സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്‍


1
സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്‍ ഇതാ യാത്രയാവുന്നു. അയാളെയും വഹിച്ചുകൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടി , യാത്ര തുടരുകയാണ്. അടുത്ത പ്രഭാതത്തില്‍ അയാള്‍ക്ക് അതിര്‍ത്തിക്കടുത്ത തന്റെ താവളത്തില്‍ ഹാജരാവേണ്ടിയിരിക്കുന്നു. അതിനുശേഷം ഒരു പട്ടാളക്കാരനുവേണ്ട കൃത്യമായ അച്ചടക്കം കാത്തുസൂക്ഷിച്ച്, തിരക്കു പിടിച്ച ദൗത്യങ്ങളില്‍ മുഴുകി.....
 
ഇതു പതിവുള്ളതാണ്. വര്‍ഷത്തിലൊരിക്കല്‍ പ്രത്യേകം ലഭിക്കുന്ന അനുമതിയോടെ അയാള്‍ തന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യും. പിന്നീട് എല്ലാ ചിട്ടകളും മറന്ന് - അച്ചടക്കം തെറ്റിച്ചും, പതിവുതെറ്റിയുണര്‍ന്നും, തെറിപ്പാട്ടുകള്‍ പാടി നടന്നും, അമ്പലക്കുളത്തില്‍ മുങ്ങാങ്കുഴിയിട്ടും, നാടന്‍ റാക്കു കുടിച്ചും …...    

അപ്രകാരം ഒരു ഒഴിവുകാലം കടന്നു പോകവെ പെട്ടന്നൊരു ദിവസം കമാന്‍ഡിങ്ങ് ഓഫീസറുടെ പ്രത്യേക സന്ദേശം വന്നെത്തി.

അപരാഹ്നവെയില്‍ ചായുന്നതും നോക്കി മലഞ്ചരിവില്‍ സൗമിനി എന്ന വേശ്യയുടെ മടിയില്‍ തലചായ്ചു കിടക്കുകയായിരുന്നു സൂര്യകാന്തന്‍.
"നിന്റെയീ മോഹിപ്പിക്കുന്ന കണ്ണുകള്‍" അയാള്‍ പറഞ്ഞു.
"നീ വെറുതെ കളിയാക്കുകയാണ് "  അവള്‍ നാണം നടിച്ചു....
 അപ്പോള്‍ മലഞ്ചരിവിലൂടെ അയാളെയും തേടി പോസ്റ്റുമാന്‍ വന്നു.

    'അവധിനാളുകളുടെ എണ്ണം വെട്ടിക്കുറക്കുകയാണ്. ഉടന്‍ പുറപ്പെടുക. ഒരു പട്ടാളക്കാരന്റെ കര്‍ത്തവ്യബോധത്തെക്കുറിച്ച് പ്രത്യേകം ഓര്‍മിപ്പിക്കുന്നു....' - കമാന്‍ഡിങ്ങ് ഓഫീസര്‍

ഇപ്പോള്‍ വല്ലാത്ത ഇരുട്ടും കാറ്റും മഴയും ഇടിമിന്നലുമുള്ള രാത്രിയിലൂടെ തീവണ്ടി പാഞ്ഞുപോവുകയാണ്. 

വണ്ടി സൂര്യകാന്തന്റെ താഴ്വര വിട്ടത് ഉച്ചവെയിലിലായിരുന്നു. ചെറിയ തരത്തിലുള്ളതും അപ്രധാനമായതുമായ ഒരു സ്റ്റേഷനായിരുന്നു അത്. അവിടെ അയാളെ യാത്രയയക്കാന്‍ പതിവുപോലെ അവരെല്ലാം വന്നു ചേര്‍ന്നു - അയാളുടെ സുഹൃത്തുക്കള്‍, സുബ്രഹ്മണ്യന്‍ എന്ന പുരോഹിതന്‍, വിലാസിനിയെന്ന അയാളുടെ കാമുകി, വേലായുധന്‍ എന്ന സ്വാതന്ത്ര്യസമരസേനാനി, പിന്നെ സൗമിനി.

പാളങ്ങളുടെ അങ്ങേ അറ്റത്ത് വണ്ടി പ്രത്യക്ഷമായപ്പോള്‍ അവര്‍ അയാള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. 'ദൈവം നിന്നോടൊപ്പമുണ്ട് ' സുബ്രഹ്മണ്യന്‍ പറഞ്ഞു. 'എന്റെ ഓര്‍മയ്ക്കായി' വിലാസിനി അയാളുടെ കൈവിരലുകളില്‍ ഉമ്മ വെച്ചു. 'അതിര്‍ത്തിയില്‍ നീ കൂടുതല്‍ ശ്രദ്ധാലുവാകുക' ശാന്തമായ സ്വരത്തിലും ഭാവത്തിലും വേലായുധന്‍ പറഞ്ഞു. സൗമിനിയാവട്ടെ  അല്‍പ്പം ദൂരെ മാറി നിന്ന് എല്ലാം കാണുകയായിരുന്നു.

അപ്പോള്‍ വണ്ടി വരികയും അയാളെയും കൊണ്ട് അതിര്‍ത്തി നഗരത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്തു.

