വാസ്തുവഴികളിൽ ഒരു കള്ളൻ


 അടുക്കളഭാഗത്തുള്ള  ജനല്‍ പൊളിച്ചാണ് കള്ളന്‍ അകത്തു കടന്നത്. അടുക്കളയില്‍   നിന്ന് ഇടനാഴിയിലേക്കുള്ള വാതിൽ ഒച്ചയുണ്ടാക്കാതെ തള്ളിത്തുറന്ന് കള്ളന്‍  ഇടനാഴിയിലെ ഇരുളിലേക്ക് പ്രവേശിച്ചു.....

- അമാനുഷികശേഷികളുള്ള  ഒരു കള്ളനായിരുന്നു അയാൾ.

ഏത് കൊടിയ  ഇരുട്ടിനെയും  വകഞ്ഞുമുന്നേറാനാവുന്ന കണ്ണുകളായിരുന്നു അയാളുടേത്.  ഏതൊരു നേര്‍ത്ത ശബ്ദവീചിയേയും   അയാളുടെ  കര്‍ണപുടങ്ങള്‍ക്ക് തിരിച്ചറിയാനാവുമായിരുന്നു.   സൗമ്യവും, ശാന്തവുമായിരുന്നു അയാളുടെ  മുഖഭാവം. ചുമരുകൾ തുരന്നും, ജനൽക്കമ്പികൾ വളച്ചും., അകത്തളങ്ങളിലെ ഇരുണ്ട അനിശ്ചിതത്വങ്ങളിലേക്ക് നൂണ്ടിറങ്ങുമ്പോഴും ആത്മവിശ്വാസം സൗമ്യമായ ഒരു പുഞ്ചിരിയായി അയാളുടെ മുഖത്ത് തെളിഞ്ഞുനിന്നു.

കാവല്‍നായ്ക്കള്‍  അയാളില്‍നിന്നു  പ്രസരിച്ചിരുന്ന പ്രത്യേകതരം  ഗന്ധത്തില്‍  വിനീതവിധേയരായി.   അയാളുടെ  സ്പര്‍ശനത്തില്‍  ഇരുമ്പഴികളും, സ്റ്റീൽ അൽമാരകളും  ലോഹപാളികള്‍ക്ക് സഹജമായ  പ്രകമ്പനങ്ങള്‍  പുറപ്പെടുവിച്ചില്ല....

-  ഉറങ്ങുന്നവരുടെ.,  നിദ്രയുടെ ആഴമളക്കാനും,  അവരുടെ സ്വപ്നസഞ്ചാരത്തിന്റെ  പാതകള്‍  തിരിച്ചറിയാനും  അയാള്‍ക്ക് കഴിയുമായിരുന്നു.

- സ്വപ്നവും, യാഥാർത്ഥ്യവും തമ്മിലുള്ള  അന്തരം  കൃത്യമായി കണക്കുകൂട്ടി  ഒരോ  സ്വപ്നസഞ്ചാരിയുടേയും  ദിശാപരിക്രമണങ്ങൾ  അകക്കണ്ണിൽ  കാണാനുള്ള ത്രികാലജ്ഞാനവും  ആ  കള്ളനുണ്ടായിരുന്നു.

ഒരിളംകാറ്റുപോലെ  മുറികളില്‍  പ്രവേശിച്ച്  ആരുമറിയാതെ കളവുമുതലുമായി പുറത്തുകടക്കാൻ അയാൾ വിദഗ്ദനായിരുന്നു.

- കള്ളന്‍  മുറികളില്‍  നിന്ന്  മുറികളിലേക്ക്  നീങ്ങാന്‍  തുടങ്ങി....

ഒന്നാമത്തെ  മുറിയില്‍   'ചെറിയ  പെണ്‍കുട്ടി'   ഉറങ്ങുകയായിരുന്നു. അവളുടെ  സ്വപ്നത്തില്‍  'ഛോട്ടാഭീം'  എന്ന കാര്‍ട്ടൂണ്‍ കഥാപാത്രവും  അതിലെ  കുട്ടികളും നിറഞ്ഞു നിന്നു. 'കാലിയ' എന്ന ഭീകരന്റെ  തടവറയിൽ  നിന്നും,  'ഇന്ദുവതി'യെന്ന  രാജകുമാരിയെ രക്ഷിക്കാനായി 'ധോലക് പൂരിലെ' മലഞ്ചരിവിലൂടെ ആവേശപൂര്‍വ്വം നടന്നു പോവുന്ന അവളുടെ  സ്വപ്നസഞ്ചാരങ്ങള്‍  കണ്ട്  കള്ളന്  ഉള്ളില്‍  ചിരിവന്നു.....

- അൽപ്പനാളുകൾ  കഴിയുമ്പോൾ  കളിക്കോപ്പുകളും   വർണസ്വപ്നങ്ങളുമില്ലാതെ  അനാഥാലയത്തിന്റെ  നീണ്ട വരാന്തയുടെ അറ്റത്ത് വിഷാദപൂർവ്വം തലകുമ്പിട്ടിരിക്കുന്ന ആ കുട്ടിയുടെ  രൂപം  അപ്പോൾ  കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞു. ജുവനൈൽ ഹോമുകളിലെ  വിങ്ങുന്ന ഏകാന്തതയിൽ അവൾ കൗമാരം പിന്നിടുന്നതും, വിഷാദക്കുരുക്കിൽ  തൂങ്ങിയാടി ജീവിതം അവസാനിപ്പിക്കുന്നതും ഉൾക്കാഴ്ചകളായി കള്ളൻ അറിഞ്ഞു....- ദുരിതക്കയത്തിലേക്ക് ഒഴുകിപ്പോവുന്ന ഒരു ജീവിതത്തിന്റെ  അൽപ്പമാത്രയായ സൗഭാഗ്യങ്ങളിൽ നിന്ന്  ഒന്നും അപഹരിക്കാതിരുന്നാലോ  എന്ന് ഒരുനിമിഷം ചിന്തിച്ചെങ്കിലും.,  അതീവ ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക്  അത്തരം നിര്‍മലമായ ഹൃദയഭാവങ്ങള്‍ ഒരിക്കലും വന്നുകൂടാത്തതാണെന്ന് പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ മുറിയില്‍  ചിതറിക്കിടന്ന കളിക്കോപ്പുകള്‍ക്കിടയില്‍ പരതാന്‍ തുടങ്ങി....

നാണയങ്ങള്‍ ഇട്ടുവെക്കുന്ന വെളുത്ത മുയലിന്റെ ആകൃതിയിലുള്ള  പെട്ടിയും, നൃത്തം വെക്കുന്ന  നാടോടിപ്പെണ്ണും, കറങ്ങിയോടുന്ന തീവണ്ടിയും  ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ട് കുട്ടിയുടെ  സ്വപ്നസഞ്ചാരങ്ങളിലേക്ക് ഒരിക്കല്‍ക്കൂടി കണ്ണെറിഞ്ഞ്., ചെറുപുഞ്ചിരിയോടെ  കള്ളന്‍  മുറിവിട്ടു പോയി.

രണ്ടാമത്തെ  മുറിയില്‍  'കുട്ടിയുടെ അച്ഛനും,അമ്മയും' ഇണചേരുകയായിരുന്നു.  തുടുത്ത മാംസപേശികളുള്ള  കൂട്ടുകാരനെ  മനസ്സിൽ ധ്യാനിച്ച്  അവളും, അതിശയകരമായ  അംഗലാവണ്യമുള്ള  കൂട്ടുകാരിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അയാളും തികച്ചും കപടമായ പ്രണയനാട്യങ്ങളോടെ ഇണചേരുമ്പോള്‍   അപഥസഞ്ചാരങ്ങളുടെ  ആവേഗങ്ങള്‍ കണ്ട് കള്ളന്‍   ഊറിച്ചിരിച്ചുപോയി.....

- അൽപ്പനാളുകൾക്കുശേഷം  അതേ  കിടപ്പറയിൽ  വെച്ച്  അവളേയും, ജാരനേയും  അയാൾ  വെട്ടിനുറുക്കുന്നതും,  തുടർന്ന് കൊടിയ  ഉന്മാദത്തിന്റെ  അശാന്തിയിൽ  അയാൾ  ഓടി അകലുന്നതും, തെരുവോരത്ത് അനാഥശവമായി അയാൾ അവസാനിക്കുന്നതും., കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞുവന്നു.... - തകർന്നടിയാൻ പോവുന്ന ജീവിതങ്ങളുടെ പുറംതോടിലെ  നിറക്കൂട്ടുകളിൽ  നിന്ന് ഒന്നും  അപഹരിക്കാതിരുന്നാലോ എന്ന്  ഒരുനിമിഷം  ചിന്തിച്ചെങ്കിലും.,  ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക് ഇത്തരം വൈകാരിക വിഷയങ്ങളുടെ കൗതുകങ്ങള്‍  ഒരിക്കലും  വന്നുകൂടാത്തതാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ്  അതൊന്നും കാര്യമാക്കാതെ  മുറിയില്‍  പരതാന്‍  തുടങ്ങി....

നിലത്തേക്ക്  ഊര്‍ന്നുവീണ  അവളുടെ ലോലമായ   നിശാവസ്ത്രവും,  കാമോദ്ദീപകങ്ങളായ  ചില  അടിവസ്ത്രങ്ങളും, ഊരിവെച്ച  ആഭരണങ്ങളും, പണം സൂക്ഷിച്ചിരുന്ന ചെറിയ ബാഗും  പെറുക്കിയെടുത്ത്  ഭാണ്ഡത്തിലിട്ട്, സര്‍പ്പങ്ങളെപ്പോലെ  പുളഞ്ഞുകൊണ്ടിരുന്ന  ഇണകളുടെ കപടനാട്യങ്ങളിലേക്ക്  ഒരിക്കല്‍ക്കൂടി  കണ്ണെറിഞ്ഞ്., ചെറുപുഞ്ചിരിയോടെ  കള്ളന്‍  മുറിവിട്ടു  പുറത്തിറങ്ങി...

മൂന്നാമത്തെ  മുറിയിൽ  'കുട്ടിയുടെ  മുത്തച്ഛൻ'  ഉറങ്ങിയിരുന്നില്ല.  ആസന്നമായ  മരണചിന്തയില്‍  ഭയചകിതനായും ,  അടുത്ത  മുറിയില്‍  നിന്നുയരുന്ന  രതിസീല്‍ക്കാരങ്ങള്‍  കേട്ട് വല്ലാതെ അസ്വസ്ഥനായി മുരണ്ടുകൊണ്ടും അയാൾ തന്റെ  വൃത്തിഹീനമായ  കിടക്കയിൽ  തളർന്നു  കിടന്നു.  ഒരിക്കലും തിരിച്ചുവരാത്ത കാമനകളുടെ  ആഘോഷനാളുകളെക്കുറിച്ചുള്ള  നഷ്ടബോധത്തോടെ  ഉറങ്ങാനാവാതെ  കിടക്കയില്‍ ചുരുണ്ടുകിടന്ന  മെലിഞ്ഞുണങ്ങിയ  വൃദ്ധനെ  കണ്ടപ്പോള്‍ അതുവരെ നിശ്ശബ്ദനായിരുന്ന കള്ളന്‍  അറിയാതെ  ചിരിച്ചു പോയി...

"മരണമാണോ … " - വൃദ്ധന്‍  ചോദിച്ചു

"അല്ല  ഞാനൊരു  കള്ളനാണ്.." -  കള്ളന്‍ പറഞ്ഞു

"ഓഹോ..., ഒടുവില്‍ നീ വന്നു അല്ലെ.."  വൃദ്ധന്‍ അപ്പോൾ  പറഞ്ഞു. "രാത്രികളില്‍ ഭയത്തിന്റ ഇരുണ്ട ആള്‍രൂപമായി  മുറിക്കുള്ളില്‍ പ്രത്യക്ഷപ്പെടുന്ന  നിന്നെക്കുറിച്ച്  ഒരുപാട്  കേട്ടിട്ടുണ്ട്. യുവാവായിരുന്ന  കാലത്ത്   നീ  വന്നണയുവാന്‍  ഞാനെത്ര  കൊതിച്ചിട്ടുണ്ടെന്നോ....  ഒരു മല്‍പ്പിടുത്തത്തിലൂടെ നിന്നെ കീഴടക്കി  കൂടെ ഉറങ്ങിയിരുന്ന കൂട്ടുകാരികൾക്കു മുന്നിൽ കരുത്തും, ധീരതയും തെളിയിക്കണമെന്നത്  അന്നൊക്കെ എന്റെ വലിയ മോഹമായിരുന്നു.  പിന്നീടെപ്പോഴോ അവരൊക്കെ പിരിഞ്ഞുപോയി... അസഹ്യമായ ഏകാന്തതയുടെ തടവറയിൽ ഞാനിതാ നിസ്സഹായനായി തളർന്നു വീണിരിക്കുന്നു. ഇപ്പോൾ ഒട്ടും ആവശ്യമില്ലാതിരുന്ന ഈ വേളയിൽ നീ വരേണ്ടിയിരുന്നില്ല....."

"ഉറക്കറയിലേക്ക് പതുങ്ങിയെത്തുന്ന ഒരു കള്ളനും, അപ്രതീക്ഷിതമായി  വന്നെത്തുന്ന  മരണവും  ജീവിതചക്രത്തിലെ അനിവാര്യതകളാണ്... " കള്ളൻ  പറഞ്ഞു.

 "പക്ഷേ  ഇപ്പോള്‍  നിന്നോടൊരു  മല്‍പ്പിടുത്തത്തിന്  എനിക്ക് ആവാതെ പോയല്ലോ...."   ഊർജ്ജപ്രവാഹങ്ങളുടെ നല്ല നാളുകൾ ഓർത്തപ്പോൾ വൃദ്ധന് കണ്ഠമിടറി....

- ജീവിതസായാഹ്നം നൽകിയ നഷ്ടബോധത്തിൽ വെന്തുനീറുന്ന ആ മനസ്സിനെ കുറച്ചുനേരം ആശ്വസിപ്പിച്ചാലെന്താണെന്ന് ആലോചിച്ചെങ്കിലും., അത്തരം അപക്വവും, അർത്ഥരഹിതവുമായ  ജീവിതഭാഷണങ്ങൾ തന്നെപ്പോലുള്ളവർ  ഒരിക്കലും ചെയ്തുകൂടാത്തതാണെന്ന് തിരിച്ചറിഞ്ഞ  കള്ളന്‍ അതൊന്നും കാര്യമാക്കാതെ  മുറിക്കുള്ളില്‍  പരതാൻ തുടങ്ങി....

പുരാതനമായൊരു  വൃത്തികെട്ടഗന്ധം മുറിയില്‍ തളം കെട്ടി നിന്നിരുന്നു. വൃദ്ധൻ ഉപയോഗിച്ചിരുന്ന എണ്ണയുടെയും, മരുന്നുകളുടേയും അറപ്പുളവാക്കുന്ന  കൊഴുപ്പും,ഈർപ്പവും അവിടെയാകെ പടർന്നു കിടന്നു.  ഒരു ജീവിതകാലം മുഴുവൻ ചെയ്തുകൂട്ടുന്ന ഹീനകൃത്യങ്ങളുടെ  കെട്ടുനാറുന്ന  ഗന്ധങ്ങൾ വൃദ്ധരുടെ  മുറികളിൽ  പതിവുള്ളതായതുകൊണ്ട്., കള്ളനെ അത്തരം കാര്യങ്ങൾ ഒട്ടും അലോസരപ്പെടുത്തിയില്ല.....

മൂലയിലുണ്ടായിരുന്ന പഴയൊരു  തകരപ്പെട്ടി കള്ളൻ പതിയെ തുറന്നു.  അതിൽ നിറയെ വൃദ്ധൻ ഉപയോഗിച്ചിരുന്ന വസ്തുക്കളായിരുന്നു.... പഴമയുടെ ഗന്ധം നുകർന്ന് അവക്കിടയിൽ സുഖവാസം നടത്തിയിരുന്ന കൂറകൾ അപ്പോൾ ഭയപ്പെട്ട് ലക്ഷ്യമില്ലാതെ പുറത്തേക്ക് ചാടി. ദീർഘകാലമായുള്ള അഭയകേന്ദ്രം വിട്ട്., അവ മുറിയിലെ ഈർപ്പത്തിലൂടെ തലങ്ങും വിലങ്ങും ഓടാൻ തുടങ്ങി.... തങ്ങൾക്കു പരിചിതമായ ഗന്ധത്തിന്റെ ഉറവിടമന്വേഷിച്ച്., അവ വൃദ്ധന്റെ കിടക്കയിലേക്ക് പാഞ്ഞുചെന്നു.... വൃദ്ധശരീരത്തിന്റെ മടക്കുകളിൽ അഭയംതേടി അവ പതുങ്ങിയിരുന്നു.......

പെട്ടിയിൽ നിന്നും കള്ളൻ പലതും പെറുക്കിയെടുക്കുവാൻ തുടങ്ങി......

വൃദ്ധൻ ചെറുപ്പകാലത്ത് ഉപയോഗിച്ചിരുന്ന  തുരുമ്പു പിടിച്ച ഒരു തോക്കാണ് ആദ്യം കിട്ടിയത്.  പിന്നെ  അയാൾ പ്രാപിച്ച വേശ്യകളുടെ ചിത്രങ്ങൾ ഒട്ടിച്ചുവെച്ച പഴയ ഒരു ആൽബവും കൈയ്യിൽ തടഞ്ഞു.

തുരുമ്പെടുത്ത   തോക്കും, വേശ്യകളുടെ ചിത്രമുള്ള ആൽബവും കള്ളൻ ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ടു.....

"ദയവായി  അവ തിരികെ വെക്കുക. എന്റെ ക്ലാവുപിടിച്ച  ജീവിതമാണത്. അവയുടെ സാമീപ്യമെങ്കിലും എനിക്കു സമാധാനം തരട്ടെ ... " വൃദ്ധൻ ചുരുണ്ടു കിടന്നു ചുമക്കുന്നതിനിടയിൽ ആവുന്നത്ര ഉച്ചത്തിൽ വിളിച്ചു പറഞ്ഞു.

കള്ളൻ പെറുക്കിയെടുത്ത ഓരോ വസ്തുക്കളുടെ അടിയിൽ നിന്നും  കൂറകൾ പുറത്തേക്കു ചാടി. മുറിയിൽ പരക്കംപാഞ്ഞശേഷം അവ ലക്ഷ്യം തെറ്റാതെ വൃദ്ധശരീരത്തിൽ കടിച്ചുതൂങ്ങി....

