൊരു നേര്‍ത്ത ശബ്ദവീചിയേയും   അയാളുടെ  കര്‍ണപുടങ്ങള്‍ക്ക് തിരിച്ചറിയാനാവുമായിരുന്നു.   സൗമ്യവും, ശാന്തവുമായിരുന്നു അയാളുടെ  മുഖഭാവം. ചുമരുകൾ തുരന്നും, ജനൽക്കമ്പികൾ വളച്ചും., അകത്തളങ്ങളിലെ ഇരുണ്ട അനിശ്ചിതത്വങ്ങളിലേക്ക് നൂണ്ടിറങ്ങുമ്പോഴും ആത്മവിശ്വാസം സൗമ്യമായ ഒരു പുഞ്ചിരിയായി അയാളുടെ മുഖത്ത് തെളിഞ്ഞുനിന്നു.

കാവല്‍നായ്ക്കള്‍  അയാളില്‍നിന്നു  പ്രസരിച്ചിരുന്ന പ്രത്യേകതരം  ഗന്ധത്തില്‍  വിനീതവിധേയരായി.   അയാളുടെ  സ്പര്‍ശനത്തില്‍  ഇരുമ്പഴികളും, സ്റ്റീൽ അൽമാരകളും  ലോഹപാളികള്‍ക്ക് സഹജമായ  പ്രകമ്പനങ്ങള്‍  പുറപ്പെടുവിച്ചില്ല....

-  ഉറങ്ങുന്നവരുടെ.,  നിദ്രയുടെ ആഴമളക്കാനും,  അവരുടെ സ്വപ്നസഞ്ചാരത്തിന്റെ  പാതകള്‍  തിരിച്ചറിയാനും  അയാള്‍ക്ക് കഴിയുമായിരുന്നു.

- സ്വപ്നവും, യാഥാർത്ഥ്യവും തമ്മിലുള്ള  അന്തരം  കൃത്യമായി കണക്കുകൂട്ടി  ഒരോ  സ്വപ്നസഞ്ചാരിയുടേയും  ദിശാപരിക്രമണങ്ങൾ  അകക്കണ്ണിൽ  കാണാനുള്ള ത്രികാലജ്ഞാനവും  ആ  കള്ളനുണ്ടായിരുന്നു.

ഒരിളംകാറ്റുപോലെ  മുറികളില്‍  പ്രവേശിച്ച്  ആരുമറിയാതെ കളവുമുതലുമായി പുറത്തുകടക്കാൻ അയാൾ വിദഗ്ദനായിരുന്നു.

- കള്ളന്‍  മുറികളില്‍  നിന്ന്  മുറികളിലേക്ക്  നീങ്ങാന്‍  തുടങ്ങി....

ഒന്നാമത്തെ  മുറിയില്‍   'ചെറിയ  പെണ്‍കുട്ടി'   ഉറങ്ങുകയായിരുന്നു. അവളുടെ  സ്വപ്നത്തില്‍  'ഛോട്ടാഭീം'  എന്ന കാര്‍ട്ടൂണ്‍ കഥാപാത്രവും  അതിലെ  കുട്ടികളും നിറഞ്ഞു നിന്നു. 'കാലിയ' എന്ന ഭീകരന്റെ  തടവറയിൽ  നിന്നും,  'ഇന്ദുവതി'യെന്ന  രാജകുമാരിയെ രക്ഷിക്കാനായി 'ധോലക് പൂരിലെ' മലഞ്ചരിവിലൂടെ ആവേശപൂര്‍വ്വം നടന്നു പോവുന്ന അവളുടെ  സ്വപ്നസഞ്ചാരങ്ങള്‍  കണ്ട്  കള്ളന്  ഉള്ളില്‍  ചിരിവന്നു.....

- അൽപ്പനാളുകൾ  കഴിയുമ്പോൾ  കളിക്കോപ്പുകളും   വർണസ്വപ്നങ്ങളുമില്ലാതെ  അനാഥാലയത്തിന്റെ  നീണ്ട വരാന്തയുടെ അറ്റത്ത് വിഷാദപൂർവ്വം തലകുമ്പിട്ടിരിക്കുന്ന ആ കുട്ടിയുടെ  രൂപം  അപ്പോൾ  കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞു. ജുവനൈൽ ഹോമുകളിലെ  വിങ്ങുന്ന ഏകാന്തതയിൽ അവൾ കൗമാരം പിന്നിടുന്നതും, വിഷാദക്കുരുക്കിൽ  തൂങ്ങിയാടി ജീവിതം അവസാനിപ്പിക്കുന്നതും ഉൾക്കാഴ്ചകളായി കള്ളൻ അറിഞ്ഞു....- ദുരിതക്കയത്തിലേക്ക് ഒഴുകിപ്പോവുന്ന ഒരു ജീവിതത്തിന്റെ  അൽപ്പമാത്രയായ സൗഭാഗ്യങ്ങളിൽ നിന്ന്  ഒന്നും അപഹരിക്കാതിരുന്നാലോ  എന്ന് ഒരുനിമിഷം ചിന്തിച്ചെങ്കിലും.,  അതീവ ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക്  അത്തരം നിര്‍മലമായ ഹൃദയഭാവങ്ങള്‍ ഒരിക്കലും വന്നുകൂടാത്തതാണെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ മുറിയില്‍  ചിതറിക്കിടന്ന കളിക്കോപ്പുകള്‍ക്കിടയില്‍ പരതാന്‍ തുടങ്ങി....

നാണയങ്ങള്‍ ഇട്ടുവെക്കുന്ന വെളുത്ത മുയലിന്റെ ആകൃതിയിലുള്ള  പെട്ടിയും, നൃത്തം വെക്കുന്ന  നാടോടിപ്പെണ്ണും, കറങ്ങിയോടുന്ന തീവണ്ടിയും  ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ട് കുട്ടിയുടെ  സ്വപ്നസഞ്ചാരങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി കണ്ണെറിഞ്ഞ്., ചെറുപുഞ്ചിരിയോടെ  കള്ളന്‍  മുറിവിട്ടു പോയി.

രണ്ടാമത്തെ  മുറിയില്‍  'കുട്ടിയുടെ അച്ഛനും,അമ്മയും' ഇണചേരുകയായിരുന്നു.  തുടുത്ത മാംസപേശികളുള്ള  കൂട്ടുകാരനെ  മനസ്സിൽ ധ്യാനിച്ച്  അവളും, അതിശയകരമായ  അംഗലാവണ്യമുള്ള  കൂട്ടുകാരിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അയാളും തികച്ചും കപടമായ പ്രണയനാട്യങ്ങളോടെ ഇണചേരുമ്പോള്‍   അപഥസഞ്ചാരങ്ങളുടെ  ആവേഗങ്ങള്‍ കണ്ട് കള്ളന്‍   ഊറിച്ചിരിച്ചുപോയി.....

- അൽപ്പനാളുകൾക്കുശേഷം  അതേ  കിടപ്പറയിൽ  വെച്ച്  അവളേയും, ജാരനേയും  അയാൾ  വെട്ടിനുറുക്കുന്നതും,  തുടർന്ന് കൊടിയ  ഉന്മാദത്തിന്റെ  അശാന്തിയിൽ  അയാൾ  ഓടി അകലുന്നതും, തെരുവോരത്ത് അനാഥശവമായി അയാൾ അവസാനിക്കുന്നതും., കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞുവന്നു.... - തകർന്നടിയാൻ പോവുന്ന ജീവിതങ്ങളുടെ പുറംതോടിലെ  നിറക്കൂട്ടുകളിൽ  നിന്ന് ഒന്നും  അപഹരിക്കാതിരുന്നാലോ എന്ന്  ഒരുനിമിഷം  ചിന്തിച്ചെങ്കിലും.,  ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക് ഇത്തരം വൈകാരിക വിഷയങ്ങളുടെ കൗതുകങ്ങള്‍  ഒരിക്കലും  വന്നുകൂടാത്തതാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ്  അതൊന്നും കാര്യമാക്കാതെ  മുറിയില്‍  പരതാന്‍  തുടങ്ങി....

നിലത്തേക്ക്  ഊര്‍ന്നുവീണ  അവളുടെ ലോലമായ   നിശാവസ്ത്രവും,  കാമോദ്ദീപകങ്ങളായ  ചില  അടിവസ്ത്രങ്ങളും, ഊരിവെച്ച  ആഭരണങ്ങളും, പണം സൂക്ഷിച്ചിരുന്ന ചെറിയ ബാഗും  പെറുക്കിയെടുത്ത്  ഭാണ്ഡത്തിലിട്ട്, സര്‍പ്പങ്ങളെപ്പോലെ  പുളഞ്ഞുകൊണ്ടിരുന്ന  ഇണകളുടെ കപടനാട്യങ്ങളിലേക്ക്  ഒരിക്കല്‍ക്കൂടി  കണ്ണെറിഞ്ഞ്., ചെറുപുഞ്ചിരിയോടെ  കള്ളന്‍  മുറിവിട്ടു  പുറത്തിറങ്ങി...

മൂന്നാമത്തെ  മുറിയിൽ  'കുട്ടിയുടെ  മുത്തച്ഛൻ'  ഉറങ്ങിയിരുന്നില്ല.  ആസന്നമായ  മരണചിന്തയില്‍  ഭയചകിതനായും ,  അടുത്ത  മുറിയില്‍  നിന്നുയരുന്ന  രതിസീല്‍ക്കാരങ്ങള്‍  കേട്ട് വല്ലാതെ അസ്വസ്ഥനായി മുരണ്ടുകൊണ്ടും അയാൾ തന്റെ  വൃത്തിഹീനമായ  കിടക്കയിൽ  തളർന്നു  കിടന്നു.  ഒരിക്കലും തിരിച്ചുവരാത്ത കാമനകളുടെ  ആഘോഷനാളുകളെക്കുറിച്ചുള്ള  നഷ്ടബോധത്തോടെ  ഉറങ്ങാനാവാതെ  കിടക്കയില്‍ ചുരുണ്ടുകിടന്ന  മെലിഞ്ഞുണങ്ങിയ  വൃദ്ധനെ  കണ്ടപ്പോള്‍ അതുവരെ നിശ്ശബ്ദനായിരുന്ന കള്ളന്‍  അറിയാതെ  ചിരിച്ചു പോയി...

