രാധാകൃഷ്ണൻ തെയ്യം

രാധാകൃഷ്ണൻ  യാത്ര പുറപ്പെടുമ്പോൾ കശുമാവുതോട്ടത്തിലെ ഉണങ്ങിയ ഇലപ്പടർപ്പിൽ രണ്ട് മൂർഖൻ പാമ്പുകൾ ഇണചേരുന്നുണ്ടായിരുന്നു. മലമുകളിലെ ഒറ്റയടിപ്പാതയിലൂടെ നടന്നകലുന്ന കൗമാരക്കാരനെ ഇണചേരൽ മതിയാക്കി ഇലകളിൽ പതിഞ്ഞ് അവ നോക്കിക്കിടന്നു. ഇടവഴികളിലൂടെ മലയിറങ്ങുമ്പോൾ പാറക്കെട്ടിലൂടെ ഒരു മുള്ളൻപന്നി ഓടിപ്പോയി. താഴ്വരയിൽ നിന്ന് രണ്ട് കുറുക്കന്മാർ ഓലിയിട്ടു. നാട്ടുവഴിയോരത്ത് ഒരു അണലിപ്പാമ്പ് ഇലപ്പടർപ്പുകളിലേക്ക് ചുരുണ്ടു.

പുഴക്കരയിൽ കാത്തുനിന്ന ഞങ്ങളോട് യാത്രപറഞ്ഞ് രാധാകൃഷ്ണൻ അക്കരെക്കുള്ള തോണിയിൽ കയറി . അപ്പോൾ പുഴയുടെ നിശ്വാസം ഒരു വേലിയേറ്റമായി ഉയർന്നു. ഒരു വരാൽ മത്സ്യം പതുക്കെ നീങ്ങുന്ന തോണിക്കടിലൂടെ ഊളിയിട്ടുപോവുന്നത് ഞങ്ങൾ കണ്ടു.

മല്ലിന്റെ ഒറ്റമുണ്ടും, കോറത്തുണിയുടെ ഷർട്ടും ധരിച്ച്.,  ചെറിയൊരു തുണിസഞ്ചിയും തൂക്കി അന്ന് കോഴിക്കോട്ടേക്ക് പഠിക്കാൻ പോയ കൗമാരക്കാരൻ തിരിച്ചുവന്നത് പതിനഞ്ച് വർഷം  കഴിഞ്ഞാണ്. തോണിയിറങ്ങി നാട്ടുവഴിയിലൂടെ രാധാകൃഷ്ണൻ മടങ്ങിവരുന്നത് ഞങ്ങൾ നോക്കി നിന്നു – അപ്പോൾ അയാളുടെ കണ്ണുകൾക്ക് തിളക്കം കൂടിയിരുന്നു.... മുഖത്ത് അലസമായ താടിരോമങ്ങൾ വളർന്നിരുന്നു.... മൽമുണ്ടിനു പകരം പരിഷ്കാരികളുടെ മട്ടിലുള്ള കാൽശരായി ധരിച്ചിരുന്നു.... തുണിസഞ്ചിക്കു പകരം പുസ്തകക്കൂനകളുടെ കനം തൂങ്ങുന്ന വലിയൊരു ബാഗ് തൂക്കിയിരുന്നു.....

പലരും കുശലം പറയാൻ അടുത്തുകൂടിയെങ്കിലും രാധാകൃഷ്ണൻ മിതഭാഷിയായി ഒഴിഞ്ഞുമാറി. എങ്കിലും കഴിഞ്ഞ പതിനഞ്ചു  കൊല്ലക്കാലം താൻ ക്ലാസ് മുറികളും, പുസ്തകങ്ങളും നൽകിയ ചിന്തകളുടേയും, സ്വപ്നങ്ങളുടേയും ലഹരി ആസ്വദിക്കുകയായിരുന്നുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു...

പ്രേം നസീറിന്റെ 'പിക്നിക്...', 'ഹലോ ഡാർലിങ്ങ്...'  തുടങ്ങിയ സിനിമകൾ ഇറങ്ങിയ നാളുകളായിരുന്നു അത്. പുഴക്കക്കരെ കക്കോടി അങ്ങാടിയിലുള്ള അശ്വതി ടാക്കീസിൽ പോയി  സിനിമ കാണുന്നത് അക്കാലത്ത് ഞങ്ങളുടെ ഹരമായിരുന്നു. തേക്കുമരം കൊണ്ടുള്ള തൂണുകളിലും, പനമ്പട്ടകളിലും പൂശിയ കരിഓയിലിന്റെ സുഖദമായ മണമുള്ള അശ്വതി ടാക്കീസിലെ പൂഴിവിരിച്ച തറയിലിരുന്ന് ആവേശപൂർവ്വം കണ്ട സിനിമകളിൽ നിന്ന് കോളേജ് ജീവിതത്തെക്കുറിച്ച് ഞങ്ങൾക്ക് ഏകദേശധാരണ ഉണ്ടായിരുന്നു - പ്രേംനസീറിനേയും, വിൻസന്റിനേയും പോലുള്ള സുമുഖരായ ചെറുപ്പക്കാർ., വിജയശ്രീയേയും, ജയഭാരതിയേയും പോലുള്ള അതിസുന്ദരികളോടൊപ്പം  പ്രണയഗീതങ്ങൾ പാടിനടക്കുകയും, ആരും കാണാതെ അവരെ ഉമ്മവെക്കുകയും ചെയ്യുന്ന  ഒരു സ്വർഗലോകമാണ് കോളേജ് എന്നതായിരുന്നു ഞങ്ങളുടെ ധാരണ.

“നീ പ്രേമിച്ചിരുന്നില്ലെ...?” – രാധാകൃഷ്ണന്റെ പ്രണയകഥകൾ കേൾക്കാനുള്ള ആവേശത്തിൽ ഞങ്ങളിലൊരാൾ ചോദിച്ചു.

പരമ്പരാഗതമായി തെയ്യം കെട്ടുകയും, തോറ്റം പാടുകയും ചെയ്യുന്ന കുടുംബത്തിലെ ഇളമുറക്കാരനായ രാധാകൃഷ്ണന് നന്നായി പാട്ടുപാടാൻ കഴിയും . പാടാനുള്ള കഴിവ് തെയ്യംകെട്ടുകാരുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്. തീർച്ചയായും കോളേജിനു മുന്നിലെ പൂന്തോട്ടത്തിലൂടെയും, മരങ്ങൾക്കിടയിലൂടെയും വിജയശ്രീയെപ്പോലെ കൊഴുത്ത അവയത്തുടിപ്പുള്ള ഏതോ പ്രണയിനിയോടൊപ്പം അവൻ പാട്ടുകൾ പാടി നടന്നിട്ടുണ്ടാവും . ജയഭാരതിയെപ്പോലൊരു ഉന്മാദിനിയുമായി അവൻ പ്രണയലേഖനങ്ങൾ കൈമാറിയിട്ടുണ്ടാവും... - ആ കഥകൾ കേൾക്കാൻ ഞങ്ങൾ  കൊതിയോടെ തിടുക്കംകൂട്ടി....

പക്ഷേ രാധാകൃഷ്ണന്റെ മറുപടി ഞങ്ങളെ  നിരാശരാക്കി.

“ഒരു ഗണിതശാസ്ത്ര വിദ്യാർത്ഥി എന്ന നിലയിൽ ഞാൻ പൂർണമായും സംഖ്യകളുടേയും, സമവാക്യങ്ങളുടേയും പ്രണയലോകത്തായിരുന്നു. പുസ്തകങ്ങളേയും, പേനകളേയും ഞാൻ ഒരുപാട് പ്രേമിച്ചു. ക്ലാസ് മുറികളെ പ്രേമിച്ചു. സെറ്റ് തിയറിയുടെ കാമനകൾ ഞാൻ നന്നായി അറിഞ്ഞു .  കോംപ്ളക്സ് അനാലിസിസിന്റേയും, ടോപ്പോളജിയുടേയും വശ്യസൗന്ദര്യത്തിനു മുന്നിൽ ഞാൻ പ്രണയപരവശനായി. പാർഷ്യൽ ഡിഫറൻഷ്യലുകളുടെ മാദകത്വം തുളുമ്പുന്ന കണ്ണുകൾ എന്റെ സിരകളെ ഉന്മത്തമാക്കി.... പ്രണയപരവശനായ ഞാൻ കോഴിക്കോട്ടു നിന്നും കർണാടകത്തിലെ  സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പോയി.... യശ്വന്ത്പുരയിലെ മരങ്ങളേയും,  ഇന്ത്യൻ സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ  ഇടനാഴികളെയും ഞാൻ അഗാധമായി പ്രണയിച്ചു.....”

ഞങ്ങൾ തരിച്ചു നിൽക്കുന്നതിനിടയിൽ രാധാകൃഷ്ണൻ മലയടിവാരത്തേക്കുള്ള നാട്ടുവഴിയിലൂടെ തന്റെ വീട് ലക്ഷ്യമാക്കി നടന്നു...

ഓലമേഞ്ഞ കുടിലിന്റെ ചാണകം മെഴുകിയ തിണ്ണയിൽ വിരിച്ച തടുക്കിൽ തളർവാതം പിടിപെട്ട് കിടക്കുന്ന 'അയനോളി നേണിക്കം' എന്ന കേളുവച്ചന്റെ കണ്ണുകളിൽ അപരാഹ്നവെയിലിന്റെ തെയ്യക്കോലങ്ങൾ മുടിയേറ്റി. കളിയാട്ടത്തിന്റെ പന്തങ്ങളുമായി ഇടവഴികളിലൂടെ വെള്ളാട്ടു കോലങ്ങൾ കൂവിയാർത്തു.

അപ്പോഴാണ് കാൽശരായിയിട്ട ആൾ തോളിൽ സഞ്ചിയുമായി കാട്ടുപുല്ലുകൾ മുളച്ചുനിന്ന  മുറ്റത്തുകൂടി നടന്നു വരുന്നത് മങ്ങിയ കാഴ്ചയായി കേളുവച്ചൻ അറിഞ്ഞത്. അയനോളി നേണിക്കം അപ്പോൾ കരിയാത്തിത്തെയ്യമായി  ചുറ്റും നിന്ന ഭക്തർക്കിടയിൽ വാക്കെണ്ണുകയായിരുന്നു. ജീവിതയാത്രയിലെ പലതരം സങ്കടങ്ങൾ നിരത്തുന്ന ഭക്തരുടെ തലയിൽ കൈവെച്ച്  “ഹിതം ചെയ്തേക്കും..... ഹിതം ചെയ്തേക്കും.....” എന്ന് കരിയാത്തി അനുഗ്രഹിച്ചു. കാവിന്റെ മുറ്റത്ത് തീർത്ത അഗ്നികുണ്ഠത്തിൽ തീനാളങ്ങൾ ഉയർന്നുപൊങ്ങി..... ‘തൊണ്ടെടു മലരെട്.... തൊണ്ടെടു മലരെട്....’ എന്ന താളത്തിൽ ചെണ്ടയും, ഇലത്താളവും മുറുകി... -  അപ്പോഴാണ് അഗ്നിനാളങ്ങളുടെ സുതര്യമായ പാളികൾക്കിടയിലൂടെ കാൽശരായിയിട്ട ആൾ നടന്നു വന്നത്....  

ശക്തിദുർഗ്ഗയായി  ആടിയ അയനോളി നേണിക്കം നിമിഷാർദ്ധംകൊണ്ട് വീണ്ടും തളർവാതക്കാരനായ കേളുവച്ചനായി മാറി... കളിയാട്ടത്തിന്റെ സ്വപ്നങ്ങൾ മുറിച്ചു കളഞ്ഞ അപരിചിതനോട് കേളുവച്ചന് എന്തെന്നില്ലാത്ത പക തോന്നി.

“അയനോളി നേണിക്കത്തിന് കരം അടക്കാൻ ഇപ്പൊ മനസില്ലാന്ന് പോയി പറയ്  അന്റെ കാർണോരോട്....” – വന്നത് വില്ലേജാപ്പീസിലെ നികുതി പിരിവുകാരനാണെന്ന് ധരിച്ച് കേളുവച്ചൻ തളർന്ന നാവോടെ അവ്യക്തമായി പറഞ്ഞു.

മുറ്റത്തു നിന്നും ഇറയത്തേക്ക് കയറി അച്ഛനരികിൽ ഇരുന്ന് പതിയെ കൈകൾ തലോടി രാധാകൃഷ്ണൻ പറഞ്ഞു :  “അച്ഛാ– ഇത് ഞാനാണ്....., രാധാകൃഷ്ണൻ...”

തളർന്ന കണ്ണുകൾ കൊണ്ട് കേളുവച്ചൻ മകനെ തുറിച്ചുനോക്കി. നേർത്തൊരു കണ്ണുനീർ ആ കണ്ണുകളിൽ നിന്ന് ഒലിച്ചിറങ്ങി കവിളിലൂടെ ഒഴുകി. പതിനഞ്ചു വർഷമായി കരുതിവെച്ച മകനോടുള്ള സ്നേഹം അവ്യക്തമായ ഭാഷയായി പിറുപിറുപിറുത്തു. നനഞ്ഞു കുതിർന്ന കണ്ണിൽ കാഴ്ചകൾ പിന്നെയും മങ്ങി. നാവുകളിൽ പതിയെ ഒരു തോറ്റംപാട്ടിന്റെ ഈരടികൾ തുളുമ്പി. മങ്ങിയ കാഴ്ചകൾക്കിടയിൽ തുടിക്കാരുടെ അകമ്പടിയോടെ മകനൊരു ഓണത്താറായി വയൽ വരമ്പുകളിലൂടെ, വീടുകളിൽ നിന്ന് വീടുകളിലേക്ക് അനുഗ്രഹങ്ങളുടെ യാത്രകൾ ചെയ്തു....

പുറത്തെ ശബ്ദം കേട്ടാണ് നാണിയമ്മ വന്നത് . മകനെക്കണ്ട് അവർ കുറച്ചുനേരം തരിച്ചു നിന്നുപോയി...  ആഹ്ലാദത്തിന്റെ കണ്ണീരോടെ അവരവനെ സ്നേഹപൂർവ്വം തലോടി. മൂർദ്ധാവിൽ ഉമ്മ വെച്ച് മാതൃസ്നേഹത്തന്റെ അമൃതം ചുരത്തി .....

മാതാപിതാക്കളുടെ സ്നേഹപ്രകടനങ്ങൾക്ക് അധികം നിന്നുകൊടുക്കാതെ രാധാകൃഷ്ണൻ കൂരക്കുള്ളിലേക്ക് കടന്നു. അകത്തെ മരപ്പടിയിൽ വെച്ചിരുന്ന  തോറ്റംപാട്ടുകളുടെ ഓലകളും, ദ്രവിച്ച പുസ്തകങ്ങളും എടുത്തുമാറ്റി അവിടെ താൻ കൊണ്ടുവന്ന പുസ്തകങ്ങൾ  അടുക്കി വെച്ചു. എല്ലാം വൃത്തിയായി അടുക്കിവെച്ച്, വേഷം മാറി അയാൾ പുഴയിൽ പോയി കുളിച്ചു വന്നു. നാണിയമ്മ ഇതിനകം തയ്യാറാക്കിയ കഞ്ഞിയും പയറും കഴിച്ച് നേരെ തന്റെ പുസ്തകങ്ങൾക്കരികിലേക്ക് പോയി....

മുറിയുടെ വാതിൽക്കൽ വന്ന് നാണിയമ്മ വിശേഷങ്ങൾ തിരക്കിയതിന് സംഭാഷണം തുടരാൻ വലിയ താത്പര്യം തോന്നാത്ത മറുപടികൾ പറഞ്ഞ് അയാൾ പുസ്തകങ്ങൾ മറിച്ചു. പേനയും കടലാസുമെടുത്ത് എഴുതാൻ തുടങ്ങി.

“മോനേ.....” -– നാണിയമ്മ വാതിലിനപ്പുറം വന്നുനിന്ന് പതുക്കെ വിളിച്ചു 

“ഉം ....” -– രാധാകൃഷ്ണൻ അശ്രദ്ധമായി മൂളി. അയാളപ്പോൾ പുഴയിൽ കുളിക്കുന്നതിനിടയിൽ മനസ്സിൽ വീണ ചില ടോപ്പോളോജിക്കൽ തത്വങ്ങൾ കടലാസിലേക്ക് പകർത്തുന്ന  തിരക്കിലായിരുന്നു

“യ്യ് ന്തോ പണീലാ....” -– നാണിയമ്മ ചോദിച്ചു

“ഉം ....”- രാധാകൃഷ്ണൻ സിദ്ധാന്തലോകത്ത് സ്വയം മറന്നു മൂളി. അമ്മയുടെ സ്നേഹത്തിന് ചെവികൊടുക്കാതെ മകൻ എഴുത്തിൽ ശ്രദ്ധിച്ചുകൊണ്ടിരുന്നപ്പോൾ അവർ ഒന്നും മിണ്ടാതെ നെഞ്ചിലൊരു നേർത്ത മിടിപ്പോടെ മകനെ കണ്ണിമക്കാതെ  നോക്കിനിന്നു.