ശരീരമാസകലം കരളാൻ തുടങ്ങിയ കൂറകളെ കുടഞ്ഞെറിഞ്ഞ് സ്വസ്ഥമാവാൻ കൊതിച്ചെങ്കിലും ഒന്നും ചെയ്യാനാവാതെ വൃദ്ധൻ തളർന്നു കിടന്നു......

തൃഷ്ണകളുടെ പൂർവ്വകാലം വിളിച്ചു പറയുന്ന പലതരം വസ്തുക്കൾ കള്ളൻ പെട്ടിയിൽ നിന്ന് പെറുക്കിയെടുത്തു.

- രതിക്രിയകളുടെ വിവരണങ്ങളുള്ള പൊടിഞ്ഞു തുടങ്ങിയ ചില അശ്ലീലപുസ്തകങ്ങൾ
- പഴയകാലത്തെ ചില  ഗർഭനിരോധന  ഉറകൾ
- ചില്ലുകൾ പൊട്ടിയടർന്ന  ഒരു  ദൂരദർശിനി

ചെറുചിരിയോടെ അവയെല്ലാം കള്ളൻ ഭാണ്ഡത്തിലേക്ക് നിക്ഷേപിച്ചു.

വൃദ്ധരുടെ മുറിയിലെ കൗതുകങ്ങൾ  കള്ളന് ഏറെ ഇഷ്ടമാണ്.  അവർ സൂക്ഷിക്കുന്ന പെട്ടികളിൽ നിന്നു ലഭിക്കാറുള്ള  പോയ കാലത്തിന്റെ അവശേഷിപ്പുകൾക്ക്  ഇടനിലക്കാർ കൈനിറയെ പണം കൊടുക്കാറുണ്ട്.  ഇത്തരം വസ്തുക്കൾ  വിലക്കുവാങ്ങി ഷോകെയ്സിൽ വെച്ച് മേനിനടിക്കുന്ന ധനാഢ്യരായ കിറുക്കന്മാർ ധാരാളമുണ്ടെന്നാണ്  അവർ പറയാറുള്ളത്....

വൃദ്ധന്റെ പെട്ടിയിൽ നിന്ന് കിട്ടിയ  പഴയകാല  ഗർഭനിരോധന  ഉറകളും, അശ്ലീല പുസ്തകങ്ങളും  ഏതോ  ഷോകെയ്സിലെ പൊങ്ങച്ചത്തിന്റെ  പ്രതീകമാവുന്ന  കാര്യമോർത്ത് കള്ളൻ വീണ്ടും  ചിരിച്ചുപോയി...

"നീ എന്തിനാണിങ്ങനെ ആഹ്ലാദിക്കുന്നത്.... കടിച്ചു തൂങ്ങുന്ന വേദനകളിൽ ഒന്നു പിടയാൻ പോലും കഴിയാത്ത എന്റെ നിസ്സഹായതയാണോ നിന്നെ ഹരം കൊള്ളിക്കുന്നത്..." ദേഹമാകമാനം പുണ്ണുകൾപോലെ പടരുന്ന കൂറകളെ കുടഞ്ഞെറിയാനാവാതെ വിങ്ങുന്നതിനിടയിൽ വൃദ്ധൻ ചോദിച്ചു.
 
"കർമപഥങ്ങളുടെ ശേഷിപ്പുകൾ കൂറകളായി വന്ന് വേട്ടയാടുക എന്നതും ഒരു അനിവാര്യതയാണ്....." കള്ളൻ ശാന്തസ്വരത്തിൽ പറഞ്ഞു. "പൂർവ്വകാലത്തിന്റെ ഓർമകൾ പെട്ടികളിൽ അടുക്കിവെച്ചാൽ അതിൽ കൂറകൾ മുട്ടയിട്ടുപെരുകും. ഒരുനാൾ അവ നിങ്ങളെ തേടിവരും.... അനിവാര്യമായ പ്രകൃതിനിയമമാണത്......" കള്ളൻ പറഞ്ഞു

"എല്ലാം നീ എടുത്തുകൊള്ളുക..." വൃദ്ധൻ തേങ്ങിക്കരഞ്ഞു. "പക്ഷേ., പോവുന്നതിനുമുമ്പ് കഴുത്തു ഞെരിച്ചോ, നെഞ്ചിൽ കഠാര കയറ്റിയോ ഈ നിസ്സഹയാതയിൽ നിന്ന് നീ എന്നെ മോചിപ്പിക്കണം..." കാർന്നുതിന്നുന്ന വേദനകളുടെ നരകവാരിധിയിൽ നിന്ന് മരണത്തിന്റെ ശാന്തിതീരത്തിലേക്ക് കള്ളൻ തന്നെ നയിക്കുമെന്ന് വൃദ്ധൻ മോഹിച്ചു. "ദയ കാണിക്കണം... ദയ കാണിക്കണം..." വൃദ്ധൻ അപേക്ഷിച്ചു.

കള്ളന്റെ ഭാണ്ഡത്തിൽ കഠാരയും, ചുറ്റികയും, വിഷദ്രാവകങ്ങളും ഉണ്ടായിരുന്നു. പ്രതിസന്ധികളെ അതിജീവിക്കാനുള്ള തൊഴിൽ ഉപകരണങ്ങളില്ലാതെ ഒരിക്കലും കൃത്യതയാർന്ന ആ കള്ളൻ ഭവനഭേദനങ്ങൾക്ക് പുറപ്പെടാറില്ല.

വിഷദ്രാവകമൊഴിച്ച് കൂറകളെ കൊല്ലാം., നെഞ്ചിൽ കഠാര കയറ്റിയോ, ചുറ്റികകൊണ്ട് തലക്കടിച്ചോ വൃദ്ധനെ വേദനകളുടേയും, നിസ്സഹായതയുടേയും സങ്കടങ്ങളിൽ നിന്നു മോചിപ്പിക്കാം....

- ഇതൊക്കെ ചിന്തിച്ചെങ്കിലും, അതീവബുദ്ധിമാനായ ആ കള്ളൻ പ്രകൃതിനിയമങ്ങളുടെ കുരുക്കുകൾ തന്നെപ്പോലുള്ളവർ ഒരിക്കലും ഭേദിക്കാൻ പാടില്ലെന്ന വസ്തുത തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ പെട്ടിയിലെ അവസാനത്തെ കൗതുകവസ്തുകൂടി തന്റെ ഭാണ്ഡത്തിലേക്ക് പെറുക്കിയിട്ടു

ഭാണ്ഡം മുറുക്കിക്കെട്ടി പൊതിഞ്ഞുകരളുന്ന വേദനയിൽ നിലവിളിക്കുന്ന വൃദ്ധനെ ഒട്ടും ശ്രദ്ധിക്കാതെ കള്ളൻ മുറിവിട്ടു പുറത്തിറങ്ങി.....

ഭവനഭേദനം തുടങ്ങുന്നതിനുമുമ്പ് വീടിന്റെ പുറത്തേക്കുള്ള വാതിലുകളെല്ലാം കള്ളൻ തുറന്നുവെക്കാറുണ്ട്. ഒട്ടും ആയാസപ്പെടാതെ.,  തുറന്നുവെച്ചിരുന്ന മുൻവാതിലിലൂടെ കള്ളൻ വീടിന്റെ മുറ്റത്തേക്കിറങ്ങി. കരിങ്കല്ലുപാകി മനോഹരമാക്കിയ മുറ്റത്ത് പരന്നുകിടന്ന നിലാവിലൂടെ പൂന്തോട്ടവും, പുൽത്തകിടിയും കടന്ന് മതിലിനരികിലെത്തി.... മതിലിൽ വലിഞ്ഞു കയറുന്നതിനുമുമ്പായി പുലരിമഞ്ഞിന്റെ കുളിരിൽ ശാന്തമായി ഉറങ്ങുന്ന വീടിനെ കള്ളൻ ഒരിക്കൽക്കൂടി തിരിഞ്ഞു നോക്കി.....

- നവീനമാതൃകയിൽ പണിത ഭംഗിയുള്ള ഒരു വീടായിരുന്നു അത്. വാസ്തുശാസ്ത്രവിധിക്കൂട്ടുകൾ തീർക്കുന്ന ശിൽപ്പസാന്ദ്രതകളുടെ അകത്തളങ്ങളിലെ സങ്കീർണതകൾ ഭേദിക്കുന്ന തന്റെ തൊഴിൽവഴികളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ചെറുപുഞ്ചിരിയോടെ കള്ളൻ മതിൽ ചാടിക്കടന്ന് പുറത്ത് റോഡിലേക്കിറങ്ങി....

സ്ട്രീറ്റ് ലൈറ്റുകളുടെ വെളിച്ചത്തിൽ നിന്നകന്ന് റോഡുവക്കിലെ നിഴൽത്തടങ്ങളിലൂടെ പതുങ്ങിക്കൊണ്ട് കള്ളൻ നടന്നു. പ്രഭാതസവാരിക്കിറങ്ങിയ ചില ആളുകൾ കൈകാലുകൾ വീശി പേശീചലനങ്ങൾക്ക് ഉണർവു നൽകി എതിർദിശയിൽ നിന്ന് നടന്നുവരുന്നുണ്ടായിരുന്നു. അടിഞ്ഞുകൂടിയ ദുർമേദസ്സിനെ കുടഞ്ഞെറിഞ്ഞ് ജീവിതം വർണാഭമാക്കാൻ ശ്രമിക്കുന്ന പുരുഷന്മാരും,സ്ത്രീകളുമടങ്ങുന്ന സംഘങ്ങളുടെ ട്രാക്ക് സ്യൂട്ടുകളണിഞ്ഞ കൃത്യതയാർന്ന ചുവടുവെപ്പുകൾ കള്ളന്റെ മടക്കയാത്രകളിലെ പതിവുകാഴ്ചയാണ്.... അവരിൽ ചിലരുടെ ഉറക്കറകളിൽ ഒരു നിഴലായി കള്ളൻ പതുങ്ങിയെത്തിയിട്ടുണ്ട്. ട്രാക്ക് സ്യൂട്ടുകളുടെ മോഹവഴിയിലേക്ക് ഭാര്യാഭർത്താക്കന്മാർ വീടുപൂട്ടി ഇറങ്ങിപ്പോവുന്ന തക്കംനോക്കി അകത്തളങ്ങളിലേക്ക് കള്ളൻ നൂണ്ടിറങ്ങിയിട്ടുണ്ട്. കവർച്ച നടന്നത് അറിയാതെ ക്യാൻവാസ് ഷൂവിന്റെ താളഭദ്രതയിൽ അവർ മടങ്ങിപ്പോവുന്നതു നോക്കി റോഡുവക്കിലെ ബദാം മരങ്ങൾക്കുപിന്നിൽ മറഞ്ഞുനിന്ന് കള്ളൻ പുഞ്ചിരിച്ചിട്ടുണ്ട്.....

- അവരുടെയൊന്നും കണ്ണിൽപ്പെടാതെ നിഴലുകൾ തീർത്ത മറകളിലൂടെ കള്ളൻ മുന്നോട്ടു നീങ്ങി....

ഇനി എത്രയും വേഗം വീടണയണം. പകൽ മുഴുവൻ ഉറങ്ങണം. രാത്രിവണ്ടിയിൽ സേലത്തേക്കു യാത്രയാവണം. സേലത്തു നിന്നു ചിദംബരത്തേക്കോ,നെയ് വേലിക്കോ ബസ് പിടിക്കണം. അങ്ങിനെ ചെയ്താൽ നേരം പുലരുമ്പോൾ വൃന്ദാചലത്തിലെത്താം..... തിരുവള്ളുവർ എന്ന് ഇരട്ടപ്പേരുള്ള ആ ഇടനിലക്കാരൻ., കമ്പർ തെരുവിലോ, തെപ്പക്കുളത്തിന്റെ പരിസരത്തോ മുറുക്കാൻ ചവച്ച്, തമാശകൾ പറഞ്ഞ് ഇരിക്കുന്നുണ്ടാവും...  തിരുവള്ളുവർ നല്ല മനുഷ്യനാണ്. ധാരാളം സംസാരിക്കും. വീട്ടിൽ വിളിച്ചുകൊണ്ടുപോയി ചായ സൽക്കരിക്കും. " ഊരില് പൊണ്ടാട്ടി,പുള്ളൈകൾ എല്ലാം നല്ല ഇരുക്കീങ്കളാ...” എന്നെല്ലാം സുഖവിവരം അന്വേഷിക്കും... "വേലൈ എപ്പടി.... സാമിമലക്ക് പോയനാൾ ഉങ്ക ഊരൈ പാത്താച്ച്. വീട്കൾ എല്ലാമെ അപ്പടിയെ പ്രമാദമായിരിക്ക്... ഉങ്കളുക്ക് നെറയെ വേലൈ..." എന്നിങ്ങനെ പൊട്ടിച്ചിരിച്ച് സ്നേഹമറിയിക്കും... കൊണ്ടുചെല്ലുന്ന വസ്തുക്കൾക്ക് നല്ല വിലയും തരും.......

- ഇങ്ങിനെ ഓരോന്നു ചിന്തിച്ചുകൊണ്ട്., ആരുടേയും കണ്ണിൽപ്പെടാതെ., ഒരു ഭവനഭേദനം കൂടി കഴിഞ്ഞ ചാരിതാർത്ഥ്യവുമായി കള്ളൻ ഭാണ്ഡവും തോളിലിട്ട്  'തന്റെ വീട് ' ലക്ഷ്യമാക്കി നടന്നു.....
                      


182 അഭിപ്രായങ്ങൾ:

  1. വാസ്തുശാസ്ത്രവിധിക്കൂട്ടുകൾ തീർക്കുന്ന ശിൽപ്പസാന്ദ്രതകളുടെ അകത്തളങ്ങളിലെ സങ്കീർണതകൾ ഭേദിക്കുന്ന ഒരു കള്ളന് നിരവധി സാദ്ധ്യതകളുണ്ട്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇന്നിന്റെ ജീവിതചര്യകളെ തട്ടിത്തെറിപ്പിക്കുന്ന ആധുനികതയുടെ പേക്കൂത്തുകളെ പരിഹസിക്കുന്ന കള്ളനെന്ന മഹത്‌വ്യക്തി...

      രാത്രിയുടെ അന്ധകാരത്തിൽ താൻ തട്ടിത്തടഞ്ഞ്‌ വീഴുന്നത്‌ അടിച്ചമർത്തപ്പെട്ട വികാരങ്ങളുടെ ചിതറിയ മൂല്ല്യങ്ങളിലാണെന്ന് പുഞ്ചിരിയോടെ വ്യക്തമാക്കുന്ന മനുഷ്യൻ...
      കലിബാധയേറ്റ മനുഷ്യർക്കിടയിൽ എന്തിനോ വേണ്ടി കാവലിരിക്കാൻ നിയോഗിക്കപ്പെട്ടവനായും ചില രംഗങ്ങളിൽ അയാൾ തെളിഞ്ഞു നിൽക്കുന്നു..
      ഇരുട്ടിന്റെ സ്വാതന്ത്ര്യത്തിൽ നിന്നുകൊണ്ട്‌ സഹജമായ അഭിലാഷങ്ങളെ തെളിക്കണ്ണാലും മനക്കണ്ണാലും സന്തോഷവും സംതൃപ്തിയും നേടിയെടുത്ത കള്ളനു ആശംസകൾ..

      ആധുനിക രീതിയിൽ പണിയിച്ച ഗൃഹത്തിൽ ആ മുത്തശ്ശനെ കൂടുതൽ തളർത്തിയതും അവശനാക്കിയതും, വൃത്തിയില്ലാത്തതും അറപ്പുളവാക്കുന്നതുമായ ആ മുറിയാണെന്ന് നിയ്ക്ക്‌ തോന്നുന്നു..
      " കണ്ണിലെ കരടായി " പുറന്തള്ളപ്പെട്ടാൽ ഇതായിരിക്കുമല്ലെ അവസ്ഥ..?

      നന്ദി മാഷേ..
      ആധുനിക ജീവിതരീതികൾക്ക്‌ ഒരു തെളിഞ്ഞ ആക്ഷേപമായിക്കൂടി കാണാനാവുന്ന സൃഷ്ടി..
      അഭിനന്ദനങ്ങൾ ട്ടൊ..!

      ശുഭരാത്രി! മധുരസ്വപ്നങ്ങൾ!!

      ഇല്ലാതാക്കൂ
    2. ആധുനിക രീതിയിൽ പണിയിച്ച ഗൃഹത്തിൽ ആ മുത്തശ്ശനെ കൂടുതൽ തളർത്തിയതും അവശനാക്കിയതും.....- അതിസൂക്ഷ്മമായ ഒരു നിരീക്ഷണമാണിത്.,

      വൃത്തിയില്ലാത്തതും അറപ്പുളവാക്കുന്നതുമായ അത്തരം മുറികൾ വാസ്തുശിൽപ്പ അകത്തളങ്ങളിൽ ചിലയിടത്തെങ്കിലും ഉണ്ട് എന്ന തോന്നലിലാണ് ഈ കഥ രൂപം കൊള്ളുന്നത്.

      എന്റെ എഴുത്തു സാഹസങ്ങൾക്ക് എപ്പോഴും ആദ്യപ്രോത്സാഹനവുമായി ഓടി എത്തി കൃത്യമായ മാർഗനിർദേശങ്ങൾ തരുന്ന ടീച്ചറെപ്പോലുള്ളവരോടുള്ള സ്നേഹവും, കടപ്പാടും വാക്കുകൾക്കതീതം....

      ഇല്ലാതാക്കൂ
  2. കള്ളന്‍റെ ഭവനഭേദനക്കഥയില്‍ തീക്ഷ്ണമായ ജീവിതയാഥാര്‍ത്ഥ്യങ്ങള്‍
    സമര്‍ത്ഥമായി വരച്ചുകാട്ടാന്‍ കഴിഞ്ഞിരിക്കുന്നു മാഷെ.
    വായനാസുഖം നല്‍കുന്ന രചനാശൈലി.അഭിനന്ദനങ്ങള്‍
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹം, സന്തോഷം ചേട്ടാ..... ആദ്യമായി കിട്ടുന്ന അഭിപ്രായത്തിന് മൂല്യം കൂടുതലാണ്...

      ഇല്ലാതാക്കൂ
  3. നല്ല കാലികപ്രസക്തിയുള്ള കഥ ,ഒരുപാടിഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥ ഇഷ്ടമായി എന്നറിയുന്നത് ഏറെ ആഹ്ലാദകരം ഉദയപ്രഭൻ.....

