ഉച്ചയൂണ് കഴിഞ്ഞ് വിസ്തരിച്ചൊന്ന് മുറുക്കി ഏമാന് ചോദിക്കും
"ന്നാ പോവ്വ്വല്ലേ....?"
എമാന്റെ കാര്യങ്ങള്‍ അറിയാവുന്നതുകൊണ്ട് ഞങ്ങളെല്ലാവരും തയ്യാറായിരിക്കും.
കൃഷ്ണന് കുട്ടി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യും.ചവച്ച മുറുക്കാന്‍ ഒന്നു നീട്ടിത്തുപ്പി ഏമാന് മുന്‍സീറ്റില്‍ കയറിയിരിക്കും.ഞാനും ,സുധാകരനും, കുസുമകുമാരിയും പിന്‍സീറ്റില്‍..... പോക്ക് വെറുതെയാവില്ലെന്ന് ഞങ്ങള്‍ക്കറിയാം. എല്ലായിടത്തും ഞങ്ങള്‍ കയറിയിറങ്ങും.
' മിനര്‍വ്വ, സിറ്റി ലോഡ്ജ്, ഭാരതീവിലാസം, സന്തോഷ് ഭവന്......' ഇങ്ങിനെ കേന്ദ്രങ്ങള്‍ പലതാണ്. ‘ടപ്,ടപ്,ടപ്.....' എന്നിങ്ങനെ പഴകി ദ്രവിച്ച മരക്കോണികളില്‍ ഒച്ചവെപ്പിച്ചുകൊണ്ട് ഞങ്ങള്‍ കോവണികള്‍ കയറി ഇടുങ്ങിയ വരാന്തയിലൂടെ നീങ്ങും. വാതിലുകളില്‍ ലാത്തികൊണ്ട് അടിക്കും.
അടച്ചിട്ട മുറികള്‍ക്കുള്ളില്‍ ജാനകിയോ, തങ്കമണിയോ, ശാരദയോ, ഭാനുമതിയോ...... അങ്ങിനെ ആരെങ്കിലും പേടിച്ചു വിറക്കുന്ന ഒരു ഇടപാടുകാരനോടൊപ്പം ഉണ്ടാവും.... മുറുക്കാന്‍ നിറച്ച വായ തുറന്ന് ഏമാന്റെ ഒരു പരിഹാസച്ചിരിയാണ് പിന്നെ...
അതിനു ശേഷം ഇടപാടുകാരനെ ഞങ്ങള്‍ക്കിടയില്‍ നിന്നു മാറ്റി നിര്‍ത്തി ഏമാന് സ്വകാര്യമായി ഉപദേശിക്കും. മിക്കവാറും ഇത്തരം ഇടപാടുകളുടെ അധാര്‍മികതയെക്കുറിച്ചാവും ഉപദേശം. ഇത്തരം പ്രവൃത്തികളില്‍ അടങ്ങിയിരിക്കുന്ന വലിയ തോതിലുള്ള തിന്മയെക്കുറിച്ചും മനുഷ്യന് നന്മ ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ഏമാന് അവരെ ബോധ്യപ്പെടുത്തും. ഇനി ആവര്‍ത്തിക്കരുത് എന്ന് സ്നേഹപൂര്‍വ്വം ഉപദേശിച്ച് പോയ്ക്കോളാന്‍ പറയും. പിന്നെ, അപ്പോഴും പരുങ്ങി നില്ക്കുന്ന ജാനകിയോടും കൌസല്യയോടുമൊക്കെ "നീയ്യ് പോയ് ജീപ്പിലിരിയെടീ..." എന്നൊരു ഒച്ച വെക്കലാണ്.
അവരെയും കയറ്റി ഞങ്ങള്‍ അടുത്ത കേന്ദ്രത്തിലേയ്ക്ക് നീങ്ങും.....
തിരിച്ച് താവളത്തിലെത്തുമ്പോഴേക്കും പത്തുപതിനഞ്ചു പേരെങ്കിലും പാന്‍പരാഗും ചവച്ച് രൂക്ഷഗന്ധം പ്രസരിപ്പിച്ച് പിന്‍സീറ്റില്‍ ഞങ്ങളോടൊപ്പം തിങ്ങിക്കൂടി ഇരിക്കുന്നുണ്ടാവും.
വരാന്തയിലും മുറ്റത്തുമായി ചടഞ്ഞിരുന്ന് നാട്ടുവര്‍ത്തമാനം പറയുന്ന അവരെ ഓരോരുത്തരെയായി ഏമാന് അകത്തേക്കു വിളിപ്പിക്കും.