ആദ്യം അത് ഉച്ചവെയിലില്‍ തിളങ്ങുന്ന വയലുകളുടെ ഭൂമിയിലൂടെയും, സായാഹ്നവേളയില്‍ സൂര്യകാന്തിമരങ്ങള്‍ പൂത്തുനിന്നിരുന്ന മലഞ്ചരിവിലൂടെയും, സന്ധ്യയ്ക്ക് കരിമ്പനകള്‍ നിറഞ്ഞ സമതലങ്ങളിലൂടെയും യാത്ര ചെയ്തു. പിന്നീട് കൂവിയാര്‍ത്തുകൊണ്ട് ഇരുളിലേയ്ക്ക് പ്രവേശിച്ചു....

ഇപ്പോള്‍ വല്ലാത്ത ഇരുട്ടും, കാറ്റും, മഴയും, ഇടിമിന്നലുമുള്ള ഈ രാത്രിയിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടിക്കുള്ളില്‍ ജനലരികിലിരുന്ന് തലങ്ങും വിലങ്ങും കടന്നു വന്നുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ ഓളങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് അയാള്‍ മയങ്ങുകാണ്.

2

ഇത് സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്റെ യാത്ര. ഇപ്രകാരം തങ്ങളുടെ വേരുകളുറങ്ങുന്ന ഗ്രാമഭൂമികളില്‍ നിന്നും അതേ തീവണ്ടിയില്‍ അതിര്‍ത്തിനഗരത്തിലേക്ക് യാത്ര ചെയ്യുന്ന ഒരുപാട് പേരുണ്ടായിരുന്നു.


സദാശിവന്‍ എന്ന കൂട്ടിക്കൊടുപ്പുകാരന്‍
സുഹൈല്‍ എന്ന കെമിക്കല്‍ എഞ്ചിനീയര്‍
റിയാസ് അഹമ്മദ് എന്ന പോക്കറ്റടിക്കാരന്‍
കിരണ്‍ ജോസഫ് എന്ന ബിസിനസുകാരന്‍
നിഷ എന്ന കാബറേ നര്‍ത്തകി
സുധര്‍മന്‍ എന്ന ചിത്രകാരന്‍
സീത എന്ന തെരുവു വേശ്യ


അവരെല്ലാം ഈ കൊടും രാത്രിയിലൂടെ പാഞ്ഞുപോവുന്ന തീവണ്ടിയില്‍, അതിന്റെ വല്ലാത്ത താളങ്ങളോടും, മുഴക്കങ്ങളോടുമൊപ്പം ആടിയുലഞ്ഞു കൊണ്ട് കടന്നു വന്ന സ്വപ്നങ്ങളുടെ ലോകത്ത് കാലിടറിയും തളര്‍ന്നു വീണും മയങ്ങുകയായിരുന്നു.

3

ഇപ്രകാരം വന്യവും നിഗൂഢവുമായ പാതയിലൂടെ, ഒരു കൊടും രാത്രിയില്‍, പാളങ്ങളുടെ സൂക്ഷ്മഗണിതത്തിന്റെ മാത്രം വിശ്വസനീയതയില്‍ ഇത്രയും മനസുകളേയും ശരീരങ്ങളേയും പേറി അത്യന്തം വേഗതയോടെ പാഞ്ഞുപോവുന്ന ഈ രാത്രിവണ്ടി, പാളങ്ങളിലെവിടെയോ പതഞ്ഞുകിടന്ന ഒരിളം പിഴവില്‍ കുരുങ്ങി വീണ് എല്ലാം തകര്‍ന്നടിഞ്ഞുപോയ്, എല്ലാം തകര്‍ന്നടിഞ്ഞുപോയ്.....!! എന്നിങ്ങനെ കഥ അവസാനിപ്പിക്കുക. എന്തെളുപ്പം!

അല്ലെങ്കില്‍ ഏതോ പുഴ കടക്കവെ, പാലത്തിനടിയില്‍, അശാന്തമായ മനസുള്ള ഒരു ചെറുപ്പക്കാരന്‍ നിക്ഷേപിച്ചിരുന്ന അഗ്നിഗോളം എല്ലാം കരിച്ചു കളഞ്ഞു എന്നിങ്ങനെ കഥ അവസാനിപ്പിക്കാം.

ഇനി വേണമെങ്കില്‍ മാജിക്കല്‍ റിയലിസത്തിന്റെയും, പോസ്റ്റ് മോഡേണ്‍ കഥയെഴുത്തിന്റെയും സങ്കേതങ്ങള്‍ അതിവിദഗ്ദ്ധമായി ഉപയോഗിച്ച്, ശൂന്യതയില്‍ നിന്നാരംഭിച്ച ഈ രാത്രിവണ്ടി വഴിതെറ്റി ഇതാ ചെങ്കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു എന്നും പറയാം.

ഇതൊന്നുമല്ലെങ്കില്‍ മഹാകലാപങ്ങള്‍ പടര്‍ന്നു പിടിക്കുകയും, ഒരു ജനതയാകെ വല്ലാതെ അസ്വസ്ഥരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നമ്മുടെ കാലഘട്ടത്തില്‍ .,  ഒരു പട്ടാളക്കാരന്റെയോ, തെരുവുവേശ്യയുടേയോ, കാബറേ നര്‍ത്തകിയുടേയോ സ്വപ്നങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും, അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുവാനോ, നക്ഷത്രബംഗ്ലാവുകളില്‍ ലഹരി പതഞ്ഞൊഴുകുന്ന തളങ്ങളില്‍ ആടിവീഴാനോ ഉള്ള നിയോഗങ്ങളെക്കുറിച്ചും പറയുന്ന ഇത്തരം കഥകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത് ? എന്നിങ്ങനെ ഇവിടെവെച്ച് ഈ കഥയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യാം.