(പതിനഞ്ചു വർഷങ്ങൾക്കു ശേഷം അന്ന് പുഴയുടെ കരയിലെത്തിയപ്പോൾ പുഴ ആകെ മാറിപ്പോയതായി തനിക്കു തോന്നിയതായി രാധാകൃഷ്ണൻ പിന്നീട് ഞങ്ങളോട് പറഞ്ഞു. താൻ അതുവരെ തേടിനടന്ന  ഫ്ളൂയിഡ് ഡയനാമിക്സും, ടോപ്പോളജിയും മിശ്രണം ചെയ്ത ചില സമസ്യകളുടെ സമീകരണങ്ങൾ കലങ്ങി മറിഞ്ഞൊഴുകുന്ന പുഴയുടെ മനസ്സിലെ ഓളക്കുത്തുകൾ പറഞ്ഞുതന്നെന്നും., വേഗം വീട്ടിലെത്തി അത് കടലാസിലേക്ക് പകർത്തുന്ന  തിരക്കിൽ മാതൃസ്നേഹത്തിന്റെ ആകുലതകളെക്കുറിച്ച് താൻ അത്രയൊന്നും ചിന്തിച്ചില്ലെന്നും രാധാകൃഷ്ണൻ പറഞ്ഞു)

അന്തിമയങ്ങുവോളവും  സിദ്ധാന്തങ്ങളുടേയും, സമീകരണങ്ങളുടേയും ലോകത്ത് രാധാകൃഷ്ണൻ സ്വയം മറന്നു...... നാണിയമ്മയാവട്ടെ കുറേനേരം മകനെ നോക്കി നിന്നശേഷം വീടിന്റെ പിന്നാമ്പുറത്ത് പോയി എന്തിനെന്നറിയാതെ ഓരോന്നു ചിന്തിച്ചുകൊണ്ട്  കുറേനേരം ഇരുന്നു. ഇടക്ക് പുറത്തേക്കു തുളുമ്പിയ കണ്ണുനീർ മുണ്ടിന്റെ കോന്തലകൊണ്ട് അവർ തുടച്ചുകളഞ്ഞു.

ഈ നേരമത്രയും കോലായിലെ തഴപ്പായിൽ കിടന്ന് കേളുവച്ചൻ അവ്യക്തമായ ശബ്ദത്തിൽ തോറ്റം പാട്ടുകൾ പാടിക്കൊണ്ടിരുന്നു....

കേളുവച്ചൻ എന്ന അയനോളി നേണിക്കത്തിന്റെ തെയ്യക്കോലങ്ങളും, തോറ്റംപാട്ടുകളും നാടെങ്ങും പ്രസിദ്ധമായിരുന്നു. കാവിലെ കളിയാട്ടത്തിന് കരിയാത്തിത്തെയ്യം കെട്ടി., മാനത്തു വിഹരിക്കുന്ന ഭഗവതിയെ ഞങ്ങളുടെ ഇടയിലെത്തിക്കുന്നത് കേളുവച്ചനാണ്. എട്ടടി ഉയരമുള്ള മുടിയേറ്റി വെളിച്ചപ്പാടന്മാരുടേയും, ചെണ്ടക്കാരുടേയും അകമ്പടിയോടെ കാവിന്റെ മുറ്റത്തേക്ക് പയ്യെപ്പയ്യെ കരിയാത്തിയായി  കേളുവച്ചൻ ചുവടുവെക്കുമ്പോൾ ഞങ്ങൾ എല്ലാം മറന്ന് ദൈവീകമായ ഉൾവിളികളാൽ തൊഴുതുനിൽക്കും.... തറവാട്ട് കാരണവന്മാർ കാൽക്കൽ വീണ് നമസ്കരിക്കും. ചെണ്ടമേളം മുറുകുന്നതോടെ പട്ടും വളയുമണിഞ്ഞ  വെളിച്ചപ്പാടുകൾ ഉന്മാദികളായി കാവിനു ചുറ്റും വാളുകിലുക്കി ഓടും... തെയ്യച്ചുവടുകൾ മുറുകും, നാടും നാട്ടുകാരും അതിൽ ലയിച്ച് സങ്കടങ്ങൾ മറന്ന് ആത്മീയമായ ഉണർവ്വിലേക്ക് ഉയർന്നുയർന്നു പോവും.... “ന്റെ കരിയാത്ത്യേ രക്ഷിക്കണേ...” എന്ന് തൊഴുത് സങ്കടങ്ങൾ തെയ്യത്തിനുമുന്നിൽ ഉണർത്തിക്കും.....

തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള തന്റെ കഴിവിൽ കേളുവച്ചന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. തന്റെ അച്ഛനും, അച്ഛന്റെ അച്ഛനുമെല്ലാം തലമുറകളായി കണ്ണങ്കരക്കാരെ കാത്തുരക്ഷിക്കുന്ന  കരിയാത്തി ഭഗവതിയുടെ തെയ്യക്കാരായിരുന്നുവെന്നതിൽ കേളുവച്ചന് വലിയ അഭിമാനമായിരുന്നു. തലമുറകൾക്ക് മുമ്പ്., അന്ന് കണ്ണങ്കരവാണ നാടുവാഴിത്തമ്പുരാൻ ‘അയനോളി നേണിക്കം’ എന്ന സ്ഥാനപ്പേർ നൽകി തന്റെ പൂർവ്വികർക്ക് കരിയാത്തിത്തെയ്യം കെട്ടാനുള്ള അവകാശം നൽകിയതാണ്. തന്റെ കാലത്തും ആ ഉത്തരവാദിത്വം തുടരുന്നു.

തന്റെ മകൻ രാധാകൃഷ്ണൻ തനിക്കുശേഷം കരിയാത്തിയുടെ തെയ്യമാവണം എന്നതായിരുന്നു കേളുവച്ചന്റെ ആഗ്രഹം. രാധാകൃഷ്ണനുശേഷം അയാളുടെ മകനും അതിനു ശേഷം അടുത്ത മകനും തെയ്യമാവണം.... അങ്ങിനെ അയനോളി നേണിക്കം എന്ന സ്ഥാനപ്പേർ തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെടണം...... ഇതെല്ലാം കേളുവച്ചന്റെ വലിയ മോഹങ്ങളായിരുന്നു.....

എന്നാൽ ഇതിനിടയിൽ എല്ലാ പ്രതീക്ഷകളേയും തകിടം മറിച്ച് രാധാകൃഷ്ണന് തല തിരിഞ്ഞുപോയി.

കണ്ണങ്കരയിലെ സർക്കാർ പള്ളിക്കൂടത്തിൽ സ്ഥലംമാറ്റം കിട്ടി വന്ന  മാഷുടെ ഉപദേശമായിരുന്നുവത്രെ അത്. അയനോളി നേണിക്കം തലമുറകളെക്കുറിച്ചും, തെയ്യക്കോലങ്ങളെക്കുറിച്ചും അത്രയൊന്നും അറിവില്ലാത്ത പുതുതായി വന്ന മാഷിന്റെ ഉപദേശം വലിയ വിനയാവുമെന്ന് അന്ന് ആരും ധരിച്ചില്ല. അങ്ങ് തെക്ക് കോഴിക്കോട്ടെ കോളേജിൽ ചേർന്ന് ഗണിതശാസ്ത്രം പഠിക്കാൻ രാധാകൃഷ്ണനെ ഉപദേശിച്ചതും., കോളേജിലേക്കുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് അയച്ചതും....- എല്ലാം ഈ മാഷായിരുന്നു.

ഏതായാലും സ്കൂൾപരീക്ഷ പാസായി രാധാകൃഷ്ണൻ കോഴിക്കോട്ടെ കോളേജിൽ ചേരാൻ പോയി....

പഠിപ്പ് അവസാനിപ്പിച്ച് മകൻ തിരിച്ചുവരുമെന്നും., അയനോളി നേണിക്കം സ്ഥാനം ഏറ്റെടുക്കുമെന്നും ഉള്ള  പ്രതീക്ഷയോടെ കേളുവച്ചൻ തെയ്യം കെട്ടുന്നത് തുടർന്നു. അഞ്ചുകൊല്ലം മുമ്പ് കേളുവച്ചന് തളർവാതം പിടിപെട്ടതോടെ തെയ്യം കെട്ടാൻ ആളില്ലാതായി. പുറത്തുനിന്ന് വേറെ ഏതെങ്കിലും തെയ്യക്കാരെക്കൊണ്ട് മുടിയേൽപ്പിക്കാമെന്ന് ചിന്തിച്ചെങ്കിലും, കാവിൽ കലം കമഴ്ത്തി ഹിതം നോക്കിയപ്പോൾ ഭഗവതിക്ക് അത് ഇഷ്ടമല്ല.

അയനോളി നേണിക്കം പരമ്പരയിലെ ആൺതരികളല്ലാതെ മറ്റാരെങ്കിലും തെയ്യം കെട്ടുന്നത് കരിയാത്തിക്ക് ഇഷ്ടമല്ല ..... - എന്തു ചെയ്യും....?

തെയ്യം മുടങ്ങുമെന്ന അവസ്ഥയിൽ രാധാകൃഷ്ണനെ തേടി വേഗം കോഴിക്കോട്ടേക്ക് ആളുപോയി. എന്നാൽ ഇതിനകം പഠിപ്പ് തുടരാൻ അയാൾ അന്യദേശത്തേക്ക് പോയിരുന്നു. തിരഞ്ഞുപോയ ആൾ സങ്കടത്തോടെ തിരിച്ചു വന്നു.

ആ വർഷം കരിയാത്തിക്കാവിൽ തെയ്യം മുടങ്ങി

രണ്ട് കൊല്ലം അടുപ്പിച്ച് തെയ്യം മുടങ്ങിയതോടെ കരിയാത്തി കോപിച്ചു. കണ്ണങ്കരയിൽ ഉഗ്രകോപത്തിന്റെ സൂചനകൾ പലതരം ദുരന്തങ്ങളിലൂടെ കാണാൻ തുടങ്ങി. ദേവിയുടെ മക്കളായ അണലിപ്പാമ്പുകൾ നാട്ടിൽ ഉഴറി നടന്നു. രാത്രിയിൽ ചൂട്ടും കത്തിച്ച് ഇടവഴിയിലൂടെ സംബന്ധവീട്ടിലേക്ക് പോവുകയായിരുന്ന കാവിന്റെ ഉടയോർ കുടുംബത്തിലെ മൂത്താൾ., കുഞ്ഞിക്കണ്ണൻ നായരെ അണലി കടിച്ചു. വിഷകാരി ചെറിയുണ്ണി വൈദ്യരുടെ അടുത്തെത്തിച്ചെങ്കിലും., രോഗിയെ പുല്ലുപായയിൽ കിടത്തി നിലവിളക്കു കത്തിച്ച്, ഓട്ടുകിണ്ടിയിൽ തുളസിയും, ഭസ്മവുമിട്ട്  ദൂത് നോക്കിയപ്പോൾ ദേവീകോപമാണെന്ന്  മനസ്സിലാക്കിയ വൈദ്യർ ചികിത്സിക്കാൻ കൂട്ടാക്കിയില്ല. “കരിയാത്തീന്റെ കോപാണ്. അവിടുത്തെ ഹിതത്തിന് എതിരു നിൽക്കാൻ ഈ  ചെറൂണ്ണിക്ക് പറ്റൂല....” എന്ന്  വൈദ്യർ കൈയ്യൊഴിഞ്ഞു.

നേരത്തോട് നേരമാവും മുമ്പ് ഉടയോർ തറവാടിന്റെ തെക്കേ പറമ്പിൽ കുഞ്ഞിക്കണ്ണൻ നായർ പട്ടടയിൽ എരിഞ്ഞു.....

കരിയാത്തിയുടെ സൂചനകൾ പിന്നെയും തുടർന്നു. തൈവളപ്പിലെ സൗമിനിക്ക് പാമ്പുകടിയേറ്റത് വീടിനുള്ളിൽ അടുക്കളയിൽ വെച്ചായിരുന്നു. ബ്രാഞ്ച് കമ്മറ്റി ഓഫീസിന്റെ മുറ്റത്തുവെച്ചാണ് സഖാവ് പ്രേമേട്ടനെ പാമ്പ് കടിച്ചത്.....- സർപ്പദംശനമേറ്റുള്ള ദുഃർമരണങ്ങളുടെ തുടർക്കഥകൾ പിന്നെയും തുടർന്നു....

കാവിൽ ഇടക്കിടക്ക്  അരുളപ്പാടുകളുണ്ടായി . വെളിച്ചപ്പാടുകൾ അറയിൽ ഓടിക്കയറി ചുവന്ന പട്ടുചുറ്റി തിളങ്ങുന്ന വാളുമായി ഉറഞ്ഞുതുള്ളി കാവിനുമുറ്റത്ത് വാക്കെണ്ണി

“ന്റെ ആട്ടം..... ന്റെ ആട്ടം നിർത്തിയതെന്തിന്..... അത്രക്കായോ..... ഉം.... ആയിട്ടില്ല...”

ഉടയോർ കുടുംബത്തിലെ കാരണവന്മാർ മനസ്സുരുകി താണുതൊഴുത് വെളിച്ചപ്പാടുകളുടെ കാൽക്കൽ വീണു....

“വേണ്ടാന്നിരീച്ചിട്ടല്ല. ആട്ടക്കാരന് ഇവിടുന്ന് അനുഗ്രഹിച്ച് നൽകിയ തളർവാതാണല്ലോ.... താവഴീല് ആളില്ലാനും.....”

ദേവി കൂവിയലറി കാവു ചുറ്റും ഒരു വട്ടം ഓടിവന്നു. നടക്കു മുന്നിൽ നിന്ന് വർദ്ധിച്ച കോപത്തോടെ വാളുകൊണ്ട് തലക്ക് വെട്ടി.... തലയിൽ നിന്ന് മുഖത്തേക്ക് ഒഴുകുന്ന ചോരച്ചാലുകളോടെ  ഉറഞ്ഞു തുള്ളി. ഉടയോർ താവഴിക്കാരുടെ നേരെ കോപം കലങ്ങിയ നോട്ടമെറിഞ്ഞു....

“ന്നോട് കള്ളം പറയുന്നോ – അത്രക്കായോ..... അത്രക്കായോ.....” വെളിച്ചപ്പാട് കോപം കൊണ്ട് കലിതുള്ളി

“ല്ല..... വിടുത്തോട് അടീങ്ങൾ കള്ളം പറീല്ല....” താവഴിയിലെ ആണുങ്ങൾ ഒന്നാകെ തൊഴുതു കരഞ്ഞു

വെളിച്ചപ്പാട് വീണ്ടും കൂവിയാർത്തു. കാവു ചുറ്റും വീണ്ടും ഓടിവന്ന് .ഒരിക്കൽക്കൂടി തലക്ക് വെട്ടി ചോര ചിതറി

“ന്റെ ദേവ്യേ...... അടിയത്തുങ്ങളോട് ക്ഷമിക്കണേ....” ഉടയോർ കുടുംബത്തിലെ പെണ്ണുങ്ങൾ തൊഴുകൈയ്യോടെ നിലവിളിച്ചു

“ആട്ടക്കാരന്റെ താവഴീല് ആളില്ലാന്ന് നമ്മോട്  പൊയ് പറയുന്നോ..... നമ്മോട്  പൊയ് പറയുന്നോ.....”

കാരണവന്മാർ കരിയാത്തിയുടെ കോപത്തിനുമുന്നിൽ ഭയചകിതരായി.....

വെളിച്ചപ്പാട് ഉച്ചത്തിൽ കൂവി..... തലയിൽ നിന്നും മുഖത്താകെ ചോരച്ചാലുകൾ ഒഴുകി ഉഗ്രരൂപം പൂണ്ടു.....  ചുറ്റുവളകൾ കിലുക്കി വാൾ വായുവിൽ ആഞ്ഞുവീശി.....

“ആട്ടക്കാരന് നാമൊരു ഉണ്ണീനെ കൊടുത്തീനും..... നാമൊരു ഉണ്ണീനെ  കൊടുത്തീനും..”

ഉടയോരും, നാട്ടുകാരും ഞെട്ടിത്തരിച്ചു നിന്നു. മറുപടിയില്ലാത്ത പ്രഖ്യാപനമാണ് ദേവി നടത്തിയിരിക്കുന്നത്....

“ഓൻ സയൻസു പഠിക്കാൻ പോയതാ......” കാരണവന്മാർ വിറക്കുന്ന ശബ്ദത്തിൽ ദേവിക്കു മുന്നിൽ ഉണർത്തിച്ചു.....

വെളിച്ചപ്പാട് കൂവിയാർത്തു.... " ശാസ്ത്രദൃഷ്ടി... കാകദൃഷ്ടി., ശാസ്ത്രദൃഷ്ടി... കാകദൃഷ്ടി..." എന്ന് പുലമ്പിക്കൊണ്ട്  ചുടുചോര ഒലിപ്പിച്ച് കാവ് ചുറ്റും  ഓടി.... നടക്കു മുന്നിൽ നിന്ന് ഉറഞ്ഞുതുള്ളി..... ഒടുവിൽ ചോരയിലും വിയർപ്പിലും കുളിച്ച് ബോധംകെട്ട് വീണു.....

എല്ലാം അറിഞ്ഞ് ഒന്നും ചെയ്യാനാവാതെ കേളുവച്ചൻ തലമുറകൾ തെയ്യം പരിശീലിച്ച കോലായയിൽ തളർന്നു കിടന്നു....

ഈ കാലത്താണ് രാധാകൃഷ്ണൻ തിരിച്ചുവന്നത്......

അതോടെ നാട്ടുകാർക്കും, കരിയാത്തിക്കാവിന്റെ ഉടയോർക്കും, ഞങ്ങൾക്കും സമാധാനമായി. അടുത്ത വർഷം പൂർവ്വാധികം ഭംഗിയോടെ കളിയാട്ടം നടത്താം.  ഭഗവതിയുടെ പിണക്കം അവസാനിപ്പിക്കാം. ദുശ്ശകുനങ്ങൾ അവസാനിച്ച് ഞങ്ങളുടെ നാടിന് നല്ലകാലം വരികയാണെന്ന് എല്ലാവരും മോഹിച്ചു....