"മരണമാണോ … " - വൃദ്ധന്‍  ചോദിച്ചു

"അല്ല  ഞാനൊരു  കള്ളനാണ്.." -  കള്ളന്‍ പറഞ്ഞു

"ഓഹോ..., ഒടുവില്‍ നീ വന്നു അല്ലെ.."  വൃദ്ധന്‍ അപ്പോൾ  പറഞ്ഞു. "രാത്രികളില്‍ ഭയത്തിന്റ ഇരുണ്ട ആള്‍രൂപമായി  മുറിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന  നിന്നെക്കുറിച്ച്  ഒരുപാട്  കേട്ടിട്ടുണ്ട്. യുവാവായിരുന്ന  കാലത്ത്   നീ  വന്നണയുവാന്‍  ഞാനെത്ര  കൊതിച്ചിട്ടുണ്ടെന്നോ....  ഒരു മല്‍പ്പിടുത്തത്തിലൂടെ നിന്നെ കീഴടക്കി  കൂടെ ഉറങ്ങിയിരുന്ന കൂട്ടുകാരികൾക്കു മുന്നിൽ കരുത്തും, ധീരതയും തെളിയിക്കണമെന്നത്  അന്നൊക്കെ എന്റെ വലിയ മോഹമായിരുന്നു.  പിന്നീടെപ്പോഴോ അവരൊക്കെ പിരിഞ്ഞുപോയി... അസഹ്യമായ ഏകാന്തതയുടെ തടവറയിൽ ഞാനിതാ നിസ്സഹായനായി തളർന്നു വീണിരിക്കുന്നു. ഇപ്പോൾ ഒട്ടും ആവശ്യമില്ലാതിരുന്ന ഈ വേളയിൽ നീ വരേണ്ടിയിരുന്നില്ല....."

"ഉറക്കറയിലേക്ക് പതുങ്ങിയെത്തുന്ന ഒരു കള്ളനും, അപ്രതീക്ഷിതമായി  വന്നെത്തുന്ന  മരണവും  ജീവിതചക്രത്തിലെ അനിവാര്യതകളാണ്... " കള്ളൻ  പറഞ്ഞു.

 "പക്ഷേ  ഇപ്പോള്‍  നിന്നോടൊരു  മല്‍പ്പിടുത്തത്തിന്  എനിക്ക് ആവാതെ പോയല്ലോ...."   ഊർജ്ജപ്രവാഹങ്ങളുടെ നല്ല നാളുകൾ ഓർത്തപ്പോൾ വൃദ്ധന് കണ്ഠമിടറി....

- ജീവിതസായാഹ്നം നൽകിയ നഷ്ടബോധത്തിൽ വെന്തുനീറുന്ന ആ മനസ്സിനെ കുറച്ചുനേരം ആശ്വസിപ്പിച്ചാലെന്താണെന്ന് ആലോചിച്ചെങ്കിലും., അത്തരം അപക്വവും, അർത്ഥരഹിതവുമായ  ജീവിതഭാഷണങ്ങൾ തന്നെപ്പോലുള്ളവർ  ഒരിക്കലും ചെയ്തുകൂടാത്തതാണെന്ന് തിരിച്ചറിഞ്ഞ  കള്ളന്‍ അതൊന്നും കാര്യമാക്കാതെ  മുറിക്കുള്ളില്‍  പരതാൻ തുടങ്ങി....

പുരാതനമായൊരു  വൃത്തികെട്ടഗന്ധം മുറിയില്‍ തളം കെട്ടി നിന്നിരുന്നു. വൃദ്ധൻ ഉപയോഗിച്ചിരുന്ന എണ്ണയുടെയും, മരുന്നുകളുടേയും അറപ്പുളവാക്കുന്ന  കൊഴുപ്പും,ഈർപ്പവും അവിടെയാകെ പടർന്നു കിടന്നു.  ഒരു ജീവിതകാലം മുഴുവൻ ചെയ്തുകൂട്ടുന്ന ഹീനകൃത്യങ്ങളുടെ  കെട്ടുനാറുന്ന  ഗന്ധങ്ങൾ വൃദ്ധരുടെ  മുറികളിൽ  പതിവുള്ളതായതുകൊണ്ട്., കള്ളനെ അത്തരം കാര്യങ്ങൾ ഒട്ടും അലോസരപ്പെടുത്തിയില്ല.....

മൂലയിലുണ്ടായിരുന്ന പഴയൊരു  തകരപ്പെട്ടി കള്ളൻ പതിയെ തുറന്നു.  അതിൽ നിറയെ വൃദ്ധൻ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു.... പഴമയുടെ ഗന്ധം നുകർന്ന് അവക്കിടയിൽ സുഖവാസം നടത്തിയിരുന്ന കൂറകൾ അപ്പോൾ ഭയപ്പെട്ട് ലക്ഷ്യമില്ലാതെ പുറത്തേക്ക് ചാടി. ദീർഘകാലമായുള്ള അഭയകേന്ദ്രം വിട്ട്., അവ മുറിയിലെ ഈർപ്പത്തിലൂടെ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.... തങ്ങൾക്കു പരിചിതമായ ഗന്ധത്തിന്റെ ഉറവിടമന്വേഷിച്ച്., അവ വൃദ്ധന്റെ കിടക്കയിലേക്ക് പാഞ്ഞുചെന്നു.... വൃദ്ധശരീരത്തിന്റെ മടക്കുകളിൽ അഭയംതേടി അവ പതുങ്ങിയിരുന്നു.......

പെട്ടിയിൽ നിന്നും കള്ളൻ പലതും പെറുക്കിയെടുക്കുവാൻ തുടങ്ങി......

വൃദ്ധൻ ചെറുപ്പകാലത്ത് ഉപയോഗിച്ചിരുന്ന  തുരുമ്പു പിടിച്ച ഒരു തോക്കാണ് ആദ്യം കിട്ടിയത്.  പിന്നെ  അയാൾ പ്രാപിച്ച വേശ്യകളുടെ ചിത്രങ്ങൾ ഒട്ടിച്ചുവെച്ച പഴയ ഒരു ആൽബവും കൈയ്യിൽ തടഞ്ഞു.

തുരുമ്പെടുത്ത   തോക്കും, വേശ്യകളുടെ ചിത്രമുള്ള ആൽബവും കള്ളൻ ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ടു.....

"ദയവായി  അവ തിരികെ വെക്കുക. എന്റെ ക്ലാവുപിടിച്ച  ജീവിതമാണത്. അവയുടെ സാമീപ്യമെങ്കിലും എനിക്കു സമാധാനം തരട്ടെ ... " വൃദ്ധൻ ചുരുണ്ടു കിടന്നു ചുമക്കുന്നതിനിടയിൽ ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

കള്ളൻ പെറുക്കിയെടുത്ത ഓരോ വസ്തുക്കളുടെ അടിയിൽ നിന്നും  കൂറകൾ പുറത്തേക്കു ചാടി. മുറിയിൽ പരക്കംപാഞ്ഞശേഷം അവ ലക്ഷ്യം തെറ്റാതെ വൃദ്ധശരീരത്തിൽ കടിച്ചുതൂങ്ങി....

ശരീരമാസകലം കരളാൻ തുടങ്ങിയ കൂറകളെ കുടഞ്ഞെറിഞ്ഞ് സ്വസ്ഥമാവാൻ കൊതിച്ചെങ്കിലും ഒന്നും ചെയ്യാനാവാതെ വൃദ്ധൻ തളർന്നു കിടന്നു......

തൃഷ്ണകളുടെ പൂർവ്വകാലം വിളിച്ചു പറയുന്ന പലതരം വസ്തുക്കൾ കള്ളൻ പെട്ടിയിൽ നിന്ന് പെറുക്കിയെടുത്തു.

- രതിക്രിയകളുടെ വിവരണങ്ങളുള്ള പൊടിഞ്ഞു തുടങ്ങിയ ചില അശ്ലീലപുസ്തകങ്ങൾ
- പഴയകാലത്തെ ചില  ഗർഭനിരോധന  ഉറകൾ
- ചില്ലുകൾ പൊട്ടിയടർന്ന  ഒരു  ദൂരദർശിനി

ചെറുചിരിയോടെ അവയെല്ലാം കള്ളൻ ഭാണ്ഡത്തിലേക്ക് നിക്ഷേപിച്ചു.

വൃദ്ധരുടെ മുറിയിലെ കൗതുകങ്ങൾ  കള്ളന് ഏറെ ഇഷ്ടമാണ്.  അവർ സൂക്ഷിക്കുന്ന പെട്ടികളിൽ നിന്നു ലഭിക്കാറുള്ള  പോയ കാലത്തിന്റെ അവശേഷിപ്പുകൾക്ക്  ഇടനിലക്കാർ കൈനിറയെ പണം കൊടുക്കാറുണ്ട്.  ഇത്തരം വസ്തുക്കൾ  വിലക്കുവാങ്ങി ഷോകെയ്സിൽ വെച്ച് മേനിനടിക്കുന്ന ധനാഢ്യരായ കിറുക്കന്മാർ ധാരാളമുണ്ടെന്നാണ്  അവർ പറയാറുള്ളത്....

വൃദ്ധന്റെ പെട്ടിയിൽ നിന്ന് കിട്ടിയ  പഴയകാല  ഗർഭനിരോധന  ഉറകളും, അശ്ലീല പുസ്തകങ്ങളും  ഏതോ  ഷോകെയ്സിലെ പൊങ്ങച്ചത്തിന്റെ  പ്രതീകമാവുന്ന  കാര്യമോർത്ത് കള്ളൻ വീണ്ടും  ചിരിച്ചുപോയി...

"നീ എന്തിനാണിങ്ങനെ ആഹ്ലാദിക്കുന്നത്.... കടിച്ചു തൂങ്ങുന്ന വേദനകളിൽ ഒന്നു പിടയാൻ പോലും കഴിയാത്ത എന്റെ നിസ്സഹായതയാണോ നിന്നെ ഹരം കൊള്ളിക്കുന്നത്..." ദേഹമാകമാനം പുണ്ണുകൾപോലെ പടരുന്ന കൂറകളെ കുടഞ്ഞെറിയാനാവാതെ വിങ്ങുന്നതിനിടയിൽ വൃദ്ധൻ ചോദിച്ചു.
 