ഒരേ ചോദ്യങ്ങള്‍ തന്നയാണ് ഏമാന് എപ്പോഴും ചോദിക്കാനുണ്ടാവുക. ഉത്തരങ്ങള്‍ക്ക് ചില വ്യത്യാസങ്ങള്‍ ഉണ്ടാവാറുണ്ട്. ഉദാഹരണത്തിന് ജാനകിയുടെ കാര്യം തന്നെ എടുക്കുക - ഇന്നലെ ഉച്ചക്ക് മിനര്‍വ്വയില്‍ വെച്ച് പിടിച്ചപ്പോള്‍ അവള് 'സോജ' യായിരുന്നു. വൈകിട്ട് സന്തോഷ് ഭവനില്‍ വെച്ച് 'റീമ' എന്നാണ് അവള് പേരു പറഞ്ഞത്. മിനിഞ്ഞാന്ന് സിറ്റി ലോഡ്ജില്‍ നിന്നു കൊണ്ടുവന്നപ്പോള്‍ അവള് 'സോണിയ' ആയിരുന്നു.അതുപോലെ 'ട്വിങ്കിള്‍, നമിത, റോസ്ലിന്....' എല്ലാം ജാനകി പലപ്പേഴായി പറഞ്ഞ അവളുടെ പേരുകള്‍......
ഏമാന് അതൊന്നും അത്ര കാര്യമാക്കാറില്ല.റിക്കാര്‍ഡില്‍ ചേര്‍ക്കുവാന്‍ ഒരു പേരു വേണം.ഒരു കൈയ്യൊപ്പും കിട്ടണം., അത്രതന്നെ...!
"ഇന്നന്താ ജാനക്യേ നെന്റെ പേര്...?"
ഏമാന് മുറുക്കാന്‍ ചവച്ചു കൊണ്ടു ചോദിക്കും
"ഇന്ന് റീത്ത പെരേര എന്ന് എഴുതിക്കോളി സാറെ.."
ജാനകി പറയും
"നെന്റെ ഒരു പെരേര...."
വായില്‍ നിറഞ്ഞു കവിയുന്ന മുറുക്കാന്‍ കസേരയുടെ വശത്തുള്ള കോളാമ്പിയിലേയ്ക്ക് തുപ്പി കുലുങ്ങിച്ചിരിച്ചുകൊണ്ട് ഏമാന് ‘Name of the accused‘ എന്നതിനു നേരെ ‘Reetha Perera‘ എന്ന് എഴുതി വെയ്ക്കും.
“ഇന്ന് ആരാരുന്നെടീ കൂടെ ...?“
ഏമാന് ശൃംഗാരഭാവത്തില്‍ കണ്ണിറുക്കിക്കൊണ്ട് ചോദിക്കും.
“കൊയിലാണ്ടിക്കാരനൊരു ചെറിയ ചെക്കനായിനും....“
ജാനകി ചെറുചിരിയോടെ പറയും.
അവരെല്ലാം അങ്ങിനെയാണ്.കൂടെയുണ്ടായിരുന്നവരുടെ പേരുവിവരങ്ങള്‍ അറിയാന്‍ മിനക്കെടാറില്ല. ‘സ്റ്റേറ്റുകാരന്‍ ഒരു ചേട്ടനായിന്...’. ‘കുറുക്കന്റെ കണ്ണുള്ള ഒരു പോക്കറ്റടിക്കാരനായിന്...’. ‘വെള്ളപ്പാണ്ട് പിടിച്ച ഒരു അണ്ണാച്ചി ഡ്രൈവറായിന്...’. ’കഥയെഴുതുന്ന ഒരു മേസ്തിരി ആയിന്...’ എന്നിങ്ങനെയാണ് തങ്ങളുടെ ഇടപാടുകാരെപ്പറ്റി പറയുക.
ഏമാന് അതൊന്നും പ്രശ്നമല്ല.
'ഏമാന്റെ പ്രശ്നം ധാര്‍മികതയാണ്..! മാനവമൂല്യങ്ങളാണ്..!'
“മ്മള് ഈ തൊപ്പിയിട്ടു നടക്കുന്നിടത്തോളം ധാര്‍മികതയ്ക് ഒരു കൊയപ്പവും പറ്റരുത് ശ്രീധരാ..." ഏമാന് ഇടക്കിടക്ക് എന്നോട് പറയും.എന്നിട്ട് സ്നേഹപൂര്‍വ്വം എനിക്ക് മുറുക്കാന്‍ തരും.ഏമാന് തരുന്ന മുറുക്കാന്റെ സുഖം ഒന്നു വേറെ തന്നെയാണ്.ചുരുട്ടി വെച്ച പുകയില വെറ്റിലയോടൊപ്പം ചവക്കുമ്പോള്‍ ഒരു പ്രത്യേകതരം അനുഭൂതി സിരകളില്‍ പടരും.ധാര്‍മിക മൂല്യങ്ങളെക്കുറിച്ചുള്ള ഉള്‍വെളിച്ചം ബോധതലങ്ങളിലാകെ നിറയും.
അപ്പേഴേക്കും ഏമാന് ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയിരിക്കും.
