സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്‍ ഇതാ യാത്രയാവുന്നു. അയാളെയും വഹിച്ചുകൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടി , യാത്ര തുടരുകയാണ്. അടുത്ത പ്രഭാതത്തില്‍ അയാള്‍ക്ക് അതിര്‍ത്തിക്കടുത്ത തന്റെ താവളത്തില്‍ ഹാജരാവേണ്ടിയിരിക്കുന്നു. അതിനുശേഷം ഒരു പട്ടാളക്കാരനുവേണ്ട കൃത്യമായ അച്ചടക്കം കാത്തുസൂക്ഷിച്ച്, തിരക്കു പിടിച്ച ദൗത്യങ്ങളില്‍ മുഴുകി.....
ഇതു പതിവുള്ളതാണ്. വര്‍ഷത്തിലൊരിക്കല്‍ പ്രത്യേകം ലഭിക്കുന്ന അനുമതിയോടെ അയാള്‍ തന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യും. പിന്നീട് എല്ലാ ചിട്ടകളും മറന്ന് - അച്ചടക്കം തെറ്റിച്ചും, പതിവുതെറ്റിയുണര്‍ന്നും, തെറിപ്പാട്ടുകള്‍ പാടി നടന്നും, അമ്പലക്കുളത്തില്‍ മുങ്ങാങ്കുഴിയിട്ടും, നാടന്‍ റാക്കു കുടിച്ചും …...
അപ്രകാരം ഒരു ഒഴിവുകാലം കടന്നു പോകവെ പെട്ടന്നൊരു ദിവസം കമാന്‍ഡിങ്ങ് ഓഫീസറുടെ പ്രത്യേക സന്ദേശം വന്നെത്തി.
അപരാഹ്നവെയില്‍ ചായുന്നതും നോക്കി മലഞ്ചരിവില്‍ സൗമിനി എന്ന വേശ്യയുടെ മടിയില്‍ തലചായ്ചു കിടക്കുകയായിരുന്നു സൂര്യകാന്തന്‍.
"നിന്റെയീ മോഹിപ്പിക്കുന്ന കണ്ണുകള്‍" അയാള്‍ പറഞ്ഞു.
"നീ വെറുതെ കളിയാക്കുകയാണ് " അവള്‍ നാണം നടിച്ചു....
അപ്പോള്‍ മലഞ്ചരിവിലൂടെ അയാളെയും തേടി പോസ്റ്റുമാന്‍ വന്നു.
"നിന്റെയീ മോഹിപ്പിക്കുന്ന കണ്ണുകള്‍" അയാള്‍ പറഞ്ഞു.
"നീ വെറുതെ കളിയാക്കുകയാണ് " അവള്‍ നാണം നടിച്ചു....
അപ്പോള്‍ മലഞ്ചരിവിലൂടെ അയാളെയും തേടി പോസ്റ്റുമാന്‍ വന്നു.
'അവധിനാളുകളുടെ എണ്ണം വെട്ടിക്കുറക്കുകയാണ്. ഉടന്‍ പുറപ്പെടുക. ഒരു പട്ടാളക്കാരന്റെ കര്‍ത്തവ്യബോധത്തെക്കുറിച്ച് പ്രത്യേകം ഓര്‍മിപ്പിക്കുന്നു....' - കമാന്‍ഡിങ്ങ് ഓഫീസര്‍
ഇപ്പോള്‍ വല്ലാത്ത ഇരുട്ടും കാറ്റും മഴയും ഇടിമിന്നലുമുള്ള രാത്രിയിലൂടെ തീവണ്ടി പാഞ്ഞുപോവുകയാണ്.
വണ്ടി സൂര്യകാന്തന്റെ താഴ്വര വിട്ടത് ഉച്ചവെയിലിലായിരുന്നു. ചെറിയ തരത്തിലുള്ളതും അപ്രധാനമായതുമായ ഒരു സ്റ്റേഷനായിരുന്നു അത്. അവിടെ അയാളെ യാത്രയയക്കാന്‍ പതിവുപോലെ അവരെല്ലാം വന്നു ചേര്‍ന്നു - അയാളുടെ സുഹൃത്തുക്കള്‍, സുബ്രഹ്മണ്യന്‍ എന്ന പുരോഹിതന്‍, വിലാസിനിയെന്ന അയാളുടെ കാമുകി, വേലായുധന്‍ എന്ന സ്വാതന്ത്ര്യസമരസേനാനി, പിന്നെ സൗമിനി.