"കർമപഥങ്ങളുടെ ശേഷിപ്പുകൾ കൂറകളായി വന്ന് വേട്ടയാടുക എന്നതും ഒരു അനിവാര്യതയാണ്....." കള്ളൻ ശാന്തസ്വരത്തിൽ പറഞ്ഞു. "പൂർവ്വകാലത്തിന്റെ ഓർമകൾ പെട്ടികളിൽ അടുക്കിവെച്ചാൽ അതിൽ കൂറകൾ മുട്ടയിട്ടുപെരുകും. ഒരുനാൾ അവ നിങ്ങളെ തേടിവരും.... അനിവാര്യമായ പ്രകൃതിനിയമമാണത്......" കള്ളൻ പറഞ്ഞു

"എല്ലാം നീ എടുത്തുകൊള്ളുക..." വൃദ്ധൻ തേങ്ങിക്കരഞ്ഞു. "പക്ഷേ., പോവുന്നതിനുമുമ്പ് കഴുത്തു ഞെരിച്ചോ, നെഞ്ചിൽ കഠാര കയറ്റിയോ ഈ നിസ്സഹയാതയിൽ നിന്ന് നീ എന്നെ മോചിപ്പിക്കണം..." കാർന്നുതിന്നുന്ന വേദനകളുടെ നരകവാരിധിയിൽ നിന്ന് മരണത്തിന്റെ ശാന്തിതീരത്തിലേക്ക് കള്ളൻ തന്നെ നയിക്കുമെന്ന് വൃദ്ധൻ മോഹിച്ചു. "ദയ കാണിക്കണം... ദയ കാണിക്കണം..." വൃദ്ധൻ അപേക്ഷിച്ചു.

കള്ളന്റെ ഭാണ്ഡത്തിൽ കഠാരയും, ചുറ്റികയും, വിഷദ്രാവകങ്ങളും ഉണ്ടായിരുന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള തൊഴിൽ ഉപകരണങ്ങളില്ലാതെ ഒരിക്കലും കൃത്യതയാർന്ന ആ കള്ളൻ ഭവനഭേദനങ്ങൾക്ക് പുറപ്പെടാറില്ല.

വിഷദ്രാവകമൊഴിച്ച് കൂറകളെ കൊല്ലാം., നെഞ്ചിൽ കഠാര കയറ്റിയോ, ചുറ്റികകൊണ്ട് തലക്കടിച്ചോ വൃദ്ധനെ വേദനകളുടേയും, നിസ്സഹായതയുടേയും സങ്കടങ്ങളിൽ നിന്നു മോചിപ്പിക്കാം....

- ഇതൊക്കെ ചിന്തിച്ചെങ്കിലും, അതീവബുദ്ധിമാനായ ആ കള്ളൻ പ്രകൃതിനിയമങ്ങളുടെ കുരുക്കുകൾ തന്നെപ്പോലുള്ളവർ ഒരിക്കലും ഭേദിക്കാൻ പാടില്ലെന്ന വസ്തുത തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ പെട്ടിയിലെ അവസാനത്തെ കൗതുകവസ്തുകൂടി തന്റെ ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ടു

ഭാണ്ഡം മുറുക്കിക്കെട്ടി പൊതിഞ്ഞുകരളുന്ന വേദനയിൽ നിലവിളിക്കുന്ന വൃദ്ധനെ ഒട്ടും ശ്രദ്ധിക്കാതെ കള്ളൻ മുറിവിട്ടു പുറത്തിറങ്ങി.....

ഭവനഭേദനം തുടങ്ങുന്നതിനുമുമ്പ് വീടിന്റെ പുറത്തേക്കുള്ള വാതിലുകളെല്ലാം കള്ളൻ തുറന്നുവെക്കാറുണ്ട്. ഒട്ടും ആയാസപ്പെടാതെ.,  തുറന്നുവെച്ചിരുന്ന മുൻവാതിലിലൂടെ കള്ളൻ വീടിന്റെ മുറ്റത്തേക്കിറങ്ങി. കരിങ്കല്ലുപാകി മനോഹരമാക്കിയ മുറ്റത്ത് പരന്നുകിടന്ന നിലാവിലൂടെ പൂന്തോട്ടവും, പുൽത്തകിടിയും കടന്ന് മതിലിനരികിലെത്തി.... മതിലിൽ വലിഞ്ഞു കയറുന്നതിനുമുമ്പായി പുലരിമഞ്ഞിന്റെ കുളിരിൽ ശാന്തമായി ഉറങ്ങുന്ന വീടിനെ കള്ളൻ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി.....

- നവീനമാതൃകയിൽ പണിത ഭംഗിയുള്ള ഒരു വീടായിരുന്നു അത്. വാസ്തുശാസ്ത്രവിധിക്കൂട്ടുകൾ തീർക്കുന്ന ശിൽപ്പസാന്ദ്രതകളുടെ അകത്തളങ്ങളിലെ സങ്കീർണതകൾ ഭേദിക്കുന്ന തന്റെ തൊഴിൽവഴികളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ കള്ളൻ മതിൽ ചാടിക്കടന്ന് പുറത്ത് റോഡിലേക്കിറങ്ങി....

സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ നിന്നകന്ന് റോഡുവക്കിലെ നിഴൽത്തടങ്ങളിലൂടെ പതുങ്ങിക്കൊണ്ട് കള്ളൻ നടന്നു. പ്രഭാതസവാരിക്കിറങ്ങിയ ചില ആളുകൾ കൈകാലുകൾ വീശി പേശീചലനങ്ങൾക്ക് ഉണർവു നൽകി എതിർദിശയിൽ നിന്ന് നടന്നുവരുന്നുണ്ടായിരുന്നു. അടിഞ്ഞുകൂടിയ ദുർമേദസ്സിനെ കുടഞ്ഞെറിഞ്ഞ് ജീവിതം വർണാഭമാക്കാൻ ശ്രമിക്കുന്ന പുരുഷന്മാരും,സ്ത്രീകളുമടങ്ങുന്ന സംഘങ്ങളുടെ ട്രാക്ക് സ്യൂട്ടുകളണിഞ്ഞ കൃത്യതയാർന്ന ചുവടുവെപ്പുകൾ കള്ളന്റെ മടക്കയാത്രകളിലെ പതിവുകാഴ്ചയാണ്.... അവരിൽ ചിലരുടെ ഉറക്കറകളിൽ ഒരു നിഴലായി കള്ളൻ പതുങ്ങിയെത്തിയിട്ടുണ്ട്. ട്രാക്ക് സ്യൂട്ടുകളുടെ മോഹവഴിയിലേക്ക് ഭാര്യാഭർത്താക്കന്മാർ വീടുപൂട്ടി ഇറങ്ങിപ്പോവുന്ന തക്കംനോക്കി അകത്തളങ്ങളിലേക്ക് കള്ളൻ നൂണ്ടിറങ്ങിയിട്ടുണ്ട്. കവർച്ച നടന്നത് അറിയാതെ ക്യാൻവാസ് ഷൂവിന്റെ താളഭദ്രതയിൽ അവർ മടങ്ങിപ്പോവുന്നതു നോക്കി റോഡുവക്കിലെ ബദാം മരങ്ങൾക്കുപിന്നിൽ മറഞ്ഞുനിന്ന് കള്ളൻ പുഞ്ചിരിച്ചിട്ടുണ്ട്.....

- അവരുടെയൊന്നും കണ്ണിൽപ്പെടാതെ നിഴലുകൾ തീർത്ത മറകളിലൂടെ കള്ളൻ മുന്നോട്ടു നീങ്ങി....

ഇനി എത്രയും വേഗം വീടണയണം. പകൽ മുഴുവൻ ഉറങ്ങണം. രാത്രിവണ്ടിയിൽ സേലത്തേക്കു യാത്രയാവണം. സേലത്തു നിന്നു ചിദംബരത്തേക്കോ,നെയ് വേലിക്കോ ബസ് പിടിക്കണം. അങ്ങിനെ ചെയ്താൽ നേരം പുലരുമ്പോൾ വൃന്ദാചലത്തിലെത്താം..... തിരുവള്ളുവർ എന്ന് ഇരട്ടപ്പേരുള്ള ആ ഇടനിലക്കാരൻ., കമ്പർ തെരുവിലോ, തെപ്പക്കുളത്തിന്റെ പരിസരത്തോ മുറുക്കാൻ ചവച്ച്, തമാശകൾ പറഞ്ഞ് ഇരിക്കുന്നുണ്ടാവും...  തിരുവള്ളുവർ നല്ല മനുഷ്യനാണ്. ധാരാളം സംസാരിക്കും. വീട്ടിൽ വിളിച്ചുകൊണ്ടുപോയി ചായ സൽക്കരിക്കും. " ഊരില് പൊണ്ടാട്ടി,പുള്ളൈകൾ എല്ലാം നല്ല ഇരുക്കീങ്കളാ...” എന്നെല്ലാം സുഖവിവരം അന്വേഷിക്കും... "വേലൈ എപ്പടി.... സാമിമലക്ക് പോയനാൾ ഉങ്ക ഊരൈ പാത്താച്ച്. വീട്കൾ എല്ലാമെ അപ്പടിയെ പ്രമാദമായിരിക്ക്... ഉങ്കളുക്ക് നെറയെ വേലൈ..." എന്നിങ്ങനെ പൊട്ടിച്ചിരിച്ച് സ്നേഹമറിയിക്കും... കൊണ്ടുചെല്ലുന്ന വസ്തുക്കൾക്ക് നല്ല വിലയും തരും.......

- ഇങ്ങിനെ ഓരോന്നു ചിന്തിച്ചുകൊണ്ട്., ആരുടേയും കണ്ണിൽപ്പെടാതെ., ഒരു ഭവനഭേദനം കൂടി കഴിഞ്ഞ ചാരിതാർത്ഥ്യവുമായി കള്ളൻ ഭാണ്ഡവും തോളിലിട്ട്  'തന്റെ വീട് ' ലക്ഷ്യമാക്കി നടന്നു.....
                      


'ഒരിടത്തൊരിടത്ത് ' - ഒരു ഗുണപാഠകഥ


അപ്രകാരം ഗുണപാഠകഥയിലെ അുപ്പൂപ്പനും  അമ്മൂമ്മയും നമ്മുടെ കാലത്തിലേക്ക് പ്രവേശിച്ചു .

കഥ തുടരുകയാണ്.....
 
പതിവുപോലെ, കാലഗതിയുടെ ആ നിര്‍ണായക ഘട്ടമെത്തിയപ്പോള്‍ അവര്‍ക്ക്  നെയ്യപ്പം തിന്നാന്‍ കൊതിയാവുകതന്നെ ചെയ്തു....