      ഇല്ലാതാക്കൂ
  4. RUN LOLA RUN എന്ന ഒരു ജര്‍മന്‍ സിനിമ ഉണ്ട്, കാമുകി കാമുകന്റെ അടുത്തേക്ക്‌ ഓടുന്ന ഇരുപതു മിനിട്ടിന്റെ മൂന്നു സാധ്യതകള്‍ ആണ് ആ സിനിമ, അതില്‍ കാമുകി ഓടുന്ന ഓട്ടത്തില്‍ കൂട്ടിമുട്ടുന്ന മൂന്നു ജീവിതങ്ങളുടെ വിധി ചില സ്നാപ്ഷോട്ടുകളുടെ സഹായത്തോടു കൂടി പറയുന്നുണ്ട്. . . കള്ളന്‍ കുട്ടിയുടെയും കുട്ടിയുടെ മാതാപിതാക്കന്മാരുടെയും ജീവിതം കാണുന്നത് പോലെ. . . മൂന്നു ഓട്ടങ്ങളില്‍ മൂന്നു സാധ്യതകള്‍ ആണ് ജീവിതങ്ങള്‍ക്ക് കാണിക്കുന്നത്. .കള്ളന്‍ കാണുന്ന കാഴ്ചകള്‍ സിനിമയില്‍ എന്നാ പോലെ കാണാന്‍ സാധിക്കുന്നുണ്ട്. . . .

    //ഒരിളംകാറ്റുപോലെ മുറികളില്‍ പ്രവേശിച്ച് ആരുമറിയാതെ കളവുമുതലുമായി പുറത്തുകടക്കാൻ അയാൾ വിദഗ്ദനായിരുന്നു//

    ഇതിലും വലിയ സാധ്യത ഉണ്ടെന്നു തോന്നുന്നില്ല. . . ഒരു കള്ളനു. . .പക്ഷെ കള്ളന്‍ അപഹരിച്ചത് വെറും സാമഗ്രികള്‍ മാത്രമല്ല. . . .ജീവിതം തന്നെയായി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. RUN LOLA RUN ശ്രീജിത്ത് സൂചിപ്പിച്ചതുകൊണ്ട് യുട്യൂബിൽ സെർച്ച് ചെയ്തു കണ്ടു. മനോഹരമായ ആ അഭ്രകാവ്യമെവിടെ, എന്റെ അതിസാഹസമെവിടെ....

      മനോഹരമായൊരു സൃഷ്ടിയോട് ചേർത്ത് എന്റെ കഥയെ വിലയിരുത്താൻ തോന്നിയ ശ്രീജിത്തിന്റെ സ്നേഹത്തിന് പകരം തരാൻ ഒത്തിരി സ്നേഹവും സന്തോഷവും....

      ഇല്ലാതാക്കൂ
  5. മറുപടികൾ
    1. രണ്ടു പദങ്ങളിൽ പലതും ഒളിപ്പിച്ചുവെച്ചുള്ള അജിത് സാറിന്റെ അഭിപ്രായപ്രകടനം എന്നെ ഏറെ ചിന്തിപ്പിച്ചു.....

      നന്ദി ഈ സ്നേഹത്തിന്....

      ഇല്ലാതാക്കൂ
  6. കണ്ടാലും കണ്ടില്ലെന്നു നടിക്കുന്ന,
    കാണാന്‍ പാടില്ലെന്ന് വിളിച്ചു പറയുമ്പോഴും സ്വയം ആരും കാണാതെ ഒളിഞ്ഞുനോക്കുന്ന,
    പുതിയതിനെ കെട്ടിപ്പുണരുമ്പോഴും തള്ളാനാകാത്ത പഴയതിന്റെ മണം പാടില്ലെന്ന് മേനി നടിക്കുന്ന
    എനിക്ക് എന്നിലെ കള്ളന് അവരുടെയൊന്നും കണ്ണിൽപ്പെടാതെ നിഴലുകൾ തീർത്ത മറകളിലൂടെ കിട്ടേണ്ടാതെല്ലാം വാരിക്കൂട്ടി 'ഭവനഭേദനം'നടത്തി കഴിയണം.
    വളരെ ഇഷ്ടപ്പെട്ടു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അടുത്തകാലത്ത് ഞാൻ വായിച്ച മികച്ച കഥകളിലൊന്നിന്റെ ശിൽപ്പി എന്റെ കഥ വളരെ ഇഷ്ടപ്പെട്ടു എന്നു പറയുന്നത് ഏറെ ചാരിതാർത്ഥ്യമേവുന്നു.....

      ഇല്ലാതാക്കൂ
  7. വായിച്ചു. രാത്രികളില്‍ ഭവനഭേദനം നടത്തുന്ന കള്ളന്മാര്‍ക്ക് മാത്രം കാണാന്‍ കഴിയുന്ന ചിലതുണ്ട്. മികച്ച കഥ. കൂടുതല്‍ വിലയിരുത്തലുകള്‍ക്കായി വീണ്ടും വരുന്നുണ്ട്. വിശദമായി അപ്പോള്‍ പറയാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിശദമായ വായനയിലൂടെ നിസാറിനെപ്പോലുള്ളവർ തരുന്ന നിർദ്ദേശങ്ങൾ എന്റെ എഴുത്തുവഴികളിൽ വെളിച്ചമാവട്ടെ എന്ന പ്രാർത്ഥനകളോടെ....

      ഇല്ലാതാക്കൂ
  8. കള്ളന്‍റെ കണ്ണിലൂടെ മനുഷ്യജീവിതത്തിലെ അസ്വാരസ്യങ്ങള്‍ വ്യക്തമാക്കുന്ന കഥാകാരനെ നമിക്കുന്നു. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമ്മളെ തന്നെ കാണുന്നു കള്ളനില്‍. മാഷിന്‍റെ മറ്റൊരു ഹിറ്റ്‌.

    "ഉറക്കറയിലേക്ക് പതുങ്ങിയെത്തുന്ന ഒരു കള്ളനും, അപ്രതീക്ഷിതമായി വന്നെത്തുന്ന മരണവും ജീവിതചക്രത്തിലെ അനിവാര്യതകളാണ്... " കള്ളൻ പറഞ്ഞു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായങ്ങളിൽ സൗഹൃദം പരിഗണിക്കാതെ പിശകുകൾ തുറന്നു പറയാറുള്ള അംജതിനെപ്പോലുള്ളവർ നല്ല വാക്കുകൾ പറയുമ്പോൾ കഥ തീരെ മോശമായിപ്പോയിട്ടില്ല എന്ന വലിയൊരു സമാധാനം മനസ്സിൽ നിറയുന്നു.....

      ഒത്തിരി സ്നേഹം.....

      ഇല്ലാതാക്കൂ
  9. കർമപഥങ്ങളുടെ ശേഷിപ്പുകൾ കൂറകളായി വന്ന് വേട്ടയാടുക എന്നതും ഒരു അനിവാര്യതയാണ്.....


    ഈ കള്ളൻ ഭൗതികശരീരമുള്ള ഒരു മനുഷ്യനല്ലെന്ന എന്റെ അനുമാനം എത്രത്തോളം ശരിയാകും എന്നറിയില്ല മാഷേ...
    എത്ര മറച്ചുപിടിച്ചാലും അവനവന്റെ ശരീരത്തെയും, വിഷയാസക്തികളെയുമെല്ലാം നിഷ്പ്രഭമാക്കി ഉയന്നു നിൽക്കുന്ന ഒരു സത്ത ഓരോ മനുഷ്യനിലുമുണ്ട്.അപഹരിയ്ക്കപ്പെടാൻ പാടില്ലാത്ത, പണയം വയ്ക്കാനൊക്കാത്ത ആത്മാവെന്ന പരമമായ യാഥാർത്ഥ്യം.

    നിത്യജീവിതത്തിന്റെ പ്രക്ഷുബ്ധതകളിൽ മൂടുപടങ്ങളണിയിച്ചും, ചരടുകെട്ടിയും മുട്ട കുഴിച്ചിട്ടും അകറ്റാൻ ശ്രമിച്ചുമൊക്കെ നാം പലപ്പോഴും വെളിപ്പെടുത്താനാഗ്രഹിയ്ക്കാത്ത ഒരു സംഗതി....

    ഇരുട്ടിൽ, ഉറക്കം തുടങ്ങുന്ന വേളയിൽ, ഉപബോധമനസ്സിന്റെ പ്രവർത്തനഘട്ടത്തിൽ, കളങ്കപ്പെടാത്തെ ആ ഏകാത്മാവ് കല്പനാലോകം വിട്ട് ജൈവശരീരത്തിലേയ്ക്ക് ഇറങ്ങിവരുന്നതല്ലേ ഈ കള്ളൻ.ഓരോരുത്തരുടേയും ആത്മാവ് വൈജാത്യങ്ങളില്ലാത്ത ഏകതാ ഭാവം പുലർത്തുന്നു എന്നും ഞാൻ ചിന്തിയ്ക്കുന്നു.അതുകൊണ്ടാണല്ലോ ഒരു കള്ളൻ മാത്രമായിവിടെ അലയുന്നത്...


    വല്ലാതെ ഇരുത്തി ചിന്തിപ്പിച്ച കഥ.നന്നായിരിയ്ക്കുന്നു. അഭിനന്ദനങ്ങൾ മാഷേ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എഞ്ചിനീയറും, കവിയുമായ രഞ്ജിത്തിനോട് സോഫ്റ്റ് വെയറും ഹാർഡ് വെയറും തമ്മിലുള്ള വ്യത്യാസം ഞാൻ പറഞ്ഞുതരേണ്ടതില്ല....

      റിയലും ഫാന്റസിയും അവയുടെ വിഭിന്നസാദ്ധ്യതകളും ഇഴചേർത്ത് കഥ പൂർത്തിയാക്കണമെന്ന അതിമോഹമാണ് എന്നെക്കൊണ്ട് ഈ സാഹസം ചെയ്യിച്ചത് എന്നു പറഞ്ഞുകൊള്ളട്ടെ. അയഥാർത്ഥമായ ഒരു തലത്തിലൂടെ മനുഷ്യജീവിതമെന്ന പ്രഹേളികയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിച്ച് പതിയെ യാഥാർത്ഥ്യത്തിന്റെ തലത്തിലൂടെ, പൂർണമായും ഭൂമിയിൽ വന്നു നിന്ന് ചുറ്റുപാടുകളും, അതിർത്തിയുടെ അപ്പുറവും പറഞ്ഞ് കഥ അവസാനിക്കുമ്പോൾ സോഫ്റ്റ് വെയറുകളും, ഹാർഡ് വെയറുകളും അവയുടെ പരസ്പരപൂരകത്വവും കഥയിൽ വിഷയീഭവിക്കും എന്ന എന്റെ ചിന്ത തെറ്റിയില്ല എന്നറിയുന്നത് ഏറെ ചാരിതാർത്ഥ്യം തരുന്നു....

      ഒരുപാട് സ്നേഹം......

      ഇല്ലാതാക്കൂ
  10. ശീര്‍ഷകചിത്രം മനോഹരം.കഥ,അതിന്റെ ആശയഗരിമയില്‍ താള -മേളപ്പെരുമകളുടെ ഉച്ച-നീചസ്ഥായീഭാവ സമ്മോഹനം. അനുവാചകനെ പിടിച്ചു വലിച്ചടുപ്പിച്ചു നിര്‍ത്തുന്ന ആവിഷ്കാരം.
    "രണ്ടാമത്തെ മുറിയില്‍ 'കുട്ടിയുടെ അച്ഛനും,അമ്മയും' ഇണചേരുകയായിരുന്നു. തുടുത്ത മാംസപേശികളുള്ള കൂട്ടുകാരനെ മനസ്സിൽ ധ്യാനിച്ച് അവളും, അതിശയകരമായ അംഗലാവണ്യമുള്ള കൂട്ടുകാരിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അയാളും തികച്ചും കപടമായ പ്രണയനാട്യങ്ങളോടെ ഇണചേരുമ്പോള്‍ അപഥസഞ്ചാരങ്ങളുടെ ആവേഗങ്ങള്‍ കണ്ട് കള്ളന്‍ ഊറിച്ചിരിച്ചുപോയി....."

    'ശിൽപ്പസാന്ദ്രതകളുടെ അകത്തളങ്ങളിലെ സങ്കീർണതകൾ'ഇതിലപ്പുറം ഏതു'കള്ളനു'ഭേദിക്കാനാകും !!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ തിരഞ്ഞെടുത്ത തൊഴിൽവഴികളിലൂടെ നടന്നുപോയ മുൻഗാമി എന്ന നിലയിൽ മാഷിന്റെ വാക്കുകളോട് പ്രത്യേകമായ ആദരവും സ്നേഹവും എനിക്കുണ്ട് ....

      നല്ല വാക്കുകളിലൂടെ നിരന്തരം തന്നുകൊണ്ടിരിക്കുന്ന ഈ സ്നേഹത്തിനും പ്രോത്സാഹനത്തിനും തീരാത്ത കടപ്പാട്.....

      ഇല്ലാതാക്കൂ
  11. ബാല്യം, കൌമാരം, വാര്‍ദ്ധക്യം എന്നീ അവസ്ഥാന്തരങ്ങള്‍ വളരെ തന്മയത്വത്തോടെ അവതരിപ്പിച്ചു. കള്ളന്‍ എന്ന സങ്കല്പം വളരെ ഇണങ്ങുന്നതായി.

    നല്ലൊരു കഥ സമ്മാനിച്ചതിന് നന്ദി. അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നഹം വിനോദ്.... നല്ല വാക്കുകൾ ആത്മവിശ്വാസമേവുന്നു....

      ഇല്ലാതാക്കൂ
  12. ഒരു കള്ളന്റെ കാഴ്ചപ്പാടിലൂടെ സമൂഹത്തിന്റെ, വ്യവസ്ഥിതിയുടെ നേര്‍ചിത്രം വരക്കുവാന്‍ നടത്തിയ ശ്രമം നന്നായി. കള്ളന്‍ അകത്തുകയറുന്നതും അയാളുടെ മാനറിസങ്ങളും കഴിവുകളും വിവരിക്കുന്നതും മികവ് പുലര്‍ത്തി. തുടര്‍ന്ന് കള്ളന്‍ കുഞ്ഞിന്റെ മുറിയില്‍ പ്രവേശിച്ചതും അവളുടെ സ്വപ്നത്തിലൂടെ സഞ്ചരിച്ചതും അവളുടെ ഭാവിയോര്‍ത്ത് ദു:ഖിച്ചതും അത്തരം ചിന്തകള്‍ അലട്ടരുതെന്ന തിരിച്ചറിവില്‍ തൊഴിലില്‍ വ്യാപൃതനായതും കൃത്യമായി തന്നെ പകര്‍ത്തിവെച്ചു. ശേഷം കള്ളന്‍ രതിക്രീഡയില്‍ മുഴുകിയിരുന്ന (ഉറങ്ങാതെ) അച്ഛനമ്മമാരുടെ മുറിയില്‍ എത്തുകയും മനസ്സില്‍ മറ്റൊരാളെ ആലോചിച്ച് ഇണയുമായി ക്രീഢ നടത്തുന്നവരെ നോക്കി നില്‍കുകയും അവരുടെ ഭാവിയോര്‍ത്ത് വ്യാകുലപ്പെടുകയും പിന്നീട് അത് തന്റെ പ്രശ്നമല്ലെന്ന തിരിച്ചറിവില്‍ അവരുടെ അടിവസ്ത്രം വരെയുള്ളവ മോഷ്ടിക്കുകയും ചെയ്യുന്ന വേളയില്‍ ഉറങ്ങാതെയിരിക്കുന്ന അവര്‍ ഒരിക്കലും കള്ളനെ കാണുന്നില്ല എന്നതില്‍ നിന്നും കള്ളന് ‘മരണം‘ എന്ന ഒരു മുഖം ഞാന്‍ കണ്ടെത്തി. തുടര്‍ന്ന് വൃദ്ധന്റെ മുറിയില്‍ എത്തിയ കള്ളനെ വൃദ്ധന്‍ തിരിച്ചറിയുമ്പോള്‍ ഒരിക്കല്‍ കൂടെ മരണം ആണ് കള്ളന്‍ എന്ന് ഞാന്‍ ഉറപ്പിച്ചു. മരണം കാത്തു കിടക്കുന്നവന്‍ മരണത്തെ ദര്‍ശിക്കും എന്ന ചിന്ത! അങ്ങിനെ ചിന്തിക്കുമ്പോള്‍ കഥ മനോഹരമായിരുന്നു.. പക്ഷെ അവിടെയാണ് എന്നെ കുഴക്കിക്കൊണ്ട് അവസാനത്തെ രണ്ട് പാരഗ്രാഹിലൂടെ പ്രദീപ് മാഷ് എന്റെ ചിന്തകളില്‍ വിള്ളല്‍ വീഴ്തിയത്. അവിടെയെത്തിയപ്പോള്‍ കഥയില്‍ നിന്നും മരണം ഇറങ്ങിപോകുകയും ജീവനുള്ള കള്ളന്‍ തിരികെയെത്തുകയും ചെയ്തു. അങ്ങിനെ വന്നാല്‍ എന്തുകൊണ്ട് കള്ളനെ അച്ഛനും അമ്മയും കണ്ടില്ല എന്ന ചോദ്യം എന്റെയുള്ളില്‍ ഇപ്പോഴും ചോദ്യമായി നില്‍ക്കുന്നു. ഒരു പക്ഷെ രതിയുടെ തീവ്രതയില്‍ ആണെന്ന് പറഞ്ഞൊഴിയാമെങ്കില്‍ പോലും രതിക്രീഢക്കിടയില്‍ പോലും മനസ്സില്‍ മറ്റൊരാളെ കാണുന്ന അവര്‍ തീര്‍ത്തും ആ രതിയില്‍ ലയിച്ചിട്ടില്ല എന്ന് അനുമാനിക്കുമ്പോള്‍ ചുറ്റിനും നടക്കുന്നതിലേക്ക് അവര്‍ക്ക് എത്തുവാന്‍ കഴിയും എന്ന് ചിന്തിച്ചുപോയി. പക്ഷെ, എന്നിരിക്കിലും കഥകളില്‍ ലോജിക്കിനേക്കാള്‍ ഭാവനക്ക് സ്ഥാനം കൂടുതലായതിനാല്‍ അത് ഒരു പോരായ്മയെന്ന് പറയുന്നില്ല. മറിച്ച് അവസാന പാരഗ്രാഫുകള്‍ ഇല്ലായിരുന്നെങ്കില്‍ എന്നിലെ വായനക്കാരനെ സംബന്ധിച്ച് ഈ കഥ കൂടുതല്‍ നല്ലതായി തോന്നുമായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൃത്യമായ നിരീക്ഷണങ്ങളും, വിലയിരുത്തലുകളും തുറന്നു പറയുന്നതിൽ മനോരാജിനെപ്പലുള്ളവർ കാണിക്കുന്ന ആർജവം എല്ലാവരും പകർത്തിയിരുന്നെങ്കിൽ ബ്ലോഗെഴുത്തിന്റെ നിലവാരം ഇന്നുള്ളതിൽ നിന്നും ഒരുപാട് ഉയരത്തിൽ എത്തിയേനെ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.....