പാളങ്ങളുടെ അങ്ങേ അറ്റത്ത് വണ്ടി പ്രത്യക്ഷമായപ്പോള്‍ അവര്‍ അയാള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. 'ദൈവം നിന്നോടൊപ്പമുണ്ട് ' സുബ്രഹ്മണ്യന്‍ പറഞ്ഞു. 'എന്റെ ഓര്‍മയ്ക്കായി' വിലാസിനി അയാളുടെ കൈവിരലുകളില്‍ ഉമ്മ വെച്ചു. 'അതിര്‍ത്തിയില്‍ നീ കൂടുതല്‍ ശ്രദ്ധാലുവാകുക' ശാന്തമായ സ്വരത്തിലും ഭാവത്തിലും വേലായുധന്‍ പറഞ്ഞു. സൗമിനിയാവട്ടെ അല്‍പ്പം ദൂരെ മാറി നിന്ന് എല്ലാം കാണുകയായിരുന്നു.
അപ്പോള്‍ വണ്ടി വരികയും അയാളെയും കൊണ്ട് അതിര്‍ത്തി നഗരത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്തു.
ആദ്യം അത് ഉച്ചവെയിലില്‍ തിളങ്ങുന്ന വയലുകളുടെ ഭൂമിയിലൂടെയും, സായാഹ്നവേളയില്‍ സൂര്യകാന്തിമരങ്ങള്‍ പൂത്തുനിന്നിരുന്ന മലഞ്ചരിവിലൂടെയും, സന്ധ്യയ്ക്ക് കരിമ്പനകള്‍ നിറഞ്ഞ സമതലങ്ങളിലൂടെയും യാത്ര ചെയ്തു. പിന്നീട് കൂവിയാര്‍ത്തുകൊണ്ട് ഇരുളിലേയ്ക്ക് പ്രവേശിച്ചു....
ആദ്യം അത് ഉച്ചവെയിലില്‍ തിളങ്ങുന്ന വയലുകളുടെ ഭൂമിയിലൂടെയും, സായാഹ്നവേളയില്‍ സൂര്യകാന്തിമരങ്ങള്‍ പൂത്തുനിന്നിരുന്ന മലഞ്ചരിവിലൂടെയും, സന്ധ്യയ്ക്ക് കരിമ്പനകള്‍ നിറഞ്ഞ സമതലങ്ങളിലൂടെയും യാത്ര ചെയ്തു. പിന്നീട് കൂവിയാര്‍ത്തുകൊണ്ട് ഇരുളിലേയ്ക്ക് പ്രവേശിച്ചു....
ഇപ്പോള്‍ വല്ലാത്ത ഇരുട്ടും, കാറ്റും, മഴയും, ഇടിമിന്നലുമുള്ള ഈ രാത്രിയിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടിക്കുള്ളില്‍ ജനലരികിലിരുന്ന് തലങ്ങും വിലങ്ങും കടന്നു വന്നുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ ഓളങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് അയാള്‍ മയങ്ങുകാണ്.
2
ഇത് സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്റെ യാത്ര. ഇപ്രകാരം തങ്ങളുടെ വേരുകളുറങ്ങുന്ന ഗ്രാമഭൂമികളില്‍ നിന്നും അതേ തീവണ്ടിയില്‍ അതിര്‍ത്തിനഗരത്തിലേക്ക് യാത്ര ചെയ്യുന്ന ഒരുപാട് പേരുണ്ടായിരുന്നു.
സദാശിവന്‍ എന്ന കൂട്ടിക്കൊടുപ്പുകാരന്‍
സുഹൈല്‍ എന്ന കെമിക്കല്‍ എഞ്ചിനീയര്‍
റിയാസ് അഹമ്മദ് എന്ന പോക്കറ്റടിക്കാരന്‍
കിരണ്‍ ജോസഫ് എന്ന ബിസിനസുകാരന്‍
നിഷ എന്ന കാബറേ നര്‍ത്തകി
സുധര്‍മന്‍ എന്ന ചിത്രകാരന്‍
സീത എന്ന തെരുവു വേശ്യ
അവരെല്ലാം ഈ കൊടും രാത്രിയിലൂടെ പാഞ്ഞുപോവുന്ന തീവണ്ടിയില്‍, അതിന്റെ വല്ലാത്ത താളങ്ങളോടും, മുഴക്കങ്ങളോടുമൊപ്പം ആടിയുലഞ്ഞു കൊണ്ട് കടന്നു വന്ന സ്വപ്നങ്ങളുടെ ലോകത്ത് കാലിടറിയും തളര്‍ന്നു വീണും മയങ്ങുകയായിരുന്നു.