അപ്പൂപ്പന്‍ വേലക്കാരന്‍ പയ്യനോട് അരി അളക്കാന്‍ പറഞ്ഞു. അമ്മൂമ്മ വേലക്കാരിയോട് അടുപ്പു കത്തിക്കാന്‍ പറഞ്ഞു. അതിനുശേഷം അപ്പൂപ്പനും അമ്മൂമ്മയും  കൂടി ഉച്ചയുറക്കത്തിനു പോയി.......
 
കൊടിയ ജീവിതവ്യഥകളില്‍ നിന്നൊക്കെ എപ്പോഴും അകന്നുനിന്ന അതിബുദ്ധിമാനായിരുന്നു അപ്പൂപ്പന്‍. ജീവിതം പരിക്കുകള്‍ ഏല്‍പ്പിക്കുവാന്‍ ശ്രമിച്ചപ്പോഴൊക്കെ വിദഗ്ദമായി അപ്പൂപ്പന്‍ വെട്ടിയൊഴിഞ്ഞു. അതുകൊണ്ട് അത്തരം ആഘാതങ്ങളുടെയൊന്നും നോവുകള്‍ അപ്പൂപ്പനെ ഒരിക്കലും വേദനിപ്പിച്ചില്ല. ജീവിതമെന്നത് മധുരം തുളുമ്പുന്ന ഒരു പാനപാത്രമായിരുന്നു  അപ്പൂപ്പന്. അതിബുദ്ധിമതിയായിരുന്ന അമ്മൂമ്മക്കു ജീവിതം മധുരതരമായ ഒരു സംഗീതമായിരുന്നു. വൃദ്ധരുടേതായ ജീവിതവിരക്തികള്‍ അവരെ അലോസരപ്പെടുത്തിയില്ല. പകരം അവരുടെ മനസ്സില്‍ അഭിലാഷങ്ങളുടെ പൂത്തിരി കത്തി. ശരീരത്തില്‍ കാമനകളുടെ സര്‍പ്പസഞ്ചാരങ്ങളുണ്ടായി... 

വൃദ്ധശരീരങ്ങളുടെ കാമനകള്‍ തീര്‍ത്ത് അപ്പൂപ്പനും അമ്മൂമ്മയും പതിവുപോലെ ഉച്ചമയങ്ങി. 

വേലക്കാരനും വേലക്കാരിയും അടച്ച മുറിക്കു പുറത്ത് പതുങ്ങിനിന്ന്  ചെവിടോര്‍ത്തു... ചുമരിനപ്പുറത്തു നിന്നുള്ള വൃദ്ധരതിയുടെ  സീല്‍ക്കാരങ്ങളും, മുരള്‍ച്ചകളും  കേള്‍ക്കുന്നത് അവരുടെ വലിയ ആഹ്ലാദമായിരുന്നു... ശബ്ദങ്ങള്‍ അടങ്ങിയതോടെ അവര്‍ അടുക്കളയിലേക്കു തിരിച്ചുപോയി, കുറേനേരം തങ്ങളുടെ സങ്കടങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ പറഞ്ഞു... അതിനുശേഷം അവര്‍ രണ്ടാളും കൂടി അരി അളന്നു.... അടുപ്പു കത്തിച്ചു.... പാത്രം കഴുകി.... വെളിച്ചെണ്ണ ചൂടാക്കി... അപ്പം ചുട്ടെടുത്തു.

അപ്പമെല്ലാം ചുട്ടു കഴിഞ്ഞപ്പോള്‍ രതിയും ഉച്ചമയക്കവും കഴിഞ്ഞ ആലസ്യത്തോടെ അമ്മൂമ്മ വന്നു - സ്വാദു നോക്കിയപ്പോള്‍ നെയ്യപ്പത്തിനും വല്ലാത്ത കയ്പ് !  എന്തു ചെയ്യും

"നിങ്ങള്‍ തിന്നുന്നത് കണ്ടിരിക്കാനാണ് എനിക്കിഷ്ടം .അതുകൊണ്ട് മുഴുവന്‍ നിങ്ങള്‍ തിന്നോളൂ" - അമ്മൂമ്മ മുഴുവന്‍ അപ്പവും അപ്പൂപ്പന് മുന്നില്‍ കൊണ്ടുവെച്ചു സ്നേഹം നടിച്ചുകൊണ്ട് പറഞ്ഞു.

കൊതിമൂത്ത അപ്പൂപ്പന്‍ ആര്‍ത്തിയോടെ ആദ്യത്തെ കഷണം വായിലിട്ടു....

നെയ്യപ്പത്തിന് കയ്പാണെന്നു മനസ്സിലാക്കിയ അപ്പൂപ്പന്‍ അമ്മൂമ്മയോട് സ്നേഹം നടിച്ചുകൊണ്ട് അത് മുഴുവന്‍ അമ്മൂമ്മ തിന്നുന്നതു കാണുന്നതാണ് തന്റെ സന്തോഷമെന്ന്  പറഞ്ഞു.

ഇപ്രകാരം രണ്ടാളുംകൂടി പരസ്പരം സ്നേഹം നടിച്ച് അപ്പം തിന്നാന്‍  അങ്ങോട്ടും ഇങ്ങോട്ടും നിര്‍ബന്ധിക്കാന്‍ തുടങ്ങി.

സ്നേഹത്തിന്റെ കപടനാട്യങ്ങളൊന്നും ഫലിക്കുന്നില്ലെന്നു കണ്ടപ്പോള്‍ രണ്ടാള്‍ക്കും വാശിയായി. വാശി മൂത്തപ്പോള്‍ രണ്ടാളും പരസ്പരം തെറിവിളിക്കാന്‍ തുടങ്ങി..... 

ചെറുപ്പകാലത്ത് അമ്മൂമ്മ മറ്റൊരാളോടൊപ്പം ഒളിച്ചോടിപ്പോയതും തിരിച്ചു പോന്നതും അപ്പൂപ്പന്‍ വിളിച്ചു പറഞ്ഞു.... അമ്മൂമ്മക്കും ദേഷ്യംവന്നു. അപ്പൂപ്പന്‍ എഞ്ചിനീയറായിരുന്ന കാലത്ത് കൈക്കൂലി വാങ്ങിയതും, പാലം പൊളിഞ്ഞതും, ആളുകള്‍ ചത്തതുമൊക്കെ അമ്മൂമ്മയും വിളിച്ചു പറഞ്ഞു.... അമ്മൂമ്മ വിമന്‍സ് ക്ലബ്ബ് പ്രസിഡണ്ടായിരുന്ന കാലത്ത് ചാരിറ്റിയുടെ പേരു പറഞ്ഞ് പണം പിരിച്ചതും., സ്വര്‍ണമാല വാങ്ങിയതും അപ്പുപ്പന്‍ വിളിച്ചു പറഞ്ഞു... അപ്പൂപ്പന്‍ വേലക്കാരിപ്പെണ്ണിന് ഗര്‍ഭമുണ്ടാക്കിയത് പ്രശ്നമായപ്പോള്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് അവളെ കല്ല്യാണം കഴിക്കാന്‍ വേണ്ടി കിണറുപണിക്കാരന്‍ ദാമോദരന് ആ പണം കൊടുത്ത പരമരഹസ്യം അമ്മൂമ്മ അപ്പോള്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു.....

ശബ്ദം കേട്ട് അയല്‍ക്കാര്‍ മതിലിനപ്പുറം വന്ന് എത്തിനോക്കി. അവരെങ്ങാനും  വീട്ടിലേക്കു കയറിവന്നാല്‍ ശല്യമാവുമല്ലോ എന്നോര്‍ത്തപ്പോള്‍ അപ്പൂപ്പനും അമ്മൂമ്മയും പിണക്കം മാറ്റിവെച്ചു വീണ്ടും സ്നേഹിക്കാന്‍ തുടങ്ങി.....

ഇതിനിടയില്‍ നെയ്യപ്പത്തിനു വേണ്ടിവന്ന ചിലവിനെക്കുറിച്ചോര്‍ത്ത് അപ്പൂപ്പന് സങ്കടമായി - അതെങ്ങിനെ തിരിച്ചു പിടിക്കും എന്ന ആലോചനയിലായി അപ്പൂപ്പന്‍.... അമ്മൂമ്മക്കും സങ്കടമായി - വേലക്കാരുടെ സമയം  നഷ്ടമാക്കിയല്ലോ. അവര്‍ക്ക്  കൂലി കൊടുക്കുന്നത് വെറുതെ ആവുമല്ലോ. അതെങ്ങിനെ തിരിച്ചു പിടിക്കും. അമ്മൂമ്മയും ചിന്തിച്ചു....
 
നെയ്യപ്പം ഒരു കുട്ടയിലാക്കി വേലക്കാരനെക്കൊണ്ട് ചുമപ്പിച്ച് അപ്പൂപ്പന്‍ പാവങ്ങളുടെ വീട്ടിലെ കുട്ടികള്‍ സ്കൂള്‍ വിട്ടു വരുന്ന വഴിയില്‍ പോയി നിന്നു....  

കുട്ടികളില്‍ നിന്നുയര്‍ന്ന ദുരിതജീവിതത്തിന്റെ രൂക്ഷഗന്ധം സഹിക്കാന്‍ ആവാത്തതുകൊണ്ട് അപ്പൂപ്പന്‍  അല്‍പ്പം  മാറിനിന്നതേയുള്ളു. മാത്രമല്ല അപ്പൂപ്പന്റെ ഇസ്തിരിയിട്ട് ഇന്‍സര്‍ട്ട് ചെയ്ത രൂപം കണ്ട് കുട്ടികള്‍ക്കും പേടിയായി. അവരും അടുക്കാതെ അല്‍പ്പം വിട്ടുനിന്നു. അപ്പൂപ്പന്‍ മാറിനിന്നതോടെ കുട്ടികള്‍ ആര്‍ത്തിയോടെ അപ്പത്തിനു ചുറ്റും കൂടി. വേലക്കാരന്‍ അവര്‍ക്ക് സൂത്രത്തില്‍ അപ്പം വിറ്റു തീര്‍ത്തു....

വീട്ടിലെത്തി  തുക എണ്ണിനോക്കിയപ്പോള്‍ മുടക്കുമുതലിനേക്കാളും വലിയ തുക ലാഭം കിട്ടിയിരിക്കുന്നു!