      വിശദവും സൂക്ഷ്മവുമായ വായനയിലൂടെ ഉയർത്തിയ ചില സന്ദേഹങ്ങൾക്ക് മറുപടി പറയേണ്ട ബാദ്ധ്യത എനിക്കുണ്ട്. ഓരോന്നായി പറയാം....

      കഥയുടെ ആശയരൂപീകരണഘട്ടങ്ങളിലൊന്നും കള്ളന് മരണത്തിന്റെ മുഖം കൊടുക്കാൻ ഞാൻ ആലോചിച്ചിരുന്നില്ല (വായനയിൽ അങ്ങിനെ തോന്നി എന്നറിയിച്ചത് എനിക്കൊരു നല്ല പാഠമാണ്). രതിയിൽ പൂർണമായും ലയിക്കാതെ പരപുരുഷ/സ്ത്രീ ചിന്തയിൽ കൃത്രിമമായ രതിനാടകം ആടുന്ന മാതാപിതാക്കൾ ഇളംകാറ്റുപോലെ മുറിയിൽ പ്രവേശിച്ച് ആരുമാറിയാതെ കളവുമുതലുമായി പുറത്തുകടക്കാൻ വിരുതുള്ള കള്ളനെ കാണാതിരിക്കാനുള്ള ചില സാദ്ധ്യതകളാണ് ആ ഭാഗമെഴുതുമ്പോൾ ഞാൻ കൂടുതൽ ആലോചിച്ചത് എന്നു പറഞ്ഞുകൊള്ളട്ടെ....

      മനോരാജിലെ വായനക്കാരന് അവസാനപാരഗ്രാഫുകൾ അധികപ്പറ്റായി അനുഭവപ്പെട്ടു എന്നറിയിച്ചതും എന്റെ എഴുത്തുവഴിയിലെ പുതിയ വെളിച്ചമാണ്. കഥയുടെ ആശയം രൂപപ്പെട്ടുവന്ന ഘട്ടം മുതൽ ആ അവസാനപാരഗ്രാഫുകൾ അനിവാര്യമാണെന്ന ചിന്തയാണ് എന്നിലുണ്ടായിരുന്നത്. മാത്രമല്ല ഞാൻ പറഞ്ഞ കഥയുടെ പൂർണതയും ആ അവസാന പാരഗ്രാഫിലൂടെയെ പ്രാപ്തമാവുമായിരുന്നുള്ളു. അവസാനഭാഗത്ത് ഫാന്റസിയുടേയോ അയാഥാർത്ഥ്യത്തിന്റെയോ ചെറിയൊരു അംശം പോലും കടന്നുവരാതെ കഥ അവസാനിപ്പിക്കണം എന്ന കഥയെഴുത്തു വിദ്യാർത്ഥിയുടേതായ ഒരു ശാഠ്യവും എനിക്കുണ്ടായിരുന്നു.....

      എഴുത്തുകാരൻ വിഭാവനം ചെയ്ത വഴിയിലൂടെ വായന സഞ്ചരിക്കാതിരിക്കുന്നത് എഴുത്തിന്റെ പോരായ്മ തന്നെ.....

      നന്ദി പറയുന്നില്ല....
      സൂക്ഷ്മവായനകളിലൂടെ തരുന്ന സ്നേഹവും പ്രോത്സാഹനവും തിരിച്ചറിയുന്നു....

      ഇല്ലാതാക്കൂ
  13. "മനസറിയും യന്ത്രവുമായി" ഇന്നിന്റെ നേര്‍കാഴ്ചകളിലേക്ക് ചൂഴ്നനിറങ്ങുന്ന കള്ളന്‍ എന്ന പ്രതിരൂപം!
    ചിന്തകളുടെ സ്കാനിംഗ് മിഷീനിലൂടെ കടന്നുപോകുന്നത് ഒരു വീടും അവിടുത്തെ ജീവിതങ്ങളിലും മാത്രമാണെങ്കിലും മോടിപിടിപ്പിച്ച, സുരക്ഷിതമല്ലാത്ത പുറന്തോടുകള്‍ക്കുള്ളില്‍ അസ്വസ്ഥരായി പുളയുന്ന ലോകത്തെ പ്രതിനിധാനം ചെയ്തു.
    മറ്റൊരു രചാനാ വൈഭവത്തിന് ആശംസകള്‍ മാഷേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹം ജോസ്....
      ഞാൻ ആലോചിച്ച വഴികളിലൂടെ വായന നടന്നു എന്നറിയുന്നത് ആത്മവിശ്വാസമേവുന്നു

      ഇല്ലാതാക്കൂ
  14. ഒരുപാട് നാളുകള്‍ക്ക് ശേഷം ആണല്ലോ ഒരു പോസ്റ്റ്‌ വരുന്നത് പ്രദീപേട്ടാ...

    വ്യത്യസ്തമായ ഒരു കാഴ്ചയായിരുന്നു ഇത്. അവതരണം ചടുലവും, മനോഹരവുമായിരുന്നു.

    വിവിധ തലമുറകളിലൂടെയുള്ള കള്ളന്റെ പ്രയാണം പുതുമ നിറഞ്ഞതായിരുന്നു.

    ബൂലോക സദാചാരവാദികള്‍ ചിലപ്പോള്‍ കല്ലെറിഞ്ഞെക്കാം...:)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഡോക്ടർ പറഞ്ഞപോലെ കല്ലേറ് ഞാനും പ്രതീക്ഷിച്ചിരുന്നു. കടുത്ത വിമർശനങ്ങളെ നേരിടാനാവുമെന്ന ആത്മവിശ്വാസത്തോടെയാണ് പോസ്റ്റ് പബ്ളിഷ് ചെയ്തത്. ഏതായാലും കപടമായ സദാചാരവാദ തീവ്രവാദം ബൂലോകവായനക്കാർക്കിടയിൽ കുറവാണ് എന്നും, വിശാലമായ ഒരു സമീപനമാണ് ബൂലോകവായനകളുടെ മുഖമുദ്ര എന്നും ഉള്ള എന്റെ വിശ്വാസം കുറച്ചുകൂടി ബലപ്പെടാൻ ഈ പോസ്റ്റിന്റെ അനുഭവം കാരണമായിട്ടുണ്ട്.

      കൃത്യമായി തന്നുകൊണ്ടിരിക്കുന്ന ഈ പ്രോത്സാഹനത്തിന് വാക്കുകൾക്കതീതമായ സ്നേഹം ഡോക്ടർ....

      ഇല്ലാതാക്കൂ
  15. പ്രദീപേട്ടാ, ഒരു കഥയുടെ മണമുള്ള നല്ലൊരു കഥ...

    വായന ഏറെ രസകരമാക്കിയത്തിനു നന്ദി

    ഭാവുകങ്ങള്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വായന ആസ്വദിക്കാനായി എന്നറിയുന്ന സന്തോഷമേവുന്നു.....
      സ്നേഹപൂർവ്വം....

      ഇല്ലാതാക്കൂ
  16. പ്രദീപ്‌ മാഷേ,

    വളരെ നന്നായി കഥ പറഞ്ഞിരിക്കുന്നു.
    കഥയിലെ കള്ളന്‍ അമാനുഷികന്‍ ആയതു കൊണ്ട് തന്നെ, അയാളുടെ വേറിട്ട ചിന്തകള്‍ കഥയ്ക്ക് വിത്യസ്തത നല്‍കുകയും ചെയ്തിരിക്കുന്നു. ഭാവനയുടെ അകമ്പടിയോടു കൂടി സമൂഹത്തിലെ ദുഷിച്ച ചില ചിന്താഗതികളും ഒപ്പം തുറന്നു കാട്ടുന്ന ഈ കഥ നല്ല രീതിയില്‍ ആസ്വദിക്കാനായി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അനാവശ്യമായ ഒരു വരിപോലും എഴുതാതെ അതിസൂക്ഷ്മമായ പദപ്രയോഗങ്ങൾ കോർത്തിണക്കി ചാരുതയാർന്ന കഥകളെഴുതുന്ന മഹേഷിനെപ്പോലുള്ളവർ നല്ലത് എന്നു പറയുമ്പോൾ ഒരുപാട് ആത്മവിശ്വാസം....

      സ്നേഹം മഹേഷ്....

      ഇല്ലാതാക്കൂ
  17. എന്റെ ചിന്തകളെ കഥയിലെ കള്ളനിലേക്ക് സന്നിവേശിപ്പിച്ചാണ് ഈ പോസ്റ്റ്‌ ഞാന്‍ വായിച്ചത്..

    കഥയുടെ സാങ്കേതിക വശങ്ങളെ കീറിമുറിച്ചു വിശകലനം ചെയ്യാനുള്ള കഴിവ് അപര്യാപ്തമാണ് എന്നില്‍ എന്നറിയാമല്ലോ!! ഒരു ശരാശരി വായനക്കാരനായ എനിക്ക് ഈ കഥ ഇന്നത്തെ സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് കള്ളനിലൂടെ ഒരു വിരല്‍ ചൂണ്ടല്‍ കഥാകൃത്ത് അതര്‍ഹിക്കും വിധം ഭംഗിയായി തന്നെ നടത്തിയെന്നു തോന്നി.

    ഇന്നത്തെ സമൂഹത്തില്‍ വ്യവസ്ഥിതികള്‍ വരച്ചിട്ട വാസ്തു വഴികള്‍ക്ക് എതിരായി ചരിക്കുന്ന ഒരു ജനതയും അവരുടെ നാളെ എങ്ങിനെ പര്യവസാനിക്കും എന്ന ചില സൂചനകളും വരച്ചിട്ടു കൊണ്ട് വളരെ വൃത്തിയായി പറഞ്ഞ ഈ കഥ ഈ ബ്ലോഗ്ഗിലെ മറ്റു കഥകള്‍ പോലെ തന്നെ മികവിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ എന്ന് തന്നെ പറയട്ടെ മാഷേ...

    ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരാശരി വായനക്കാരൻ എന്നുമാത്രം സ്വയം വിശേഷിപ്പിക്കുന്ന വേണുവേട്ടന്റെ എഴുത്തിന്റെ ഗ്രാഫ് എനിക്കറിയാം. സ്വതസിദ്ധമായ ഭാഷയിലൂടെയും ശൈലികളിലൂടെയും എഴുത്തിൽ പുതിയ ഉയരങ്ങൾ കീഴടക്കുന്ന വേണുവേട്ടൻ സാങ്കേതികഭാഷയുടെ കൂട്ടുപിടിക്കാതെ കഥയിലെ നല്ല വശങ്ങളെ പ്രകീർത്തിക്കുമ്പോൾ എനിക്കത് വലിയ പ്രോത്സാഹനമാവുന്നു......

      ഈ നല്ല വാക്കുകൾ ഹൃദയത്തോട് ചേർത്തുവെക്കുന്നു....

      ഇല്ലാതാക്കൂ
  18. ഇത്തരം എഴുത്തുകൾ വായിക്കപ്പെടുകതന്നെ ചെയ്യും,
    ഒരു പ്രത്യേഗ രീതിയിൽ ഒരു കഥാപാത്രത്തെ ഉഭയോഗിച്ച് മുഴുനീളൻ കഥപറയുന്ന രീതി വളരെ കുറച്ചേ വായിച്ചിട്ടൊള്ളൂ.........
    കൊള്ളാം, നന്നായി പറഞ്ഞു,
    കഥയിലെ ഒരോ സഥലങ്ങളിലും കള്ളന്റെ ഉപയോഗരീതി പ്രശംസനീയം

    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കള്ളനെ അമൂർത്തമായ രൂപകത്തിൽ നിന്ന് മൂർത്തമായ രൂപത്തിലേക്ക് പരിണമപ്പിച്ചുകൊണ്ട് കഥ പൂർത്തിയാക്കണം എന്ന എന്റെ ആഗ്രഹം അൽപ്പമെങ്കിലും വിജയിച്ചു എന്നറിയുന്നത് ആഹ്ലാദമേവുന്നു.....

      സ്നേഹം ഷാജു....

      ഇല്ലാതാക്കൂ
  19. പ്രദീപേട്ടാ , കഥ വളരെ ഉദ്വേഗജനകമായാണ് വായിച്ചു തുടങ്ങിയത്. ആദ്യ ഭാഗത്തില്‍ കള്ളന്‍ വരുന്നതും കള്ളന്റെ സവിശേഷതകളും നന്നായി വിവരിച്ചു. കള്ളന്റെ മണത്തില്‍ മയങ്ങുന്ന നായയും , പ്രകമ്പനനങ്ങള്‍ പുറപ്പെടുവിക്കാതെ കള്ളനു വഴങ്ങിക്കൊടുക്കുന്ന ജനലഴികള്‍ അലമാരകള്‍ തുടങ്ങിയ വിവരണങ്ങള്‍ പുതുമയുള്ളതായി തോന്നി. അത് പോലെ തന്നെ കള്ളന്‍റെ സവിശേഷതകള്‍ വെളിവാകുന്നുണ്ട്‌ ഓരോ രംഗങ്ങളിലും. ആദ്യം കുട്ടിയെ കാണുന്ന സമയത്ത് അതൊരു കൌതുകമെന്നോണം രസകരമായി. എല്ലാ മുറികളിലും കള്ളന്‍ നടത്തിയ നിരീക്ഷണങ്ങള്‍ വേറിട്ട ഒരു വായനാനുഭവമായിരുന്നു. പക്ഷെ ശേഷമുള്ള കഥയില്‍ എനിക്ക് ചില വിയോജിപ്പുകള്‍ അല്ലെങ്കില്‍ സംശയമുണ്ട്‌.

    കള്ളനെ സംബന്ധിച്ചിടത്തോളം അയാള്‍ ഒരു പുണ്യാളന്‍ ഒന്നുമാല്ലായിരിക്കാം എങ്കിലും അത് വരെ പറഞ്ഞു വന്ന വിശേഷണങ്ങള്‍ പ്രകാരം അയാള്‍ ധാര്‍മികതയും നന്മയുമുള്ള ഒരു കള്ളന്‍ എന്നാ നിലക്കായിരുന്നില്ലേ ? ആ സ്ഥിതിക്ക് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കള്ളന്‍റെ എത്തിനോട്ടത്തില്‍ എന്തോ പന്തികേട്‌ തോന്നിയിരുന്നു. ഇവിടെ കള്ളന്‍ സമൂഹത്തിന്‍റെ ഒരു വികൃത ചേഷ്ട വെളിപ്പെടുത്തിയതാണോ ? അതോ സത്യസന്ധമായ വീക്ഷണം പങ്കു വച്ചതോ ?

    വികൃതമായ സത്യത്തെ കള്ളന്‍റെ മനോഭാവത്തിനു അനുസരിച്ച് വിവരിക്കാതെ ഒരു തുറന്നെഴുത്തിനു എഴുത്തുകാരന്‍ നിര്‍ബന്ധിക്കപ്പെട്ടോ എന്ന് ഞാന്‍ സംശയിക്കുന്നു. അശ്ലീല ബിംബങ്ങള്‍ വായനക്കാരനില്‍ തോന്നിക്കും വിധമുള്ള ഒരു ശൈലി പ്രത്യക്ഷപ്പെട്ടത് കഥയിലെ അഭംഗിയായാണ്‌ എനിക്ക് തോന്നിയത്.

    വൃദ്ധന്റെ മുറിയിലെത്തിയ ശേഷം അയാള്‍ മരണമാണോ എന്ന് ചോദിക്കുന്ന രംഗവും തുടര്‍ന്നുള്ള മറുപടിയും എല്ലാം തന്നെ മികവുറ്റ ചിന്തകളും അവതരണ രീതിയുമായിരുന്നു. പക്ഷെ അതിനിടക്ക് അയാളുടെ തൃഷ്ണകളുടെ പൂര്‍വകാലത്തിനു തെളിവുകളായി കണ്ടെത്തുന്ന അശ്ലീല പുസ്തകങ്ങളും ഉറകളും ദൂര ദര്‍ശിനിയും കള്ളന്‍ കൈക്കലാക്കുന്നുണ്ട്. ഈ ഭാഗത്തെല്ലാം കഥയിലെ സ്വാഭാവികതയും ആകാംക്ഷയും കൈ വിട്ടു പോയ പോലെ തോന്നി പോയി.

    മരണം കാത്തു കിടക്കുന്ന വൃദ്ധന്റെ ദയനീയാവസ്ഥയും അതിനിടയിലെ കൂറകളുടെ സാമീപ്യവും വളരെ മികച്ച ആസ്വാദനം സമ്മാനിച്ചു. ഒരു കള്ളന്‍റെ കഥ എന്നതിലുപരി കള്ളനിലൂടെ കാണിച്ചു തന്ന കാഴ്ചകള്‍ സമൂഹത്തിന്റെ മൂല്യച്വ തിയുടെ നേര്‍ക്കാഴ്ചകള്‍ കൂടിയാണെന്ന് ഓര്‍മപ്പെടുത്തുന്നതില്‍ എഴുത്തുകാരന്‍ അര്‍ദ്ധവിജയം മാത്രമേ കൈവരിച്ചുള്ളൂ എന്നാണു എന്നിലെ വായനക്കാരന് തോന്നിയത്.

    വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ കൂടി ബൂലോകത്തെ ഒരു വേറിട്ട കഥയായി ഇതിനെ വിലയിരുത്തുന്നു. എന്‍റെ അഭിപ്രായം എന്‍റെ വായനയുടെ കുറവായി മാത്രം കാണുക . മനസ്സില്‍ തോന്നിയത് പറഞ്ഞെന്നു മാത്രം.

    വേറിട്ട എഴുത്തിനും ചിന്തക്കും അഭിനന്ദനങ്ങള്‍ ...ആശംസകളോടെ ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട പ്രവീൺ....

      അഭിപ്രായം വായനയുടെ കുറവായി കാണേണ്ട ആവശ്യമില്ല. ഒരു കഥ പലരിലും വ്യത്യസ്ഥമായ പ്രതിഫലനങ്ങളാണ് സൃഷ്ടിക്കുക. അത് അറിയാനും അറിയിക്കുവാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം എന്ന രീതിയിൽ ബ്ലോഗെഴുത്തിന്റെ സാദ്ധ്യതകൾ നമ്മളൊക്കെ പരമാവധി ഉപയോഗപ്പെടുത്തണമെന്നാണ് എന്റെ അഭിപ്രായം. വിമർശനാത്മകമായ തുറന്ന അഭിപ്രായപ്രകടനത്തോട് വിമുഖത കാണിക്കേണ്ട ആവശ്യമില്ല. മനോരാജിന് ഞാൻ എഴുതിയ മറുപടി ശ്രദ്ധിക്കുമല്ലോ. കൃത്യതയാർന്ന നിരീക്ഷണങ്ങൾ കഥയെഴുത്തിന്റെ വിദ്യാർത്ഥി എന്ന നിലയിൽ എനിക്കു നല്ല പാഠങ്ങളുമാണ്.....