പക്ഷേ ആർക്കും മുഖം കൊടുക്കാതെ രാധാകൃഷ്ണൻ തന്റെ മുറിക്കുള്ളിൽ സമയം ചിലവഴിച്ചു. തുലാപ്പത്ത് കഴിഞ്ഞപ്പോൾ തെയ്യം കെട്ടാനുള്ള നോമ്പ് തുടങ്ങുന്നത് അറിയിച്ചു ചെന്ന ഉടയോർ കുടുംബത്തിലെ കാര്യസ്ഥനെ അയാൾ ആട്ടിയോടിച്ചു. പതിവിന് വിരുദ്ധമായി കീഴ് ജാതിക്കാരുടെ വീട്ടിലേക്ക് മൂത്താൾതന്നെ നേരിട്ട് ചെന്ന് അപേക്ഷിച്ചു. തനിക്ക് തെയ്യംകെട്ടാൻ സാദ്ധ്യമല്ലെന്നു പറഞ്ഞ് രാധാകൃഷ്ണൻ മൂത്താളേയും തിരിച്ചയച്ചു . പുഴക്കരയിൽ വെച്ച് ഇതേ ആവശ്യം ഉന്നയിച്ച ഞങ്ങളോട്.,ശാസ്ത്രയുക്തികളുടെ  കൃത്യമായ പൊരുളുകളും, അന്ധവിശ്വാസങ്ങളുടെ അയുക്തികമായ നിലപാടുകളും  തമ്മിലുള്ള പൊരുത്തക്കേട് ചൂണ്ടിക്കാട്ടി ആചാരങ്ങളുടേയും, അനുഷ്ഠാനങ്ങളുടേയും അർത്ഥരാഹിത്യം വിവരിച്ചുതന്നു....

അയാൾ തന്റെ മുറിക്കുള്ളിൽ കുനിഞ്ഞിരുന്ന പുഴയുടെ ഗതിക്കും, അനാദിയായ കാലത്തിനും, നിയതിയുടെ നിയോഗങ്ങള്‍ക്കും യുക്തിഭദ്രമായ ഗണിതസമീകരണങ്ങൾ തിരഞ്ഞു ..

കിഴക്ക്., കുടകുമലകളുടെ അടിവാരത്ത് നിന്ന് തണുത്ത സാന്ത്വനവുമായി ഞങ്ങളുടെ പുഴ പിന്നെയും, പിന്നെയും ഒഴുകിവന്നു. കലങ്ങിയ മനസ്സുമായി അത് മലമടക്കുകളും, സമതലങ്ങളും താണ്ടി കാലവാഹിനിയായി. കാലത്തിന്റെ കുത്തൊഴുക്കിൽ ഞങ്ങൾ കണ്ണങ്കരക്കാർക്ക് പലതും നഷ്ടമായി.  കേളുവച്ചനും, നാണിയമ്മയും, ഉടയോർ കുടുംബത്തിലെ മൂത്താളന്മാരും കാലയവനികക്കുള്ളിൽ മറഞ്ഞു.  കാവിലെ തെയ്യക്കോലങ്ങൾ പൊട്ടിയടർന്നു, ഉടവാളുകളും, ത്രിശൂലങ്ങളും തുരുമ്പെടുത്തു. വെളിച്ചപ്പാടുകളും, അരുളപ്പാടുകളും ഉണ്ടാവാതായി.

കാത്തിരുന്നു മടുത്തപ്പോൾ കരിയാത്തിപോലും കണ്ണങ്കര വിട്ടു പോയെന്ന് ഞങ്ങൾ വിശ്വസിച്ചു.

മലയടിവാരത്തെ ഇടിഞ്ഞുവീഴാറായ കൂരക്കുള്ളിലിരുന്ന് അപ്പോഴും പ്രപഞ്ചരഹസ്യങ്ങൾക്ക് ഒരാൾ യുക്തിയുടെ സമീകരണങ്ങൾ എഴുതിക്കൊണ്ടിരുന്നു....

കാലപ്രവാഹത്തിൽ പിന്നെയും മാറ്റങ്ങളുണ്ടായി. പുഴക്കു കുറുകെ പുതിയ പാലം  വന്നു. പുഴകടത്തുന്ന തോണികളും, അശ്വതി ടാക്കീസും ഇല്ലാതായി. കരിഓയിലിന്റെ മണവും, വെള്ളിത്തിരയിലെ ബ്ലാക്ക് ആന്റ് വൈറ്റ് പ്രണയലോകവും ഞങ്ങളുടെ ഗൃഹാതുരമായ ഓര്‍മ്മകളായി മാറി. പാലം കടന്ന് പലതരം ആളുകളും വാഹനങ്ങളും വരാന്‍ തുടങ്ങി.  അവരിൽ ചിലർ കണ്ണങ്കരയുടെ അതിരുകൾ അളന്നു. ഏറ്റവും നവീനമായ സൈബർ പാർക്കിനായി ഞങ്ങളുടെ മണ്ണും, മരങ്ങളും എസ്കവേറ്ററുകൾ വലിച്ചുകീറി. ആകാശമേലാപ്പിലേക്ക് കെട്ടിടങ്ങൾ ഉയർന്നു.

കാവുനിന്നിടത്ത് ഇന്ന് സൈബർ പാർക്കിന്റെ കൺട്രോൾ ഓഫീസുകളാണ്. ഇടവഴികളും, നാട്ടുപാതകളും ഇന്ന് റബ്ബറൈസ് ചെയ്ത റോഡുകളാണ്. പലതരം ഭാഷകൾ സംസാരിക്കുന്നവരും, ഇറുകിയ ജീൻസ് ധരിച്ചവരുമായ ചെറുപ്പക്കാരും, ചെറുപ്പക്കാരികളും  കൂട്ടംകൂട്ടമായി പാതിരാവിൽപ്പോലും ഈ വഴികളിലൂടെ തമാശകൾ പറഞ്ഞ് നടന്നു പോവുന്നത് കാണാം. ഞങ്ങളോട് അവർക്ക് വല്ലാത്തൊരു പുച്ഛഭാവമാണ്. പരിഷ്കാരികളായ അവരുടെ മുന്നിൽ പെട്ടുപോയാൽ തൊലി ഉരിഞ്ഞുപോയപോലെ ഞങ്ങൾ ചൂളിപ്പോവും. എത്രയും വേഗം ഒഴിഞ്ഞുമാറും. ഞങ്ങളെപ്പോലെതന്നെ കണ്ണങ്കരയിലെ  പാമ്പുകളും, മുള്ളൻപന്നികളും, കുറുക്കന്മാരും വല്ലാത്തൊരു വിങ്ങലോടെ ആരുടേയും കണ്ണിൽപെടാതെ എപ്പോഴും ഒളിത്താവളങ്ങളിൽ മറഞ്ഞിരുന്നു....

ഇതിനിടയിൽ ഞങ്ങൾ രാധാകൃഷ്ണനെ മറന്നു....

..............................................................................
..............................................................................

നല്ല നിലാവുള്ള ഒരു രാത്രിയിൽ സൈബർപാർക്കിന്റെ പ്രധാന കെട്ടിടത്തിന്റെ വിശാലമായ മുറ്റത്തുനിന്ന് ആരോ തോറ്റം പാടുന്നത്  കേട്ടാണ് അന്ന് ഞങ്ങൾ ഓടിച്ചെന്നത്.....

കത്തിയെരിയുന്ന കെട്ടിടങ്ങൾക്ക് മുന്നിൽ കരിയാത്തിയുടെ തെയ്യംകെട്ടി തോറ്റംപാടി നിൽക്കുകയാണ് രാധാകൃഷ്ണൻ.....

അന്നുവരെ താൻ എഴുതിയതത്രയും ചുരുട്ടിയുണ്ടാക്കിയ വലിയ പന്തത്തിന് തീ കൊളുത്തി ആ അഗ്നിയിൽ നിന്ന് ചുറ്റുപാടും കണ്ടതിനൊക്കെ തീ കൊടുത്ത് ഉഗ്രരൂപിണിയായ കരിയാത്തിത്തെയ്യമായി ഉറഞ്ഞു തുള്ളുകയാണയാൾ......

തടയാൻ ചെന്ന  ഉരുക്കുപേശികളുള്ള  കാവൽക്കാരെ അയാൾ ചവിട്ടിമെതിച്ചു.

മറുനാടുകളിൽ നിന്നെത്തിയ പരിഷ്കാരികൾ ഭയന്നു നിലവിളിച്ചു

ഭയചകിതരായ ആളുകളുടെ നിലവിളികളും, തീനാളങ്ങളും ആകാശത്തേക്ക് ഉയരവെ ഉച്ചത്തിൽ, ഉച്ചത്തിൽ തോറ്റം ചൊല്ലിക്കൊണ്ട് കത്തുന്ന പന്തവുമായി രാധാകൃഷ്ണൻ ഇരുൾത്തടങ്ങളിലേക്ക് പാഞ്ഞുപോയി....

ചക്രവാളത്തിലേക്ക് തോറ്റംപാട്ടിന്റെ വിദൂരനാദവും, പന്തത്തിൽ നിന്നുയർന്ന  വെളിച്ചവും വിലയം പ്രാപിച്ചു......

രാധാകൃഷ്ണനെ പിന്നീട് ആരും കണ്ടിട്ടില്ല

കാലത്തിന്റെ ചാക്രികഭ്രമണത്തിൽ കണ്ണങ്കരക്കാരുടെ ജീവിതത്തിലേക്ക്  പുല്ലാഞ്ഞി മൂർഖൻ ഇണചേരുന്ന കശുമാവുതോട്ടങ്ങളും ,മുള്ളൻ പന്നികൾ ഓടിപ്പോവുന്ന ഇടവഴികളും,  പുഴകടന്നെത്തുന്ന തോണിപ്പാട്ടുകളും, കരിഓയിലിന്റെ മണമുള്ള അശ്വതി ടാക്കീസും, കളിയാട്ടവും, കരിയാത്തിയും തിരിച്ചുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.

അന്ന് രാധാകൃഷ്ണനും ഒരു തെയ്യമായി മാറും....

രാധാകൃഷ്ണൻ തെയ്യം......

--------------------------------

143 അഭിപ്രായങ്ങൾ:

  1. അയാൾ പുഴയുടെ ഗതിക്കും, അനാദിയായ കാലത്തിനും, നിയതിയുടെ നിയോഗങ്ങൾക്കും യുക്തിഭദ്രമായ ഗണിതസമീകരണങ്ങൾ തിരഞ്ഞു .....

    മറുപടിഇല്ലാതാക്കൂ
  2. എല്ലാം ഒരിക്കല്‍ തിരിച്ച് വരുമോ
    അതിന് വേണ്ടി കാത്തിരിക്കുന്നവര്‍ ഉണ്ടോ
    വിഷഫണീന്ദ്രന്മാരെ അടക്കുന്ന, അധിനിവേശങ്ങളെ ചെറുക്കുന്ന ഒരു കരിയാത്തി വരുമെന്നോ?
    സമവാക്യങ്ങളും അസമവാക്യങ്ങളും ജീവിതഗതിവിഗതിയെ നിയന്ത്രിക്കുന്ന ഇക്കാലമനസ്സ് അമ്മയുടെ സ്നേഹത്തെ അവഗണിക്കുന്നതും അച്ഛന്റെ സ്വപ്നങ്ങളെ തൃണവല്‍ഗണിക്കുന്നതും കരിയാത്തി കാണുന്നുണ്ടാവുമോ?

    കണ്ണങ്കരയുടെ കഥ അതീവഹൃദ്യമായി പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയുടെ ആദ്യവായനതന്നെ ഞാൻ ഉദ്ദേശിച്ച വഴികളിലൂടെ പോയതു കാണുമ്പോൾ ഏറെ ചാരിതാർത്ഥ്യവും സന്തോഷവും....
      ഒരുപാട് നന്ദി അജിത്തേട്ടാ....

      ഇല്ലാതാക്കൂ
  3. രാധാകൃഷ്ണന്‍ ഒരു ബോധമായി എഴുത്തിനെ സ്വാധീനിക്കുന്നിടത്ത് ആശയപരമായി ചെറിയ വിയോജിപ്പുകള്‍ എനിക്ക് കഥയോടുണ്ട്. അതേസമയം, ഒരു ശാസ്ത്രവും നാടിന്റെ സ്വച്ഛതക്ക് സഹായകരമാകുന്നില്ല എന്ന വര്‍ത്തമാനത്തിലെ അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയുള്ള ഒരു തിരിച്ചുപോക്കാണ് ലക്ഷ്യമെങ്കില്‍... തെയ്യങ്ങള്‍ പോലുള്ള പ്രാദേശിക ദൈവങ്ങള്‍ വഴി അവതരിപ്പിക്കപ്പെടുന്ന സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളെ ഒരു ശാസ്ത്ര കുതുകി അതെ ജനതയുടെ മോചനത്തിനായി മന:ശാസ്ത്രപരമായി സ്വീകരിക്കുന്നതായി ഞാനിതിനെ വായിച്ചെടുക്കുന്നു. അതും ഒരുപക്ഷെ, കഥയില്‍ ഒളിപ്പിച്ചുവെച്ചിട്ടുള്ള രാധാകൃഷ്ണന്റെ മാത്രം സ്വകാര്യ വിശേഷമായ ആ കുറ്റബോധം പോലുള്ള ഒന്നാണെന്ന് തീര്‍ത്തും സ്വാര്‍ത്ഥവും സൗകര്യപ്രദവുമായ രീതിയില്‍ സ്വയം തലപൂഴ്ത്തുകയും ചെയ്യുന്നു. കാരണം, ഇത് കൂടുതല്‍ ശാസ്ത്രീയവത്കരിപ്പക്കെട്ട ഒരു ലോകത്ത് അത് പുരോഗമനാശയ ജീവിതങ്ങള്‍ക്ക് നേതാവാകുമെന്ന ഒരു സാധാരണ വായനക്കാരെന്റെ അനവസരത്തിലെ പ്രതീക്ഷയോട് തന്നെ കഥയുടെ അവസാനത്തില്‍ തോന്നിയ കുറ്റബോധാവുമാകാം. അതിനിയെന്തുതന്നെയായാലും ഒരു കഥ പറയാനുള്ള ശ്രമത്തില്‍ എഴുത്ത് അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു എന്നുതന്നെയാണ് എന്നിലെ വായനക്കാരന്‍ അഭിപ്രായപ്പെടുന്നത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തെയ്യം ഒരു രാഷ്ട്രീയമാണ്. മർദ്ദിതരായ ഒരു ജനതയുടെ വിമോചനസങ്കൽപ്പങ്ങളുടെ രാഷ്ട്രീയമാണത്. തങ്ങളുടേതായ പ്രകൃതിയിൽനിന്നും, സമൂഹത്തിൽനിന്നും അന്യവൽക്കരിക്കപ്പെട്ട്., ജീവിതത്തിന്റെ പുറമ്പോക്കുകളിലേക്ക് ആട്ടിയോടിപ്പിക്കപ്പെട്ട ഒരു ജനത നിലനിൽപ്പിനായി പ്രതിരോധത്തിന്റെ വഴികൾ ആരാഞ്ഞത് തെയ്യം എന്ന രാഷ്ട്രീയത്തിലൂടെയാണ്. സവർണമേൽക്കോയ്മക്കു മുന്നിൽ സ്വത്വബോധം പൂർണമായും അടിയറവെക്കേണ്ടിവന്ന ഇരുളാർന്ന ഒരു കാലഘട്ടത്തിലാണ് കീഴാളർ ബോധത്തിൽ തെയ്യത്തിന്റെ തീപ്പന്തങ്ങൾ കൊളുത്തിവെച്ചത്.

      ഓരോ തെയ്യം കഥയും ഉണ്ടായതും നിലനിന്നതും അധിനിവേശങ്ങളിൽ തകർന്നടിഞ്ഞവരുടെ വിമോചന സ്വപ്നങ്ങളായിട്ടാണ്. തങ്ങളിൽ നിന്ന് കവർന്നെടുത്ത നിറമുള്ള ജീവിതവും സ്വപ്നങ്ങളും., കൂടുതൽ നിറച്ചാർത്തുള്ള തെയ്യമെന്ന രൂപപ്പകർച്ചയിലൂടെ തിരിച്ചുപിടിച്ചതിന്റെ കഥകളാണ് ഓരോ തെയ്യവും പറയുന്നത്.

      നാമൂസിന്റെ നല്ല വായനയും - വിമർശനവും ഉൾക്കൊള്ളുന്നു. ഈ നിരീക്ഷണങ്ങൾ എന്റെ എഴുത്തിന്റെ വഴികളിൽ വെളിച്ചമാവട്ടെ... വ്യത്യസ്ഥമായ വായനകളിൽ ഇടപെട്ട് കഥാകൃത്ത് ന്യായീകരണങ്ങൾ കണ്ടെത്തുന്നതിനോട് യോജിപ്പില്ല. ഈ കഥയെഴുതുമ്പോൾ മുകളിൽ സൂചിപ്പിച്ച കാര്യങ്ങൾ എന്റെ മനസ്സിലുണ്ടായിരുന്നുവെന്ന് മറുപടിയായി പറഞ്ഞുവെക്കുന്നു....

      ഇല്ലാതാക്കൂ
    2. തെയ്യത്തിന്റെ രാഷ്ട്രീയം സ്പഷ്ടമാണ്. അന്നേ ദിവസം ദൈവമാകുന്ന തെയ്യം ഒരു തികഞ്ഞ മനുഷ്യനെന്ന സ്വാതന്ത്ര്യം നേടുന്നത് ഇനിയടുത്ത കോലം കെട്ടുന്ന ദിവസമാണ്. മാത്രവുമല്ല, പ്രാദേശികമായി കെട്ടിയാടുന്ന തെയ്യങ്ങള്‍ അതാത്പ്രദേശത്തെ സമരജീവിതങ്ങളോ രക്തസാക്ഷികളോ തന്നെയാണെന്നും അന്വേഷണത്തില്‍ പഠിച്ചിട്ടുണ്ട്. ഞാനക്കാര്യം 'പ്രാദേശിക ദൈവങ്ങള്‍' എന്ന പ്രയോഗത്തിലൂടെ സമ്മതിക്കുന്നുമുണ്ട്‌.പക്ഷെ, അതൊക്കെയും നിലനില്‍ക്കുമ്പോഴും/മനസ്സിലാക്കുമ്പോഴും കഥയില്‍ ഏറെ പുരോഗമനം ആര്‍ജ്ജിച്ചിട്ടുള്ള ഒരു ശാസ്ത്ര കുതുകി പിന്നെയും ഈ 'ജാതി ഭാണ്ഡം' പേറുന്നത്തിലൂടെ മാത്രമേ രക്ഷയൊള്ളൂ... എന്ന് വിശ്വസിപ്പിക്കാനുള്ള ശ്രമം എഴുത്ത് ബോധപൂര്‍വ്വമോ അബോധപൂര്‍വ്വമോ നടത്തുമ്പോള്‍... അതാത് സത്വങ്ങളെ അങ്ങനെത്തന്നെ അതിന്റെ തുടര്‍ച്ചയില്‍ നിലനിറുത്തണം എന്ന ചിന്ത എഴുത്തിനെ സ്വാധീനിക്കുന്നുണ്ട്. അത് അതിന്റെ സൂക്ഷ്മ തലത്തില്‍ അമാനവികമാണ്. പുതിയകാലത്ത് വിവിധ സ്വത്വങ്ങള്‍ക്ക് അതിനെ ജയിക്കാനുള്ള രാഷ്ട്രീയ/സാമൂഹിക/സാംസ്കാരിക സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. അതിന്റെ അന്വേഷണങ്ങള്‍ തുടരേണ്ടതുമാണ്. അല്ലാതെ, ഈ അന്വേഷണത്തില്‍ ഏറെ മുന്‍പോട്ടു പോയ രാധാകൃഷന്മാര്‍ പിന്നെയും 'കുഴിയാന'കളാകുന്നത് പുരോഗമനത്തെ പിറകോട്ടടുപ്പിക്കാനേ ഉതകൂ... എന്ന പുരോഗമന രാഷ്ട്രീയം തന്നെ ഞാനിവിടെ ബദലായി വെക്കുന്നു.