അപ്പൂപ്പന് സന്തോഷമായി... അമ്മൂമ്മക്കും സന്തോഷമായി... അപ്പൂപ്പനും അമ്മൂമ്മയും കൂടി വിദൂരദേശങ്ങളിലുള്ള  മക്കള്‍ക്ക് ഫോണ്‍ ചെയ്ത് ഈ സന്തോഷ വര്‍ത്തമാനം പറ‍ഞ്ഞു... അപ്പോള്‍ അവര്‍ക്കും സന്തോഷമായി... - കിഴവനേയും കിഴവിയേയും പറ്റിച്ച് ആ പണം എങ്ങിനെ തങ്ങളുടെ അക്കൗണ്ടിലേക്ക് മാറ്റുമെന്ന്   യു.എസ്സിലിരുന്ന് ജോമോനും, യു.കെയിലിരുന്ന് മേഴ്സിയും ഒരേ സമയം ചിന്തിച്ചു....

അപ്പോള്‍ താണതരം നെയ്യപ്പമുണ്ടാക്കി പാവങ്ങളുടെ വീട്ടിലെ കുട്ടികളെ പറ്റിക്കുന്ന ഒരു യൂണിറ്റ് ആരംഭിച്ചാലെന്താണെന്ന് അപ്പൂപ്പനും അമ്മൂമ്മയും ഗൌരവമായി ആലോചിക്കാന്‍ തുടങ്ങി.

കാലം മറിക്കൊണ്ടിരുന്നു. കാലഗതിക്കൊപ്പം തങ്ങളുടെ ദൌത്യം കൃത്യമായി നിര്‍വ്വഹിച്ച് തികച്ചും സംതൃപ്തരായി ഓരോ ഗുണപാഠകഥയിലെയും അപ്പൂപ്പനും അമ്മൂമ്മയും അടുത്ത കാലത്തിലേക്ക് യാത്ര തുടര്‍ന്നു.......

ജ്വാലാമുഖികളുടെ രാത്രി ...



ചേരിയിലെ കുടിലുകള്‍ക്ക് തീ പിടിച്ചത് രാത്രിയിലാണ്....

പാതിരാവിന്റെ സൗമ്യമായ നിശ്ശബ്ദതയില്‍ അവനും അവളും ചാറ്റു ചെയ്യുകയായിരുന്നു.

'ലവ് യു ഡാ' - അവള്‍

'ലവ് യു ഡീ' - അവന്‍

- അപ്പോഴാണ്  രോദനങ്ങള്‍  ഉയര്‍ന്നത്.......

ശല്യമായല്ലോ എന്നാണ് അവന്‍ ചിന്തിച്ചത്.... എഴുന്നേറ്റു പോയി ജാലകം തുറന്നു നോക്കിയപ്പോഴാണ് ചേരികളുടെ ഭാഗത്തു നിന്ന് ആകാശത്തോളം ഉയര്‍ന്ന അഗ്നിജ്വാലകള്‍ കണ്ടത്......

'മാര്‍വലസ് സീന്‍...' എന്നു പറഞ്ഞു കൊണ്ട് തന്റെ കാഴ്ചയില്‍ നിറഞ്ഞ വിസ്മയങ്ങള്‍ അവളെ അറിയിക്കാനായി  അവന്‍ വേഗം തിരിച്ചു വന്നു ....

പുറത്ത്  അശരണരായ മനുഷ്യരുടെ നിലവിളി ഉയര്‍ന്നു - ഫയര്‍ എഞ്ചിനുകളുടെ ഇരമ്പലുകള്‍ രാത്രിയുടെ കാല്‍പ്പനിക സ്വപ്നങ്ങളിലേക്ക് അസ്വസ്ഥതയായി പടര്‍ന്നിറങ്ങി...

അവന്‍ മോണിറ്ററിനു നേരെ കൈനീട്ടി അവളുടെ ചുണ്ടുകളില്‍ സ്പര്‍ശിച്ചു... കവിളില്‍ തലോടി.

'വണ്ടര്‍ഫുള്‍ സീന്‍ ...' - അവന്‍ അല്‍പ്പം മുമ്പു കണ്ട കാഴ്ചയെ വര്‍ണിക്കാന്‍ തുടങ്ങി

പാര്‍പ്പിടങ്ങള്‍ കത്തിയുയരും എന്നത് അവള്‍ക്ക് പുതിയ അറിവായിരുന്നു...... നനുത്ത നിശാവസ്ത്രം ധരിച്ച് ., മാര്‍ദവമുള്ള മെത്തയിലെ പ്രണയ സ്വപ്നങ്ങളെ പുണര്‍ന്നുള്ള നിദ്രയിലേക്ക് പൊടുന്നനെ അഗ്നിഗോളങ്ങള്‍ അടര്‍ന്നു വീഴുന്നത് അവള്‍ക്ക് അംഗീകരിക്കാന്‍ ആവുമായിരുന്നില്ല....

'ഇറ്റ്സ് ഇംപോസിബിള്‍ .....'- അവള്‍ തര്‍ക്കിക്കാന്‍ ശ്രമിച്ചു

'ഐ വില്‍ ഷോയു...'എന്ന് പറഞ്ഞുകൊണ്ട് അവന്‍ എഴുന്നേറ്റു പോയി ജനാലയിലൂടെ കാഴ്ചയുടെ ചിത്രം ക്യാമറയിലേക്കു പകര്‍ത്തിയെടുത്ത് അവള്‍ക്ക് അയച്ചു കൊടുത്തു.....

താണ്ഡവമാടുന്ന അഗ്നിജ്വാലകളും, എല്ലാം നഷ്ടമായവരുടെ വിലാപങ്ങളും, പകച്ചോടുന്ന നിസ്സഹായതയുമെല്ലാം കലാപരമായി സൂം ചെയ്തെടുത്ത അവന്റെ ചിത്രം സൈബര്‍ സ്പേസിലെ തരംഗമാലകള്‍ക്കിടയില്‍ ഒട്ടും വഴിതെറ്റാതെ അതിവേഗം തെന്നി നീങ്ങി വിശുദ്ധമായൊരു പ്രണയസമ്മാനമായി അവള്‍ക്കരികിലെത്തി.....

'വണ്ടര്‍ ഫുള്‍ ...' -  അവള്‍ അഭിനന്ദിച്ചപ്പോള്‍ അവന്‍ പ്രണയപരവശനായി.

അപ്പോഴാണ് കുറേക്കൂടി അരികില്‍ ചെന്ന്  ദൃശ്യങ്ങള്‍ പകര്‍ത്തി എടുക്കുക എന്ന ആശയം അവന്റെ മനസ്സില്‍ ഉദിച്ചത്....

'ഐ വില്‍ ഗിവ് യു ഇറ്റ്സ് ഫുള്‍ ആംബിയന്‍സ്  ...' - എന്നു പറഞ്ഞുകൊണ്ട്  സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്ത് അവന്‍ ക്യാമറയുമായി  അഗ്നിതാണ്ഡവങ്ങളുടെ കാഴ്ചകളിലേക്ക് പോയി.....

അവന്‍ അയച്ചുകൊടുക്കാന്‍ പോവുന്ന ചിത്രങ്ങളും, വീഡിയോകളും യുട്യൂബിലൂടെയും, ഫേസ്ബുക്കിലെ പരശ്ശതം ഷെയറിങ്ങുകളിലൂടെയും  അഭിനന്ദനങ്ങള്‍ കൊണ്ടുവരുന്നത് ആലാചിച്ചപ്പോള്‍ അവള്‍ ആവേശഭരിതയായി....

അവളും സിസ്റ്റം ഷട്ട് ഡൗണ്‍ ചെയ്തു.  നിശാവസ്ത്രം ധരിച്ച് കിടക്കയില്‍ വന്നു കിടന്ന് അവനുള്ള എസ്.എം.എസ് ടൈപ്പ് ചെയ്തു.....

' മിസ് യു സോ മച്ച്....'

അവനപ്പോള്‍ കത്തുന്ന കുടിലുകളുടെ ചിത്രം പകര്‍ത്തുകയായിരുന്നു.... ചുറ്റും ഇരമ്പുന്ന നിലവിളിയൊച്ചകള്‍ക്കിടയിലും 'ഡാര്‍ലിംഗ് ഡാര്‍ലിഗ്....' എന്ന ട്യൂണോടെ അവളുടെ സന്ദേശം ഫോണില്‍ വന്നു വീണത് അവന്‍ അറിഞ്ഞു....

' ഫന്റാസ്റ്റിക് സീന്‍സ് .....'- അവന്‍ കരിഞ്ഞു പോയ ജഡങ്ങള്‍ നിരത്തിയിട്ട ഭാഗത്തേക്ക് മാറി നിന്ന് അവള്‍ക്ക് സന്ദേശമയച്ചു....

അപ്പോഴാണവന്‍ പാതിവെന്തു പോയ ജഡങ്ങള്‍ക്കരികില്‍ വീണുകിടന്ന് പൊട്ടിക്കരയുന്ന ആ പെണ്‍കുട്ടിയെ ശ്രദ്ധിച്ചത്....

മെലിഞ്ഞ ഉടലും തിളങ്ങുന്ന കണ്ണുകളുമുള്ള ആ പെണ്‍കുട്ടിയെ അവന് അറിയാമായിരുന്നു.... പ്രഭാതങ്ങളില്‍ മൈതാനത്ത് ഷട്ടില്‍ കളിച്ച് അവന്‍ മടങ്ങിവരുമ്പോള്‍ റോഡരികു ചേര്‍ന്ന് നടന്നു പോവാറുണ്ട് അവള്‍. സമ്പന്നരുടെ ഫ്ലാറ്റുകളില്‍ വീട്ടുജോലിക്കു പോവുന്ന അവള്‍ക്ക് സൗമ്യതയാര്‍ന്ന ഒരു സൗന്ദര്യമുണ്ടായിരുന്നു. അവളെ ആകര്‍ഷിപ്പിക്കുവാനായി കൈയ്യിലിരിക്കുന്ന ബാറ്റ് താളത്തില്‍ ചുഴറ്റിക്കൊണ്ട് അവന്‍ ചൂളമടിക്കും. അവളാവട്ടെ അവനെ ഒട്ടും ശ്രദ്ധിക്കാതെ തലകുനിച്ച് നടന്നു പോവും...