‘Name of the Companion‘ എന്നതിനുനേരെ ‘Unknown..’ എന്നുകൂടി എഴുതിച്ചേര്‍ത്ത് ഒപ്പും സീലും വെച്ച് ഫയല്‍ ടാഗ് ചെയ്ത് ജാനകിയോട് പോയ്ക്കൊള്ളാന്‍ പറയും.... പിന്നെ നീട്ടി വിളിക്കും.,
“തങ്കമണ്യേ.......“
വാതില്ക്കല് തങ്കമണി പ്രത്യക്ഷപ്പെടും.
ഇപ്രകാരം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാവുമ്പോഴേക്കും നേരം സന്ധ്യയായിരിക്കും.
അതോടെ അടുത്ത നീക്കത്തിനുള്ള സമയമായി.കൃഷ്ണന്‍കുട്ടി ജീപ്പ് സ്റ്റാര്‍ട്ട് ചെയ്യും.ഞാനും സുധാകരനും കുസുമകുമാരിയും പിന്‍സീറ്റില്‍..... ഏമാന് വെറ്റില മുറുക്കി തമാശകള്‍ പറഞ്ഞ്.....
ഞങ്ങള്‍ നീങ്ങാന്‍ തുടങ്ങും......
കൊലക്കേസിന്റെയും, കളവുകേസിന്റേയും കക്ഷികള്‍ ചിലര്‍ അപ്പോഴും തലയും ചൊറിഞ്ഞ് ബഹുമാനപൂര്‍വ്വം കാത്തു നില്ക്കുന്നുണ്ടാവും."നിങ്ങള്‍ നടന്നോളി ഞാനന്വേഷിച്ചോളാം“എന്നു പറഞ്ഞ് ഏമാന് അവര്‍ ബഹുമാനപൂര്‍വ്വം കൊടുക്കുന്ന ഹരജിക്കടലാസുകള്‍ വാങ്ങി വെയ്ക്കും....! ഏമാന് അതൊന്നും അത്ര കാര്യമാക്കാറില്ല.ഏമാനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനം 'ധാര്‍മികതയാണ്..!മാനവമൂല്യങ്ങളാണ്'..!
“കൊലയും കളവുമൊന്നും അത്ര പ്രശ്നമല്ല. പക്ഷേ ഇത് , ഇതങ്ങിനെയല്ല, ധാര്‍മികതയുടെ പ്രശ്നമാണ്. നമ്മളൊക്കെ ഈ തൊപ്പി ഇട്ടു നടക്കുന്നേടത്തോളം അതിന് ഒരു കൊയപ്പവും വരരുത്. .... അത് നമ്മളു നോക്കണം.... " ഏമാന് മുന്‍സീറ്റിലിരുന്ന് ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ ഞങ്ങളെ സ്നേഹപൂര്‍വ്വം ഉപദേശിക്കും.
അതാണ് ഏമാന് ..!!. മുമ്പുണ്ടായിരുന്ന ഏമാന്മാരില് നിന്നു വ്യത്യസ്തമായി സ്നേഹപൂര്‍വമുള്ള ഇടപെടലുകളാണ് ഏമാന്റേത്. അതുകൊണ്ടാവണം ഞങ്ങളും അദ്ദേഹത്തെ സ്നേഹിക്കാന്‍ തുടങ്ങിയിരിക്കുന്നു. ധാര്‍മികതയുടെ സംരക്ഷണം ഞങ്ങളുടേയും പ്രധാന ആവശ്യമാക്കി മാറ്റിയിരിക്കുന്നു.
അതുകൊണ്ടാണല്ലോ രാവെന്നോ പകലെന്നോ നോക്കാതെ, വെയിലെന്നോ മഴയെന്നോ നോക്കാതെ സദാസമയവും ഏമാന്റെ കൂടെ ഞങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്......
വീട്ടില്‍ അവളും കുട്ടികളും തനിച്ചാണ്... 'ഇളയകുട്ടിക്ക് പനി കലശലായിരിക്കുന്നു' എന്നു പറഞ്ഞുകൊണ്ട് ഇന്നലെ അവള് വിളിച്ചിരുന്നു... 'ശ്രീധരാ നീയൊന്ന് ഇത്രടം വരെ വാ' എന്നു പറഞ്ഞു കൊണ്ട് തറവാട്ടില്‍ നിന്ന് അമ്മ ആളയച്ചിരുന്നു - ഇളയ കുട്ടിയെ ഡോക്ടറെ കാണിക്കേണ്ടതുണ്ട്. അമ്മക്ക് മരുന്നു വാങ്ങേണ്ടതുണ്ട്...... ഒന്നിനും നേരമില്ല. ഏമാന്റെ കൂടെ നീങ്ങണം.അതാണ് പ്രധാനം.
‘ഞങ്ങള്‍ നീങ്ങുകയാണ്.....‘