      ഇല്ലാതാക്കൂ
    3. രാധാകൃഷ്ണൻ എന്ന കഥാപാത്രത്തിന് പ്രണയത്തോടുള്ള സമീപനം ശ്രദ്ധിച്ചല്ലോ. വർഷങ്ങൾക്ക് ശേഷം സ്വന്തം നാട്ടിലെ പുഴക്കരയിലെത്തുന്ന അയാൾ പുഴയുടെ ലാവണ്യം ആസ്വദിക്കാതെ ഫ്ളൂയിഡ് ഡയനാമിക്സും, ടോപ്പോളജിയും ചേർന്ന ഗണിതയുക്തിയാണ് അന്വേഷിക്കുന്നത്. സാമൂഹ്യബന്ധങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറി അയാൾ പ്രപഞ്ചരഹസ്യങ്ങളുടെ ഗണിതയുക്തികൾ അന്വേഷിക്കുന്നു. ഈ സൂചനകളിൽ ഞാൻ അർത്ഥമാക്കിയത് സർഗാത്മകതയില്ലാത്ത, യുക്തികൾക്കപ്പുറമുള്ള പ്രകൃതിയുടെ ലാവണ്യം ആസ്വദിക്കാൻ അറിയാത്ത, സമൂഹത്തിന്റെ സ്പന്ദനതാളത്തിലേക്ക് മനസ്സുകൂർപ്പിക്കാത്ത ശാസ്ത്രാന്വേഷണങ്ങളുടെ നിരർത്ഥകതയെപ്പറ്റിയാണ്. അങ്ങിനെ ഒരാൾ തികച്ചും വ്യക്തിപരമായി സ്വന്തം തോടിനുള്ളിലേക്ക് ചുരുങ്ങി ശാസ്ത്രമന്വേഷിക്കുമ്പോൾ അയാൾ മുന്നോട്ടുപോവുന്നു എന്ന് പറയാനാവില്ല. ഈ രീതിയിലുള്ള ശാസ്ത്രാന്വേഷണത്തിൽ മാനവികതയുടെ അംശങ്ങൾ ഇല്ല എന്നു മാത്രമല്ല ,അത് മനുഷ്യസമൂഹത്തിന്റെ മുന്നോട്ട് ഗതിയിൽ യാതൊരു സംഭാവനയും നൽകുന്നുമില്ല. സർഗാത്മകത തൊട്ടുതീണ്ടാത്ത ശാസ്ത്രയുക്തികളെ നിഷേധിക്കാൻ വളരെ ബോധപൂർവ്വം ഈ കഥയിൽ ഞാൻ ശ്രമിച്ചിട്ടുണ്ട്.

      അതത് സ്വത്വങ്ങളെ അതിന്റെ തുടർച്ചയിൽ നില നിർത്തണമെന്ന സന്ദേശം കഥയിലുണ്ടെന്ന് തോന്നിയത് ഒരുപക്ഷേ എഴുത്തിന്റെ കുഴപ്പമാവാം. ഒരു ഗ്രാമം ചിന്തിച്ചത് അതേ രൂപത്തിൽ പകർത്തിവെക്കുക എന്ന കഥയെഴുത്തുകാരന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുമ്പോൾ ജാതീയമായ ശ്രേണീബന്ധങ്ങൾ എന്നെന്നും നിശ്ചലാവസ്ഥയിൽ നിലനിൽക്കണം എന്ന് ഉദ്ദേശിച്ചിരുന്നില്ല. കഥയുടെ ഒരു ഘട്ടത്തിൽ പതിവ് തെറ്റിച്ച് കീഴ്-ജാതിക്കാരുടെ വീട്ടിലേക്ക് പോവുന്ന മേൽജാതിക്കാരനെപ്പറ്റി പറയുമ്പോൾ ശ്രേണിബന്ധങ്ങളെ ഞാൻ ചലനാത്മകമാക്കുന്നുമുണ്ട് എന്നും പറയാമല്ലോ. തെയ്യം കെട്ടിയാടാൻ ജന്മനിയോഗം കിട്ടിയ ചില പ്രത്യേക ജാതി വിഭാഗങ്ങൾ ഇപ്പോഴും നിലനിൽക്കുന്ന ഒരു സാമൂഹ്യവ്യവസ്ഥയെ അതേ രൂപത്തിൽ പകർത്തിവെച്ചു എന്നു മാത്രം. ചില സത്യങ്ങൾ പച്ചയായി മുന്നിൽ നിൽക്കുമ്പോൾ ആ കാഴ്ച പകർത്തിവെച്ചത് കഥാകൃത്തിന്റെ സ്വാതന്ത്ര്യവും., അത് എങ്ങിനെ വായിക്കണം എന്ന് തീരുമാനിക്കേണ്ടത് വായനക്കാരന്റെ സ്വാതന്ത്ര്യവുമാണ്.

      പ്രകൃതിയുടെ താളഭംഗം ചരാചരങ്ങൾക്ക് മനുഷ്യരേക്കാൾ മുൻകൂട്ടി അറിയാൻ സാധിക്കും എന്നു തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ വീക്ഷണത്തിൽ അൽപ്പം നിറം കലർത്തി ഉരഗങ്ങളും, മീനുകളും, വന്യജീവികളും ചില സൂചനകൾ വളരെ മുൻകൂട്ടി അറിയുന്നതായുള്ള പഴുതുകൾ കഥയിൽ നിക്ഷേപിച്ചത് ബോധപൂർവ്വമാണ്. പിന്നീടാണ് മനുഷ്യൻ തന്റെ നിലനിൽപ്പിനുനേരെയുള്ള ഭീഷണികൾ തിരിച്ചറിയുന്നത്. അപ്പോഴേക്കും സ്വച്ഛമായ ഗ്രാമന്തരീക്ഷത്തിലേക്ക് അധിനിവേശം അതിന്റെ കരാളരൂപത്തിൽ അതിക്രമിച്ചുകടക്കുകയും, മനുഷ്യനും പ്രകൃതിയും ഈ അധീശശക്തികൾക്കുമുന്നിൽ അന്യവത്കരിക്കപ്പെടുകയും ചെയ്യപ്പെടുന്നുണ്ട്. ഇത് നമ്മുടെ കാലത്തിന്റെ യാഥാർത്ഥ്യമാണ്. സ്വന്തം മണ്ണിൽ നിന്ന് മനുഷ്യനും, ചരാചരങ്ങളും അന്യവത്കരിക്കപ്പെടുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ നമുക്ക് ചുറ്റും നിന്ന് കണ്ടെടുക്കാനാവും, ഈ അന്യവത്കരണത്തിൽ അടിച്ചമർത്തപ്പെട്ട ജനതയോടൊപ്പം നിൽക്കേണ്ട രാഷ്ട്രീയ സാമൂഹ്യ സാസ്കാരിക പ്രസ്ഥാനങ്ങൾ എത്രമാത്രം ആ ഉത്തരവാദിത്വം നിറവേറ്റുന്നുവെന്നത് ആലോചിക്കേണ്ടതുണ്ട്. പ്രാദേശികമായ ഉയർന്നുവന്ന ചെറുത്തുനിൽപ്പിന്റെ രാഷ്ട്രീയബോധമാണ് ഓരോയിടത്തും മർദ്ദിതൻ പ്രതിരോധത്തിന്റെ ആയുധമാക്കുന്നത്. തലമുറകളായി കളിയാട്ടത്തിന്റെ പാരമ്പര്യമുള്ള ഒരു ജനത ആ വഴിയിലുടെ തങ്ങളുടെ വിമോചനത്തിന്റെ സ്വപ്നങ്ങൾ കണ്ടെത്തുന്നത് പ്രസക്തമാവുന്നത് ഇവിടെയാണ്.

      നഷ്ടമായിപ്പോവുന്ന ഗോത്രത്തനിമകളിലേക്ക് ഒരു മടങ്ങിപ്പോക്ക് പുരോഗമനവിരുദ്ധമോ മാനവികതാവിരുദ്ധമോ അല്ല. അവിശുദ്ധരാഷ്ട്രീയക്കൂട്ടായ്മകളും, പ്രസ്ഥാനങ്ങളും ജനകീയപ്രശ്നങ്ങളിൽ ഇടപെടാൻ ലാഭനഷ്ടങ്ങളുടെ കണക്കുകൂട്ടുമ്പോൾ ഒരു ജനത തങ്ങളുടെ വിമോചനത്തിനായി പഴയകാല സ്വപ്നങ്ങളിലേക്ക് തിരിച്ചുപോവുന്നുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കേണ്ടത് എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

      ഒരു നല്ല ചർച്ചക്ക് അവസരമൊരുക്കിയ നാമൂസിന്റെ വായനക്ക് നന്ദി

      ഇല്ലാതാക്കൂ
  4. ജീവിതഗന്ധിയായ മനോഹരമായൊരു കഥ..
    ഇഷ്ടപ്പെട്ടു മാഷെ.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ ജീവിതഗന്ധിയായെന്നും ഇഷ്ടപ്പെട്ടുവെന്നും അറിയുന്നത് ആഹ്ളാദകരം....

      ഇല്ലാതാക്കൂ
  5. പുഴയെ ,കാടിനെ ,മലകളെ ഇല്ലതാക്കുന്നവര്‍ക്കെതിരെ രാധാകൃഷ്ണന്‍ തെയ്യം ഉണരട്ടെ ..കാലിക പ്രസക്തിയുള്ള മനോഹരമായ ഒരു കഥ ,,എനിക്കിഷ്ടായി ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ ഇഷ്ടമായെന്ന് കഥയെ അറിയുന്ന ആളിൽനിന്ന് കേട്ടതിന്റെ ത്രില്ലിലാണ് ഞാൻ
      വലിയ സന്തോഷം സിയാഫ്

      ഇല്ലാതാക്കൂ
  6. തിരച്ചിലുകള്‍ക്കൊടുവില്‍ തിരഞ്ഞതൊന്നുമല്ല ലഭിക്കുന്നതെന്ന തിരിച്ചറിവ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതിനെയെങ്കിലും വെറുതെ നഷ്ടപ്പെടുത്താന്‍ തയ്യാറാകാതെ രാധാകൃഷ്ണന്‍ തെയ്യങ്ങള്‍ ഉയരട്ടെ..
    കാലാനുസൃതമായ കഥ നന്നായിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ആകാശവും ഭൂമിയും ഒന്നടങ്കം മാറിപ്പോയ കണ്ണങ്കരയില്‍ ഇനിയും ഒരു രാധാകൃഷ്ണന്‍ തെയ്യം ഉണ്ടാകുമെന്നോ..? മനുഷ്യന്‍ അവന്‍റെ ഭൂതത്തെ തിരസ്കരിച്ചു യുക്തിയുടെ കണ്ണില്‍കൂടി മാത്രം ഭാവിയെ നോക്കിക്കാണുമ്പോള്‍ , എല്ലാ യുക്തികള്‍ക്കും അതീതമായ ചില വിശ്വാസങ്ങളില്‍ ആണ് എല്ലാറ്റിന്റെയും നിലനില്‍പ്പ്‌ എന്ന് തിരിച്ചറിയുമെന്നോ..?

    മികച്ച കഥ.. എല്ലാ അര്‍ത്ഥത്തിലും...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാ യുക്തികള്‍ക്കും അതീതമായ ചില വിശ്വാസങ്ങൾ ......
      മനുഷ്യൻ എന്ന മഹാത്ഭുതത്തിന്റെ ഭൗതികമായ സങ്കീർണതകൾ ശരിക്കും അറിഞ്ഞ ഡോക്ടറെപ്പോലുള്ളവരുടെ വാക്കുകളിൽ നിന്ന് എനിക്ക് പലതും പഠിക്കാൻ കഴിയുന്നു.....

      എന്റെ കഥ വായിക്കാനും അഭിപ്രായം അറിയിക്കാനും സന്മനസ്സു കാണിച്ചതിന് നന്ദി ഡോക്ടർ....

      ഇല്ലാതാക്കൂ
  8. നല്ലൊരു കഥ. നാട്ടിൻ പുറത്തിന്റെ മണം വീശിയെത്തുന്നുണ്ട് വരികളിൽ. കാതിരുന്ന പുരോഗമനങ്ങൾ ഗതിമാറി പോകുമ്പോൾ ഉണ്ടാകുന്ന നഷ്ടബോധമാണോ രാധാകൃഷ്ണനെ തെയ്യമാക്കിയത്. ചിലപ്പോൾ ആകാം. അല്ലെങ്കിലും മനസ്സിൽ കേറിയിരിക്കുന്നുണ്ട് ഈ മനോഹരമായ പോസ്റ്റ്. അഭിനന്ദനങ്ങൾ മാഷേ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ഗ്രാമത്തെ ഈ കഥയിലേക്ക് പകർത്താൻ ശ്രമിച്ചത് കുറച്ചെങ്കിലും വിജയിച്ചു എന്നറിയുന്നത് ഏറെ സന്തോഷം തരുന്നു ജെഫു....

      ഇല്ലാതാക്കൂ
  9. ഗണിത സമീകരണങ്ങള്‍ക്കിടയില്‍ നിന്നും രാധാകൃഷ്ണന്റെ അഗണിത മനസ്സിനെ മറ്റൊരു തലത്തിലേക്ക് പരിവര്‍ത്തനം ചെയ്യിച്ച ആ ട്വിസ്റ്റ്‌ ഏറെയിഷ്ട്ടപെട്ടു. കാലാനുസൃതമായ വികസനമില്ലാതെ നിയതമായ ഉയര്‍ച്ചയിലേക്ക് കാലം നമ്മെ കൈപിടിച്ചുയര്‍ത്തില്ല എന്ന പരമമായ സത്യം ബാക്കി നില്‍ക്കെ വികസനങ്ങള്‍ ആവാസസംതുലത്തിനെതിരെ ചോദ്യചിന്ഹമുയര്‍ത്തുമ്പോള്‍ ചില രാധാകൃഷ്ണന്മാരെങ്കിലും അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങളിലേക്ക് എടുത്തെറിയപ്പെടുക തന്നെ ചെയ്യും. കൃത്യമായ പരിസര വര്‍ണ്ണനകളും ബിംബങ്ങളും പാത്രസൃഷ്ട്ടികളും ഈ കഥയെ ഏറെ മികച്ചതാക്കി. ആദ്യന്ത്യം ഒഴുക്കോടെ വായിച്ചു തീര്‍ത്ത ഈ കഥ നിഴലുകളിലെ മറ്റൊരു മികച്ച രചന എന്ന് മാത്രം കുറിക്കട്ടെ. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ അപക്വമായ എഴുത്തിലൂടെ സൃഷ്ടിക്കാൻ ശ്രമിച്ച കഥാ പരിസരവും, ബിംബകൽപ്പനകളും ശ്രദ്ധിക്കപ്പെട്ടു എന്നറിയുന്നത് ഏറെ ചാരിതാർത്ഥ്യമേവുന്നു.... ഒഴുക്കോടെ വായിക്കാനാവുമോ എന്ന എന്റെ ആശങ്കക്കും, ചെറിയൊരു അയവു തരുന്നു വേണുവേട്ടന്റെ വായന.....

      ഒരുപാട് സന്തോഷം വേണുവേട്ടാ....

      ഇല്ലാതാക്കൂ
  10. ചിലത് പറയണം എന്നു നിശ്ചയിച്ചിട്ടുള്ള എഴുത്തിന്‍റെ അലോസരം മാറ്റി നിര്‍ത്തിയാല്‍ മികച്ചൊരു കഥ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഴുത്തിന്റെ പോരായ്മകൾ ചൂണ്ടിക്കാട്ടിയുള്ള ഈ നല്ല വായന എനിക്ക് നല്ലൊരു പാഠമാണ്....
      സ്നേഹപൂർവ്വം......

      ഇല്ലാതാക്കൂ
  11. പുതിയ പരിഷ്ക്കാരങ്ങളോടൊപ്പം പഴയ വിശ്വാസങ്ങളും നമ്മോടൊപ്പം കൊണ്ട് നടക്കാൻ ഏറെപ്പേരും ആഗ്രഹിക്കുന്നു... ദൈവവിശ്വാസി ആയ ഒരു കമ്മ്യൂണിസ്റ്റിനെപ്പോലെ....!
    ഹൃദ്യമായിരിക്കുന്നു കഥ.
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ ഹൃദ്യമായിരിക്കുന്നു എന്ന് അങ്ങയെപ്പോലുള്ള എഴുത്തുകാരിൽ നിന്ന് കേൾക്കുന്നത് വലിയ അംഗീകാരമാണ്...
      സ്നേഹം.....