      പ്രവീൺ പ്രകടിപ്പിച്ച സന്ദേഹങ്ങൾ പ്രസക്തമാണ്.

      ഇവിടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞു നോക്കുന്ന ഞരമ്പുരോഗിയായി കള്ളനെ അവതരിപ്പിക്കണമെന്ന് ഞാൻ ഉദ്ദേശിച്ചിരുന്നില്ല. അത്തരം സൂചന വായനയിൽ തോന്നിയത് എന്റെ എഴുത്തിന്റെ കുഴപ്പമാവാം. കിടപ്പറയിലെത്തുന്ന കള്ളന് തന്റെ തൊഴിലിന്റെ താൽപ്പര്യങ്ങൾ മാത്രമേ ഉള്ളു. തന്നിൽ അന്തർലീനമായ ത്രികാലജ്ഞാനം കൊണ്ട് കള്ളൻ ചിലതെല്ലാം അറിയുന്നുണ്ട് എങ്കിലും 'അതൊന്നും കാര്യമാക്കതെ' എന്നു ഞാൻ പലയിടത്തും ആവർത്തിച്ചത് കള്ളന്റെ കൃത്യമായ ലക്ഷ്യം അടയാളപ്പെടുത്താനാണ്. നന്മ, തിന്മ, ധാർമികത, അധാർമികത എന്നീ സമീപനങ്ങൾ ആപേക്ഷികമാണ്. ഒരു കള്ളനെ സംബന്ധിച്ചടത്തോളം മോഷണം നടത്തുക, എന്ന തന്റെ കർമമണ്ഡലമാണ് ശരി. മറ്റൊന്നിലും ഇടപെടാതെ ഓരോരുത്തരെയും അവരുടെ വിധിക്കു വിട്ടുകൊടുത്ത് തന്നോടുതന്നെ സത്യസന്ധനാവാൻ ശ്രമിക്കുന്ന കള്ളൻ ധാർമികതയുടെ ഏതു തട്ടിൽ നിൽക്കുന്നു എന്നു തീരുമാനിക്കേണ്ടത് വായനക്കാരാണ്.

      പദപ്രയോഗങ്ങലിലെ ശ്ലീല-അശ്ലീല നിഷ്കർഷതകളെക്കുറിച്ച് പ്രവീൺ സൂചിപ്പിച്ച കാര്യവും പ്രസക്തമാണ്.അത്തരത്തിലുള്ള ചില ബിംബങ്ങളുടെ വായന പ്രവീണിന് അഭംഗിയായി തോന്നി എന്നു തുറന്നു പറഞ്ഞത് നന്നായി. കഥാശരീരത്തിൽ ആ ബിംബകൽപ്പനകൾ ഒഴിച്ചുകൂടാൻ വയ്യാത്തതാണെന്ന ധാരണയിലാണ് ഞാൻ അവ തുറന്നെഴുതിയത്. ഇക്കിളികൂട്ടുന്ന ഒരു വായന സമ്മാനിക്കുക എന്ന ചിന്തയിലല്ല അവ ഉപയോഗിച്ചത്. പകരം കഥയോട് പരമാവധി സത്യസന്ധമാവാൻ ശ്രമിച്ചു എന്നു മാത്രം. ബിംബങ്ങളല്ല., അവയുടെ പ്രയോഗങ്ങളുടെ ദുരുപയോഗങ്ങളാണ് പ്രശ്നമുണ്ടക്കുന്നാത് എന്ന വിശ്വാസത്തിലാണ് ഞാൻ അവ കഥയോട് ചേർത്തത്. പലതരം വായനകളുടെ സാദ്ധ്യതകൾ ആലോചിക്കുമ്പോൾ പ്രവീണിന്റെ അഭിപ്രായം ഉൾക്കൊള്ളാനാവുന്നു.

      അർദ്ധവിജയം മാത്രമെ കൈവരിക്കാനായുള്ള എന്നറിയിച്ചത് അപക്വമായ എന്റെ എഴുത്തുരീതികളെക്കുറിച്ച് ഒരു പുനർവിചിന്തനം നടത്താൻ പ്രേരണയാവുന്നു…

      സൂക്ഷ്മമായ വായനയിലൂടെ പഴുതുകൾ അക്കമിട്ട് പറഞ്ഞ സ്നേഹം എന്നും നിലനിൽക്കണമെന്ന പ്രാർത്ഥനകളോടെ……

      ഇല്ലാതാക്കൂ
  20. തീക്ഷണവും സത്യവും ആയ ജീവിത യാതാര്ത്യ ങ്ങള്‍ ആണ് കള്ളന്‍ എന്നൊരു എന്ന പേരിലൂടെ സൃഷ്ടിച്ചെടുത്തത്
    അസൂയ വഹം ഈ എയുത്ത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നും എന്റെ എഴുത്തിന് ശക്തമായ പിന്തുണ തരുന്ന ഈ സ്നേഹത്തിന് പകരം സ്നേഹം തന്നെ മറുപടി.....

      ഇല്ലാതാക്കൂ
  21. പ്രദീപ്‌ മാഷിന്‍റെ മികച്ച രചനകളില്‍ ഒന്ന് കൂടി .ദീര്‍ഘകാലത്തെ മൌനത്തിനു ശേഷം കഥാകൃത്ത് പുതിയൊരു മുത്തുമായി രംഗത്തിറങ്ങുന്നു .ഇത്തരം ജീവിത പരിതോവസ്തകളെ നോക്കിക്കാണാന്‍ കള്ളനെ പോലെ മറ്റൊരു രൂപകം ഇല്ല .എന്തയാലും മനോഹരമായ ഈ കഥയുടെ സാങ്കേതികമായ മികവുകളെയും തികവുകളെയും പിഴവുകളെയും ഒക്കെ വിദഗ്ധ നിരൂപകര്‍ വിലയിരുത്തിക്കഴിഞ്ഞ സ്ഥിതിക്ക് അവരുടെ അഭിപ്രായങ്ങള്‍ക്ക് ശരി വെക്കുക എന്നതിലപ്പുറം മറ്റൊന്നും ചെയ്യാനില്ല .അമ്പരപ്പോടെ ഞാനും പറയട്ടെ ,,"എടാ കള്ളാ "

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മികവുകളെയും തികവുകളെയും പിഴവുകളെയും ചൂണ്ടിക്കാണിക്കുന്നത് എനിക്ക് ഒരുപോലെ പ്രോത്സാഹനമാണ്....

      കഥ അൽപ്പമെങ്കിലും നന്നായി എന്നറിയുന്നതു തന്നെ എനിക്കു സ്വർഗതുല്യം.

      സിയാഫിനോട് ഞാൻ നന്ദിവാക്കു പറയുന്നില്ല.......

      ഇല്ലാതാക്കൂ
  22. ഞാന്‍ ആദ്യമായാണ്‌ മാഷിനെ വായിക്കുന്നത്, ഇഷ്ടമായി കഥ, വ്യതസ്തമായ വിഷയങ്ങള്‍ എങ്ങിനെ വരുന്നു എന്നാലോചിച്ചു അത്ഭുതം തോന്നുന്നു!
    ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ബ്ലോഗ് വായിക്കാൻ എത്തിയതിൽ ഒത്തിരി സന്തോഷം പ്രവീൺ.തുടർന്നും മാർഗനിർദ്ദേശങ്ങളുമായി കൂടെ ഉണ്ടാവണമെന്ന് പ്രാർത്ഥിക്കുന്നു....

      സ്നേഹപൂർവ്വം.....

      ഇല്ലാതാക്കൂ
  23. ആധുനിക രീതിയിൽ പണിയിച്ച ഗൃഹത്തിലെ
    കള്ളന്റെ വികൃതികള്‍ വളരെ തന്മയത്വത്തോടെ
    അവതരിപ്പിച്ചു,
    ആധുനിക ലോകത്തിലെ ആധുനിക ജീവിതരീതിയും
    അസ്സലായി ചിത്രീകരിച്ചു
    ആശംസകള്‍
    ഇവിടെയെത്താന്‍ അല്പം വൈകി
    വീണ്ടും കാണാം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒട്ടും വൈകിയില്ല ഫിലിപ്പ് സാർ.....
      ഈ പ്രോത്സാഹനവാക്കുകൾക്ക് സ്നേഹം മറുപടി.....

      ഇല്ലാതാക്കൂ
  24. കാത്തിരിപ്പ് വെറുതെയായില്ല. ഭാഷയിലും ക്രാഫ്റ്റിലും പ്രതിഭയുടെ കൈയൊപ്പ് കാണാനാവുന്ന കഥ. പലർക്കും പല രീതിയിൽ ഒരു കഥയെ വായിക്കാനാവുന്നത് ക്രാഫ്റ്റിന്റെ വിജയമാണ്. കള്ളൻ ത്രികാലജ്ഞാനിയാകുമ്പോൾ എഴുത്തുകാരന് ത്രികാലങ്ങളെ പറഞ്ഞുവെക്കാനാവുന്നു. വർത്തമാനവും ഭാവിയും പറയാനുപയോഗിച്ച ഈ ഉപായം തികച്ചും ശ്ലാഘനീയം. വിവിധ ജീവിത ദശകളുടെ നിഷ്കളങ്കതയും കാപട്യവും ദയനീയതയും വായനക്കാരനു വെളിവാക്കിത്തന്നിട്ട് കള്ളൻ 'തന്റെ വീട്' ലക്ഷ്യമാക്കി തിരിച്ചുപോകുമ്പോൾ വായനക്കാരന് വ്യത്യസ്തമായൊരു ജീവിത ദർശനം കഥ സാധ്യമാക്കുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഞ്ജലീകം സൂക്ഷ്മമായി വായിക്കുമ്പോൾ താൻ എഴുതുന്ന കാര്യങ്ങളെ അങ്ങേയറ്റം ജാഗ്രതയോടെ സമീപിക്കുന്ന നാസറിലെ എഴുത്തുകാരനെ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. എഴുത്തിന്റെ ആവൃത്തിയേക്കാൾ ഗുണത്തിന് മുൻതൂക്കം നൽകുന്ന അത്തരമൊരു എഴുത്തുകാരനിൽനിന്ന് നല്ല വാക്കുകൾ കേൾക്കമ്പോൾ ഒരുപാട് ആത്മവിശ്വാസം....

      ഈ സ്നേഹത്തിനു സ്നേഹം തന്നെ മറുപടി....

      ഇല്ലാതാക്കൂ
  25. ചില കാഴ്ചകള്‍ കാണാന്‍ .. കള്ളനെ കഴിയൂ ..
    അല്ലെങ്കില്‍ ഒരു കള്ളനാവണം.. നീറുന്ന ജീവിത യാധാര്ത്യങ്ങളെ വേറിട്ട്‌ വരക്കാന്‍ മാഷ്‌ ഉപയോഗിച്ച കാന്‍വാസ് .. മനോഹരം തന്നെ .. നമിച്ചിരിക്കുന്നു ..
    വെരുക്കപ്പെട്ടവനാണ് കള്ളന്‍.. വെറുക്കപ്പെടെണ്ടവന്‍..
    പക്ഷെ ഇവിടെ ആ വെറുപ്പ്‌ മുഴുവനും മറ്റൊരു കോണിലേക്ക് ചെരിഞ്ഞോഴുകുന്ന വായനയാണ് സമ്മാനിച്ചത്‌ .. അഭിനന്ദനങ്ങള്‍.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയങ്കരനായ നാട്ടുകാരാ....

      ഞാൻ പ്രവീണിന് കൊടുത്ത മറുപടി ശ്രദ്ധിക്കുമല്ലോ...
      ഈ സ്നേഹവാക്കുകൾക്കുള്ള മറുപടി പറയാം., അടുത്ത ലീവിന് ഷലീർ നാട്ടിൽ വരുമ്പോൾ.....

      ഇല്ലാതാക്കൂ
  26. വ്യത്യസ്തയുള്ള വായന സമ്മാനിച്ച മികച്ച കഥ . കള്ളന്റെ ചിന്തകള്‍ മനോഹരമായി സന്നിവേശിപ്പിച്ചു ഈ കഥയില്‍ . എങ്കിലും അവസാനത്തെ കുറച്ചു വരികള്‍ വേണമായിരുന്നോ? അതില്ലെങ്കിലും കഥ പൂര്‍ണമാണ് . അഭിനന്ദനങ്ങള്‍ മാഷേ :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സന്തോഷം അനാമിക. വിശാലമായ വായനയുടെ ഉടമയായ അനാമികയുടെ വാക്കുകൾ ആഹ്ലാദമേവുന്നു.നിർദേശം അറിയിച്ചത് എനിക്കു വെളിച്ചമാണ്. മനോരാജിനു കൊടുത്ത മറുപടി ശ്രദ്ധിക്കുമല്ലോ....

      ഒരുപാട് സന്തോഷവും,സ്നേഹവും,കടപ്പാടും......

      ഇല്ലാതാക്കൂ
  27. അതിര്‍ത്തിക്കപ്പുറത്ത് ഉയര്‍ന്ന സൂചികയില്‍ വിറ്റ് പോവുന്ന ജംഗമങ്ങളൊക്കെയും കള്ളന്റെ വിഭവസമാഹണത്തില്‍ ഇടം നേടുന്നുണ്ട്. ചെറിയ പെണ്‍കുട്ടിയുടെ വെളുത്ത മുയല്‍ മുതല്‍ കിഴവന്റെ കൊച്ചുപുസ്തകം വരെയുള്ളവയുടെ വില്പനയ്ക്ക് പ്രാദേശിക വിപണിയെ ഒട്ടും ആശ്രയിക്കുന്നില്ല എന്നതാണ് കഥയെ പുതിയ സാധ്യതയിലേക്ക് നയിക്കുന്നത്. പ്രകൃതിയും സംസ്കാരവും പാരമ്പര്യവും സമ്പ്രദായങ്ങളും കേവലം മേനിനടിക്കല്‍ ആയി കൊണ്ടാടപ്പെടുമ്പോള്‍ അതേ മര്‍മ്മവും കന്നിമൂലയും അളവ് തന്ത്രവും ഹൃദിസ്ഥമാക്കി കള്ളന്‍ അനായാസം കാര്യസാധ്യം നടത്തുന്നുണ്ട്. മലയാളിയുടെ പിന്നാമ്പുറങ്ങള്‍ ദുര്‍ബ്ബലമാണ് എന്ന് കള്ളന്‍ നന്നായി അറിയുന്നു. അവന്‍ അടുക്കളയുടെ വിനിമയസാധ്യതകള്‍ അറിയുന്നു, ഭാവിയുടെ ഡിമാന്റ് അറിയുന്നു. കുട്ടികളുടെ ചോദന അറിയുന്നു. അവരിലൂടെ ഭാവിയിലേക്ക് നോക്കുന്ന പുതിയ കാലത്തെ രക്ഷിതാക്കളെ അറിയുന്നു..വാര്‍ദ്ധക്യത്തിന്റെ ശക്തി ചോര്‍ന്ന ചെറുത്തുനില്‍പ്പുകളെ അറിയുന്നു., നീക്കിയിരുപ്പുകളും നാട്ടറിവുകളും സ്വപ്നങ്ങളും വൈദഗ്ധ്യവും സംസ്കൃതിയും വിലയ്ക്ക് വാങ്ങാന്‍ മറുനാട്ടില്‍ കമ്പോളസൂത്രവുമായി നോക്കിയിരിക്കുന്ന ഇടനിലക്കാരനെ അറിയുന്നു....
    എല്ലാം സുഭദ്രം എന്ന അഹങ്കാരത്തില്‍ 'കാന്‍വാസ് ഷൂവിന്റെ താള ഭദ്രതയില്‍ ആണ് നാം'. നമ്മളെയും തൂക്കി വില്ക്കാനൊരുങ്ങി ഒരു കള്ളന്‍ പതിയിരിപ്പുണ്ട്.
    മാര്‍ക്കറ്റിംഗ് എക്കോണമി എന്ന പെരുംകള്ളന്‍ ...!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ , ഉസ്മാന്‍ ഭായ്... താങ്കള്‍ അത് പറഞ്ഞു... ഇതാണ് ഇവിടെയാണ്‌ കഥയുടെ മര്‍മ്മം...!

      ഇല്ലാതാക്കൂ
    2. പ്രിയപ്പെട്ട ഉസ്മാൻ കിളിയമണ്ണിൽ......

      എന്റെ കഥയെ സൂക്ഷ്മമായ വായനക്കു വിധേയമാക്കിയതിന് കേവലമായൊരു നന്ദിവാക്കോതി സ്നേഹത്തിന്റെ അടുപ്പം ഞാൻ കുറക്കുന്നില്ല.

      കാൽപ്പനിക സങ്കടങ്ങൾ കഥയിൽ വിഷയമാക്കരുതെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കലുഷമായ കാലത്തിന്റെ പലതരം ഭാവങ്ങളെ അഭിസംബോധന ചെയ്യുവാനുള്ള എന്റെ മാധ്യമമാണ് കഥയെഴുത്ത്. മനസ്സിനെ അസ്വസ്ഥമാക്കാറുള്ള ചുറ്റുപാടുകളുടെ വിങ്ങലുകൾ കഥയിലേക്ക് സന്നിവേശിപ്പിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. അനുയോജ്യമായ ഒരു ഫ്രയിം രൂപപ്പെടുത്തി അതിലേക്ക് കാലത്തെ സന്നിവേശിപ്പിക്കുമ്പോൾ പ്രണയനൈരാശ്യം പോലുള്ള കാൽപ്പനിക സങ്കടങ്ങളൊന്നും എന്നെ ഒട്ടും അലട്ടാറില്ല. എന്നാൽ.,നമ്മുടെ കാലത്ത് മനുഷ്യൻ എന്ന സാമൂഹ്യജീവി നേരിടുന്ന വെല്ലുവിളികൾ മനസ്സിൽ തെളിഞ്ഞുകത്തി എന്നെ അസ്വസ്ഥനാക്കിക്കൊണ്ടിരിക്കും..... അതുമുഴുവൻ കഥയിലേക്കു സന്നിവേശിപ്പിക്കുക എന്നത് അസാദ്ധ്യമാവുമ്പോഴും, ക്രാഫ്റ്റിന്റെ പരിമിതികളിൽ ഒതുങ്ങുന്നവ ഞാൻ കഥാശരീരത്തിലേക്ക് പകർത്താൻ ഞാൻ ശ്രമിക്കാറുണ്ട്.....