തന്നെ അവഗണിച്ചവള്‍ക്ക് വന്നു ചേര്‍ന്ന ദുര്യോഗത്തില്‍ അവന്‍ ആഹ്ലാദഭരിതനായി. തേങ്ങിക്കരയുമ്പോള്‍ അവള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നതായി അവനു തോന്നി. ആ കാഴ്ച അവന്‍ പല കോണുകളില്‍ നിന്ന് തികച്ചും കലാപരമായി ക്യാമറയിലേക്കു പകര്‍ത്തിയെടുത്തു....

'ടീ...., ഉഗ്രനൊരു പീസ് ...' - അവന്‍ അവള്‍ക്ക് എസ്.എം.എസ് ചെയ്തു

'അവളെ പഞ്ചാര അടിക്കുവാണോടാ …' - അവള്‍ അവനു മറുപടി അയച്ചു.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയവര്‍ ചുറ്റും ഓടി നടന്നു.... നിലക്കാത്ത ജ്വാലകള്‍ക്കു നേരെ ഫയര്‍ എഞ്ചിനുകള്‍ വെള്ളം ചീറ്റിക്കൊണ്ടിരുന്നു....

ജീവനു വേണ്ടി പിടയുന്ന ഒരു കുട്ടിയെ തോളത്തിട്ട് നിലവിളിച്ചുകൊണ്ട് ഒരാള്‍ ഓടിയടുത്തു.... കുട്ടിയുടെ പിടച്ചിലിന് അനുക്രമമായുള്ള അയാളുടെ നിലവിളിയില്‍ ശബ്ദത്തിന്റെയും ദൃശ്യത്തിന്റെയും മാസ്മരികമായൊരു ലയനമുണ്ടന്ന് അവന്‍ മനസ്സിലാക്കി....

'എ ബിറ്റ് ഓഫ് ക്ലാസിക്കല്‍ ഐറ്റം ' - ഇത്തവണ അവന്റെ സന്ദേശം

അഗ്നി നാളങ്ങള്‍ക്കിടയില്‍ പെട്ടുപോയ ഒരു കിഴവനെ രക്ഷിക്കാന്‍ തുനിയുകയായിരുന്നു മറ്റൊരാള്‍. പെട്ടെന്ന് അടര്‍ന്നു വീണ വലിയൊരു അഗ്നിഗോളത്തിലേക്ക് അവരിരുവരും അപ്രത്യക്ഷരായി.... തീ ഒന്നുകൂടി ആളിപ്പടര്‍ന്നു....

- രക്ഷിക്കാന്‍ വന്ന ആള്‍ തന്നെ ഇരയായി മാറിയ കാഴ്ച അവളെ പൊട്ടിച്ചിരിപ്പിക്കുമെന്ന് അവന്‍ അപ്പോള്‍ ഓര്‍ത്തു.

'ഫണ്ണി സീന്‍....' അവന്‍ സന്ദേശമയച്ചു.

- അപ്രകാരം  അവന്റെ ക്യാമറക്കണ്ണിലേക്ക് പലതരം ദൃശ്യവിസ്മയങ്ങള്‍  പടര്‍ന്നു കയറുകയായിരുന്നു..ഓരോ കൌതുകക്കാഴ്ചയുടെയും സന്ദേശമയച്ച് അവന്‍ അവളെ വിസ്മയിപ്പിച്ചുകൊണ്ടിരുന്നു. അതോടെ അവള്‍ പ്രണയപരവശയാവുകയും  അവന് വിരഹദു:ഖത്തിന്റെ  എസ്.എം.എസ്  അയക്കുകയും ചെയ്തു.

'മിസ് യു ഡിയര്‍ …. മിസ് യു ഡിയര്‍' - അവള്‍ അക്ഷമയായി.

ദൃശ്യങ്ങള്‍ അവള്‍ക്കരികിലെത്തിക്കാന്‍ അവനും തിരക്കായി. എടുത്ത അത്രയും ചിത്രങ്ങള്‍ അവള്‍ക്ക് അയച്ച ശേഷം ബാക്കി ചിത്രങ്ങള്‍ക്കായി പിന്നീട് വരാമെന്ന് തീരുമാനിച്ച് അവന്‍ തിരിച്ചു നടന്നു.

അവള്‍ ലാപ് ടോപ്പ് എടുത്ത് കിടക്കയില്‍ തലയിണ മാറോടമര്‍ത്തി കമിഴ്ന്നു കിടന്ന് സിസ്റ്റം ഓണ്‍ ചെയ്തു.... അവന്റെ മുഖം ഇപ്പോള്‍ തെളിഞ്ഞുവരും....അപ്പോള്‍ തന്റെ മുഖഭാവം എങ്ങിനെ ആയിരിക്കണമെന്ന് അവള്‍ ആലോചിച്ചു ..... വിരഹവും, പരിഭവവും , ശൃംഗാരവും ഒത്തു ചേര്‍ന്ന ഒരു ഭാവമായിരിക്കും കൂടുതല്‍ ഇണങ്ങുക - അവള്‍  തീരുമാനിച്ചു . കണ്ണാടി നോക്കി അതെങ്ങിനെ വേണമെന്ന് ഉറപ്പു വരുത്തി.

'ലവ് യു  … ലവ് യു സോ മച്ച് ....' അവള്‍ വീണ്ടും സന്ദേശമയച്ചു...

ഫോണിനുള്ളില്‍ ഒളിപ്പിച്ചുവെച്ച ഗണിതസൂത്രങ്ങള്‍ അതിവേഗം ആ സന്ദേശവാക്യങ്ങള്‍ വൈദ്യുതകാന്തിക തരംഗങ്ങളാക്കി മാറ്റി അവന്റെ അരികിലേക്ക് പറഞ്ഞയച്ചു... ഗഗനചാരികളായി അവ ലക്ഷ്യബോധത്തോടെ യാത്രയായി....

പ്രണയാര്‍ദ്രമായ ആ രാത്രിയിലൂടെ ഇപ്രകാരം നിരവധി സ്നേഹസന്ദേശങ്ങള്‍ തരംഗമാലകളായി രൂപാന്തരം പ്രാപിച്ച് ആകാശമാര്‍ഗത്തിലൂടെ അപ്പോള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നു. ലക്ഷ്യത്തിലേക്കുള്ള തരംഗ ദൈര്‍ഘ്യങ്ങള്‍ കൃത്യമായി താണ്ടി അവ പ്രണയമനസ്സുകളിലേക്ക് പെയ്തിറങ്ങി....

പ്രണയിക്കുന്നവരുടെ രാത്രിയായിരുന്നു അത്.....

അഗ്നിതാണ്ഡവം അപ്പോഴും അടങ്ങിയിരുന്നില്ല.... ജ്വാലകള്‍ ആകാശത്തോളമുയര്‍ന്ന് അഗ്നിപര്‍വ്വതങ്ങളായി രൂപാന്തരം പ്രാപിച്ചു.... കിഴക്കന്‍ മലകളില്‍ വെളിച്ചം ആരംഭിച്ചിരുന്നില്ല..... രാത്രി നീളുകയാണ്......

ജ്വാലാമുഖികളുടേയും രാത്രിയായിരുന്നു അത്....



കുചേലവൃത്തം



ഞാന്‍ തീരദേശ നഗരത്തില്‍ നിന്നും തിരിച്ചുപോവുന്ന ഈ രാത്രിവണ്ടിയിലെ തിരക്കിനുള്ളില്‍ രണ്ടു ടോയിലറ്റുകള്‍ക്കിടയിലെ ഒട്ടും വൃത്തിയില്ലാത്ത നിലത്ത് ചുരുണ്ടു കിടക്കുകയാണ്. എന്റെ തൊട്ടടുത്ത് മെലിഞ്ഞുണങ്ങിയ ഒരു പിച്ചക്കാരന്‍ വൃദ്ധനാണ്. അയാളുടെ കാലുകള്‍ക്കിടയില്‍ ജടപിടിച്ച മുടിയുള്ള ഒരു ചെറിയ പെണ്‍കുട്ടി - അയാള്‍ എവിടെ നിന്നോ മോഷ്ടിച്ചതാവണം - തളര്‍ന്നു കിടക്കുന്നുണ്ട് . തങ്ങളുടെ സ്ഥിരം താവളത്തിലേക്ക് അതിക്രമിച്ചുകടന്ന ഒറ്റക്കാലനായ എന്നെ അവര്‍ മറ്റൊരു പിച്ചക്കാരനാണെന്നു കരുതി ഒരു നികൃഷ്ടമൃഗത്തെ നോക്കുന്ന അറപ്പോടെയും അല്‍പം ഭയത്തോടെയും ശ്രദ്ധിച്ചുകൊണ്ടിരുന്നു. പിന്നെ എല്ലാം മറന്ന് ഒട്ടും പരിസരബോധമില്ലാതെ അവര്‍ ഉറങ്ങാന്‍ തുടങ്ങി . പെണ്‍കുട്ടിയാവട്ടെ നഷ്ടപ്പെട്ടുപോയ അമ്മയുടെ ചൂട് വീണ്ടെടുക്കവാന്‍ ശ്രമിക്കുന്നതുപോലെ വൃദ്ധശരീരത്തോട് ഒട്ടിച്ചേര്‍ന്ന് കിടന്നു.....

വണ്ടിക്ക് അധികമൊന്നും വേഗത ഉണ്ടായിരുന്നില്ല . ദരിദ്രമായ ജീവിതം പോലെ അത് മുന്നോട്ടു പോവാനാവാതെ ഔട്ടറുകളില്‍ ഒരുപാട് നേരം മരവിച്ചു നിന്നു..... പിന്നീട് സാവധാനം ഓരോ സ്റ്റേഷനിലേക്കും അത് നിരങ്ങിയെത്തുമ്പോഴേക്കും ജനറല്‍ കമ്പാര്‍ട്ടുമെന്റിലേക്ക് അക്ഷമരായി കാത്തുനിന്ന മനുഷ്യര്‍ ഇരമ്പിക്കയറി . നിലത്തു വീണു കിടന്ന എന്നെ ചവിട്ടിമെതിച്ചുകൊണ്ടാണ് അവര്‍ വണ്ടിക്കുള്ളിലൂടെ തിരക്കിട്ട് നീങ്ങിയത്... എന്നാലും എഴുന്നേറ്റു നില്‍ക്കാനാവുന്നില്ല.... മേലാസകലം വല്ലാതെ വേദനിക്കുന്നു..... തളര്‍ന്നു കിടന്നു പോവുന്നു...