      ഇല്ലാതാക്കൂ
  12. നാട്ടിൻ പുറത്തിന്റെ കരിയിലകൾക്കിടയിൽ പോലും ഒളിച്ചിരിക്കുന്ന നന്മയുടെ ശക്തി നിഷ്കളങ്കത ദാരിദ്രവും അയിത്തവും അന്ധ വിശ്വാസങ്ങളും കടന്നു ഇന്നിന്റെ ആധുനിക ചേരിയിൽ എത്തി നില്ക്കുമ്പോഴും നഷ്ടപ്പെടുന്നത് ഒക്കെയും വിലപിടിപ്പുല്ലതാനെന്നു വിശ്വാസങ്ങൾ അത്ര തെറ്റല്ല എന്നും രാധാകൃഷ്ണൻ തെയ്യം പറഞ്ഞു വയ്ക്കുന്നുണ്ട്‌ അറിവിന്റെയും ശാസ്ത്രബോധതിന്റെയും മറവിൽ നാം എത്ര മാറാൻ ശ്രമിക്കുമ്പോഴും ഒരു പഴമ അസ്ഥിത്വം നമ്മൾ ഭദ്രമായി സൂക്ഷിക്കുന്നുണ്ട്.. പേര് പോലും അന്വർത്ഥം ആക്കുന്ന ഈ കഥയുടെ ശൈലിയും നിഷ്കളങ്കതയും ആഖ്യാനവും ചരിത്രവും ആചാരങ്ങളും അനുഷ്ടാനങ്ങളും ഒന്നും അങ്ങോട്ടും ഇങ്ങോട്ടും തോറ്റു കൊടുക്കാൻ കൂട്ടാക്കാതെ നിറഞ്ഞു തുള്ളി വളരെ ആസ്വദിച്ചു നല്ലൊരു മനോഹര സൃഷ്ടി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയിൽ ഞാൻ കൊണ്ടുവരാൻ ശ്രമിച്ച ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും പാശ്ചാത്തലം വായിച്ചെടുക്കാനായി എന്നറിയുന്നതിൽ നിറഞ്ഞ ചാരിതാർത്ഥ്യം.

      ഈ നല്ല വായനക്ക് എന്റെ സ്നേഹം.....

      ഇല്ലാതാക്കൂ
  13. നമൂസ് പറഞ്ഞതിനോട് യോജിക്കുന്നു. എന്നാലും സഖാവ് പ്രേമേട്ടനെ ബ്രാഞ്ച് കമ്മറ്റി ഓഫീസിന്‍റെ മുന്നില്‍ വെച്ച് തന്നെ അണലിയെക്കൊണ്ട് കടിപ്പിച്ചത് ശരിയായില്ല മാഷേ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞങ്ങളുടെ നാട്ടിലെ പാർട്ടി ബ്രാഞ്ച് കമ്മറ്റി സിക്രട്ടറിയായിരുന്നു സഖാവ് പ്രേമേട്ടൻ. ഒരു ദിവസം ഏകദേശം രാത്രി ഒമ്പതുമണിയോടെ ബ്രാഞ്ച് കമ്മറ്റി ഓഫീസിന്റെ മുന്നിൽ വെച്ച് അണലി കടിച്ചപ്പോൾ ഞാനും ആ ചെറിയ അങ്ങാടിയിലെ ഒരു കടത്തിണ്ണയിൽ കൂട്ടുകാരോട് സൊറ പറഞ്ഞ് ഇരിക്കുന്നുണ്ടായിരുന്നു. ചെറിയുണ്ണി വൈദ്യരുടെ വൈദ്യശാലയും അവിടെത്തന്നെയാണ്. ദൂത് നോക്കിയ കാര്യമൊക്കെ എന്റെ ഭാവനയാണെങ്കിലും, പ്രേമട്ടനെ ചികിത്സിക്കാൻ നിൽക്കാതെ വേഗം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകാൻ വൈദ്യർ പറഞ്ഞത് ഞാൻ കേട്ടതാണ്. മൂന്നാംനാൾ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ച് പ്രേമേട്ടൻ അന്ത്യശ്വാസം വലിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവരേയും സ്നേഹിച്ച ആ നല്ല മനുഷ്യന് പാർട്ടിയുമായി ബന്ധം പുലർത്താത്ത എന്നോടൊക്കെപ്പോലും വലിയ സ്നേഹമായിരുന്നു. ഈ യഥാർത്ഥ സംഭവത്തിൽ അന്ധവിശ്വാസത്തിന്റെ അംശം കലർത്തിയത് എന്റെ ഭാവന....

      ഈ നല്ല വായനക്ക് എന്റെ സ്നേഹം മറുപടി.....

      ഇല്ലാതാക്കൂ
  14. അതിരുകളില്ലാത്ത വായനയുടെ നിലവാരം നിശ്ചയിക്കുന്നത്‌ മഹത്തായ രചനകൾ തന്നെയെന്നു വഴിതെളിയിക്കുന്ന വായനയുടെ മറ്റൊരു വിസ്മയലോകം തുറന്നുവെച്ചിരിക്കുന്നു.
    സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്ന നാടൻ കലാരൂപങ്ങൾ വാണിജ്യവത്കരണങ്ങളിലൂടെ നശിച്ചു പോകുന്നിടത്ത്‌ രാധാകൃഷ്ണൻ രാജാവായിരിക്കുന്നു..
    മറ്റെങ്ങും ലഭിക്കാത്ത വായനാനുഭവം നിഴലുകൾ നൽകുന്നു...നന്ദി മാഷേ

    എത്രയോ നാളുകളെടുത്ത്‌, ചിലപ്പോൾ മാസങ്ങളിൽ പ്രയത്നിച്ചെഴുതുന്ന ഇത്തരം സൃഷ്ടികളെ രണ്ടുമൂന്ന് വായനകൊണ്ട്‌ വിമർശിക്കാനുള്ള പാകതയൊന്നും നിയ്ക്കില്ല മാഷേ..
    ഹൃദയം നിറഞ്ഞ ആശംസകൾ.,!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിമർശനങ്ങളെ തുറന്ന മനസ്സോടെ സ്വാഗതം ചെയ്യാൻ കഴിയാത്തത്ര വലിപ്പമൊന്നും എന്റെ എഴുത്തിന് ഇല്ല എന്ന് മറ്റാരേക്കാളും എനിക്ക് അറിയാം ടീച്ചർ. വിമർശനങ്ങൾ തുറന്നുപറയുമ്പോൾ എനിക്കതൊരു നല്ല പാഠമാവുന്നു. പോരായ്മകൾ അറിഞ്ഞ് തിരുത്താനാവുന്നു. - ഈ നല്ല വാക്കുകൾക്ക് ഒരുപാട് നന്ദി...

      ഇല്ലാതാക്കൂ
  15. വളരെ മനോഹരമായി അവതരിപ്പിച്ചു. ഒരു നാടിന്റെ കഥ, ഒരു കാലഘട്ടത്തിന്റെ കഥ, ഒരു ജീവിത സംസ്കാരത്തിന്റെ കഥ തുടങ്ങിയ പല വിശേഷണങ്ങളും ചേരും.ആസ്വദിച്ചു..ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്ക് ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരൻ ആസ്വദിച്ചു എന്ന് പറയുമ്പോൾ ഏറെ സന്തോഷം....

      ഇല്ലാതാക്കൂ
  16. ആദ്യമായിട്ടാണ് ഈ വഴി , ആകര്‍ഷണമായ വരികള്‍ ,വല്ലാതെ ഇഷ്ട്ടപെട്ടു മാഷെ ,അഭിപ്രായം പറയാന്‍ ആളല്ല ഇനി ഇടക്ക് ഇടയ്ക്കു വരാം ...ശുഭരാത്രി

    മറുപടിഇല്ലാതാക്കൂ
  17. നല്ല കഥ മാഷേ... ഇഷ്ടപ്പെട്ടു. മുകളില്‍ അഭിപ്രായം പറഞ്ഞവരേക്കാള്‍ നന്നായും കൂടുതലായും എനിക്കൊന്നും പറയാന്‍ പറ്റുന്നില്ലല്ലോ എന്നതാണെന്റെ സങ്കടം...

    മറുപടിഇല്ലാതാക്കൂ
  18. പല വീക്ഷണ കോണുകളിൽ നിന്നും വിവിധ രീതിയിൽ നോക്കിക്കാനാവുന്ന കഥ. മുകളില അജിതെട്ടാൻ പറഞ്ഞത് തന്നെയാണ് എനിക്കും പറയാനുള്ളത്. ബ്ലോഗ്ഗിലെ ചില കഥകളില / പല കഥകളിലും ഇവ്വിശയം കണ്ടിരുന്നു - എങ്കിലും ഇവിടെ മികച്ചതായി നില്ക്കുന്നത്. ഭാഷ , അവതരണം എന്നിവയാണ്. ഒരു ഹിപ്പി കാലഘട്ടത്തിന്റെ ഒര്മ്മയിലേക്ക് പോലും കൊണ്ട് പോയി.
    ഇടയ്ക്കു മധ്യത്തിൽ ഒരു ഇഴച്ചിൽ എനിക്ക് തോന്നി.
    പിന്നെ ഒരു മുകുന്ദന ടച്ചും.
    എങ്കിലും എന്റെ മനസ്സില് തട്ടി നില്ക്കുന്നത് വാസ്തു വഴികളിലെ കള്ളൻ തന്നെയാണ്.
    ഓരോ സൃഷ്ടിയും വ്യത്യസ്തമാണ് - താരതമ്യം അര്ത ശൂനയവുമാണ്.
    മികച്ച കഥ തന്നെ.
    (അക്ഷരത്തെറ്റു ക്ഷമിക്കുക - മടി കൊണ്ടാണ് :D )

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മധ്യത്തിൽ ഒരു ഇഴച്ചിൽ തോന്നി എന്നറിയിച്ചത് നല്ലൊരു പാഠമാണ്. കഥയെ നന്നായി വിലയിരുത്തിയ ഈ വയനക്ക് ഒരുപാട് സ്നേഹം സന്തോഷം

      ഇല്ലാതാക്കൂ
  19. കഥ ഹൃദ്യമായിട്ടുണ്ട്. മറവിയിലേയ്ക്ക് പോകുന്ന തെയ്യങ്ങള്‍ വീണ്ടും തെളിച്ചത്തോടെ കെട്ടിയാടപ്പെടുവാന്‍ നിര്‍ബന്ധിതരാകുകയാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ ഹൃദ്യമായെന്നറിയുന്നത് സന്തോഷകരം ശ്രീക്കുട്ടൻ

      ഇല്ലാതാക്കൂ
  20. കരിയാത്തിയും ,കണ്ണങ്കരയും ...
    കാലിക പ്രസക്തിയുള്ള മനോഹരമായ ഒരു കഥ തന്നെയിത് ..അതോ സംഭവമോ ..?
    മണ്മറഞ്ഞുകൊണ്ടിരിക്കുന്ന ആചാരാനുഷ്ഠാനങ്ങളുടേ അകമ്പടിയോടുകൂടി ,അന്ധവിശ്വാസങ്ങളിൽ
    മുഴുകി പോകുന്ന ഒരു നാട്ടുമ്പുറത്തിന്റെ മുഖം തെയ്യത്തിന്റെ തെളിമയാൽ ആടി തിമർത്തിരിക്കുകയാണ് പ്രദീപ്
    മാഷിവിടെ..
    അഭിനന്ദനങ്ങൾ കേട്ടൊ ഭായ്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിനന്ദനങ്ങൾക്ക് നന്ദി
      ഈ പ്രോത്സാഹനവാക്കുകൾ വലിയ സന്തോഷം തരുന്നു

      ഇല്ലാതാക്കൂ
  21. ആസ്വദിച്ചു വായിക്കാന്‍ കഴിഞ്ഞു...എല്ലാം കൊണ്ടും നല്ലൊരു കഥ...ഇഷ്ടായി...

    മറുപടിഇല്ലാതാക്കൂ
  22. കഥ വളരെ നന്നായി....കഥയിലവതരിപ്പിച്ചിരിക്കുന്ന ഗണിതശാസ്ത്ര ബിംബങ്ങള്‍ ഒരുപാട് ഇഷ്ടപ്പെട്ടു..........

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിംബകൽപ്പനകൾ ഇഷ്ടപ്പെട്ടു എന്നറിയുന്നത് ഏറെ സന്തോഷകരം ....

      ഇല്ലാതാക്കൂ
  23. ഓരോ ജീവിതവും ചില ഘട്ടങ്ങളിൽ എങ്കിലും തിരിച്ചു നടക്കാറുണ്ട്. ആ തിരിഞ്ഞു നടത്തങ്ങളിൽ പങ്കാളിയായി വേദനയെ ഒപ്പം നടത്തിക്കൊണ്ടു. പൂനൂര് പുഴക്ക് അത് പലപ്പോഴും മനസ്സിലാവണം എന്നില്ല , മുന്പോട്ടുള്ള ഒഴുക്കിന്റെ ഗണിതം പുഴയുടെ സ്വന്തം ആണല്ലോ അങ്ങനെ തെയ്യം കെട്ടി കുതറിയോടുന്ന രാധാകൃഷ്ണനെ മനസിലാക്കുവാൻ ഈ ആസുര കാലത്തിൽ കെട്ടിയാടിയ ഒരു നല്ല തെയ്യമായി ഈ കഥ അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുതറിയോടുന്ന രാധാകൃഷ്ണനെ ഉദയൻമാഷ് തിരിച്ചറിയുമ്പോൾ എന്റെ ശ്രമം വെറുതെയായില്ല എന്ന് ഞാനും അറിയുന്നു..... ഒരേ പാത്രത്തിൽ നിന്ന് ഊണുകഴിക്കുകയും, കുടുംബത്തെ ഊട്ടുകയും ചെയ്യുന്നവർക്കിടയിൽ ഒരു നന്ദിവാക്കിന്റെ അകലം പോലുമില്ലല്ലോ...

      ഇല്ലാതാക്കൂ
  24. ആചാരങ്ങളും അനുഷ്ഠാനങ്ങളും നഷ്ടപ്പെട്ട ഒരു ഗ്രാമത്തിന്‍റെ കഥ... ഇഷ്ടായി

    മറുപടിഇല്ലാതാക്കൂ
  25. അക്ഷരങ്ങൾക്കപ്പുറം കുറെ വിഷ്വൽസ് ഉണ്ട് ..
    ഞാൻ അതാണ്‌ കണ്ടത്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയിലെ വിഷ്വൽസ് ശ്രദ്ധിക്കപ്പെട്ടതിന് വലിയ ചാരിതാർത്ഥ്യം.
      ഈ നല്ല വായനക്ക് ഒരുപാട് സന്തോഷം

      ഇല്ലാതാക്കൂ


  26. തലമുറകളുടെ തുടച്ചയായി കൈമാറ്റം ചെയ്യപ്പെടുന്ന കുലത്തൊഴില്‍, അന്ധവിശ്വാസങ്ങളുടെ മറവില്‍, കുടഞ്ഞെറിയാന്‍ ആകാത്തവിധം അതവനില്‍ തന്ത്രപൂര്‍വ്വം അടിച്ചെല്പ്പിക്കക്കുന്ന സാമൂഹിക വ്യവസ്ഥിതി. ഇതില്‍ നിന്നൊക്കെ ഒളിച്ചോടി, സ്വയം തീര്‍ത്തൊരു കൂടിനുള്ളില്‍ ഒതുങ്ങി രാധാകൃഷ്ണന്‍. കൂടുതല്‍ ഉള്വലിയും തോറും അയാളില്‍ നിന്നും വര്‍ത്തമാനകാലവും അകന്നുപോയി. വികസനമെന്ന വിളിപ്പേരുള്ള അധിനിവേശത്തിന്റെ കാറ്റില്‍ നാടാകെ മാറി. ചുറ്റുമുള്ള കാഴ്ചകള്‍ കാണാതെ അന്ധനായിരുന്ന നായകനെ ഭൂതകാലത്തിലെ ഭൂതം വേട്ടയാടി. ഫലം മനോവിഭ്രാന്തി...

    മുകുന്ദന്റെ മയ്യഴിപ്പുയെയും, തെയ്യം കെട്ടുന്ന മൂപ്പനെയും അയാളുടെ ഉത്തമന്‍ എന്ന കമ്മ്യൂണിസ്റ്റ്കാരന്‍ മകനെയും കഥ ഓര്‍മ്മിപ്പിച്ചു.
    എനിക്കിഷ്ടമായി, വാക്കുകള്‍ രാകിയൊരുക്കിയിരിക്കുന്നു. അര്‍ത്ഥതലങ്ങള്‍ കൂര്‍പ്പിച്ച കുന്തമുന പോലെ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയെ ആഴത്തിൽ വായിച്ചുകൊണ്ടുള്ള ഈ അഭിപ്രായപ്രകടനത്തിന് ഒരുപാട് നന്ദി ജോസ് . വാക്കുകളുടെ പ്രയോഗങ്ങളും, ഉപയോഗിച്ച അർത്ഥതലങ്ങളും കുറേയൊക്കെ അതിന്റെ ലക്ഷ്യം കണ്ടു എന്നറിയുന്നത് സന്തോഷകരം.....

      ഇല്ലാതാക്കൂ
  27. കുറെ കാലത്തിനു ശേഷം നല്ലൊരു കഥ വായിച്ച സന്തോഷത്തില്‍ മടങ്ങുന്നു. കഥയോടൊപ്പം കഥയുടെ പശ്ചാത്തലവും നാട്ടിന്‍ പുറത്തു കാണുന്ന ചില അനുബന്ധ കഥാ പാത്രങ്ങളും അതി ഭാവുകത്വമില്ലാതെ കൊണ്ടുവരുന്നതില്‍ വിജിയിച്ചിരിക്കുന്നു. കഥയോട് നീതി പുലര്‍ത്തിയ കഥാന്ത്യവും ...

    മറുപടിഇല്ലാതാക്കൂ
  28. തെയ്യത്തെക്കുറിച്ച് അറിവ് കുറവായത് കൊണ്ടു വളരെ ശ്രദ്ധിച്ചാണ് വായിച്ചത്. പതിവ് പോലെ നിലവാരമുള്ള കഥ. എന്‍റെ മാഷേ,കൊല്ലത്തില്‍ ഒന്നോ രണ്ടോ പോസ്റ്റുകള്‍ എന്നാ പോളിസി ഒന്ന് മാറ്റിക്കൂടെ.