      കഥയുടെ അവസാനഭാഗത്ത് യാഥാർത്ഥ്യമായ പരിസരനിർമിതിയിലൂടെ ഞാൻ പ്രകടിപ്പിക്കാൻ ശ്രമിച്ച ആശയഗതികളും, അതിന്റെ രാഷ്ട്രീയവും കുറച്ചെങ്കിലും സംവേദനസാദ്ധ്യമായി എന്നറിയുന്നത് ഏറെ ആഹ്ലാദമേവുന്നു.....

      വിശദവും സൂക്ഷ്മവുമായ വായനക്ക് മറുപടിയായി എന്റെ സ്നേഹം അറിയിക്കുന്നു......

      ഇല്ലാതാക്കൂ
    3. അംജത്ത് , അഷ്റഫ്....
      കൃത്യമായ ചില നിരീക്ഷണങ്ങൾ ആത്മവിശ്വാസം തരുന്നു....

      ഓരോ നല്ല വാക്കുകളോടും സ്നേഹം......

      ഇല്ലാതാക്കൂ
  28. കുറെ കാലത്തിനു ശേഷം ബ്ലോഗില്‍ ആകാംക്ഷയോടെ വായിച്ചു തീര്‍ത്ത ഒരു നല്ല കഥ ,,ഓരോ മുറികളില്‍ കടക്കുമ്പോഴും കാണുന്ന രംഗങ്ങളും കാഴ്ചകള്‍ക്ക് ശേഷം അയാള്‍ എത്തുന്ന നിഗമനവും വേഗത്തില്‍ വായിച്ചു തീര്‍ക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒത്തിരി ഒത്തിരി സന്തോഷം ഫൈസൽ......
      നല്ല വാക്കുകൾ പ്രചോദനമേവുന്നു.....

      സ്നേഹപൂർവ്വം.....

      ഇല്ലാതാക്കൂ
  29. കള്ളന്‍ അകക്കണ്ണിലൂടെ കണ്‌ടവയ്ക്കും നേരിട്ട്‌ കണ്‌ടവക്കെല്ലാം യാഥാര്‍ത്ഥ്യങ്ങളുമായി വളരെ അധികം ബന്ധമുണ്‌ട്‌. അച്ഛനമ്മമാര്‍ മരണപ്പെട്ട്‌ അനാഥമാകുന്ന ബാലികയും അവളുടെ മരണവുമെല്ലാം വിവരിച്ചത്‌ ഭംഗിയായി. ഇണചേരുന്ന ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ പാതിജീവിതം പിന്നിട്ട ദമ്പതികളുടെ ഇടയിലെ രതി ശാസ്ത്രം ഇങ്ങനെയൊക്കെ തന്നെയാവാം. മരണം കാത്ത്‌ കിടക്കുന്ന മനുഷ്യര്‍ അവരുടെ പൂര്‍വ്വകാല ജീവിതത്തിന്‌െറെ ഉള്ളറകള്‍!!!!!

    കള്ളന്‌റെ കണ്ണ്‌ സമൂഹത്തിന്‌ നേരെ തുറന്ന്‌ വെച്ച ഒരു ഒരു ജാലകമാണ്‌. അതിലൂടെ നോക്കാന്‍ തുടങ്ങിയപ്പോള്‍ പല കാഴ്ചകളും എനിക്കുമിപ്പോള്‍ കാണാന്‍ കഴിയുന്നു. പ്രദീപ്‌ മാഷിന്‌റെ തൂലികയില്‍ നിന്നും കിട്ടിയ നല്ല ഒരു കഥ വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ എഴുത്തിന് എപ്പോഴും പ്രോത്സാഹനവുമായി മൊഹിയുടെ സ്നേഹം കൂടെ ഉണ്ട്...
      കഥയെഴുത്തിന്റെ മർമമറിയാവുന്ന മൊഹി അഭിപ്രായപ്രകടനങ്ങളിൽ സൗഹൃദം പരിഗണിക്കാറില്ല.അതുകൊണ്ടുകൂടിയാവാം., മികച്ച കഥാകൃത്തായ മൊഹിയുടെ വാക്കുകൾ ആത്മവിശ്വാസമേവുന്നു.....

      സ്നേഹം മറുപടി.......

      ഇല്ലാതാക്കൂ
  30. ചിന്തിപ്പിച്ച ഒരു കഥ... നല്ലൊരു വായനാനുഭവമായി

    മറുപടിഇല്ലാതാക്കൂ
  31. കള്ളനെയും കാഴ്ചകളേയും ഇടഷ്ടപ്പെട്ടു,ഋജുവായ രചനാശൈലിയും.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ശൈലി ഇഷ്ടമായെന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.....

      ഇല്ലാതാക്കൂ
  32. പ്രദീപ്‌ ഇത്തവണയും വ്യത്യസ്തമായ പ്രമേയം തിരഞ്ഞെടുത്തു. ശില്‍പ്പ ഭംഗിയുള്ള ഒരു വീടിന്റെ അകത്തളങ്ങളെക്കുറിച്ചു പറയാന്‍ ഒരു കള്ളനെക്കാള്‍ കെല്‍പ്പുള്ള മറ്റാരുണ്ട്...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ പ്രിയകഥാകാരിയിൽ നിന്ന് എന്റെ പ്രമേയം വ്യത്യസ്ഥമായി എന്നറിയുമ്പോൾ എഴുത്തുവഴികളിൽ പുതിയ ഊർജം ലഭിച്ചപോലെ.....

      സ്നേഹവും, സന്തോഷവും മറുപടിയായി.....

      ഇല്ലാതാക്കൂ
  33. ഇപ്പോള്‍ വായിക്കുന്ന/കാണുന്ന കള്ളന്മാരൊക്കെ ശരിക്കും സംഭവങ്ങളാ..!!
    എല്ലാവരും ഗ്ലോറിഫൈഡ് കള്ളന്‍സ്..!!
    കള്ളനോളം മഹാജ്ഞാനിയും,ദയവുള്ളവനുമായി ആരും പേനത്തുമ്പില്‍ വരുന്നില്ല..!!
    (അടുത്ത് വായിച്ച കുറേ കഥകള്‍ ഇങ്ങിനെ ആയത് എന്താണാവൊ..)

    എന്തായാലും മാഷിന്‍റെ എഴുത്തെനിക്കിഷ്ടായി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എല്ലാവരും ഗ്ലോറിഫൈഡ് കള്ളന്‍സ്..!!
      ആ പ്രയോഗം എനിക്കിഷ്ടമായി സമീർ

      എഴുത്ത് ഇഷ്ടമായി എന്നറിയുന്നതിൽ സന്തോഷം.സ്നേഹം.

      ഇല്ലാതാക്കൂ
  34. കള്ളന്റെ കണ്ണിലൂടെയുള്ള നോക്കിക്കാണല്‍ വ്യത്യസ്തത സൃഷ്ടിക്കാന്‍ സഹായകമായി.
    ഉസ്മാന്‍ കളിയമണ്ണിലിന്റെ അഭിപ്രായത്തിനടിയിലൊരു അടിവരയിടുന്നു.
    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശ്രീജിത്തിനെപ്പോലെ നല്ല കഥയെഴുത്തുകാർ നല്ല വാക്കുകൾ പറയുമ്പോൾ ഒത്തിരി സന്തോഷം.....

      സ്നേഹപൂർവ്വം.....

      ഇല്ലാതാക്കൂ
  35. നിരീക്ഷിക്കുകയും അറിയുകയും അറിയാതെ മോഷ്ടിക്കുകയും വിലയില്ലാതാവുമ്പോൾ തെരുവിലേക്ക് വലിച്ചെറിയുകയും ചെയ്യുന്ന ഉപഭോഗവില്പനക്കാരനായാണ് കള്ളനെ വായിച്ചത്..
    നന്ദി മാഷെ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട മനോജ്....

      കുറവുകൾ തുറന്നു പറയാൻ മടികാണിക്കാത്ത മനോജിനെപ്പോലുള്ള നല്ല കഥാകൃത്തുകളിൽനിന്ന് ഇതു കേൾക്കുമ്പോൾ ആത്മവിശ്വാസം ഉയരുന്നു....

      സസ്നേഹം......

      ഇല്ലാതാക്കൂ
  36. എല്ലാമറിയുന്നൊരു കള്ളന്‍. മാന്ത്രികന്‍, മനസ്സറിയുന്നവന്‍, ഇന്നിന്റെ ചപലതകളോര്‍ത്ത് പുഞ്ചിരി കൊള്ളാന്‍ കഴിയുന്നവന്‍, ഒന്നാന്തരമൊരു കച്ചവടക്കാരനും..

    നല്ല കഥ..അഭിനന്ദനങ്ങള്‍ മാഷേ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല കഥ എന്നറിയിച്ചതിൽ ഒരുപാട് സന്തോഷം ശ്രീക്കുട്ടൻ....

      സ്നേഹപൂർവ്വം......

      ഇല്ലാതാക്കൂ
  37. പ്രദീപേട്ടാ... വളരെ നല്ല കഥ.. നല്ല വായന സമ്മാനിച്ചു. അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  38. ഒരു നല്ല കഥ ഓരോ മുറികളില്‍ കടക്കുമ്പോഴും കാണുന്ന രംഗങ്ങളും കാഴ്ചകള്‍ക്ക് ശേഷം അയാള്‍ എത്തുന്ന നിഗമനവും വേഗത്തില്‍ വായിച്ചു തീര്‍ക്കാന്‍ വായനക്കാരനെ പ്രേരിപ്പിക്കുന്നു .എനികിഷ്ടടമായി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥയെക്കുറിച്ചുള്ള ഈ നല്ല വിശകലനത്തിന് എന്റെ കടപ്പാട്...

      സ്നേഹപൂർവ്വം.....

      ഇല്ലാതാക്കൂ
  39. "പൂർവ്വകാലത്തിന്റെ ഓർമകൾ പെട്ടികളിൽ അടുക്കിവെച്ചാൽ അതിൽ കൂറകൾ മുട്ടയിട്ടുപെരുകും. ഒരുനാൾ അവ നിങ്ങളെ തേടിവരും.... അനിവാര്യമായ പ്രകൃതിനിയമമാണത്...... കള്ളൻ പറഞ്ഞു
    നല്ല കഥയ്ക്ക് അഭിനന്ദനങ്ങള്‍ മാഷേ ..!!

    മറുപടിഇല്ലാതാക്കൂ
  40. മൂന്നാവര്‍ത്തി വായിച്ചു മൂന്നു രീതിയില്‍!. !!ഇങ്ങനൊരു വായനാനുഭവം ബ്ലോഗില്‍ ആദ്യമായിട്ടാണ്.അഭിനന്ദനങ്ങള്‍ മാഷേ

    മറുപടിഇല്ലാതാക്കൂ
  41. കഥ നന്നായി ഇഷ്ടപ്പെട്ടു.........................

    മറുപടിഇല്ലാതാക്കൂ
  42. എന്റെ മാഷെ..ഒന്നും പറയാനില്ല. അത്രയ്ക്ക് ഗംഭീരം.
    കൂടെ മനസ്സില്‍ ഒരു സംശയവും..അതാരോടും പറയണൂം ഇല്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. റോസിലിജോയിയെപ്പോലെ ഉള്ള എഴുത്തുകാർ ഗംഭീരം എന്നു പറയുമ്പോൾ ആനന്ദലബ്ദിക്കിനിയെന്തുവേണ്ടു എന്ന അവസ്ഥയിലാണ് ഞാൻ....

      സംശയം ഇവിടെ തുറന്നെഴുതാമായിരുന്നു.....

      സ്നേഹദാരങ്ങളോടെ.....

      ഇല്ലാതാക്കൂ
  43. വ്യത്യസ്തമായ കഥ.
    രാത്രിയുടെ തിരശ്ശീല വീണു കഴിയുമ്പോൾ തെളിയുന്ന യാഥാർത്ഥ്യങ്ങൾ ശ്രദ്ധേയമായി അവതരിപ്പിച്ചു.
    അഭിനന്ദനങ്ങൾ!

    (എന്നാലും ‘വാസ്തുവഴികളിൽ’ ഒരു കള്ളൻ എന്ന തലക്കെട്ട് എന്നെ തെറ്റിദ്ധരിപ്പിച്ചു. വാസ്തുവഴികളുമായി കഥയ്ക്ക് ഒരു ബന്ധവുമില്ല.)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദിയും, സ്നേഹവും, സന്തോഷവും, ഡോക്ടർ......

      വാസ്തുവഴികളുമായി കഥയ്ക്ക് ഒരു ബന്ധവുമില്ല എന്നു പറഞ്ഞത് എന്നെ ഒരൽപ്പം ചിന്തിപ്പിച്ചു......

      കൃത്യമായ വായന തുറന്നു പറഞ്ഞതിന് എന്റെ കടപ്പാട്....

      ഇല്ലാതാക്കൂ
  44. "പൂർവ്വകാലത്തിന്റെ ഓർമകൾ പെട്ടികളിൽ അടുക്കിവെച്ചാൽ അതിൽ കൂറകൾ മുട്ടയിട്ടുപെരുകും. ഒരുനാൾ അവ നിങ്ങളെ തേടിവരും.... അനിവാര്യമായ പ്രകൃതിനിയമമാണത്......"

    കള്ളന് മരണം എന്നാണ് ഞാനും പേരിട്ടത്... അറിയാതെ നമ്മെ ഉറ്റുനോക്കി ഏതിരുട്ടിലും പതുങ്ങി നടക്കുന്നവന്‍.. അതിനിടയില്‍കൂടി വിരചിതമായ ദുര്‍ഗന്ധമുള്ള ജീവസത്യങ്ങള്‍.... സ്വപ്‌നങ്ങള്‍... വ്യത്യസ്തമായ കഥ മാഷെ.... അഭിനന്ദനങ്ങള്‍...
    ഒടുവില്‍ ക്ലൈമാക്സ് എത്തിയപ്പോള്‍ ഒരു കണ്ഫ്യൂഷന്‍ എനിക്കുമുണ്ടായി... ഇത് മരണമാല്ലല്ലോ...പിന്നെ?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹാദരവുകൾ ഷീലടോമി.....

      കഥയുടെ ആശയരൂപീകരണഘട്ടങ്ങളിലൊന്നും കള്ളന് മരണത്തിന്റെ മുഖം കൊടുക്കാൻ ഞാൻ ആലോചിച്ചിരുന്നില്ല (വായനയിൽ അങ്ങിനെ തോന്നി എന്നറിയിച്ചത് എനിക്കൊരു നല്ല പാഠമാണ്)....

      വ്യത്യസ്ഥമായ കഥ എന്നറിയിച്ചത് സന്തോഷമേവുന്നു.......

      ഇല്ലാതാക്കൂ
  45. പതിവ് പോലെ കഥ ഇഷ്ടായി മാഷേ...
    പ്രത്യേകിച്ചും വൃദ്ധനുമായുള്ള രംഗം....
    പിന്നെ കള്ളന്റെ ത്രികാലജ്ഞാനത്തിലൂടെ
    കഥയുടെ ഭാവിയെ കൂടി പറഞ്ഞു വെച്ച രചനാ വൈഭവത്തെ എടുത്തു പറയട്ടെ....
    ഇനിയുമിനിയും മികച്ച കഥകളുമായി മാഷ്‌ വരുന്നതും കാത്ത്..

    സസ്നേഹം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട സന്ദീപ്.....
      എന്റെ എഴുത്തിനു നിരന്തരം തന്നുകൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിനും, മാർഗനിർദേശങ്ങൾക്കും സന്ദീപിനോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു.....

      സ്നേഹം പറഞ്ഞറിയിക്കാൻ വാക്കുകളില്ല.....

      ഇല്ലാതാക്കൂ
  46. വ്യത്യസ്തതയുള്ള പ്രമേയം , കഥപറച്ചില്‍ എല്ലാം പുതുമയുള്ളൊരു വായനാനുഭവമേകി. ആശംസകള്‍ മാഷേ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പുതുമയുള്ള വായന തന്നു എന്നറിയുന്നത് സന്തോഷമേവുന്നു....

      സ്നേഹാദരങ്ങൾ......

      ഇല്ലാതാക്കൂ
  47. മനോഹരമായ ഒരു രചനകൂടി. ഇത് കാണാനെന്തേ വൈകി എന്ന പരിഭവം!
    "ഖരമാലിന്യങ്ങൾ" നിരവധി തവണ വായിച്ച കഥയാണ്. ആ കഥയുടെ "ക്ലാസ്സ്' തന്നെ അതിന് കാരണം.
    അതേ തൂലികയിൽ നിന്നും വ്യത്യ്സ്തമായ ഒരു "ട്രീറ്റ്മെന്റോടെ" വന്ന ഈ കഥയും മികച്ച നിലവാരം പുലർത്തുന്നു.
    കള്ളൻ അമാനുഷികനാണെന്നിരിക്കേ അത് മരണമാനെന്ന ധാരണയായിരുന്നു കഥയുടെ ഒടുകം വരേ. വൃദ്ധനുമായുള്ള ആ സ്മ്ഭാഷണം തീരുമ്പോഴും മരണമല്ല കള്ളനാനെന്ന് പറഞ്ഞിട്ടും പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ വായനക്കാരന്റെ ധാരണകളെയും കൂടി ഭാണ്ഡത്തിലിട്ട് കള്ളൻ നടന്നകന്നപ്പോൾ മരണം കാത്ത് കിടക്കുന്ന വൃദ്ധന്റെ അതേ തോന്നലുകൾ!

    ഇനിയും വരട്ടേ ഇത്തരം മികച്ച കഥകൾ!അച്ചടിക്കഥകളുടെ അഡ്വക്കേറ്റുമാർ ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യട്ടെ! 

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനിയും വരട്ടേ ഇത്തരം മികച്ച കഥകൾ!അച്ചടിക്കഥകളുടെ അഡ്വക്കേറ്റുമാർ ഇതൊക്കെ കാണുകയും വായിക്കുകയും ചെയ്യട്ടെ! ഇതെനിക്ക് ക്ഷ പിടിച്ചു ചിരാമുളകേ.......

      ഇല്ലാതാക്കൂ
    2. പ്രിയപ്പെട്ട അൻവർ, ചന്തുനായർ സാർ, അഷ്റഫ്.....