എല്ലാം ഒരു കഥയുടേയും, കഥാകൃത്തിന്റെയും, സര്‍വ്വോപരി വായനക്കാരുടേയും വിപുലമായ സാദ്ധ്യതകള്‍ !!

പക്ഷേ സംഭവിച്ചത് ഇങ്ങിനെയാണ്.
4

സംഭവിച്ചത് ഇങ്ങിനെയാണ്.

അതിര്‍ത്തിനഗരത്തിലേക്കു പ്രവേശിക്കുവാനുള്ള അനുമതി കാത്തുകൊണ്ട് തീവണ്ടി നഗരകവാടത്തില്‍ ചെന്നു നിന്നു. അതോടെ ഉലഞ്ഞാടുകയും ഇരമ്പിയാര്‍ക്കുകയും ചെയ്തുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ താളം നിലക്കുകയും അവരെല്ലാം മയക്കം വിട്ടുണരുകയും ചെയ്തു. മലകളില്‍ അപ്പോള്‍ വെളിച്ചം ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് പതുക്കെ., വളരെ പതുക്കെ തീവണ്ടി പ്ലാറ്റുഫോമിലേക്കു കടന്നു ചെല്ലുമ്പോഴേക്കും നേര്‍ത്തവെളിച്ചം പടര്‍ന്നു കഴിഞ്ഞിരുന്നു.

ഏതോ കലാപത്തിന്റെ തുടര്‍ച്ചയായി നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട ദിവസമായിരുന്നു അത്. നിശ്ചലമായ തെരുവുകളിലൂടെ അവരെല്ലാം തങ്ങളുടെ താവളങ്ങളിലേയ്ക്ക് യാത്രയായി.

അവര്‍ക്കെല്ലാം ഏറെ തിരക്കുള്ള ദിവസമായിരുന്നു അത്.

അകത്തളങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ നിഷ ആടിത്തളര്‍ന്നു.

സദാശിവന്‍ തന്റെ പഴയ സൈക്കിളില്‍ ഗലികളിലൂടെ ചുറ്റിക്കറങ്ങി.

സീതയുടെ മനസില്‍ നിന്ന് ഗ്രാമവിശുദ്ധിയും, സര്‍പ്പക്കാവും, പാലച്ചുവട്ടിലെ കല്‍വിളക്കും ഇല്ലാതെയായി. കര്‍ഫ്യൂ പ്രമാണിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ മടുപ്പ് പിടിച്ച ഒരു ചൈനീസ് വിദ്യാര്‍ത്ഥി അന്നത്തേക്ക് അവളെ വിലക്കെടുത്ത് ഒരു സര്‍പ്പമായി അവളില്‍ പുളഞ്ഞു പടര്‍ന്നു.


സുധര്‍മന്‍ ചായക്കൂട്ടുകളൊരുക്കി ക്യാന്‍വാസിനു മുന്നില്‍ ഇരുന്നു. 'ഗോതമ്പു വയലുകളുടെ ധന്യത' എന്നൊരു ചിത്രമായിരുന്നു അയാള്‍ വരച്ചുകൊണ്ടിരുന്നത്. എന്നാല്‍ കലാപങ്ങള്‍ അയാളുടെ ആശയങ്ങളെ തകിടം മറിക്കുകയും, 'നിലവിളിച്ചാര്‍ക്കുന്ന ഗോതമ്പു വയലുകള്‍' എന്ന പേരില്‍ അയാള്‍ ചിത്രം മാറ്റി വരക്കാന്‍ തുടങ്ങുകയും ചെയ്തു. കത്തുന്ന വിളകളും, കബന്ധങ്ങള്‍ കൊത്തി വലിക്കുന്ന കഴുകന്‍മാരും ,ബലാല്‍സംഗം ചെയ്യപ്പെട്ട നിസ്സഹായതയും കടും ചായങ്ങളില്‍ വരച്ചു ചേര്‍ക്കപ്പെട്ടു !!

സൂര്യകാന്തന്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട സ്ഥാനത്ത് നിലയുറപ്പിച്ചു.....

അപ്പോള്‍ അവര്‍ വരുകയായി.... 

5

അതിര്‍ത്തിക്കപ്പുറത്തുനിന്നും ഗൂഢാലോചകരുടെ സംഘങ്ങള്‍ വരുകയായി.

കുന്നുകളും, മുള്‍ക്കാടുകളും, ചെങ്കുത്തായ പാറക്കെട്ടുകളും, മഞ്ഞുമലകളും കടന്ന്.... മഞ്ഞുപാളികളില്‍ തെന്നിവീഴാതെ, പാറക്കെട്ടുകളില്‍ പതിഞ്ഞിറങ്ങി, മുള്‍ക്കാടുകളിലൂടെ നൂണ്ട്, കുന്നിറങ്ങി..... അവര്‍ വരുകയായി.