    സമാനമായ ഒരു കഥ ഞാന്‍ വയിചിട്ടുണ്ട് . ഒരു കമ്യൂണിസ്റ്റുകാരന്‍ തെയ്യം കെട്ടിയ കഥ. ഒരു കുമാരന്‍ തെയ്യം. മുരളി മേനോന്‍ എന്നാ ബ്ലോഗര്‍ എഴുതിയത്. മൂന്ന് കൊല്ലം മുമ്പാണെന്ന് തോന്നുന്നു. അദ്ദേഹം ഇപ്പോള്‍ ബ്ലോഗില്‍ സജീവമല്ല എന്ന് തോന്നുന്നു. ബ്ലോഗിന്റെ പേരും ഓര്‍മ്മയില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ നല്ല വായനക്കും അഭിപ്രായത്തിനും എന്റെ സന്തോഷവും നന്ദിയും അറിയിക്കുന്നു

      ഇല്ലാതാക്കൂ
  29. ഇന്നലെ വായിച്ചു... ഇന്നും വായിച്ചു. ചിലപ്പോ നാളേം വായിക്കും.

    കഥ ചിലയിടങ്ങളില്‍ വളരെ ഇഷ്ടമായി... എന്നാല്‍ അവസാനഭാഗത്ത് അത്ര ആഹ്ലാദം പകര്‍ന്നില്ല. ഇങ്ങനെയാവും എന്ന് എവിടെയോ ഞാന്‍ ആദ്യമേ അങ്ങ് തീരുമാനിച്ചതാവും കാരണം. പ്രദീപ് മാഷ് ആയതുകൊണ്ട് അങ്ങനെ തീരുമാനിക്കരുത് എന്ന് ഞാന്‍ എന്നെ താക്കീതു ചെയ്തെങ്കിലും..
    ഈ കഥയ്ക്ക് ഒരു നല്ല തിരക്കഥയാവാനുള്ള കാഴ്ചാ സൌകുമാര്യം ഉണ്ട്.. അത് അതിമനോഹരമായി തന്നെ മാഷ് അവതരിപ്പിച്ചു..
    എനിക്ക് കഥ ഇഷ്ടമായി... ഇത്തിരീം കൂടി ഇഷ്ടമാവാന്‍ ആശയും അത് ആവാത്തതില്‍ ഇച്ചിരി പരിഭവവും ഉണ്ട്..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എച്ചുമുവിന്റെ വാക്കുകളിൽ നിന്ന് പലതും പഠിക്കാനാവുന്നു. പല പോരായ്മകളും വളരെ സോഫ്റ്റ് ആയ ഭാഷയിൽ ചൂണ്ടിക്കാണിക്കുന്നു. തെറ്റുകൾ ചൂണ്ടിക്കാട്ടിയുള്ള ഇത്തരം വായനകൾ എനിക്ക് ഏറെ സഹായകരമാണ്

      ഇല്ലാതാക്കൂ
  30. കാവും കുളങ്ങളും വെളിച്ചപ്പാടും കൊച്ചു കോവിലുകളും തെയ്യങ്ങളും ഒക്കെ വെറും ആചാര അനുഷ്ടാനങ്ങള്‍ക്കപ്പുറം ജനതയുടെ ജീവത സംസ്കൃതിയുമായി വല്ലാതെ ഇഴചേര്‍ന്നു കിടക്കുന്നു..നാമറിയുന്നില്ലെങ്കില്‍ കൂടി.അനിവാര്യമായ കാലത്തിന്‍റെ രൂപ മാറ്റത്തില്‍ ജീവിതവും പ്രകൃതിയും തമ്മിലുള്ള സംഘര്‍ഷത്തില്‍ ഇടറി പ്പോകുന്ന ചിലര്‍.രാധാകൃഷ്ണന്‍ ഒരു പ്രതീകമാണ്.സ്വത്വത്തെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ജീവിത പരിസരങ്ങളോട് കലഹിച്ചു പരാജിതനായ മനുഷ്യന്‍റെയും അനിവാര്യ മാറ്റങ്ങള്‍ കൊണ്ട് വിലപിച്ചു പോകുന്ന പ്രകൃതിയുടെയും..

    പ്രദീപേട്ടന്‍റെ കഥകളുടെ ഒരു പ്രത്യേക വായനാസുഖം ഇവിടെയും കിട്ടുന്നുണ്ട്.പക്ഷെ തെയ്യവും ആചാരങ്ങളും എനിക്ക് അന്യമായതിനാല്‍ പൂര്‍ണമായ ആസ്വാദനം നടന്നില്ല.പിന്നെ കഥയുടെ തലക്കെട്ട്‌ വിഷയത്തിനു യോജിച്ച ഒരു തെയ്യത്തിന്‍റെ പേര് ഇടാമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥക്ക് നൽകിയ ഈ നല്ല വായനക്ക് ഏറെ സന്തോഷം രൂപേഷ്. വായനാസുഖം ഉണ്ട് എന്നറിയുന്നത് സന്തോഷകരം. ഈ കഥയുടെ വളരെ പുരാതനമായൊരു രൂപം വർഷങ്ങൾക്കും വർഷങ്ങൾക്കും മുമ്പ് എന്റെ കോളേജ് വിദ്യാഭ്യാസകാലത്ത് കോളേജ് മാഗസിനിൽ ഞാൻ എഴുതിയിട്ടുണ്ട്. അന്ന് ആ കഥക്ക് ഞാൻ കൊടുത്ത രാധാകൃഷ്ണൻ തെയ്യം എന്ന ശീർഷകം ഈ കഥക്കും അനുയോജ്യമായി തോന്നി , അതുകൊണ്ടാണ് ഈ പേരിട്ടത്. ശീർഷകത്തിന്റെ കാര്യത്തിലുള്ള വിയോജിപ്പ് തുറന്നു പറഞ്ഞതിൽ സന്തോഷം

      ഇല്ലാതാക്കൂ
  31. കഥ വായിച്ചു തുടങ്ങിയപ്പോള്‍ ഏതാണ്ട് പകുതിയിലേറെ എണ്‍പത് - തൊണ്ണൂറ് കാലഘട്ടത്തില്‍ എഴുക്തപ്പെട്ട ഒന്നായി തോന്നി. അവസാനഭാഗത്തെത്തിയപ്പോഴാണ് ഒരു സൈബര്‍ യുഗത്തിന്‍റെ അനുഭവം വായിച്ചെടുക്കാന്‍ സാധിച്ചത്. പക്ഷെ, അപ്പോഴും ചില വൈരുദ്ധ്യം അനുഭവപ്പെടുന്നു. ഈ കാലത്ത് തെയ്യം ഒരു സമരായുധം ആക്കുക എന്നത് പ്രായോഗികമായി യുക്തിസഹമല്ല എന്നാണു എന്റെ അഭിപ്രായം. പണ്ടുകാലത്ത് അടിച്ചമര്‍ത്തപ്പെട്ട അധ:കൃതന് ഒരേസമയം അതൊരു വിശപ്പടക്കാനുള്ള മാര്‍ഗ്ഗവും വരേണ്യവര്‍ഗ്ഗത്തോട് ആജ്ഞാപികാനുള്ള അവസരവുമാണ്. ഇന്നും അതിന്റെ സാങ്കേതികരീതികളില്‍ മാറ്റമൊന്നും സംഭവിചിട്ടില്ലെങ്കിലും അഭ്യസ്തവിദ്യരും സാമാന്യം വരുമാനമാര്‍ഗ്ഗമുള്ള യുവാക്കള്‍ കൂടുതലും ആ വഴി സ്വീകരിക്കുന്നത് ഒരു സമരായുധം എന്ന രീതിയിലോ അതിന്റെ വിശ്വാസപരതയോ മുന്‍നിര്‍ത്തിയോ അല്ല. അതിലൂടെ കിട്ടുന്ന വരുമാനവും അംഗീകാരവും ഒരു പ്രധാന ഘടകം തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ കഥക്ക് വിമർശനാത്മകമായി നൽകിയ ഈ നല്ല വായനക്ക് നന്ദി പറയുന്നു .

      ഇല്ലാതാക്കൂ
  32. വായനക്കിടയിൽ ഞാൻ ഒരു നിമിഷം മയ്യഴിപ്പുഴയുടെ തീരങ്ങളിൽ ചെന്നെത്തി. പിന്നെ അച്ഛനമ്മമാരുടെ മനസ്സ് കാണാതെ നടന്ന ദാസനിലും.
    തെയ്യത്തിന്റെ നാട്ടിൽ ജനിച്ചെങ്കിലും അതിനെ കുറിച്ച് കൂടുതൽ ഒന്നുമറിയാത്തത് കൊണ്ട് അവിടെ തൊടുന്നില്ല.
    ഇഷ്ടമായി ഈ നല്ല കഥ.
    I wish you and Your family a prosperous and happy NEW YEAR

    മറുപടിഇല്ലാതാക്കൂ
  33. ആദ്യ പാര വായിച്ചപ്പോള്‍ രണ്ട് മൂര്‍ഖന്‍ പാമ്പുകള്‍ ഉള്ളിടത്തെന്തിനാണ് ഒരു അണലി കൂടി എന്ന് ഞാന്‍ ആത്മഗതം ചെയ്തു. കഥയേക്കാള്‍ ഞാന്‍ അവിടത്തെ കാഴ്ച്ചയാണ് കണ്ടത്. മാറ്റങ്ങളെ സ്വാഗതം ചെയ്യാതെ പഴമയിലേക്ക് തിരികെ പോകരുതേ രാധാകൃഷ്ണാ എന്ന് വിളിച്ച് കൂവാന്‍ എനിക്ക് തോന്നി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ലൊരു നിരീക്ഷണം അറിയിച്ചത് എനിക്കൊരു പാഠമാണ് - ഒരുപാട് നന്ദി

      ഇല്ലാതാക്കൂ
  34. കഥയിഷ്ടപ്പെട്ടു. തെയ്യത്തിനെപ്പറ്റി ഒന്നും അറിയില്ലല്ലൊ.

    മറുപടിഇല്ലാതാക്കൂ
  35. പതിനഞ്ചു വര്‍ഷം അന്യ നാടുകളില്‍, മടങ്ങിയെത്തിയിട്ടും നാടിനൊപ്പം സഞ്ചരിക്കാനായില്ല. ഒടുവില്‍ അതിനു ശ്രമിച്ചപ്പോഴാകട്ടെ നാടും നാട്ടാരും ഒക്കെ ഒരുപാടുദൂരം അകലെയും..അതിനെ മനോവിഭ്രാന്തിയെന്ന് വിളിക്കാം ല്ലെ? രസകരമായി വായിച്ച നല്ലൊരു കഥ..അവസാനഭാഗം ഏതാണ്ടിങ്ങനെ ആകുമെന്ന് കഥയുടെ പകുതിയിലേ ഊഹിക്കാന്‍ കഴിയുന്നുവെങ്കിലും അതൊന്നും മൊത്തത്തിലുള്ള അവതരണ ഭംഗിയെ ബാധിച്ചില്ല.

    മറുപടിഇല്ലാതാക്കൂ
  36. രണ്ടു തവണ വന്നപ്പോഴും അഭിപ്രായങ്ങളിൽ കുരുങ്ങി വായന തടസ്സപ്പെട്ടു.

    ഇന്നാണ് മനസ്സിരുത്തി വായിച്ചത്. നല്ലൊരു കഥ വായിച്ച സന്തോഷം അറിയിക്കട്ടെ. കഥ എങ്ങിനെ പറയണമെന്ന് പലപ്പോഴും നിഴലുകൾ എനിക്ക് കാണിച്ചു തരുന്നു.

    കഥക്ക് മാഷ്‌ തിരഞ്ഞെടുക്കുന്ന വ്യത്യസ്ത വിഷയങ്ങൾ പുതിയ അറിവുകൾ കൂടി നൽകുന്നു. തെയ്യത്തെ കുറിച്ചൊക്കെ കുറെ ധാരണകൾ ഈ കഥ നൽകി. ഒപ്പം ഒരു ഗ്രാമത്തിന്റെ ചിത്രവും..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായം തുറന്നു പറയും എന്ന് അറിയുന്നതുകൊണ്ട് ഈ വാക്കുകൾ നൽകുന്ന ആത്മവിശ്വാസം ചെറുതല്ല....

      ഇല്ലാതാക്കൂ
  37. തെയ്യത്തിനെ ക്കുറിച്ച് വലിയ അറിവൊന്നും ഇല്ല. പ്രദീപ് ജിയുടെ കഥയുടെ വായനാസുഖം ഇവിടെം അനുഭവപ്പെട്ടു.!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനാസുഖം ഉണ്ടോ എന്നതായിരുന്നു എന്റെ ഏറ്റവും വലിയ ആശങ്ക - ഈ വാക്കുകൾ സന്തോഷമേവുന്നു

      ഇല്ലാതാക്കൂ
  38. നല്ല കഥ ...മനോഹരമായ ഈ എഴുത്തിനു അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  39. പച്ചപ്പിലേക്ക് പുഴയിലേക്ക്‌ പ്രകൃതിയിലേക്ക് നയിക്കുന്ന തെയ്യപ്പന്തങ്ങള്‍ കത്തട്ടെ............. നന്നായി പറഞ്ഞു മാഷെ
    അഭിനന്ദനങ്ങള്‍........

    മറുപടിഇല്ലാതാക്കൂ
  40. പൊയ്പ്പോയ നന്മയെ തിരിച്ചു പിടിക്കുക എന്നത് ഒരു സ്വപ്നം എന്നത് പോലെ ജീവിക്കാനുള്ള ഇന്ധനവും കൂടിയാണ്. തെയ്യവും, അല്ലെങ്കില്‍ ഒരു അറുപഴഞ്ചന്‍ മൊല്ലാക്കയുമൊക്കെ ഈ സന്ദര്‍ഭത്തില്‍ പതിവു യുക്തിക്ക് വിരുദ്ധമായി ഒരു ലിബറേറ്റിംഗ് ശക്തിയായി വന്നേക്കാം. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് പോകുന്ന വിപ്ലവം പോലെ തന്നെ ചിലപ്പോള്‍ അടുക്കളയിലേക്കുള്ള തിരിച്ചു വരവും ഒരു വിപ്ലവമാകുന്നത് പോലെ. തെയ്യങ്ങളേയും, മൊല്ലാക്ക ബോധത്തേയും ഫാസിസവും, മതഭ്രാന്തരും ഹൈജാക്ക് ചെയ്യുന്ന കെട്ട കാലത്ത് കഥയുടെ തെളിച്ചം വെളിച്ചം പകര്‍ന്നു കാണിച്ചു കൊടുക്കേണ്ടി വരും ചിലര്‍ക്ക് എന്നത് ഈ കാലത്തിന്‍റെ മറ്റൊരു ദുര്യോഗമാണ്. പ്രകൃതിയുടെ മാറു ചുരത്തി പാല് മാത്രമല്ല രക്തവും ഊറ്റിയെടുത്തു കോര്‍പറേറ്റ് ബ്ലഡ് ബാങ്കില്‍ ധനം ഇരട്ടിപ്പിക്കുന്ന നിക്ഷേപമാക്കി മാറ്റുന്ന പരിഷ്കാര വികസന ദുരയേക്കാള്‍ വരും തലമുറയ്ക്ക് വല്ലതും ബാക്കി വെയ്ക്കുക "ദൈവ"ത്തിന്‍റെ കോപം പേടിച്ച് പ്രകൃതിയെ ഒട്ടും ഹനിക്കാന്‍ തയ്യാറാവാത്ത ആ പാവം തെയ്യം തന്നെയാണ് എന്ന മനോഹരമായ നന്മയാണ് ഈ കഥ. വായനക്കാരന് ഇതിനെ പ്രണയിക്കാതിരിക്കാനാവില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എങ്ങോട്ടെന്നറിയാത്ത ചില മുന്നേറ്റങ്ങൾ നിലനിൽപ്പിന് ഭീഷണിയാവുമ്പോൾ മടങ്ങിപ്പോവലുകൾക്ക് വിപ്ളവത്തിന്റെ സ്വഭാവം കൈവരും. കഥയെ വായിച്ചെടുക്കാനാവുന്നു എന്നറിയുന്നത് ഏറെ സന്തോഷകരം ......