      എന്റെ കഥകൾക്ക് തന്ന ഈ പദവിക്ക് ഞാൻ അർഹനാണോ എന്ന സംശയം ബാക്കി നിൽക്കുന്നു.വായനക്കാരന്റെ ധാരണകളെയും കൂടി ഭാണ്ഡത്തിലിട്ട് എന്ന നിരീക്ഷണത്തിലൂടെ അറിയിച്ചത് ഞാൻ ഉദ്ദേശിച്ചിടത്ത് വായന എത്തി എന്നാണ്.

      എനിക്കു വെച്ചു നീട്ടിയ സ്നേഹത്തിന് സ്നേഹം തന്നെ മറുപടി.....

      ഇല്ലാതാക്കൂ
  48. പ്രദീപിന്‍റെ ഒരു നല്ല കഥ കൂടി വായിച്ചു. സത്യം പറയട്ടെ ഇത്തവണത്തെ മാതൃഭൂമി ആഴ്ചപ്പതിപ്പിലും ഒരു കള്ളന്‍റെ കഥയായിരുന്നു. അതിനേക്കാളൊക്കെ എത്രയോ മുകളില്‍ നില്‍ക്കുന്നു ഈ കഥ. അതിന് അഭിനന്ദനങ്ങള്‍... എന്നിരുന്നാലും...


    അൽപ്പനാളുകൾ കഴിയുമ്പോൾ കളിക്കോപ്പുകളും വർണസ്വപ്നങ്ങളുമില്ലാതെ അനാഥാലയത്തിന്റെ നീണ്ട വരാന്തയുടെ അറ്റത്ത് വിഷാദപൂർവ്വം തലകുമ്പിട്ടിരിക്കുന്ന ആ കുട്ടിയുടെ രൂപം അപ്പോൾ കള്ളന്റെ അകക്കണ്ണിൽ തെളിഞ്ഞു. ജുവനൈൽ ഹോമുകളിലെ വിങ്ങുന്ന ഏകാന്തതയിൽ അവൾ കൗമാരം പിന്നിടുന്നതും, വിഷാദക്കുരുക്കിൽ തൂങ്ങിയാടി ജീവിതം അവസാനിപ്പിക്കുന്നതും ഉൾക്കാഴ്ചകളായി കള്ളൻ അറിഞ്ഞു....- ദുരിതക്കയത്തിലേക്ക് ഒഴുകിപ്പോവുന്ന ഒരു ജീവിതത്തിന്റെ അൽപ്പമാത്രയായ സൗഭാഗ്യങ്ങളിൽ നിന്ന് ഒന്നും അപഹരിക്കാതിരുന്നാലോ എന്ന് ഒരുനിമിഷം ചിന്തിച്ചെങ്കിലും...
    ഇവിടെ വായിച്ചപ്പോള്‍ ്നാഥാലയത്തിലാണോ എന്നു തോന്നിച്ചു. കല്ളന്‍ കയറിയത്. ഓരോരുത്തരും ചിന്തിക്കുന്ന പ്രതലം വത്യസ്ഥമായിരിക്കുമല്ലൊ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ലക്കം മാതൃഭൂമിയിൽ ചന്ദ്രമതി എഴുതിയ കഥ കുറച്ചുനാൾ സ്ഥലത്തില്ലാതിരുന്നതുകൊണ്ട് വൈകിയാണ് വായിച്ചത്.ചന്ദ്രമതിയെപ്പോലുള്ള ക്ലാസ് എഴുത്തുകാരോട് എന്റെ കഥയെ താരതമ്യം ചെയ്യാൻ തോന്നിയ ചേച്ചിയുടെ ദയാവായ്പിന് എന്റെ പ്രണാമം.....

      കഥ ചേച്ചിയിൽ ഉത്പാദിപ്പിച്ച വ്യത്യസ്ഥമായ ചിന്താപ്രതലം അറിയിച്ചത് നന്നായി. എനിക്കതു പാഠമാണ്....

      സ്നേഹം. ആദരവ്.....

      ഇല്ലാതാക്കൂ
  49. ഉസ്മാൻ കിളിയമണ്ണിൽ പറഞ്ഞ വാക്കുകളോട് യോജിക്കാനാണ് എന്റെ വായന പറയുന്നത്. നമ്മുടെയൊക്കെ വീടിന്റെ വാസ്തു വഴികളിൽ എപ്പോഴും ഒരു കള്ളനുണ്ടാകും... കാലപുരുഷൻ. ഇവിടെ ഞാൻ കഥയെ കിറിമുറിച്ച് നിരൂപണം നടത്താൻ തുനിയുന്നില്ലാ...കാരണം അടുത്ത കാൽത്ത് വായിച്ച നല്ല കഥകളിലൊന്നാണിത്.ചിന്റ്തിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്യുന്ന നല്ലൊരു കഥാകാരനാണ് പ്രദീപ്...മനോരാജും,അനാമികയും ചോദിച്ൿഹ ചില ചഓദ്യങ്ങളുണ്ട്.അവക്ക് കഥാകരന്റെ മറുപടി കേൾക്കാൻ എനിക്ക് താല്പര്യമുണ്ട്.പ്രീയപ്പെട്ട പ്രദീപനിയാ...ഇപ്പോൾ ഒരു വലിയ നമ സ്കാരം മാത്രം....ഇനിയും വരാം.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയങ്കരനായ ചന്തുനായർ സാർ, അഷ്റഫ്....

      മനോരാജും ,അനാമികയും മറ്റും ഉയർത്തിയ സന്ദേഹങ്ങൾക്ക് എന്റെ മറുപടി എഴുതാൻ വൈകിപ്പോയതാണ്. ഇപ്പോൾ കൊടുത്ത മറുപടി ശ്രദ്ധിക്കുമല്ലോ...

      ഉയർന്ന വായനയുടേയും, കലാസാംസ്കാരിക രംഗങ്ങളിലെ സജീവമായ ഇടപെടലിന്റേയും വലിയ പാരമ്പര്യമുള്ള താങ്കളെപ്പോലെ ഒരാൾ എന്റെ ഇടത്തരം എഴുത്തു സാഹസങ്ങളെ കലവറകളില്ലാതെ പ്രോത്സാഹിപ്പിക്കുമ്പോൾ അതിൽ അടങ്ങിയിരിക്കുന്ന ദയയും പരിഗണനയും എനിക്കു തിരിച്ചറിയാനാവുന്നു....

      ഞാൻ ഉദ്ദേശിച്ച വഴികളിലൂടെ അങ്ങയുടെ വായന സഞ്ചരിച്ചു എന്നറിയുന്നത് ആത്മവിശ്വാസമേവുന്നു......

      സ്നേഹം.... ആദരവ്.....

      ഇല്ലാതാക്കൂ
  50. നിങ്ങളെപ്പോലെയുള്ള ബൂലോഗ
    തലതൊട്ടപ്പന്മാരെയൊക്കെ ഇപ്പോഴത്തെ
    സമയക്കുറവുകൾ കാരണം ,ടാബലറ്റുവായനകളിൽ
    കൂടി അപ്പ്പ്പോൾ തൊട്ടറിയാറുണ്ട് കേട്ടൊ ഭായ്

    ഇടക്കൊക്കെ ഇത്തരം നല്ല കഥകൾക്കൊക്കെ നെരിട്ട് വന്നിതുപോൽ പ്രോത്സാഹനം
    നൽകിയില്ലെങ്കിൽ എനിക്കല്ലേ ഇതിന്റെയൊക്കെ നന്ദി കേട് കിട്ടുക അല്ലേ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്നെപ്പോലൂള്ളവരെ ബൂലോകതലതൊട്ടപ്പന്മാരാക്കിയാൽ ശരിക്കുള്ള തലതൊട്ടപ്പന്മാരെ എന്തു ചെയ്യും എന്നാണ് ഞാനിപ്പോൾ ചിന്തിക്കുന്നത്.....

      ഈ സ്നേഹത്തിന് സ്നേഹം തന്നെ മറുപടി....

      ഇല്ലാതാക്കൂ
  51. അവതരണത്തിന്റെ മികവ് അപാരം തന്നെ പ്രദീപേട്ടാ. എന്നും ഒളിഞ്ഞു നോട്ടം നെഗറ്റീവ് കാര്യങ്ങളിലേക്ക് മാത്രമാകുമ്പോള്‍ കള്ളനെ ക്കൊണ്ട് പറയിപ്പിച്ചത് തെന്നെ കൂടുതല്‍ ഉചിതമായി. ഇടയ്ക്കു വരുന്ന പ്രസ്താവനകളും നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍ പ്രദീപേട്ടാ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജെഫുവിനെപ്പോലുള്ള എഴുത്തുകാർ ഇതുപറയുമ്പോൾ ഒരുപാട് സന്തോഷം....

      സ്നേഹം ജെഫു......

      ഇല്ലാതാക്കൂ
  52. ഇന്നാണ് വായിക്കാനായത്. പ്രമേയത്തിലെ പുതുമകൊണ്ടും
    അവതരണത്തിലെ പുതുമകൊണ്ടും തികച്ചും വേറിട്ട്‌ നില്‍ക്കുന്ന
    രചന. ഒരു കള്ളനിലൂടെ പറഞ്ഞു വന്ന കഥ ദാര്‍ശനിക മാനങ്ങള്‍
    ഉള്‍കൊള്ളുന്നത്‌ തന്നെ. മാഷിന്റെ ഓരോ കഥയും ഓരോ അനുഭവമാകുന്നു.
    ഇക്കഥ കാലമെത്ര ചെന്നാലും മനസ്സില്‍ നിറഞ്ഞു തന്നെ നില്‍ക്കും
    എന്നുറപ്പാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട സലാം, അഷ്റഫ്.....

      സലാമും, അഷ്റഫും മറ്റും നൽകിക്കൊണ്ടിരിക്കുന്ന പ്രോത്സാഹനത്തിലാണ് ബൂലോക എഴുത്തിൽ എനിക്കും കണ്ണിചേരാനാവുന്നത് എന്ന് നന്നായി അറിയാം....

      ഈ സ്നേഹത്തിനുമുന്നിൽ പ്രാർത്ഥനകളോടെ......

      ഇല്ലാതാക്കൂ
  53. കള്ളന്‍!
    കൊതിപ്പിച്ച കള്ളന്‍
    പേടിപ്പിച്ച കള്ളന്‍
    പഠിപ്പിച്ച കള്ളന്‍
    പഠിച്ച കള്ളന്‍
    ഇഷ്ടായി. മാഷിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  54. ഈ "നേര്‍കാഴ്ച " ..(സ്കാനിഗ് ദൃശ്യം )വായിക്കാന്‍ തന്നതിന് നന്ദി ..ഈ കഥയൊന്നും വായിച്ചു അഭിപ്രായം പറയാന്‍ മാത്രം ഞാന്‍ ആയിട്ടില്ല എന്നാ തിരിച്ചറിവില്‍ വീണ്ടും നന്ദി ഈ നല്ല വായന സമ്മാനിച്ചതിന് . അടുത്ത മികച്ച മറ്റൊന്നിനായി കാത്തിരിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട അഷ്റഫ്.....

      നാടോടിത്തനിമകളിൽനിന്ന് ഉരുവം കൊള്ളാറുള്ള ആലോചനാമൃതങ്ങളായ ഗാനശകലങ്ങളിലൂടെ അഷ്റഫ് മുന്നോട്ട് വെക്കാറുള്ള ജീവിതദർശനങ്ങൾ എന്നെ അത്ഭുതപ്പെടുത്താറുണ്ട്.അങ്ങിനെ ഒരാൾ എന്റെ കഥയുടെ സൂക്ഷ്മവായനയിലേക്ക് ഇറങ്ങിവന്നു എന്നറിയുന്നത് വലിയൊരു അംഗീകരമായി ഞാൻ കാണുന്നു.....

      പകരം വെക്കാനാവാത്ത സ്നേഹംതന്നെ ഈ ദയാവായ്പിനുള്ള മറുപടി......

      ഇല്ലാതാക്കൂ
  55. പറയുവാന്‍ ഒരുപാടുണ്ട് ഈ കള്ളനോട് ..പക്ഷെ പറയുവാന്‍ ആകുന്നില്ലലോ...ഒരുപക്ഷെ എന്റെ ജീവിതം കള്ളന്‍ കണ്ടു പിടിചെക്കുമെന്ന ഭീതിയോ? അതുമല്ലെങ്കില്‍ ഒരു വ്യത്യസ്ത തസ്കര ചരിതം കണ്ടവളുടെ അവസ്ഥയോ?

    എന്തായാലും ആശംസകള്‍ ഒരു വ്യത്യസ്ത രചനക്ക്

    മറുപടിഇല്ലാതാക്കൂ
  56. വ്യത്യസ്തമായ ഒരു കഥ.... ഒരു കള്ളന്റെ കണ്ണിലൂടെയുള്ള ചില യഥാർത്ഥജീവിതകാഴ്ചകൾ. വായിക്കാൻ വൈകി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒട്ടും വൈകാതെ വായിച്ച് അഭിപ്രായം അറിയിച്ചു സുമേഷ്.....

      സ്നേഹപൂർവ്വം......

      ഇല്ലാതാക്കൂ
  57. ഒരു ജീവിതകാലം മുഴുവൻ ചെയ്തുകൂട്ടുന്ന ഹീനകൃത്യങ്ങളുടെ കെട്ടുനാറുന്ന ഗന്ധങ്ങൾ വൃദ്ധരുടെ മുറികളിൽ പതിവുള്ളതായതുകൊണ്ട്.....

    ഹ! അതൊരു തകര്‍പ്പന്‍ ദര്‍ശനമായിരുന്നു!

    എല്ലാമറിയുന്നവന്‍ കള്ളന്‍! മരണവും! ജീവിതത്തിന്റെ വാസ്തുവഴികളിലൂടെയുള്ള കള്ളന്റെ യാത്ര... അവന്റെ ഭാണ്ഡത്തില്‍ ജീവിതത്തിന്റെ ഓരോ ദശകളുടെയും തിരുശേഷിപ്പുകള്‍! കൂറകള്‍ പോലെ ഭൂതസ്മരണകള്‍ മുറുകെപ്പിടിയ്ക്കുന്ന, ഒറ്റയിടം തേടിയുള്ള ജീവിതത്തിന്റെ അനുനിമിഷസഞ്ചാരം. അതൊരു സുന്ദരന്‍ ദര്‍ശനമാണ്. സാമൂഹ്യവ്യവസ്ഥിതിയും തേങ്ങയും മാങ്ങയുമൊന്നുമല്ല പ്രധാനം. ജീവിതം തന്നെയാണ്. പ്രകൃതിയുടെ അനിവാര്യതകളിലൂടെ സഞ്ചരിക്കുന്ന ഓരോ ജീവിതത്തിന്റെയും മന: പരിണാമദശകള്‍, സന്ധികള്‍... എനിയ്ക്കങ്ങ് ഇഷ്ടപ്പെട്ടു കഥ! കഥയുടെ ഇല്യുസ്ട്രേഷനും സൂപ്പറായിട്ടുണ്ടെന്ന് പ്രത്യേകം പറയട്ടെ (ആരാ ചെയ്തത്?).

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കഥകളെ വായിച്ച് ബിനു നടത്താറുള്ള അഭിപ്രായങ്ങൾ ആസ്വാദിച്ച് വായിക്കാറുണ്ട് ഞാൻ.മാതൃഭൂമിയിൽ വന്ന ഉണ്ണി ആർ. ന്റെ കഥക്ക് ബിനു നടത്തിയ ആസ്വാദനത്തിന്റെ വെളിച്ചത്തിൽ കഥ പുനർവായനക്ക് വിധേയമാക്കിയിട്ടുണ്ട് ഞാൻ.....

      ഞാൻ ഉദ്ദേശിച്ച അർത്ഥതലങ്ങളിലേക്ക് വായന സഞ്ചരിച്ചു എന്നറിയുന്നത് ഏറെ സന്തോഷം തരുന്നു......

      ഇല്ലുസ്ട്രേഷനു തന്ന അംഗീകാരത്തിനു നന്ദി.ഗൂഗിൾ ചിത്രങ്ങളും,സ്വന്തം ചിത്രങ്ങളും ഉപയോഗിച്ച് ഞാൻ തന്നെ തട്ടിക്കൂട്ടുന്ന വികൃതികളാണ് എന്റെ കഥകളുടെ ഇല്ലുസ്ട്രേഷനുകൾ.....

      വിലയേറിയ അഭിപ്രായത്തിന് എന്റെ സ്നേഹം.....

      ഇല്ലാതാക്കൂ
  58. കള്ളന്റെ കണ്ണുകളാൽ വരഞ്ഞിട്ട ബാല്യവും രതിയും വാർധക്യവും മനസ്സിൽ തങ്ങി നിൽക്കുന്നു.. നല്ലൊരു വായന, പ്രദീപേട്ടാ അഭിനന്ദനങ്ങൾ.
    വൃദ്ധന്റെ മുറി കൂടുതൽ ഇഷ്ടമായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട രജി.....

      വളരെ നാളുകൾക്കു ശേഷം വീണ്ടും എന്റെ ബ്ലോഗിൽ വായനക്ക് എത്തിയതിൽ അതിയായ സന്തോഷമുണ്ട്.....

      രജിയുടെ നല്ല വാക്കുകൾക്ക് മുന്നിൽ സ്നേഹപൂർവ്വം.....

      ഇല്ലാതാക്കൂ
  59. കഥ ഗംഭീരമായി പ്രദീപ്‌മാഷ്‌. ലോകത്തിനുമേൽ സദാ നിലനിൽക്കുന്ന
    ചില ആശങ്കകളെ കള്ളൻ എന്ന 'രൂപക'ത്തിലൂടെ നന്നായി വരച്ചിട്ടു. എന്നാൽ കഥ അവസാനിക്കുമ്പോൾ കള്ളൻ ഒരു 'രൂപ'മായി മുന്നിലെത്തുന്നത്‌ സത്യത്തിൽ ഈ കഥയ്ക്ക്‌ ലഭിക്കാവുന്ന Unique ആയ ഒരു മാനത്തിന്‌ തടയിടുന്നുണ്ടോ എന്നു സംശയം. Excellent Narration.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കള്ളൻ എന്ന രൂപകത്തെ രൂപമായി മുന്നിലെത്തിക്കുക എന്നതുതന്നെയായിരുന്നു എന്റെ ലക്ഷ്യം. അതുകൊണ്ടാണ് റിയലിസ്റ്റിക് ആയ ഒരു തലത്തിലൂടെ കഥ അവസാനിപ്പിക്കാൻ ഞാൻ ശ്രമിച്ചത്. അത് കഥക്കു ലഭിക്കാവുന്ന വ്യത്യസ്ഥമാനത്തിന് തടയിടുന്നതായുള്ള നിധീഷിന്റെ വായനക്ക് നന്ദി.....