നഗരകവാടത്തിന്റെ കിഴക്കു ഭാഗത്ത്, ശ്മശാനത്തിനപ്പുറം ഭൂകമ്പം തകര്‍ത്ത പഴയ കെട്ടിടങ്ങളുടെ മറപറ്റി മറ്റൊരു സംഘം വടിവാളും കുന്തങ്ങളുമായി ഒത്തുചേര്‍ന്നു. മുന്‍ഷി രാംദേവ് ചൗക്കിനടുത്ത വലിയ ബംഗ്ലാവില്‍ നിന്നു വന്ന കറുത്ത കാറില്‍ നിന്നിറങ്ങിയ ആളുകള്‍ ശ്മശാന വളപ്പില്‍ കാര്‍ നിര്‍ത്തി അവര്‍ക്കിടയിലേക്കു ചെന്നു......

ഇതൊന്നും ആരും അറിയുന്നുണ്ടായിരുന്നില്ല.

സര്‍പ്പഗന്ധം


"സുഹൃത്തുക്കളെ പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും കോഴിക്കൂട്ടില്‍ തന്നെയാണ്..! ഫണം വിരുത്തിയാടി വല്ലാതെ ഭയപ്പെടുത്തിക്കൊണ്ട് അതങ്ങിനെ കോഴിക്കൂട്ടില്‍ തങ്ങിയിരിക്കുകയാണ്... ഇപ്പോള്‍ത്തന്നെ നേരം സന്ധ്യയായിരിക്കുന്നു.ഇനി രാത്രിയും ഇരുട്ടും വരും. ഇരുട്ടില്‍ അത് പതുങ്ങിയിറങ്ങി എങ്ങോട്ടും നീങ്ങുവാനുള്ള സാദ്ധ്യതയുണ്ട്. ഒരു പക്ഷേ വീടിനകത്തേയ്ക്കുതന്നെ പതുങ്ങിക്കയറിയേക്കാം....  അപകടമാണ്.... അതിനെ കൊല്ലേണ്ടിയിരിക്കുന്നു... പക്ഷേ എങ്ങിനെ കൊല്ലും ?, ആരു കൊല്ലും...? സഹായത്തിന് ആരെങ്കിലുമുണ്ടെങ്കില്‍ എനിക്കുതന്നെ.... പക്ഷേ ആരു സഹായിക്കും... ?" ...........

പുലര്‍ച്ചക്ക് വല്ലാത്ത പരിഭ്രമത്തോടെയും ഭയത്തോടെയും അവള്‍ എന്നെ വിളിച്ചുണര്‍ത്തുകയായിരുന്നു.....

ഞാനാവട്ടെ പുലര്‍കാല സ്വപ്നങ്ങളുടെ താഴ്വരയില്‍, എല്ലാ പിരിമുറുക്കങ്ങളും അയഞ്ഞ്, ഒരു പൊങ്ങുതടിപോലെ......

അപ്പോഴാണ് അത്യന്തം പരിഭ്രമത്തോടെ അവള്‍ എന്നെ വിളിച്ചുണര്‍ത്തിയത്.


വീണുടഞ്ഞുപോയ സ്വപ്നതാഴ്വരയെക്കുറിച്ചുള്ള നഷ്ടബോധത്തോടെയും, വീണ്ടും പിരിമുറുക്കങ്ങളുടേയും ദുരനുഭവങ്ങളുടേയും ഒരു പകല്‍ കൂടി ആവര്‍ത്തിക്കുവാന്‍ പോവുകയാണല്ലോ എന്ന നടുക്കുന്ന ചിന്തയോടെയും ഞാന്‍ കോഴിക്കൂട്ടിനരികിലേക്ക്  ചെന്നു.


പാമ്പ് ഫണം വിരുത്തി കോഴിക്കൂട്ടില്‍ കിടന്നു ചീറ്റുകയാണ്. ഭയചകിതരായ കോഴികള്‍ കൂടിന്റെ ഒരു ഭാഗത്തേക്ക് ഒതുങ്ങിക്കൂടി കൊക്കിക്കൊണ്ടിരുന്നു.


എന്തുചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കുന്നതിനിടയില്‍ അവള്‍ എന്റെ സുഹൃത്ത് രാമകൃഷ്ണന് ഫോണ്‍ ചെയ്തു.


" ഉടന്‍ വരാം"  അവന്‍ പറഞ്ഞു.,  "കുട്ടികളേയും കൂട്ടണം. അവരിതുവരെ മൂര്‍ഖന്‍ പാമ്പുകളെ അതിന്റെ ഒറിജിനല്‍ സെറ്റിങ്ങില്‍ കണ്ടിട്ടില്ല" .


-അൽപ്പസമയത്തിനുള്ളില്‍ രാമകൃഷ്ണനും, ഭാര്യ  ബീനയും കുട്ടികളും വന്നു.


"വണ്ടര്‍ഫുള്‍ !!" എന്നു പറഞ്ഞുകൊണ്ട് കുട്ടികള്‍ കോഴിക്കൂട്ടിലേക്ക് ചെറിയ കല്ലുകള്‍ എടുത്തെറിഞ്ഞ് പാമ്പിന്റെ കോപത്തോടെയുള്ള ചീറ്റലും ഇളക്കങ്ങളും ആസ്വദിച്ചു. "ഹൊറിബിള്‍ ഏന്‍ഡ് ഡെയ്ഞ്ചറസ് " എന്നു പറഞ്ഞു കൊണ്ട് അവന്റെ ഭാര്യ അവരെ വിലക്കി.


പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും ഫണം വിരിച്ച് ആടുകയാണ്. പാവം കോഴികളാവട്ടെ  പുറത്തേക്കു നോക്കി നിലവിളിച്ചുകൊണ്ടിരുന്നു...


"സഹായിക്കണം..  സഹായിക്കണം.."  ഞാന്‍ രാമകൃഷ്ണനോടും വിവരം കേട്ടറിഞ്ഞ് എത്തിയ അയല്‍ക്കാരോടും പറഞ്ഞു.


ഞാന്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ സഹതാപം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ എന്റെ ചുറ്റും കൂടി.


"തീര്‍ച്ചയായും,  നിങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ് " അവര്‍ പറഞ്ഞു


ധൈര്യം സംഭരിച്ചുകൊണ്ട് ചില ചെറുപ്പക്കാര്‍ നീളമുള്ള കോലുകൊണ്ട് കോഴിക്കൂട്ടിലേക്ക് കുത്തിനോക്കി. അപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ കോലിനു നേരെ കുതിച്ചു ചാടുകയും ആഞ്ഞു കൊത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍പ്പവീര്യം കണ്ട്  അവര്‍ കൈകൊട്ടി ചിരിച്ചു.


"പുല്ലാഞ്ഞി മൂര്‍ഖനാണ്.ഭയങ്കര വിഷമുള്ള ഇനമാണ്.... എന്റെ ചെറുപ്പകാലത്ത് ഇരുതലയുള്ള ഒരു പുല്ലാഞ്ഞിമൂര്‍ഖന്‍ ഇഴഞ്ഞു വന്ന് ....!" എന്നോടു സഹതാപം പ്രകടിപ്പിക്കുവാന്‍ വന്ന അടുത്ത വീട്ടിലെ കാരണവര്‍ വെറ്റില മുറുക്കിക്കൊണ്ട് തന്റെ ചുറ്റും കൂടിയ സംഘത്തോടു വിവരിക്കുകയാണ്.


“ഇതു ശീതരക്ത ജീവിയാണ്. ചൂടുകാലാവസ്ഥയിലാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് " പ്രൊഫസര്‍ എന്നു വട്ടപ്പേരുള്ള കേളുനായനാര്‍ അഭിപ്രായം പറഞ്ഞു.


"സഹായിക്കണേ...!?"  ഞാന്‍ സ്വരം കഴിയുന്നത്ര ദയനീയമാക്കിക്കൊണ്ട് അവരോട് പറഞ്ഞു. "എന്റെ കുടുംബം...  എന്റെ കോഴികള്‍...."


ഇപ്പോള്‍ സമയം ഉച്ചയോടടുത്തിരിക്കുന്നു.രാവിലെ വന്നവര്‍ ഓരോരുത്തരായി പിന്‍വാങ്ങുകയും പകരം പുതിയ ആളുകള്‍ വന്നെത്തുകയും ചെയ്തു.അവരെല്ലാം എന്നോട് അനുകമ്പയുള്ള ഒരു ഭാവം കണ്ണുകളില്‍ നിറച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു.


-'പുല്ലാഞ്ഞി മൂര്‍ഖന്‍, അത് ഇണചേരുന്ന വിധം, അതിന്റെ വിഷത്തിന്റെ കാഠിന്യം, അത് നേരിടുന്ന പ്രശ്നങ്ങള്‍, വംശനാശം, പരിസ്ഥിതി, മണ്ണൊലിപ്പ്, കടല്‍ ഭിത്തി, കോഴികള്‍, കോഴിക്കാട്ടം, ജൈവവളം, കാര്‍ഷിക സംസ്കൃതി, പോത്തിന്‍ ദ്രാവകം ...!' എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ അവര്‍ കോഴിക്കൂടിനു ചുറ്റും നടന്നു ചര്‍ച്ച ചെയ്തു.


"സഹായിക്കണേ .... " ഞാന്‍ വന്നുകൊണ്ടിരുന്ന സംഘങ്ങളോട് വിലപിച്ചുകൊണ്ടിരുന്നു.


"ആദ്യമഴക്ക് അവ കൂട്ടത്തോടെ പുറത്തിറങ്ങും ". കൊല്ലന്‍ ശങ്കരന്‍ എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി  പറഞ്ഞു. "ഞാനൊരിക്കല്‍ ആദ്യമഴ പെയ്ത ദിവസം പാടിച്ചേരിക്കാവിനപ്പുറത്തുള്ള മലഞ്ചരിവില്‍ വെച്ച് അതു കണ്ടിട്ടുണ്ട് ". അവന്‍ പറഞ്ഞു. "അവ നൂറു കണക്കിനുണ്ടായിരുന്നു. പുതുമഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണം നുകര്‍ന്ന് ഇണചേരാനുള്ള വര്‍ദ്ധിച്ച കൊതിയോടെ അവ മലഞ്ചരിവിലെ മാളങ്ങളില്‍ നിന്ന് ഇറങ്ങി വന്നു... പിന്നെ ഉടലുകള്‍ തമ്മില്‍  പുളഞ്ഞ്, ചുറ്റിയാടി പുതുമഴത്തുള്ളികളില്‍ നനഞ്ഞു കുതിര്‍ന്ന്...... "


"എന്നാല്‍ എന്നെ ഒന്നു സഹായിച്ചു കൂടെ ?"  ഇത്രയും നേരം സ്വകാര്യം പറഞ്ഞതിന്റെ അടുപ്പം കൊണ്ട്  ഞാനപ്പോള്‍  അവനോട് ചോദിച്ചു.