      ഇല്ലാതാക്കൂ
  41. 'അയനോളി നേണിക്കം' എന്ന പേരുപോലും നാക്കുളുക്കാതെ വായിക്കാൻ എന്നെക്കൊണ്ടായില്ല എന്ന നഗ്നസത്യം ഞാൻ മറച്ചുവയ്ക്കുന്നില്ല മാഷെ. തെയ്യംപോലുള്ള ആചാരങ്ങളുംമറ്റും ഇതുപോലുള്ള വായനകളിലൂടെ മാത്രണറിയാൻ കഴിഞ്ഞിട്ടുള്ളതെങ്കിലും, ഇതിലെ തെയ്യവും കഥയും കഥാപാത്രങ്ങളും ഒട്ടൊന്നുമല്ല ചിന്തിപ്പിച്ചത്. വെറുതെയൊരു വായനയിലൂടെ എന്തും മനസ്സിലാക്കിക്കളായാമെന്ന അഹങ്കാരമൊക്കെ, രാധാകൃഷ്ണൻ കത്തിച്ച തീയിലെറിഞ്ഞ് നല്ലകുട്ടിയായി പടിയിറങ്ങുന്നു. അയൽക്കൂട്ടത്തിനു വരുന്ന പെണ്ണുങ്ങൾ മുറ്റത്തെ ചെടിത്തണ്ടടിച്ചുമാറ്റുന്നതുപോലെ ഞാനും ചില ടിപ്സുകൾ ഇവിടെനിന്ന് അടിച്ചുമാറ്റി കൊണ്ടുപോകുന്നു .എവ്ടേലും കുഴിച്ചുവച്ചു മുളപ്പിക്കാൻ!
    ഒത്തിരി സന്തോഷം തോന്നുന്നു ഈ വായനയിൽ. ഇതുപോലുള്ള കഥകൾ ഇനിയുമിനിയും പിറവിയെടുക്കട്ടെ എന്ന് ആത്മാർത്ഥമായി ആശിക്കുന്നു.
    ആശംസകളോടെ... പുലരി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനും ചില ടിപ്സുകൾ ഇവിടെനിന്ന് അടിച്ചുമാറ്റിക്കൊണ്ടു പോവുന്നു - ഹഹ അടിച്ചുമാറ്റാൻ മാത്രം യോഗ്യതയുള്ളതാണ് എന്റെ എഴുത്ത് എന്നറിയുന്നതിൽപ്പരം എന്ത് അംഗീകാരമാണ് എനിക്കു വേണ്ടത്. എന്നെപ്പോലുള്ള ചെറിയ കഥപറച്ചിലുകാർക്ക് അതൊക്കെ വലിയ അംഗീകാരം - പ്രോത്സാഹനം തരുന്ന ഈ നല്ല വാക്കുകൾക്ക് എന്റെ നന്ദി അറിയിക്കുന്നു

      ഇല്ലാതാക്കൂ
  42. ഗ്രാമാന്തരീക്ഷത്തിന്റെ കുളിരും ചൂടും ഉണർത്തുന്ന രചന. ഗതി മാറിച്ചരിക്കുന്ന ലോകത്തിന്റെ ദിശാസംക്രമണങ്ങളെക്കുറിച്ചുള്ള ഔചിത്യ വിചാരവും. നല്ല അനുഭവമായി ഈ കഥ.

    മറുപടിഇല്ലാതാക്കൂ
  43. നല്ല രചന നല്ല പാശ്ചാതല വിവരണവും ഈ കോമരം തുള്ളുന്ന പാരമ്പര്യത്തെ പറ്റി കണ്ട പ്രിത്ത്വി രാജിന്റെ സിനിമ ആണ് ഇത് കണ്ടപ്പോൾ മനസ്സിലേക്ക് വന്നത് ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും സ്നേഹം,സന്തോഷം

      ഇല്ലാതാക്കൂ
    2. നഷ്ടമാവുന്ന എല്ലാ നന്മകളെയും തിരികെ കൊണ്ടുവരാനാണ് രാധാകൃഷ്ണന്‍ തെയ്യങ്ങള്‍ തിരിച്ചു വരേണ്ടത് എന്ന് മനസ്സ് പറയുന്നു മാഷേ ....അവരില്ലാതെ നന്മകള്‍ തിരിച്ചെത്തിക്കാന്‍ മറ്റാര്‍ക്കെങ്കിലും കഴിയുമെന്ന് തോന്നുന്നില്ല എനിക്ക് .
      നല്ല കഥ .

      ഇല്ലാതാക്കൂ
    3. അഭിപ്രായം അറിയിച്ചതിൽ വലിയ സന്തോഷം മിനി

      ഇല്ലാതാക്കൂ
  44. പല കാര്യങ്ങളും മനസ്സിലാക്കി തരുന്ന കഥ... ഹൃദ്യം.... ഓര്‍മ്മയുടെ കാണാമറയത്തേക്ക് പലതും ഓറ്റി മറയുന്ന ഈ കാലത്ത്, കഥകളിലേക്ക് മാത്രം ചുരുങ്ങുകയാണ് നാടിന്റെ നന്മകള്‍...

    മറുപടിഇല്ലാതാക്കൂ
  45. നല്ല രചന മാഷെ,
    കണ്ണങ്കരയും തെയ്യവും ബാക്കി വച്ചിട്ടുപോയത് ഒരു നീറ്റലാണ്‌. നല്ല വായനാസുഖമുള്ള കഥ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥക്ക് വായനാസുഖമുണ്ടെന്ന് അറിയുന്നത് വലിയ സന്തോഷം. വായനക്കും അഭിപ്രായത്തിനും നന്ദി രാജേഷ്

      ഇല്ലാതാക്കൂ
  46. കുറച്ച് കണക്കു നോക്കാം.
    പിക്നിക് സിനിമ ഇറങ്ങുന്നത് 1975ല്‍. 15 വര്‍ഷത്തെ പഠനം കഴിഞ്ഞ് തിരിച്ച് വന്ന രാധാകൃഷ്ണന്‌ പ്രായം 30+ എങ്കിലും ആകും. (സ്കൂള്‍ പഠനം 10 ക്ലാസ്സ് വരെ തീരാന്‍ ഏകദേശം 16 വയസ്. പിന്നെ PDC, Degree, MSc, PhD ഒക്കെ പഠിച്ച് കാണണം. (കഥയില്‍ PhDകാര്യം ഇല്ല. 15 വര്‍ഷം പഠിച്ചതുകൊണ്ട് ഞാന്‍ കുറച്ച് കൂടുതല്‍സങ്കല്പിച്ചതാണ്.).
    ദാസനും വിജയനും ഗഫൂര്‍ക്കയെക്കാത്തിരുന്ന 90 കള്‍ക്കും ശേഷമാണ്‌ സൈബര്‍പാര്‍ക്കുകള്‍ കേരളത്തില്‍ സജീവമാകുന്നത്. നസീര്‍ പുറത്തായി. മമ്മൂട്ടിയും മോഹന്‍ ലാലും എത്തി. അപ്പോഴേക്കും രാധാകൃഷ്ണന്റെ പ്രായം ഏകദേശം 15ഉം കൂടി കൂടി. അപ്പോല്‍ 45+. രാധാകൃഷ്ണന്റേതുപോലുള്ള സാഹചര്യത്തിലെ ഒരുവന്‍ 15 വര്‍ഷം വെറുതേ വീട്ടിലിരുന്ന് കണക്ക് ചെയ്യുന്നത് വിശ്വസനീയം അല്ല. പണിക്ക് പോയില്ലെങ്കില്‍ പട്ടിണി കിടന്ന് ചത്തുപോവില്ലേ. ഇതിനിടയില്‍ വീട്ടുകാര്‍ മരിച്ചു. കരം കൊടുക്കാന്‍ പോലും കാശില്ലായിരുന്നു തെയ്യം കെട്ടിയാടിയിരുന്ന അച്ചന്‌. അപ്പോള്‍ പാരമ്പര്യസ്വത്ത് കാര്യമായൊന്നും ഇല്ല എന്ന്‌ സൂചന. അതുകൊണ്ട് ഗണിതപരമായി രാധകൃഷ്ണന്റെ ജീവിതത്തില്‍ പൊരുത്തക്കേടുകള്‍ ഏറെ. കഥാപാത്രം നിലനില്‍ക്കില്ല.
    തെയ്യക്കാരന്‌ ദൈവം കൊടുത്തത് തളര്‍ വാതമാണ്‌. പാവം. കരമടയ്ക്കാനുള്ള കാശുപോലും കൊടുത്തിട്ടില്ല. (മനസ്സില്ല എന്നാണ്‌ കഥയില്‍. കയ്യില്‍ കാശുള്ളപ്പോള്‍ , മനസ്സില്ലെന്ന് അയാള്‍ പറയില്ലെന്ന് കരുതാം). ദാരിദ്ര്യത്തിന്റെ അക്കാലത്തിനും ശേഷമാണ്‌ തെയ്യം മാഷ് ഉദ്ദേശിക്കുന്ന രീതിയില്‍ രാഷ്ട്രീയമാകുന്നത്. വിശ്വാസങ്ങളുടെ, ദൈവങ്ങളുടെ-രാഷ്ട്രീയം സ്വത്വവാദകാലത്തിന്റെ പ്രധാനസംഭാവനയാണ്‌. അതൊക്കെ നില്‍ക്കട്ടെ. അസ്തിത്വവാദികളുടെ ആദ്യകാലത്തെ പ്രവണതകളില്‍ ഒന്നായിരുന്നില്ലേ ഈ സ്വത്വത്തിലേക്ക് മടങ്ങുന്ന പരിപാടി. പഠിച്ചതിലൊന്നും അശ്വാസം കിട്ടാത്തപാവങ്ങള്‍ അങ്ങനെ അലഞ്ഞുകൊണ്ടേ ഇരുന്നു.
    കഥ നന്നായില്ല. ശലഭങ്ങളുടേ ചിറകരിഞ്ഞ് ഡിസൈനുക്കള്‍ ഉണ്ടാക്കിയ ആളുടെ കഥകള്‍ ഓര്‍മയുള്ളതുകൊണ്ട് പ്രത്യേകിച്ചും.
    മാത്രവുമല്ല ഈ മോള്‍ഡിലുള്ള കഥകല്‍ ഏറേ ഉണ്ട്. മയ്യഴിപ്പുഴയുടെ തീരങ്ങള്‍ ഇങ്ങനെ ഒരു കഥാപാത്രമുണ്ടല്ലോ-ഒടുക്കം കോമരം കെട്ടുന്ന ഒരാള്‍. പിന്നെ കുമാരന്‍ തെയ്യം എന്ന ഒരു കഥയുണ്ട്. എഴുതിയത് മുരളി ആണ്‌. കുറേ പഴയതാണ്‌. മാഷ് കണ്ടിരിക്കാന്‍ ഇടയില്ല. (http://peythozhiyathe-pravasi.blogspot.in/2010/03/blog-post_21.html)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശദമായ വായനക്കും , ആഴത്തിലുള്ള വിലയിരുത്തലിനും സ്നേഹവും സന്തോഷവും അറിയിക്കുന്നു ഷിനോദ്. കഥയിലെ കാലത്തെ ഗണിതത്തിലെ അക്കങ്ങളുടെ സൂചികകൾ വെച്ച് നിർണയിച്ചാൽ ഷിനോദ് പറഞ്ഞപോലുള്ള ചില ആശയക്കുഴപ്പങ്ങളിൽ ചെന്നെത്തും എന്ന കാര്യം ഉറപ്പാണ്. കഥാകൃത്തിനും വായനക്കാരനും സാദ്ധ്യമായ ഒരു ഇലാസ്റ്റിസിറ്റി കഥയിൽ കൊണ്ടുവന്നു നോക്കുക. പഴയ കാലത്തെ ഒരൽപ്പം മുന്നോട്ടും പുതിയ കാതത്തെ ഒരൽപ്പം പിന്നോട്ടും വലിച്ചൊതുക്കിയാൽ തീരാവുന്ന പ്രശ്നമേ ഈ പറഞ്ഞ വാദത്തിൽ ഉള്ളു എന്നു തോന്നിയതുകൊണ്ടാണ് ധൈര്യമായി പ്രേംനസീർ കാലവും, സൈബർക്കാലവും കഥയിലേക്ക് കൊണ്ടുവന്നത് . കഥയിൽ ഗണിതയുക്തികളുടെ റിജിഡിറ്റി അത്രയൊന്നും ആവശ്യമില്ല എന്നതാണ് എന്റെ പക്ഷം. കാരണം കഥ എന്നത് ആത്യന്തികമായി കഥയാണ്. ഭാവനയാണ്. പ്ളാസ്റ്റിസിറ്റിയാണ് അതിന്റെ മുഖലക്ഷണം.

      ഒരു വായനക്കാരന്റെ നല്ല വായനയിൽ ഇടപെടുന്നില്ല. തീർച്ചയായും തന്റേതായ രീതിയിൽ ഒരു സർഗസൃഷ്ടിയെ വായിക്കാൻ വായനക്കാരന് അവകാശമുണ്ട്

      കഥയുടെ ശിൽപ്പപരമായ കെട്ടുറപ്പില്ലായ്മയെക്കുറിച്ചും, പുതുമയില്ലായ്മയെക്കുറിച്ചുമൊക്കെ ഷിനോദ് പറഞ്ഞ കാര്യങ്ങൾ സ്നേഹപൂർവ്വം മനസ്സിലാക്കുന്നു. അവയൊക്കെ എനിക്കു നല്ല പാഠങ്ങളാണ്

      ഈ നല്ല വായനക്ക് ഒരുപാട് സ്നേഹം, കടപ്പാട്

      ഇല്ലാതാക്കൂ
  47. ഒരു സംഭവം തന്നെ......ജോറായിട്ടെഴുതി.......! പല കഥാകാരന്മാരും വായനക്കാരും പറയുന്ന ഒരു കാര്യമുണ്ട്...കഥയില്‍ യുക്തിക്ക് പ്രാധന്യമില്ല,അല്ലെങ്കില്‍ ചോദ്യമില്ല എന്നൊക്കെ.......പണ്ടൊരു കഥ വായിച്ചതോര്‍മ്മയുണ്ട്...' ബംഗ്ലൂരിന്റെ കടാപ്പുറത്ത് അയാള്‍ അലഞ്ഞു നടന്നു ....' എന്നൊരു വാചകം അതിലുണ്ട്....ചിരയാണ് വന്നത്....ആ കഥ എത്ര വല്യ കലാസൃഷ്ട്ടിയാണെങ്കിലും ഈ ഒരൊറ്റ വാചകം മതി...കൂപ്പു കുത്താന്‍......യുക്തിക്ക് പ്രാധാന്യമുണ്ടെന്ന് തന്നെയാണ് എന്‍റെ പക്ഷം...എന്തായാലും....വളരെ ഇഷ്ട്ടമായി....ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയിൽ അയുക്തികളും ആവാമെന്നാണ് എന്റെ പക്ഷം. പക്ഷെ അയുക്തികളെ യുക്തികളാക്കുന്ന ആ മഹാസിദ്ധി കഥാകൃത്തിന് വേണമെന്നുമാത്രം. കഴിവുള്ള എഴുത്തുകാരന് ബാംഗളൂരിൽ കടലും, ചെന്നൈയിൽ മരുഭൂമിയും സൃഷ്ടിക്കാനാവും. പക്ഷേ എന്നെപ്പോലുള്ളവർ അതിനു ശ്രമിച്ചാൽ പരാജയപ്പെടുമെന്നു തീർച്ച.

      കഥ വായിക്കാനെത്തിയതിലും, അഭിപ്രായം അറിയിച്ചതിലും സ്നേഹവും സന്തോഷവും....

      ഇല്ലാതാക്കൂ
  48. തെയ്യം കഥ ഇഷ്ടപ്പെട്ടു.
    ആ ആദ്യവരി ഉണ്ടല്ലോ...അതാണ്‌ വായിപ്പിച്ചത്.നല്ല നരേഷന്‍. ഇത്തരം കഥകള്‍ മുന്‍നിര്‍ത്തി ഒറ്റക്കഥ പഠനങ്ങള്‍ ആവശ്യമാണ്.ബ്ലോഗില്‍ അതുകുറവാണ് എന്ന് തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മനോജ് എന്റെ കഥ വായിക്കാനെത്തി എന്നതും, അഭിപ്രായം അറിയിച്ചു എന്നതും വലിയ സന്തോഷം തരുന്ന കാര്യങ്ങളാണ്. മലയാളത്തിൽ നന്നായി പറഞ്ഞ കഥകളുടെ സൃഷ്ടാവ് എന്റെ കഥയിലെ നരേഷൻ നന്നായി എന്നു പറയുമ്പോൾ ഏറെ ചാരിതാർത്ഥ്യം .....

      ഇല്ലാതാക്കൂ
  49. ഏറെക്കാലത്തിനു ശേഷം എന്റെ മനോഗതിയുമായി പൊരുത്തപ്പെടുന്ന തരത്തിലുള്ള ഒരു കഥ വായിച്ചു. വായന തുടങ്ങിയ ആദ്യ പാരഗ്രാഫിൽ തന്നെ സംഗതി എനിക്കങ്ങട് ബോധിച്ചു. എന്റെ മനസ്സിൽ കുറെ കാലങ്ങളായുള്ള ചില visuals ആണ് അവിടെയെല്ലാം എനിക്ക് മറ്റൊരു നേർക്കാഴ്ചയായത്. സ്വപ്നങ്ങളിലും ചിന്തകളിലും എപ്പോഴൊക്കെയോ ഞാൻ കണ്ടു മറന്ന ചില രംഗങ്ങൾ ഓർത്തെടുക്കാൻ ഈ കഥ എന്നെ പ്രലോഭിപ്പിച്ചു. സർവ്വോപരി എഴുത്തിലെ താളം, അത് അവസാനം വരെ നിലനിർത്തി കൊണ്ട് കഥ പറയാൻ സാധിച്ചു.

    ഈ കഥയിൽ കുറെയേറെ തലമുറകൾ വന്നു പോകുന്നുണ്ട്. രാധാകൃഷ്ണന്റെ ചെറുപ്പം തൊട്ട് കഥ പറഞ്ഞു തുടങ്ങി പിന്നെ കഥ എത്തുന്നത് എത്രയോ വർഷങ്ങൾക്ക് ശേഷമുള്ള അതേ സ്ഥലത്താണ്. ഇതിനിടക്ക് ആ ഗ്രാമം പല തരം കാലാവസ്ഥാ വ്യതിയാനങ്ങളിൽ കൂടി സഞ്ചരിക്കുകയുണ്ടായി എന്നത് വായനക്കാരനെ അനുഭവഭേദ്യമാക്കാൻ സാധിച്ചിരിക്കുന്നു കഥാകാരന്.

    ചില ഭാഷാ പ്രയോഗങ്ങൾ എനിക്ക് പുരികം വളച്ചു പിടിച്ചു വായിക്കാനേ സാധിച്ചുള്ളൂ. അത് എഴുത്തുകാരന്റെ കുറ്റമല്ല, വായനാ ശീലമില്ലാത്ത എന്റെ കുറ്റമാണ് എന്ന് അറിയാവുന്നത് കൊണ്ട് ഞാൻ ആ ഭാഗങ്ങൾ രണ്ടു തവണ വായിക്കുകയുണ്ടായി. ഒരുപാട് വായിക്കുന്നവർക്കു മാത്രം പ്രയോഗിക്കാൻ സാധ്യമാകുന്ന വാക്കുകൾ എന്നതിലുപരി ഈ ഒരു കഥാപശ്ചാത്തലത്തിന്റെ പൂർണ്ണതക്ക് വേണ്ടി എഴുത്തുകാരൻ ഒരുപാട് കാര്യങ്ങൾ പഠിച്ചിട്ടുണ്ട് എന്ന് കഥയുടെ ആഖ്യാന ശൈലിയും അവതരണത്തിലെ ആധികാരികതയും വെളിപ്പെടുത്തുന്നു.