കഴിഞ്ഞ രാത്രിയില്‍ ഇതേ വണ്ടിയിലായിരുന്നു ഞാന്‍ തീരദേശ നഗരത്തിലേക്ക് യാത്രയായത് . അവന്‍ - എന്റെ ആ പഴയ കൂട്ടുകാരന്‍ - അവിടെയാണ് . എനിക്ക് അവനെ കണ്ട് എന്റെ സങ്കടങ്ങള്‍ പറയണമായിരുന്നു ....

ഇപ്പോള്‍ അവന്‍ വലിയ ആളായിരിക്കുന്നു.... സമൂഹത്തില്‍ നിലയും വിലയും കൈവന്നിരിക്കുന്നു.... എന്റെ സങ്കടങ്ങള്‍ കേട്ടാല്‍ അവന്‍ സഹായിക്കാതിരിക്കില്ല എന്ന കാര്യം ഉറപ്പാണ് - ആഞ്ഞിലിമൂട്ടിലും അമ്പലക്കടവിലും ചിലവഴിച്ച ബാല്യകാല കുതൂഹലങ്ങള്‍ , നൊമ്പരങ്ങളുടെ പൂക്കാലമാഘോഷിച്ച കൗമാര നാളുകള്‍ , കളരിക്കുന്നിനപ്പുറത്തെ പുല്‍മേടിന്റെ വശ്യതയില്‍ വെച്ച് തോലൊടിക്കാന്‍ വന്ന ചിങ്കാരിക്കല്ല്യാണിയുടെ ചൂടും തണുപ്പും നുകര്‍ന്ന ആ മായികാനുഭവം , രമണിയുടെ കല്യാണദിവസം രാത്രി കടല്‍ത്തീരത്തിരുന്ന് റാക്കു കുടിച്ചതും, അവന്‍ പൊട്ടിക്കരഞ്ഞതും, കാറ്റാടി മരത്തണലില്‍ തളര്‍ന്നു കിടന്ന അവന് ഞാന്‍ കാവലിരുന്നതും.... ഇതൊക്കെ അവന്‍ എങ്ങിനെ മറക്കാനാണ്.

പക്ഷേ, ആളും അര്‍ത്ഥവും കൈവരുമ്പോള്‍ മനുഷ്യര്‍ക്ക് ഭൂതകാലം വിസ്മൃതിയുടെ പുകമറക്കുള്ളില്‍ മാഞ്ഞുപോകും എന്ന് കേട്ടിട്ടുണ്ട് . അവനും എല്ലാം മറന്നു പോയി . "ഞാനിപ്പോള്‍ വലിയ സങ്കടത്തിലാണ്. സഹായിക്കണം....” എന്നു പറഞ്ഞുകൊണ്ട് , ക്രച്ചസില്‍ താങ്ങി തൊഴുകൈയ്യുമായി അവനു മുന്നില്‍ നിന്ന എന്റെ മുഖത്ത് അവന്‍ കാര്‍ക്കിച്ചു തുപ്പി . “എനിക്കെന്താണിവിടെ ദയയുടെ കച്ചവടമുണ്ടോ... ?” എന്നു ചോദിച്ചുകൊണ്ട് അവന്റെ ആളുകളോട് എന്നെ തൊഴിച്ചു പുറത്താക്കാന്‍ ആവശ്യപ്പെട്ടു… അവരുടെ മര്‍ദ്ദനമേറ്റ്., പുറത്ത് ഗേറ്റിനരികില്‍ ചോരതുപ്പി തളര്‍ന്നുകിടന്ന എന്നെ തിരിഞ്ഞുപോലും നോക്കാതെ സുന്ദരിയും മദാലസയുമായ അവന്റെ ഭാര്യയോടൊപ്പം സ്വര്‍ഗസമാനമായ കാറില്‍ കയറി അവന്‍ യാത്രയായി....

ഇപ്പോള്‍ ഞാനിതാ ശരീരത്തിനും മനസ്സിനുമേറ്റ കൊടിയ പരുക്കുകളുമായി വെറുംകൈയ്യോടെ അവളുടേയും കുട്ടികളുടെയും അടുത്തേക്ക് തിരിച്ചു പോവുകയാണ്... 

വലിയ പ്രതീക്ഷകളോടെയാണ് അവള്‍ എന്നെ യാത്രയാക്കിയത്.... പ്രതീക്ഷകള്‍ മുഴുവന്‍ നഷ്ടപ്പെട്ട കൊടിയ വറുതിയുടെ നാളുകളായിരുന്നല്ലോ..... കുട്ടികള്‍ വിശന്നുകരയാന്‍ കൂടി തുടങ്ങിയതോടെ ഞങ്ങളുടെ കോളനിയിലെ മറ്റു പെണ്ണുങ്ങളെപ്പോലെ അവളും ചുണ്ടില്‍ താണതരം ലിപ് സ്റ്റിക് തേച്ച് നിറമുള്ള ബ്രാസിയര്‍ ധരിച്ച് വൈകുന്നേരങ്ങളില്‍ പട്ടുതെരുവിലെ ഇടവഴികളില്‍ കാത്തു നില്‍ക്കാന്‍ പോയി... പുലര്‍ച്ചക്ക് ഉറക്കച്ചടവുള്ള കണ്ണുകളും, മുഷിഞ്ഞ ഉടലും, ദ്രവിച്ച നോട്ടുകളുമായി കയറി വന്നു... എന്നിട്ടും ജീവിതം മുന്നോട്ടു പോകുവാന്‍ പ്രയാസപ്പെട്ടുകൊണ്ടിരുന്നു....

അങ്ങിനെ എല്ലാ തരത്തിലും പൊറുതിമുട്ടിയപ്പോഴാണ് അവനെ കണ്ട് സഹായം അഭ്യര്‍ത്ഥിക്കുവാന്‍ അവള്‍ എന്നോട് പറഞ്ഞത്....

പുരാണത്തിലെ ഏതോ ദൈവത്തിന്റെ അടുത്ത് അയാളുടെ സുഹൃത്തായ ഒരു ദരിദ്രന്‍ ഇപ്രകാരം ചെയ്തിട്ടുണ്ടെന്നും അങ്ങിനെ അയാള്‍ക്ക് വലിയ സൗഭാഗ്യങ്ങളൊക്കെ കൈവന്നു എന്നും ഉള്ള ഒരു കഥ അപ്പോള്‍ അവള്‍ പറയുകയുണ്ടായി . അവളുടെ ഇടപാടുകാരില്‍ ഒരാള്‍ ശൃംഗാരത്തിനിടയിലെ തളര്‍ച്ചയുടെ ഇടവേളയില്‍ പറഞ്ഞുകൊടുത്ത കഥയാണത് . നിന്റെ ഭര്‍ത്താവിനും ഇതുപോലെ ഒരു ശ്രമം നടത്തിക്കൂടെ എന്ന് വീണ്ടും ഇണചേരുന്നതിനിടയില്‍ അയാള്‍ തന്നോട് ചോദിക്കുകയുണ്ടായി എന്നും അവള്‍ പറഞ്ഞു....

പുരാണകഥയിലെ ദരിദ്രനും കൂട്ടുകാരനില്‍ നിന്ന് ഒന്നും ലഭിച്ചിരുന്നില്ല . പക്ഷേ അയാള്‍ തിരികെ വീട്ടിലെത്തുമ്പോഴേക്കും സൗഭാഗ്യങ്ങളുടെ വലിയ അത്ഭുതങ്ങളായിരുന്നു കാത്തിരുന്നത് .... ഒരു പക്ഷേ വലിയ ആളുകള്‍ അങ്ങിനെ ആയിരിക്കും . അവര്‍ പുറമേക്ക് നടിക്കുന്ന കാര്യങ്ങള്‍ക്കപ്പുറമായി അകക്കണ്ണുകള്‍ കൊണ്ട് എല്ലാം നിയന്ത്രിക്കുന്നു . അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്നു . അതു പോലെ അവനും അകക്കണ്ണുകള്‍കൊണ്ടും, അകം കൈകള്‍കൊണ്ടം എന്റെ കാര്യത്തില്‍ ഇടപെട്ട്.... അതെ ., അതാണ് സംഭവിക്കാന്‍ പോവുന്നത് - അകക്കണ്ണുകള്‍കൊണ്ടും, അകം കൈകള്‍കൊണ്ടം എന്റെ കാര്യത്തില്‍ ഇടപെട്ട് അവന്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുക തന്നെ ചെയ്യും.... എനിക്ക് ഉറപ്പാണ്.

രാത്രിവണ്ടിയുടെ ഉലയുന്ന താളത്തിലും ഇരമ്പലിലും സ്വയം നഷ്ടപ്പെട്ട് ഞാന്‍ എല്ലാം മറന്ന് ഉറങ്ങുവാന്‍ തുടങ്ങി....

പേടിപ്പെടുത്തുന്ന മുഖമുള്ള ഒരു കാവല്‍ക്കാരനാണ് എന്നെ വിളിച്ചുണര്‍ത്തിയത് . എനിക്കപ്പോള്‍ ഒട്ടും പരിസരബോധമില്ലായിരുന്നു . തന്റെ കൈയ്യിലിരുന്ന വടികൊണ്ട് അയാള്‍ എന്നെ അടിക്കാനാഞ്ഞു . അപ്പോഴേക്കും പരിസരബോധം വീണ്ടെടുത്ത ഞാന്‍ "ഏമാനെ പൊറുക്കണം ., ഉറങ്ങിപ്പോയി ഞാന്‍...." എന്നൊക്കെ പറഞ്ഞുകൊണ്ട് അയാള്‍ അടിച്ചോടിക്കുന്നതിനുമുമ്പായി വണ്ടിയില്‍ നിന്നും പുറത്തിറങ്ങി . വണ്ടി അപ്പോള്‍ യാര്‍ഡിലേക്ക് മാറ്റിയിരുന്നു - സ്റ്റേഷനിലെത്തിയതും , ആളുകള്‍ ഇറങ്ങിപ്പോയതും , ഉച്ചവെയില്‍ വന്നതും ഒന്നും ഞാന്‍ അറിഞ്ഞില്ല ....

വെയില്‍ വീണു തിളക്കുന്ന വഴികളിലൂടെ പതിയെ നീങ്ങുമ്പോള്‍ സംഭവിക്കാന്‍ പോവുന്ന അത്ഭുതങ്ങളെക്കുറിച്ചോര്‍ത്ത് ഞാന്‍ ആഹ്ലാദവാനായിരുന്നു...