അതോടെ താനൊരു നാടന്‍ തോക്കിന്റെ പണിപ്പുരയിലാണെന്നു പറഞ്ഞ് അവന്‍ തിരക്കിട്ട് ഓടിപ്പോയി.


"സഹായിക്കണേ..." ഞാന്‍  വീണ്ടും നിലവിളിച്ചുകൊണ്ടിരുന്നു............


സുഹൃത്തുക്കളെ പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും കോഴിക്കൂട്ടില്‍ തന്നെ.ഫണം വിരുത്തിയാടി വല്ലാതെ ഭയപ്പെടുത്തിക്കൊണ്ട്.....


ഇപ്പോള്‍ നേരം സന്ധ്യയായിരിക്കുന്നു. ഇനി രാത്രി, ഇരുട്ട് .....?


ഞാനെന്തു ചെയ്യും.. ?


രാമകൃഷ്ണന് ഫോണ്‍ ചെയ്താലോ ....
അടുത്ത വീട്ടിലെ കാരണവരേയോ,
പ്രൊഫസര്‍  കേളു നായനാരേയോ,
കൊല്ലന്‍ ശങ്കരനേയോ വിളിച്ചാലോ.....


ഞാനെന്തു ചെയ്യും ?


അപ്പോഴും പുല്ലാഞ്ഞി മൂര്‍ഖന്‍....!!  



ജീവിതകാമനകളുടെ നാല് അദ്ധ്യായങ്ങള്‍





രാപ്പാടിപ്പക്ഷികള്‍ പിന്നെയും ചില്ലുവാതിലിനപ്പുറം നീലനിലാവിലിരുന്ന് അയാളെ വിളിച്ചു. അപ്പോഴേക്കും ആത്മഹത്യ ചെയ്യുവാനുള്ള ഉറച്ച തീരുമാനം അയാള്‍ എടുത്തുകഴിഞ്ഞിരുന്നു. 


വിഷം മദ്യത്തിലൊഴിച്ച്  സ്പൂണ്‍ കൊണ്ട് മെല്ലെ ഇളക്കിച്ചേര്‍ത്ത് .....,കാമുകി അരുന്ധതിക്കും,   മകള്‍ നിവേദിതക്കും,  സുഹൃത്ത് രാമനാഥനും പ്രത്യേകം പ്രത്യേകം കത്തുകള്‍ എഴുതിവെച്ച്, വീണ്ടും സ്പൂണ്‍  കൊണ്ട് വിഷം മദ്യത്തില്‍ ഇളക്കിച്ചേര്‍ത്ത്. .....


പുറത്തെ നീലനിലാവിലിരുന്ന്  രാപ്പാടികള്‍ അപ്പോഴും അയാള്‍ക്ക് പ്രിയതരങ്ങളായ പാട്ടുകള്‍ പാടിക്കൊണ്ടിരുന്നു.  'പ്രണയം  ഹാ  മധുരതരം...! ജീവിതം  ഹാ  അതിലേറെ മധുരതരം..!' എന്നിങ്ങനെ അവ പിന്നെയും പിന്നെയും പാടിക്കൊണ്ടിരുന്നു.


'എന്തൊരു ശല്യമാണിത് '.  അയാള്‍ മനസില്‍ ഓര്‍ത്തു.  പിന്നെ ജാലകം തുറന്ന് അവയോട് മിണ്ടാതിരിക്കുവാന്‍ പറഞ്ഞു


-പുറത്തപ്പോള്‍ വേനല്‍കാലങ്ങളില്‍  അപൂര്‍വമായി മാത്രം പെയ്യാറുള്ള നേര്‍ത്ത മഴ പെയ്യുന്നുണ്ടായിരുന്നു. പുതുമഴയുടേയും, മഴയില്‍ കുതിര്‍ന്ന മണ്ണിന്റേയും, പിന്നെയൊരു നേര്‍ത്ത കാറ്റിന്റേയും സാമീപ്യം അയാളുടെ മുറിയിലേയ്ക്ക് മെല്ലെ വ്യാപിച്ചു.


'ഉന്മാദം തന്നെ....'   അയാള്‍ സ്വയം പറഞ്ഞു


-അതിനുശേഷം വാതിലുകള്‍ തുറന്ന് പുതുമഴയിലേയ്ക്കും,  മഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണത്തിലേയ്ക്കും,  ഇളം കാറ്റിലേയ്ക്കും,  നിലാവിലേയ്ക്കും,  നിലാവിലലിയുന്ന രാപ്പാടികളുടെ പാട്ടിലേയ്ക്കും നടന്നു നീങ്ങുവാന്‍ തുടങ്ങി.....