    പഴമക്കാരുടെ ആചാരാ രീതികളെ ഒരു വേളയിൽ സയന്സിന്റെ കണ്ണുകളിൽ കൂടി കഥാകാരൻ കാണിച്ചു തരുന്നുണ്ട്. പിന്നീട് അതേ സയൻസിനെ പഴമക്കാരുടെ കണ്ണിലൂടെയും കാണിക്കുന്നു. ഇവിടെയെല്ലാം അപ്രത്യക്ഷനായി, നിഷ്പക്ഷനായി നിന്ന് കൊണ്ട് കാര്യങ്ങൾ വിവരിക്കുന്ന "ഞങ്ങൾ" ആരെന്നത് അവനവനിലേക്കുള്ള ഒരു ചോദ്യമായി എഴുത്തുകാരൻ ശേഷിപ്പിച്ചത് കഥാരചനയിലെ തീർത്തും ഉചിതമായ തീരുമാനമായി എന്നത് കൂടി പറയട്ടെ.

    ഒരുപാട് ഇഷ്ടമായി ഈ കഥ ... അഭിനന്ദനങ്ങള്‍ പ്രദീപേട്ടാ .. വീണ്ടും വരാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശദമായ വായനക്കും ,വിലയിരുത്തലിനും വലിയ സന്തോഷം പ്രവീൺ. ഉദ്ദേശിച്ച വഴിയിലൂടെ വായന നടക്കുന്നു എന്നറിയുന്നത് ചാരിതാർത്ഥ്യമേവുന്നു....

      ഇല്ലാതാക്കൂ
  50. ഇവിടെയെന്നല്ല പല ബ്ലോഗിലും പോയിട്ട് കുറേ ആയി."പ്രഛന്നം"ബ്ലോഗ്‌ യദൃച്ചയാ ശ്രദ്ധയില്‍ പെട്ടപ്പോള്‍ അവിടെ നിന്നുമാണ് മാഷെ വായിച്ചത് ..പ്രിയപ്പെട്ടവര്‍ നഷ്ടപ്പെടുന്നുവല്ലോ എന്ന തോന്നല്‍ ഇവിടെഎത്തിച്ചു.സശ്രദ്ധ വായനക്ക് പറ്റിയിട്ടില്ല.ഏതായാലും കഥ ഉള്‍ക്കൊണ്ടു....നന്നായി !ഇനിയും വരാം ട്ടോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും തുറന്ന അഭിപ്രായത്തിനും നന്ദി മാഷേ.... പ്രിയപ്പെട്ടവരുടെ കൂട്ടത്തിൽ എന്നെയും ഉൾപ്പെടുത്തിയതിന് സ്നേഹം എന്നു മറുപടി.....

      ഇല്ലാതാക്കൂ
  51. ന്‍റെ പ്രിയപ്പെട്ട സുഹൃത്തേ,ഞാന്‍ ഇന്നാണ് ഈ കഥ വളരെ ശ്രദ്ധയോടെ വായിച്ചത്.സാകൂത വായനയുടെ അകം പൊരുളില്‍ ഇവിടെ സയന്‍സും വിശ്വാസവും (അന്ധവിശ്വാസം എന്ന് വിളിക്കാമോ ?)ഇണ ചേരാത്ത മിത്തും സത്തുമായി വേറിട്ടു നില്‍ക്കുന്നില്ലേ?ആവിഷ്ക്കരണ മൂല്യം എത്ര അമൂല്യമെന്നു അവതരണ ശൈലിയും കഥാപാത്രസൃഷ്ടി വൈഭവവും സുതരാം സുവ്യക്തം !അതിശയോക്തി പറയുകയല്ല (മുഖം മിനുക്കുകയുമല്ല ) മിടുക്കനായ ഒരു കഥാകൃത്തിന്‍റെ സര്‍ഗ്ഗ സിദ്ധി ഇവിടെ വെളിപ്പെടുന്നുവെന്നു മാത്രം പറയട്ടെ.(മുകളിലെ പ്രതികരണങ്ങളിലേക്ക് ഞാന്‍ പോയിട്ടില്ല .അതിനിയും പിന്നീട് ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷിനെപ്പോലുള്ളവരിൽ നിന്നു കേൾക്കുന്ന നല്ല വാക്കുകൾ വലിയ ആത്മവിശ്വാസം തരുന്നു

      ഇല്ലാതാക്കൂ
  52. രാധാകൃഷ്ണന്‍ പ്രണയം പറഞ്ഞ ആ ഒറ്റ പാരഗ്രാഫ് മതി മാഷിന്റെ കയ്യടക്കത്തില്‍ അക്ഷരങ്ങള്‍ എത്ര മാത്രം അനുസരണയുള്ള കുട്ടികളാണെന്ന് മനസ്സിലാക്കാന്‍ ...... കഥ ഒത്തിരി ഹൃദ്യം മാഷേ ,, വൈകിയതില്‍ ക്ഷമ ചോദിക്കുന്നു :)

    അശ്വതി ടാക്കീസ് അന്ന് കക്കൊടിയായിരുന്നോ? പട്ടര്‍ പാലത്തല്ലായിരുന്നു?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പേരൊന്നു മാറ്റിയതാണ് - കക്കോടിയിലുള്ളത് ജയശ്രീ ടാക്കീസും, പട്ടർപാലത്ത് അശ്വതി ടാക്കീസുമാണ് - സിനിമ ഇല്ലെങ്കിലും രണ്ടും ഇപ്പോവുമുണ്ട്. ജയശ്രീ ടാക്കീസ് പിന്നീട് തിയേറ്ററായി....

      വായനക്കും അഭിപ്രായത്തിനും നന്ദി ഷലീർ....

      ഇല്ലാതാക്കൂ
  53. രാധാകൃഷ്ണന്മാർ ഉണ്ടായേക്കും ഇനിയും ... പക്ഷെ അവർ തെയ്യങ്ങൾ ആടനമെന്നു പറയുക വയ്യ. പഴമയിൽ പലതും മാറിയേ ഒക്കൂ.. നല്ല കഥ. കാവും വെളിച്ചപ്പാടും കരിയത്തിയുമോക്കെ മേളിയ്ക്കുന്നിടത്ത് പുഴയുടെ ഗതിയ്ക്കും അനാദിയായ കാലത്തിനും നിയതിയുടെ നിയോഗങ്ങൾക്കും ഗണിത സമീകരണങ്ങൾ തിരഞ്ഞ രാധാകൃഷ്ണനെ വളരെ ഇഷ്ട്ടപ്പെട്ടു. ആശംസകൾ പ്രദീപ്‌.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ വായിക്കാൻ വന്നതിനും - വിശദമായ അഭിപ്രായം അറിയച്ചതിനും വലിയ സന്തോഷം

      ഇല്ലാതാക്കൂ
  54. എന്നെപ്പോലെ സാറും ഒന്നും എഴുതാത്തതെന്തേ?
    പുതിയ വർഷത്തിൽ പോസ്റ്റ്‌ ഒന്നുമില്ലല്ലോ.

    (ഞാൻ കൊച്ചിയിൽ നിന്നും കൊയിലാണ്ടിക്ക്‌ താമസം മാറി കേട്ടോ. )

    മറുപടിഇല്ലാതാക്കൂ
  55. Randamathe pakuthi sharikkum shwasamadakkiyanu vayichath. Liked the flow. Liked the story. Ammaye shradhikkathe ezhuthikkondirunna bhagam entho prathyekichum ullil thatti. All the best

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായനക്കും അഭിപ്രായത്തിനും സന്തോഷം അറിയിക്കുന്നു....

      ഇല്ലാതാക്കൂ
  56. തുട൪ന്നും മുന്നോട്ടുനീങ്ങൂ,...
    വായിക്കാനും കണ്ടുമുട്ടാനും സാധിച്ചതില് സന്തോഷം..
    ആശംസകള് നേരുന്നു..

    മറുപടിഇല്ലാതാക്കൂ
  57. ഇ കഥ വീണ്ടും വായിച്ചു വായിക്കാനുള്ള കാരണം ഞാൻ വരച്ച ഒരു ചിത്രവുമായി ഇതിനു സാധ്യത ഉണ്ടായി എന്നാ കണ്ടെത്തലിൽ നിന്നാണ് - ആദ്യ വായനയെക്കാൾ സുഖം തോന്നുകയും , വല്ലാത്ത ഒഴുക്ക് അനുഭവപ്പെടുകയും ചെയ്തു. മാഷെ ഇത് ഒരു മികച്ച കഥ തന്നെ (ചില്ലറ പ്രശ്നങ്ങൾ ഇല്ലാത്തത് എന്താണുള്ളത്)
    തീക്ഷ്ണവും , ശീതവും, നിരാശയും നിറഞ്ഞ ഒരേ പോലെ നിറഞ്ഞ ഒരു മുഖം ഞാൻ ആലോചിച്ചപ്പോൾ എനിക്കോര്മ്മ വന്നത് മാഷുടെ ഇക്കധയാണ്. അതാണ്‌ വീണ്ടും വായിച്ചതും
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയെക്കുറിച്ച് നല്ലതുകേൾക്കുന്നത് വലിയ സന്തോഷം നൽകുന്നു. കഥയിലൂടെ പ്രതിഷ്ഠിക്കാൻ ശ്രമിച്ച ആ മുഖം വിലയിരുത്തപ്പെടുന്നു എന്നറിയുന്നത് അതിലേറെ ധന്യതയാണ്. വിശദമായ ഈ പുനർവായനക്ക് എങ്ങിനെയാണ് സ്നേഹം അറിയിക്കുക എന്നറില്ല........

      ഇല്ലാതാക്കൂ
  58. വൈകിയാണ് ഇവിടെ എത്തിയതെങ്കിലും വായന രേഖപ്പെടുത്താതെ മടങ്ങുവാൻ തോന്നുന്നില്ല. എനിക്ക് ഏറെ താല്പര്യമുള്ളതും എന്നാൽ തീരെ ധാരണയില്ലാത്തതും ആയ ഒരു കലാരൂപമാണ്‌ തെയ്യം. സ്റ്റേജിൽ അവതരിപ്പിച്ചു കണ്ടിട്ടുണ്ടെങ്കിലും യഥാർത്ഥ ആവാസവ്യവസ്ഥയിൽ മതിമറന്നാടുന്ന തെയ്യം ഞാൻ കണ്ടിട്ടില്ല.
    കേളുവച്ഛന്റെ നിസ്സഹായതയും കരിയാത്തിയുടെ കോപവും അസാമാന്യമായ മികവോടെ എഴുതിയിരിക്കുന്നു. കാലത്തിനും മുമ്പേ പറക്കാൻ കൊതിച്ച്, ഒടുവിൽ കാലത്തിനൊപ്പം എത്താൻ കഴിയാത്ത നിരാശയാണ് രാധാകൃഷ്ണനിൽ ഞാൻ വായിച്ചെടുത്തത്. ഒരു ഗ്രാമത്തിന്റെ ആകുലതകളെ ഇത്ര മനോഹരമായി പങ്കുവച്ചതിന് വളരെ നന്ദി.
    ഒരു പ്രളയത്തിനപ്പുറം എല്ലാം മടങ്ങി വരുമെന്ന് ഞാനും വിശ്വസിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഴത്തിലുള്ള വായനക്കും, വിശദമായ പ്രതികരണത്തിനും വലിയ സന്തോഷം

      ഇല്ലാതാക്കൂ
  59. നിലവിലുള്ള സാമൂഹികസമസ്യകളെ കഥയുടെ എലുകകള്‍ക്കകത്ത് ഭംഗിയായി ചിട്ടപ്പെടുത്തിവെച്ച രചനാചാതുരി മികച്ചതാണ്‌.

    ചിന്തയ്ക്ക് ഇന്ധനം നല്‍കുന്ന ചേരുവകള്‍ തെയ്യം പോലെയുള്ള കലാശില്‍പ്പത്തിന്റെ പശ്ചാത്തലത്തില്‍ ആവിഷ്ക്കരിച്ചത് പലമാനങ്ങളിലുള്ള വായനയ്ക്ക് വക നല്‍കി.

    ഈ രചനയ്ക്ക് നന്ദി പറയുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാമൂഹികസമസ്യകളെ കഥയുടെ എലുകകള്‍ക്കകത്ത് ഭംഗിയായി ചിട്ടപ്പെടുത്തിവെക്കാനായി എന്നറിയുന്ന വലിയ സന്തോഷം. വായനക്കും അഭിപ്രായത്തിനും നന്ദി അറിയിക്കുന്നു

      ഇല്ലാതാക്കൂ
  60. മാഷിന്റെ എഴുത്തിനെ വിലയിരുത്താനുള്ള കഴിവൊന്നും എനിക്കില്ല.വളരെ ഇഷ്ടമായി..കഥയിലെ ഇമേജറികൾ മനോഹരം.
    തെയ്യം അടിച്ച മർത്തപ്പെട്ടവന്റെ പ്രതിഷേധമാണെന്നു തോന്നുന്നു..ഒരു ദിവസമെങ്കിലും,ദൈവമായി കെട്ടിയാടി തന്നെ ചവിട്ടിത്തേച്ച സമൂഹത്തോടവൻ പ്രതിഷേധിക്കുന്നു.ഒരുപക്ഷേ ദൈവങ്ങളോട് പോലും.
    അങ്ങനെയെങ്കിൽ നാഗരികതയുടെ കടന്നുകയറ്റത്തിൽ മുറിവേറ്റ മാനവികതയുടെയും,പ്രകൃതിയുടെ തന്നെയും പ്രതിഷേധത്തിന്റെ പ്രതീകമാണ് രാധാകൃഷ്ണൻ.
    നല്ല വായനയ്ക്കു വായനയ്ക്കു നന്ദി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. Resistance in the name of god എന്ന് സോഷ്യോളജിസ്റ്റുകൾ വിലയിരുത്തുന്ന ഒരുതരം പ്രതിഷേധ രീതി അടിച്ചമർത്തപ്പെട്ടവർ അതിജീവനത്തിനായി ഉപയോഗിച്ചിട്ടുണ്ട്. ആ രീതിയിലൊരു വായന നടന്നുവെന്നറിയുന്നത് വലിയ സന്തോഷം......

      ഇല്ലാതാക്കൂ
  61. ഒരു നാടിന്റെ, സംസ്കാരത്തിന്റെ, ആചാരത്തിന്റെ കഥ അതീവ ഹൃദ്യമായിരിക്കുന്നു. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  62. സമയമനുസരിച്ച് മടികൂടാതെ ഇടക്ക് വല്ലപ്പോഴും
    എന്തെങ്കിലുമൊക്കെ കുറിച്ചിടേണം കേട്ടൊ മാഷെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രമിക്കാം - ഇത്തരം പ്രോത്സാഹനങ്ങളാണ് ഈ ബ്ലോഗ് നിലനിർത്തുന്നത്- വലിയ സന്തോഷം

      ഇല്ലാതാക്കൂ
  63. പ്രദീപേട്ടാ,

    ഞാനിത്‌ കാണാതെ പോയി.

    കണ്ണങ്കരയുടെ ഗതിവിഗതികൾ തെയ്യവുമായി ബന്ധപ്പെട്ടിരിക്കുന്നതായി വിവരിച്ചിരിക്കുന്നത്‌ അസ്സലായി.

    തെയ്യമെന്ന് കേട്ടിട്ടേയുള്ളൂ.

    (കാവിൽ കലം കമഴ്ത്തി ഹിതം നോക്കിയപ്പോൾ ഭഗവതിക്ക് അത് ഇഷ്ടമല്ല.)//മനസ്സിലായില്ല

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നടക്കു മുന്നിൽ കലം കമിഴ്ത്തിവെച്ച് അതിനുചുറ്റും വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി ദൈവഹിതം എന്താണെന്ന് നാട്ടുകൂട്ടത്തോട് വിളിച്ചു പറയുന്ന ഒരു ഏർപ്പാട് മലബാറിലെ കാവുകളിലുണ്ട്. അതാണ് കലം കമിഴ്ത്തി ദൈവഹിതം നോക്കൽ. നാട്ടുഭാഷയിൽ അതിന് കലം കമിഴ്ത്തി ഹിതം നോക്കുക എന്നു പറയും.

      വലിയ സന്തോഷം സുധി - ഈ നല്ല വായനക്കും അഭിപ്രായത്തിനും.

      ഇല്ലാതാക്കൂ
  64. ഏറെ നന്നായിരിക്കുന്നു.. എത്ര ദൂരത്തേക്കു അകന്നു പോയാലും ചിലത് കാന്തം പോലെ തിരിച്ചടുപ്പിക്കും

    മറുപടിഇല്ലാതാക്കൂ
  65. വായിക്കാൻ ഒരുപാട് വൈകിപ്പോയ് മാഷെ . ഒരുപാടിഷ്ടം .

    മറുപടിഇല്ലാതാക്കൂ
  66. വായിക്കാൻ ഒരുപാട് വൈകിപ്പോയതിൽ ക്ഷമാപണം.
    എന്റെ പ്രായത്തിലുള്ള എല്ലാവര്ക്കും ഉണ്ടാകും പഴയ ടാക്കീസിൽ പോയി നസീറിന്റെ ചിത്രങ്ങൾ കണ്ട ഓർമ്മ !
    കശുമാവിൻ തോട്ടവും ടാക്കീസും നാട്ടിന്പുറത്തെ നന്മയും എല്ലാം ഒരിക്കൽ തിരിച്ചു വരും എന്ന് വിശ്വസിക്കാൻ തന്നെ ആണ് ഇഷ്ട്ടം .

    നല്ലൊരു വായന തന്നതിന് നന്ദി മാഷെ .

    മറുപടിഇല്ലാതാക്കൂ