പുരാണത്തിലെ ദരിദ്രന്‍ തിരിച്ചെത്തുമ്പോള്‍ അയാളുടെ വീടും, വീട്ടിലേക്കുള്ള വഴിയും ആകെ മാറിപ്പോയിരുന്നു എന്നാണ് അവളുടെ ഇടപാടുകാരന്‍ പറഞ്ഞത്... - പൂമരങ്ങള്‍ക്കിടയിലൂടെയുള്ള നനുത്ത വഴിത്താരയില്‍ അയാള്‍ ദിക്കറിയാതെ വശം കെട്ടുപോയി... സ്വപ്നതുല്യമായ മാളികകള്‍ കണ്ട് അയാള്‍ പകച്ചു നിന്നുപോയി... ദാരിദ്ര്യത്തിന്റെ രോദനങ്ങളും തേങ്ങലുകളും മുഴങ്ങിയിരുന്ന പരിസരമാകെ മായികമായൊരു സംഗീതധാരയില്‍ ലയിച്ചു നിന്നു.... മൂര്‍ത്തമായ യാഥാര്‍ത്ഥ്യത്തെ സ്വപ്നം എന്ന് തെറ്റിദ്ധരിച്ച് തന്റെ ദുര്‍വ്വിധിയെ പഴിച്ചുകൊണ്ട് ആ ദരിദ്രന്‍ മരവിച്ചു നിന്നുപോയ വേളയിലാണ് 'പിതാവെ..., പിതാവെ...' എന്നു വിളിച്ചുകൊണ്ട് തിളങ്ങുന്ന ആടയാഭരണങ്ങളോടെ മണിമേടകളില്‍ നിന്ന് അയാളുടെ കുട്ടികള്‍ വിശാലമായ അങ്കണവും, ചേതോഹരങ്ങളായ പുഷ്പവാടികളും താണ്ടി ഓടിയണഞ്ഞത്.... നിര്‍ന്നിമേഷനായി ആ കാഴ്ച കണ്ടു നിന്ന ദരിദ്രന്റെ ബോധമണ്ഡലം ഇരുണ്ടു പോവുകയും പുതിയ ഒരു വെളിച്ചത്തിലേക്ക് അയാള്‍ ഉണരുകയും ചെയ്തു .... നിമിഷാര്‍ദ്ധത്തിന്റെ ആ ഇടവേളയില്‍ അകാല വാര്‍ദ്ധക്യവും, ദാരിദ്ര്യത്തിന്റെ ചിഹ്നങ്ങളും അപ്രത്യക്ഷമായി തേജസ്വിയായ ഒരു യുവകോമളന്‍ ആയി അയാള്‍ മാറിപ്പോയിരുന്നു.....

ഇതെല്ലാം ആ നല്ല ഇടപാടുകാരന്‍ പറഞ്ഞതോടെ പതിവിനു വിപരീതമായി താന്‍ ആവേശഭരിതയായിപ്പോയെന്നും... സൗഭാഗ്യങ്ങളിലേക്കുള്ള കുറുക്കുവഴികള്‍ പറഞ്ഞു തന്ന ആ ഇടപാടുകാരനെ താന്‍ അറിയാതെ സ്നേഹിച്ചു പോയി എന്നും .,അതോടെ നാലാം ഗേറ്റിനപ്പുറത്തെ ഓവര്‍ബ്രിഡ്ജിനു ചുവട്ടിലെ ഇരുളിന്റെ രഹസ്യം മാത്രമേയുള്ളു തങ്ങള്‍ക്ക് ചുറ്റും എന്നതെല്ലാം മറന്ന് തന്നില്‍ നിന്നും ഉയര്‍ന്ന സീല്‍ക്കരങ്ങള്‍ കേട്ട് തെരുവുനായ്കള്‍ കുരച്ചുകൊണ്ട് ഓടിവന്നപ്പോഴാണ് പരിസരബോധമുണ്ടായത് എന്നും അവള്‍ പറഞ്ഞു....

സംഭവിക്കാന്‍ പോവുന്ന അത്ഭുതങ്ങളെക്കുറിച്ച് ആഹ്ലാദപൂര്‍വ്വം ചിന്തിച്ചുകൊണ്ട് , വെയില്‍ വഴികളിലൂടെ ഞാന്‍ ഞങ്ങളുടെ കോളനിയെ സമീപിക്കുകയായിരുന്നു....

മായികമായ ആ സംഗീതധാരയും , സൗഭാഗ്യങ്ങളുടെ ലോകത്തേക്ക് വീണുപോയ കോളനിവാസികളുടെ ആഹ്ലാദാരവങ്ങളും ഞാന്‍ ദൂരെ നിന്നു തന്നെ കേട്ടു... അത്ഭുതങ്ങളുടെ അടയാളങ്ങള്‍ ഇതാ കണ്ടു തുടങ്ങിയിരിക്കുന്നു.....

കോളനിയോട് അടുത്തപ്പോള്‍ ശബ്ദഘോഷങ്ങള്‍ കൂടുതല്‍ വ്യക്തമാവുന്നു....

അയ്യോ... എനിക്കു തെറ്റു പറ്റിയതാണോ.... ആഹ്ലാദാരവങ്ങള്‍ക്കു പകരം ഞാനിപ്പോള്‍ കേള്‍ക്കുന്നത് നിസ്സഹായരായ മനുഷ്യരുടെ ആര്‍ത്തനാദങ്ങളാണല്ലോ...

അപ്രതീക്ഷിതമായ വീണുകിട്ടിയ വര്‍ണാഭമായ ജീവിതത്തെ വരവേല്‍ക്കേണ്ട വേളയില്‍ ഈ മനുഷ്യരെല്ലാം നിലവിളിച്ചുകൊണ്ട് എങ്ങോട്ടാണ് ഓടിപ്പോവുന്നത് ...

അതാ ബുള്‍ഡോസറുകള്‍ കോളനി ഉഴുതുമറിക്കുകയും , പടച്ചട്ടയണിഞ്ഞ നിയമപാലകര്‍ നിരായുധരായ കോളനിവാസികള്‍ക്കു നേരെ വെടിയുതിര്‍ക്കുകയും ചെയ്യുന്നു....

അല്ല ., അത് അങ്ങിനെ അല്ല …. ഞാന്‍ യാഥാര്‍ത്ഥ്യത്തെ തെറ്റായി വ്യാഖ്യാനിക്കുകയാണ്.... - പൂമരങ്ങളേയാണ് ഞാന്‍ ബുള്‍ഡോസറുകളായി തെറ്റിദ്ധരിക്കുന്നത്..... ചേതോഹരങ്ങളായ മലര്‍വാടികളിലെ ചുമന്ന പൂക്കളെയാണ് ഞാന്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന മനുഷ്യജഡങ്ങളായി കണ്ടു പോവുന്നത്....

പുരാണത്തിലെ ദരിദ്രന്‍ പകച്ചുനിന്നപോലെ ഞാനിതാ സൗഭാഗ്യങ്ങളുടെ കാഴ്ചകള്‍ക്കുമുന്നില്‍ പകച്ചു നില്‍ക്കുന്നു... മൂര്‍ത്തമായതൊന്നും കാണാതെ പോവുന്നു . അമൂര്‍ത്തമായതും അയഥാര്‍ത്ഥമായതും സംഭവിക്കുകയാണെന്ന് ധരിച്ചു പോവുന്നു... - എവിടെ എന്റെ കുട്ടികള്‍ !?. 'പിതാവെ..., പിതാവെ...' എന്നു വിളിച്ചുകൊണ്ട് തിളങ്ങുന്ന ആടയാഭരണങ്ങളോടെ മണിമേടകളില്‍ നിന്ന് അവര്‍ എന്തുകൊണ്ടാണ് ഓടിയണയാത്തത്...

ഞാന്‍ കുട്ടികളേയും അവളേയും പേരെടുത്തു വിളിച്ചുകൊണ്ട് ഇതാ മുന്നോട്ടു നീങ്ങുന്നു...

നിസ്സഹായരായ കോളനിവാസികള്‍ 'അരുതേ...' എന്നു നിലവിളിച്ചുകൊണ്ട് ബുള്‍ഡോസറുകള്‍ക്കു നേരെ പാഞ്ഞടുക്കുകയാണ്..... ഭയാനകമായ ഇരമ്പലുകളും... , വെടിയൊച്ചകളും... , ആര്‍ത്തനാദങ്ങളുമാണ് ചുറ്റും... എല്ലാം എന്റെ തോന്നലാണെന്ന് ഉറപ്പുള്ളതുകൊണ്ട് അതൊന്നും കാര്യമാക്കാതെ ഞാന്‍ മുന്നോട്ട് തന്നെ നീങ്ങുകയാണ്....

അപ്പോള്‍ പൂമരങ്ങള്‍  ഇരമ്പാന്‍ തുടങ്ങുകയും , പുഷ്പവാടികളില്‍ നിന്നു ചുമന്ന പൂക്കള്‍ ഓരോന്നായി കൊഴിഞ്ഞു വീഴുകയും ചെയ്തു... എവിടെ നിന്നോ പാഞ്ഞുവന്ന ഒരു അഗ്നിഗോളം ഇതാ എന്റെ നെഞ്ചിനുനേരെ.... ഞാന്‍ ഒട്ടും പകച്ചു പോവുന്നില്ല … ബോധമണ്ഡലത്തിലേക്ക് ഇരുള്‍ നിറഞ്ഞുകൊണ്ട് ഞാനിതാ വീണുപോവുന്നു..... എന്റെ കൈകളില്‍ നിന്ന് ക്രച്ചസ് ഇതാ തെറിച്ചുപോവുന്നു.... ഇനി ആ കൈത്താങ്ങ് എനിക്കാവശ്യമില്ല.... ഇരുള്‍ വഴികളുടെ അവസാനം ഞാന്‍  സൗഭാഗ്യങ്ങളുടെ പുതുജീവിതത്തിലേക്ക് ഉണരാന്‍ പോവുകയാണ്....

മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ജീവിതാനന്ദം ഞാനപ്പോള്‍ അനുഭവിക്കുകയായിരുന്നു ….

അവളും കുട്ടികളും ഇനിയും വന്നെത്തിയിട്ടില്ല …. അവര്‍ വരുന്നതിനു മുമ്പായി എന്നെ ഇരുള്‍ മൂടുകയാണല്ലോ....

ഞാന്‍ പതിയെ കണ്ണടച്ചു....