കൊടിയ ദുരിതങ്ങളുടെ ഒടുവില്‍ ഏറെ നാളത്തെ ആലോചനകള്‍ക്കും  വിങ്ങിപ്പൊട്ടലുകള്‍ക്കും  ശേഷം  ആത്മഹത്യ  ചെയ്യുവാനുള്ള ഉറച്ച തീരുമാനത്തില്‍ അവര്‍ എത്തിച്ചേര്‍ന്നു !!.


മഴയും,  ഇടിമിന്നലും,  പേ പിടിച്ച കാറ്റുമുള്ള ഒരു രാത്രിയായിരുന്നു അത്.  സുഹൃത്തുക്കള്‍ക്കും, ബന്ധുക്കള്‍ക്കും അവര്‍ പ്രത്യേകം, പ്രത്യേകം കത്തുകള്‍ തയ്യാറാക്കിവെച്ചു.... വിഷത്തിന്റെ കുപ്പി സീലു പൊട്ടിച്ച് ഒരുക്കിവെച്ചു.


അവരുടെ കുട്ടികള്‍ ഒന്നുമറിയാതെ മഴയുടെ തണുപ്പിലും താളത്തിലും സുഖമായി ഉറങ്ങുകയായിരുന്നു....


"ഇനി കുട്ടികളെ വിളിച്ചുണര്‍ത്താം"  ഇടറുന്ന ശബ്ദത്തോടെ അയാള്‍ പറഞ്ഞു. അപ്പോള്‍ അയാളോര്‍ത്തത് വര്‍ണസ്വപ്നങ്ങളും കളിപ്പാട്ടങ്ങളും നിറഞ്ഞ അയാളുടെ കുട്ടിക്കാലത്തേക്കുറിച്ചായിരുന്നു.


അവള്‍ ഹൃദയവേദനയോടെ കുട്ടികളെ തട്ടിയുണര്‍ത്തി.


സുഖദമായ സ്വപ്നങ്ങളുടെ തടങ്ങളില്‍ നിന്നും പ്രകടമായ നഷ്ടബോധത്തോടെ അവര്‍ എഴുന്നേറ്റു വന്നു.  പകച്ച കണ്ണുകളോടെ സ്വപ്നം പോലും കാണാനനുവദിക്കാത്ത അച്ഛനമ്മമാരെ നോക്കി.


" ആദ്യം ഞാന്‍, പിന്നെ കുട്ടികള്‍ക്ക് കൊടുത്തശേഷം നീയും"  അയാള്‍ പറഞ്ഞു.
" അതു വേണ്ട ആദ്യം ഞാന്‍, പിന്നെ കുട്ടികള്‍  ഒടുവില്‍ അങ്ങ് " അവള്‍ പറഞ്ഞു
" അതു വേണ്ട. ആദ്യം ഞാന്‍"  അയാള്‍ക്ക് ദേഷ്യം വന്നു
" ആദ്യം ഞാന്‍"  അവള്‍ക്കും ദേഷ്യം വന്നു
"ആദ്യം ഞാന്‍"  അയാള്‍ കോപം കൊണ്ടു വിറച്ചു
" ആദ്യം ഞാന്‍"  അവളും കോപം കൊണ്ട് വിറച്ചു.


അപ്രകാരം കുട്ടികള്‍ ഒന്നുമറിയാതെ പകച്ചു നില്ക്കവെ,  അവര്‍ രണ്ടുപേരും പരസ്പരം വാശിപിടിക്കുവാനും ശണ്ഠകൂടുവാനും തുടങ്ങി.
 - അയാള്‍ അവളുടെ മുഖത്തടിച്ചു.
"നിന്റെ തലയില്‍ ഇടിത്തീ വീഴട്ടെ!!"  അവള്‍ നിലവിളിച്ചു.


അങ്ങിനെയാണ് അവര്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതും,  വിദഗ്ദ്ധന്മാരായ ചില വക്കീലന്മാരുടെ  സഹായത്തോടെ  ഡൈവോഴ്സിനുള്ള കടലാസുകള്‍ തയ്യാറാക്കിയതും.... 


- പ്രശ്നമിപ്പോള്‍ കുടുംബകോടതിയുടെ പരിഗണനയിലാണ്.


- കുട്ടികള്‍ ഹാ ..! സുഖദമായ സ്വപ്നങ്ങളുടെ തടങ്ങളില്‍ നീന്തിത്തുടിച്ചും, മുങ്ങാങ്കുഴിയിട്ടും, ആഴങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങിയും.....




ഐസ്ക്രീം പാര്‍ലറില്‍ നിന്നും ഇണകള്‍ പുറത്തേക്ക് നടന്നു...
കടല്‍ പാലത്തിനു ചുവട്ടില്‍ തിരമാലകള്‍ തെറിപ്പിക്കുന്ന ജലകണങ്ങളുടെ മോഹവശ്യതയില്‍ അവര്‍ നനഞ്ഞു കുതിര്‍ന്നു...
പൂമരത്തണലിലെ ഏകാന്തതയിലിരുന്ന് അശ്ലീലം നിറഞ്ഞ തമാശകള്‍  അടക്കിയ സ്വരത്തില്‍ പറഞ്ഞു.... 