3
ഇപ്രകാരം വന്യവും നിഗൂഢവുമായ പാതയിലൂടെ, ഒരു കൊടും രാത്രിയില്‍, പാളങ്ങളുടെ സൂക്ഷ്മഗണിതത്തിന്റെ മാത്രം വിശ്വസനീയതയില്‍ ഇത്രയും മനസുകളേയും ശരീരങ്ങളേയും പേറി അത്യന്തം വേഗതയോടെ പാഞ്ഞുപോവുന്ന ഈ രാത്രിവണ്ടി, പാളങ്ങളിലെവിടെയോ പതഞ്ഞുകിടന്ന ഒരിളം പിഴവില്‍ കുരുങ്ങി വീണ് എല്ലാം തകര്‍ന്നടിഞ്ഞുപോയ്, എല്ലാം തകര്‍ന്നടിഞ്ഞുപോയ്.....!! എന്നിങ്ങനെ കഥ അവസാനിപ്പിക്കുക. എന്തെളുപ്പം!
അല്ലെങ്കില്‍ ഏതോ പുഴ കടക്കവെ, പാലത്തിനടിയില്‍, അശാന്തമായ മനസുള്ള ഒരു ചെറുപ്പക്കാരന്‍ നിക്ഷേപിച്ചിരുന്ന അഗ്നിഗോളം എല്ലാം കരിച്ചു കളഞ്ഞു എന്നിങ്ങനെ കഥ അവസാനിപ്പിക്കാം.
ഇനി വേണമെങ്കില്‍ മാജിക്കല്‍ റിയലിസത്തിന്റെയും, പോസ്റ്റ് മോഡേണ്‍ കഥയെഴുത്തിന്റെയും സങ്കേതങ്ങള്‍ അതിവിദഗ്ദ്ധമായി ഉപയോഗിച്ച്, ശൂന്യതയില്‍ നിന്നാരംഭിച്ച ഈ രാത്രിവണ്ടി വഴിതെറ്റി ഇതാ ചെങ്കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു എന്നും പറയാം.
ഇതൊന്നുമല്ലെങ്കില്‍ മഹാകലാപങ്ങള്‍ പടര്‍ന്നു പിടിക്കുകയും, ഒരു ജനതയാകെ വല്ലാതെ അസ്വസ്ഥരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നമ്മുടെ കാലഘട്ടത്തില്‍ ., ഒരു പട്ടാളക്കാരന്റെയോ, തെരുവുവേശ്യയുടേയോ, കാബറേ നര്‍ത്തകിയുടേയോ സ്വപ്നങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും, അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുവാനോ, നക്ഷത്രബംഗ്ലാവുകളില്‍ ലഹരി പതഞ്ഞൊഴുകുന്ന തളങ്ങളില്‍ ആടിവീഴാനോ ഉള്ള നിയോഗങ്ങളെക്കുറിച്ചും പറയുന്ന ഇത്തരം കഥകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത് ? എന്നിങ്ങനെ ഇവിടെവെച്ച് ഈ കഥയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യാം.
എല്ലാം ഒരു കഥയുടേയും, കഥാകൃത്തിന്റെയും, സര്‍വ്വോപരി വായനക്കാരുടേയും വിപുലമായ സാദ്ധ്യതകള്‍ !!
പക്ഷേ സംഭവിച്ചത് ഇങ്ങിനെയാണ്.
4
സംഭവിച്ചത് ഇങ്ങിനെയാണ്.
അതിര്‍ത്തിനഗരത്തിലേക്കു പ്രവേശിക്കുവാനുള്ള അനുമതി കാത്തുകൊണ്ട് തീവണ്ടി നഗരകവാടത്തില്‍ ചെന്നു നിന്നു. അതോടെ ഉലഞ്ഞാടുകയും ഇരമ്പിയാര്‍ക്കുകയും ചെയ്തുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ താളം നിലക്കുകയും അവരെല്ലാം മയക്കം വിട്ടുണരുകയും ചെയ്തു. മലകളില്‍ അപ്പോള്‍ വെളിച്ചം ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് പതുക്കെ., വളരെ പതുക്കെ തീവണ്ടി പ്ലാറ്റുഫോമിലേക്കു കടന്നു ചെല്ലുമ്പോഴേക്കും നേര്‍ത്തവെളിച്ചം പടര്‍ന്നു കഴിഞ്ഞിരുന്നു.