-സുതാര്യമായ നിശാവസ്ത്രത്തില്‍ നീയൊരു മോഹിപ്പിക്കുന്ന വീഞ്ഞാണെന്ന്   അവന്‍
-നിന്റെ നാവു ഞാന്‍ പിഴുതെടുക്കുമെന്ന്   അവള്‍


ശൃംഗാരത്തിന്റെ അടക്കം പറച്ചിലുകള്‍, പൊട്ടിച്ചിരികള്‍, പരിഭവം നടിക്കലുകള്‍.....


നേരം അന്തി മയങ്ങിയപ്പോള്‍ അവര്‍ വര്‍ണ വിളക്കുകളാല്‍ അലങ്കരിച്ച ഒരു സായാഹ്ന റസ്റ്റോറണ്ടിലേയ്ക്ക്....


അരണ്ട വെളിച്ചത്തില്‍ സൌമ്യശീലനായൊരു ഭൃത്യന്‍ നല്കിയ ഉപചാരങ്ങള്‍ക്കപ്പുറവുമിപ്പുറവുമിരുന്ന് അവര്‍ സ്നേഹം പങ്കുവെച്ചു....  പ്രത്യേകം വറുത്തെടുത്ത ഒരു കാട്ടുമൃഗത്തിന്റെ തുടയിറച്ചി കടിച്ചു പറിച്ച്  കാമനകളുടെ ആരണ്യമേടുകളിലേയ്ക്ക് അവര്‍ യാത്ര ചെയ്തു.... നനുത്ത ലഹരി പതയുന്ന ബിയറിന്റെ വിശുദ്ധമായ ഉന്മാദത്തിലൂടെ അവര്‍ ജീവിതാസക്തിയുടെ തുരുത്തിലേയ്ക്ക് തുഴഞ്ഞു നീങ്ങി....


അടുത്ത ദിവസം  "ഹണിമൂണ്‍ കോട്ടേജിലെ ആത്മഹത്യ...,ഹണിമൂണ്‍ കോട്ടേജിലെ ആത്മഹത്യ" എന്ന് വിളിച്ചു പറഞ്ഞുകൊണ്ട് സായഹ്നപ്പത്രം  വില്‍ക്കുന്ന  പയ്യന്‍  അവരുടെ മരണം ആഘോഷിക്കുകയുണ്ടായി....








കൂടുതല്‍ പത്രം വിറ്റതിന് പത്രമുതലാളി അധികമായി നല്കിയ പണം കൊണ്ട് അവന്‍ വര്‍ണ ബലൂണുകള്‍ വാങ്ങി. നഗരത്തിന്റെ കിഴക്കേ അതിരിലെ ചേരിപ്രദേശത്തുള്ള തകരഷീറ്റു കൊണ്ടു മറച്ച അവന്റെ വീട്ടില്‍ അന്ന് ജീവിതാഘോഷത്തിന്റെ ആഹ്ലാദാരവങ്ങള്‍   മുഴങ്ങി. ബലൂണുകള്‍ വര്‍ണസ്വപ്നങ്ങള്‍ വാരിവിതറിക്കൊണ്ട്  തകരക്കൂട്ടിനുള്ളില്‍ പാറി നടന്നു.


അനുജത്തിക്ക് കളിപ്പാട്ടം വാങ്ങുവാന്‍ കഴിഞ്ഞതിന്റെ അതിരുകളില്ലാത്ത ആനന്ദത്തിലായിരുന്നു അവന്‍.  കുട്ടിയാവട്ടെ ബലൂണുകളോടൊപ്പം  പാട്ടു പാടിയും അവയോടൊപ്പം നൃത്തം ചവിട്ടിയും ആഹ്ലാദിച്ചുകൊണ്ടിരുന്നു. അപ്പോള്‍  നേര്‍ത്ത മന്ദസ്മിതം പൊഴിച്ചുകൊണ്ട് അവരുടെ അമ്മ അവന്‍ കൊണ്ടുചെന്ന അരി കഴുകി ഭക്ഷണം പാകം ചെയ്യുവാന്‍ തുടങ്ങി..... 


രാത്രിയില്‍ തകരപ്പാളിയിലെ സുഷിരങ്ങളിലൂടെ സുഖമുള്ള തണുത്ത കാറ്റുകള്‍ വന്ന് അവരുടെ ഉറക്കത്തെ തഴുകിക്കൊണ്ടിരുന്നു


അവന്‍ കൂടുതല്‍ പത്രങ്ങള്‍ വില്ക്കുന്നതായും, അവന്റെ അമ്മ കുട്ടികള്‍ക്ക് വയറു നിറയെ ഭക്ഷണം കൊടുക്കുന്നതായും സ്വപ്നം കണ്ടു. അവര്‍ക്കിടയില്‍ തഴപ്പായില്‍ ചുരുണ്ടു കിടന്ന കുട്ടിയുടെ സ്വപ്നങ്ങളിലേയ്ക്ക് ആയിരക്കണക്കിനു വര്‍ണ ബലൂണുകള്‍ പറന്നിറങ്ങി....


അപ്രകാരം സുന്ദരസ്വപ്നങ്ങളുടെ  താഴ്വാരങ്ങളിലൂടെ അവര്‍ അടുത്ത പ്രഭാതത്തിലേക്ക്  യാത്രയായി...