ഏതോ കലാപത്തിന്റെ തുടര്‍ച്ചയായി നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട ദിവസമായിരുന്നു അത്. നിശ്ചലമായ തെരുവുകളിലൂടെ അവരെല്ലാം തങ്ങളുടെ താവളങ്ങളിലേയ്ക്ക് യാത്രയായി.
അവര്‍ക്കെല്ലാം ഏറെ തിരക്കുള്ള ദിവസമായിരുന്നു അത്.
അകത്തളങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ നിഷ ആടിത്തളര്‍ന്നു.
സദാശിവന്‍ തന്റെ പഴയ സൈക്കിളില്‍ ഗലികളിലൂടെ ചുറ്റിക്കറങ്ങി.
സീതയുടെ മനസില്‍ നിന്ന് ഗ്രാമവിശുദ്ധിയും, സര്‍പ്പക്കാവും, പാലച്ചുവട്ടിലെ കല്‍വിളക്കും ഇല്ലാതെയായി. കര്‍ഫ്യൂ പ്രമാണിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ മടുപ്പ് പിടിച്ച ഒരു ചൈനീസ് വിദ്യാര്‍ത്ഥി അന്നത്തേക്ക് അവളെ വിലക്കെടുത്ത് ഒരു സര്‍പ്പമായി അവളില്‍ പുളഞ്ഞു പടര്‍ന്നു.
സുധര്‍മന്‍ ചായക്കൂട്ടുകളൊരുക്കി ക്യാന്‍വാസിനു മുന്നില്‍ ഇരുന്നു. 'ഗോതമ്പു വയലുകളുടെ ധന്യത' എന്നൊരു ചിത്രമായിരുന്നു അയാള്‍ വരച്ചുകൊണ്ടിരുന്നത്. എന്നാല്‍ കലാപങ്ങള്‍ അയാളുടെ ആശയങ്ങളെ തകിടം മറിക്കുകയും, 'നിലവിളിച്ചാര്‍ക്കുന്ന ഗോതമ്പു വയലുകള്‍' എന്ന പേരില്‍ അയാള്‍ ചിത്രം മാറ്റി വരക്കാന്‍ തുടങ്ങുകയും ചെയ്തു. കത്തുന്ന വിളകളും, കബന്ധങ്ങള്‍ കൊത്തി വലിക്കുന്ന കഴുകന്‍മാരും ,ബലാല്‍സംഗം ചെയ്യപ്പെട്ട നിസ്സഹായതയും കടും ചായങ്ങളില്‍ വരച്ചു ചേര്‍ക്കപ്പെട്ടു !!
സൂര്യകാന്തന്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട സ്ഥാനത്ത് നിലയുറപ്പിച്ചു.....
അപ്പോള്‍ അവര്‍ വരുകയായി....
5
അതിര്‍ത്തിക്കപ്പുറത്തുനിന്നും ഗൂഢാലോചകരുടെ സംഘങ്ങള്‍ വരുകയായി.
കുന്നുകളും, മുള്‍ക്കാടുകളും, ചെങ്കുത്തായ പാറക്കെട്ടുകളും, മഞ്ഞുമലകളും കടന്ന്.... മഞ്ഞുപാളികളില്‍ തെന്നിവീഴാതെ, പാറക്കെട്ടുകളില്‍ പതിഞ്ഞിറങ്ങി, മുള്‍ക്കാടുകളിലൂടെ നൂണ്ട്, കുന്നിറങ്ങി..... അവര്‍ വരുകയായി.
നഗരകവാടത്തിന്റെ കിഴക്കു ഭാഗത്ത്, ശ്മശാനത്തിനപ്പുറം ഭൂകമ്പം തകര്‍ത്ത പഴയ കെട്ടിടങ്ങളുടെ മറപറ്റി മറ്റൊരു സംഘം വടിവാളും കുന്തങ്ങളുമായി ഒത്തുചേര്‍ന്നു. മുന്‍ഷി രാംദേവ് ചൗക്കിനടുത്ത വലിയ ബംഗ്ലാവില്‍ നിന്നു വന്ന കറുത്ത കാറില്‍ നിന്നിറങ്ങിയ ആളുകള്‍ ശ്മശാന വളപ്പില്‍ കാര്‍ നിര്‍ത്തി അവര്‍ക്കിടയിലേക്കു ചെന്നു......
ഇതൊന്നും ആരും അറിയുന്നുണ്ടായിരുന്നില്ല.