      മികച്ച ഒരു കഥാകൃത്തിൽ നിന്നും ഈ അഭിപ്രായം ലഭിച്ചതിൽ ഒത്തിരി സന്തോഷം....

      സ്നേഹം നിധീഷ്.....

      ഇല്ലാതാക്കൂ
  60. "വാസ്തുവഴികളിൽ ഒരു കള്ളൻ" എന്ന തലക്കെട്ട് തന്നെ ഒന്ന് പിടിച്ചിരുത്തി. കവർച്ചെക്കെത്തിയ കള്ളൻ കണ്ട വീട്ടിലെ വിവിധങ്ങളായ കാഴ്ചകളും അകകണ്ണിൽ കാണുന്ന വരാനിരിക്കുന്ന സംഭവങ്ങളും ഒക്കെ കപട മുഖം മൂടിയണിഞ്ഞ ഇന്നിന്റെ നേർ ആവിഷ്കാരമായി. യഥാർത്ഥത്തിൽ ഈ കള്ളൻ ആരാണ്?? വ്യത്യസ്തമായ പ്രമേയം, എഴുത്തിന്റെ ശക്തി, എന്നിവയൊക്കെ വായനാസുഖം കൂട്ടി..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാമൂഹ്യമനസ്സാക്ഷിക്കു നേരെ കണ്ണും കാതും തുറന്നു വെച്ച് ചിറകൊടിഞ്ഞ ജീവിതങ്ങളെ കാണിച്ചു തരുന്ന നൗഷാദിനെപ്പോലുള്ളവരിൽനിന്നും ഈ ചോദ്യം ഉയരുമ്പോൾ എഴുതിയത് വെറുതെ ആയില്ല എന്ന സംതൃപ്തി......

      വായന ആസ്വദിച്ചു എന്നറിയിച്ച സ്നേഹത്തിന് സ്നേഹം തന്നെ മറുപടി....

      ഇല്ലാതാക്കൂ
  61. മാഷെ ..താമസിച്ചു പോയി ...വായിക്കാന്‍ .

    കഥ ഒന്നാംതരം ...ഇതൊരു ഗുണപാഠകഥ ആയിട്ടാണ്
    എനിക്ക് തോന്നിയത് ജീവിച്ചിരിക്കുമ്പോള്‍ നമ്മള്‍ ചെയ്ത
    ദുഷ് പ്രവര്‍ത്തികള്‍ക്ക് ഒരു പാട് വേശ്യകളെ പ്രാപിച്ച ആ വയസ്സന്‍
    കിടന്നു നരകിക്കുംപോലെ ഒരു ശിക്ഷ കിട്ടും എന്ന് ..

    പിന്നെ മറ്റൊന്ന് ..അടുത്ത മുറിയില്‍ കിടന്നത് ആ വയസ്സന്റെ
    മകനോ അതോ മകളോ എന്തായാലും അവരും ആ വയസന്റെ
    തനി പകര്‍പ്പ്, അവര്‍ക്കും വേറെ അവിഹിതങ്ങള്‍ ഉണ്ടല്ലോ ?
    അപ്പോള്‍ അവരുടെ കാര്യവും ഇങ്ങനെ തന്നെ
    പിന്നെ ആ മകള്‍ അനാഥ ആവാന്‍ കാരണം എന്താവും ...

    ആ പെന്കുട്ട്യുടെ സ്വപ്നം കള്ളന്‍ എങ്ങനെ അറിയുന്നു ?
    ദമ്പതികളുടെ മനോവിചാരവും....

    തിരിച്ചു വരവ് നന്നായി ....പ്രദീപ്‌ മാഷെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗുണപാഠം പഠിപ്പിക്കുക എന്നതൊന്നും എന്റെ ലക്ഷ്യമായിരുന്നില്ല പ്രദീപ്. ചില ജീവിതസന്ദർഭങ്ങലിലേക്ക് അനുവാചകന്റെ ശ്രദ്ധ ക്ഷണിച്ചു എന്നു മാത്രം. ഗുണം ഏത്, ദോഷം ഏത് എന്നൊക്കെ നിർവ്വചിക്കാൻ തക്ക പക്വത ഇനിയും ആർജിക്കേണ്ടിയിരിക്കുന്നു....

      പ്രദീപ് ഉന്നയിച്ച ചോദ്യങ്ങൾ പ്രസക്തമാണ്....

      എന്റെ കഥയെഴുത്ത് സാഹസത്തിന് തന്നുകൊണ്ടിരിക്കുന്ന പിന്തുണക്ക് സ്നേഹം പ്രദീപ്.

      ഇല്ലാതാക്കൂ
  62. പുറം മിനുക്കിയ പല വീടുകളുടെ ഉള്ളിലും
    ഇത് പോലെ അകം മുഷിഞ്ഞ മുറികള്‍ ഉണ്ടാകും

    ഇന്നത്തെ മനുഷ്യനെയും അത് സൂചിപ്പിക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പറഞ്ഞത് ശരിയാണ്.
      പുറം മിനുക്കിയ പല വീടുകളുടെ ഉള്ളിലും
      ഇത് പോലെ അകം മുഷിഞ്ഞ മുറികള്‍ ഉണ്ടാകും..... ഞാൻ വർഷിണി ടീച്ചർക്കു കൊടുത്ത മറുപടി ശ്രദ്ധിക്കുമല്ലോ....

      സ്നേഹപൂർവ്വം......

      ഇല്ലാതാക്കൂ
  63. പ്രിയപ്പെട്ട പ്രദീപ്‌ മാഷ്‌,
    വ്യത്യസ്തമായ പ്രമേയതലങ്ങളില്‍ വായിക്കപ്പെടാവുന്ന മികച്ച സൃഷ്ടി. ആഘോഷിക്കപ്പെടുന്ന നിരൂപകന്റെ ഋജുവായ വായനയ്ക്ക് മാത്രം
    വിധേയമാകുന്നില്ല എന്നൊരു ഭാഗ്യം എഴുത്തിന്റെ ഈയൊരു സമാന്തര സ്ലേറ്റിനുണ്ടെന്നത് എഴുത്തുകാരന് കിട്ടുന്ന അനുഗ്രഹമാണ്. അത്തരം സാധ്യമായ എല്ലാ വായനകളും ഇവിടെ നടന്നു കഴിഞ്ഞു എന്നതിനു മുകളില്‍ കാണുന്ന കമെന്റുകള്‍ സാക്ഷ്യമാണ്. ഈ കഥയെ ഞാന്‍ വായിക്കാന്‍ ഇഷ്ട്പ്പെട്ടത് മുകളില്‍ ശ്രീ. ഉസ്മാന്‍ കിളിയമണ്ണില്‍ വരച്ചു കാണിച്ച കമ്പോള മൂല്യമില്ലാത്ത ഒരു ചരക്കും ഇന്നിന്റെ അകത്തളങ്ങളില്‍, അത് വീടിന്റെയാകട്ടെ, മനോവ്യാപാരങ്ങളുടെയാകട്ടെ, ഇല്ലായെന്ന തിരിച്ചറിവിന്റെ പ്രഘോഷണമായിട്ടാണ്. എല്ലാ വായനകളും ശരിയും സാധ്യമായതുമാണെന്നു അംഗീകരിച്ചു കൊണ്ട് തന്നെ ഇങ്ങനെയൊരു അഭിപ്രായം ഇവിടെ കോറിയിടുന്നു. മാഷേ മുന്നോട്ട് ......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രിയപ്പെട്ട ഇസ്മയിൽ...

      പലതരം വായനകൾ നടന്നു എന്നത് ചാരിതാർത്ഥ്യമേവുന്നു. എഴുത്തുകാരൻ ഒരു നേർരേഖവരച്ച് വായനക്കാരോട് ആ വരയിലൂടെ മാത്രം സഞ്ചരിക്കാൻ ആവശ്യപ്പെടുന്ന എഴുത്ത് എനിക്ക് അസാദ്ധ്യമാണ്.....

      എഴുത്തിലെ എന്റെ നിലപാടുകൾക്ക് പിന്തുണ തരുന്നത്, സൈബർ എഴുത്തിൽ എന്നെ ആകർഷിച്ച നിലവാരമുള്ള എഴുത്തുകാരൻ ആവുമ്പോൾ ഇനിയും എഴുതാൻ അത് പ്രചോദനമേവുന്നു......

      സ്നേഹപൂർവ്വം...

      ഇല്ലാതാക്കൂ
  64. നല്ല ഒരു കഥ വായിക്കുന്നത് ഒരു സുഖമാണ്..ഈ കഥ അത് തരുന്നുമുണ്ട്!

    എല്ലാ ആശംസകളും !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വീണ്ടും എന്റെ എഴുത്തിനു പിന്തുണയുമായി എത്തിയതിന് ഒത്തിരി സന്തോഷം ശശി....

      സസ്നേഹം.....

      ഇല്ലാതാക്കൂ
  65. മറുപടികൾ
    1. 201 നല്ല സംഖ്യയാണ്....
      സന്തോഷം.... സ്നേഹം...- ഈ പിന്തുണക്ക്....

      ഇല്ലാതാക്കൂ
  66. 'രണ്ടാമത്തെ മുറിയില്‍ 'കുട്ടിയുടെ അച്ഛനും,അമ്മയും' ഇണചേരുകയായിരുന്നു. തുടുത്ത മാംസപേശികളുള്ള കൂട്ടുകാരനെ മനസ്സിൽ ധ്യാനിച്ച് അവളും, അതിശയകരമായ അംഗലാവണ്യമുള്ള കൂട്ടുകാരിയെക്കുറിച്ച് ചിന്തിച്ചുകൊണ്ട് അയാളും തികച്ചും കപടമായ പ്രണയനാട്യങ്ങളോടെ ഇണചേരുമ്പോള്‍ അപഥസഞ്ചാരങ്ങളുടെ ആവേഗങ്ങള്‍ കണ്ട് കള്ളന്‍ ഊറിച്ചിരിച്ചുപോയി..... '

    ഇന്നത്തെ ജീവിതയാഥാർത്ഥ്യങ്ങളുടെ സത്യാവാസ്ഥ വളരെ സത്യസന്ധമായി ഈ വരികളിൽ പകർത്തിയിരിക്കുന്നു മാഷേ.
    അതൊക്കെ മനസ്സിലാവുമ്പോൾ ഏത് കള്ളനും ഒന്ന് ചിരിച്ച് പോവുക സാധാരണം.!

    'ബുദ്ധിമാനായ ആ കള്ളന്‍ തന്നെപ്പോലുള്ളവര്‍ക്ക് ഇത്തരം വൈകാരിക വിഷയങ്ങളുടെ കൗതുകങ്ങള്‍ ഒരിക്കലും വന്നുകൂടാത്തതാണെന്ന് പെട്ടെന്നുതന്നെ തിരിച്ചറിഞ്ഞ് അതൊന്നും കാര്യമാക്കാതെ മുറിയില്‍ പരതാന്‍ തുടങ്ങി....'

    ശരിയാ കള്ളന്മാരൊരിക്കലും വൈകാരിതയ്ക്ക് അടിമപ്പെടരുത്.


    'ഒരു മല്‍പ്പിടുത്തത്തിലൂടെ നിന്നെ കീഴടക്കി കൂടെ ഉറങ്ങിയിരുന്ന കൂട്ടുകാരികൾക്കു മുന്നിൽ കരുത്തും, ധീരതയും തെളിയിക്കണമെന്നത് അന്നൊക്കെ എന്റെ വലിയ മോഹമായിരുന്നു. പിന്നീടെപ്പോഴോ അവരൊക്കെ പിരിഞ്ഞുപോയി... അസഹ്യമായ ഏകാന്തതയുടെ തടവറയിൽ ഞാനിതാ നിസ്സഹായനായി തളർന്നു വീണിരിക്കുന്നു. ഇപ്പോൾ ഒട്ടും ആവശ്യമില്ലാതിരുന്ന ഈ വേളയിൽ നീ വരേണ്ടിയിരുന്നില്ല.'

    വളരെ രസമായി ഈ ഗൗരവചിന്തകൾ എങ്ങനെ പറഞ്ഞ് പോകുന്നു മാഷേ ?
    എന്ത് രസമായാ അവ പറഞ്ഞുപോയിരിക്കുന്നത്.!

    'ശരീരമാസകലം കരളാൻ തുടങ്ങിയ കൂറകളെ കുടഞ്ഞെറിഞ്ഞ് സ്വസ്ഥമാവാൻ കൊതിച്ചെങ്കിലും ഒന്നും ചെയ്യാനാവാതെ വൃദ്ധൻ തളർന്നു കിടന്നു......'

    ആ വാർദ്ധക്യത്തിന്റെ ഭീകരത മുഴുവനും ഒപ്പിയെടുത്ത വാക്കുകൾ തുന്നിച്ചേർത്ത വരി.

    'നീ എന്തിനാണിങ്ങനെ ആഹ്ലാദിക്കുന്നത്.... കടിച്ചു തൂങ്ങുന്ന വേദനകളിൽ ഒന്നു പിടയാൻ പോലും കഴിയാത്ത എന്റെ നിസ്സഹായതയാണോ നിന്നെ ഹരം കൊള്ളിക്കുന്നത്..." ദേഹമാകമാനം പുണ്ണുകൾപോലെ പടരുന്ന കൂറകളെ കുടഞ്ഞെറിയാനാവാതെ വിങ്ങുന്നതിനിടയിൽ വൃദ്ധൻ ചോദിച്ചു. '

    ഈ ചോദ്യമുണ്ടല്ലോ മാഷേ ഇതാണിതിൽ എന്നെ വല്ലാതെ കീറിമുറിച്ച വാക്കുകൾ.
    വളരേയധികം വർണ്ണനകൾ പല കമന്റുകളിലും ഞാൻ വായിച്ചറിയുന്നു.
    പക്ഷെ എനിക്കത്തരം മനസ്സിലാവാത്ത അർത്ഥങ്ങൾ പറയാനറിയില്ല.
    ഒന്ന് പറയാം,ഇതൊരു നല്ല എഴുത്താണ്.
    ഞാനൊരു കാര്യം ചോദിക്കട്ടേ,
    മാഷ്, മാഷാണോ ?അതോ കള്ളനാണോ ?
    അതുമല്ലേൽ പൂർവ്വാശ്രമത്തിൽ കള്ളനായിരുന്നോ ?
    എത്ര തന്മയത്വത്തോടെയാ ഒരു കള്ളന്റെ ഭാവങ്ങളും ചിന്തകളും പകർത്തിയിരിക്കുന്നത്.
    ആശംസകൾ പഠിച്ച കള്ളാ,അല്ല പ്രദീപ് മാഷേ.

    മറുപടിഇല്ലാതാക്കൂ
  67. എന്റെ കഥ സസൂക്ഷ്മം വായിച്ച് ഓരോ ഭാഗവും എണ്ണിപ്പറഞ്ഞു തന്ന വിലയിരുത്തൽ ഏറെ ആഹ്ലാദം തരുന്നു മനു....

    സ്നേഹപൂർവ്വം....

    മറുപടിഇല്ലാതാക്കൂ
  68. കഥ വളരെ നന്നായിരിക്കുന്നു. എന്റെ സംശയങ്ങൾ മറുപടികളിൽ നിന്നും മനസ്സിലാക്കി. വൃദ്ധന്റെ ജീവിതരംഗം ശരിയായിത്തന്നെ എനിക്കു തോന്നി. അത്തരക്കാരുടെ മുറികൾ ഇന്നത്തെ സാഹചര്യത്തിൽ അതിനപ്പുറത്തേക്ക് കടക്കില്ല. അതു ഒരു വേദനയായി മനസ്സിൽ തട്ടി. എങ്കിലും ഒരു സംശയം, തൃകാലജ്ഞാനമുള്ള ഒരാൾ ഒരു കള്ളന്റെ ജോലി തിരഞ്ഞെടുക്കേണ്ട കാര്യമുണ്ടോ...? അയാളുടെ ഭാവിയെക്കുറിച്ച് എന്തായാലും അറിയാതെ വരില്ലല്ലൊ..?
    ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
  69. കഥ വായിക്കാൻ വന്ന് കൃത്യമായ വിലയിരുത്തൽ അറിയിച്ചതിൽ സന്തോഷം സാർ.....

    ത്രികാലജ്ഞാനമുള്ള ഒരാൾക്ക് എന്തുകൊണ്ട് കള്ളന്റെ ജോലി ചെയ്തുകൂട. അസാമാന്യമായ പ്രതിഭാവിലസങ്ങളുള്ള പലരും ഏതോ നിയോഗങ്ങളുടെ ഫലമെന്നോണം നിറപ്പകിട്ടില്ലാത്ത പലതരം ജോലികൾ ചെയ്യുന്നില്ലേ..... പിന്നെ സ്വന്തം ഭാവിയെക്കുറിച്ച് കള്ളന് അറിയാമോ ഇല്ലയോ എന്നത് കഥയിൽ സ്പഷ്ടമാക്കാത്ത സ്ഥിതിക്ക് ഇത്തരം കാര്യങ്ങളിൽ വായനക്കാർക്ക് ഉചിതമായ തീരുമാനമെടുക്കാനുള്ള അധികാരമുണ്ട്. സ്വന്തം പതനത്തെക്കുറിച്ച് അറിഞ്ഞുകൊണ്ടുതന്നെ നമ്മളിൽ പലരും വിധിയുടെ പ്രവാഹധാരയോടൊപ്പം മുന്നോട്ടുതന്നെയല്ലെ പോയ്ക്കൊണ്ടിരിക്കുന്നു, ഈ കഥയിലെ കള്ളനും ,തന്റെ കർമ്മവഴികളിലൂടെ മുന്നോട്ടു യാത്രയാവുന്നു. ഭാവിയെക്കുറിച്ച് അയാൾ ആകുലചിത്തനല്ല.

    എന്റെ കഥയെഴുത്തിലെ അപാകതകളെക്കുറിച്ച് പുനർവിചിന്തനം നടത്താൻ ഏറെ സഹായകരമാവുന്നു താങ്കളെപ്പോലുള്ളവരുടെ കൃത്യമായ നിരീക്ഷണങ്ങൾ.....

    സ്നേഹപൂർവ്വം....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അൽ‌പ്പസ്വൽ‌പ്പം ചപ്പടാ മാജിക്കുകളുമായി ജനങ്ങളുടെ അഞ്ജതയെ മുതലെടുത്ത് വിലസുന്ന കോടീശ്വരന്മാരായ മനുഷ്യദൈവങ്ങളുള്ള നാട്ടിൽ, തൃകാലജ്ഞാനമുള്ള ഒരാൾക്ക് വീട്ടിൽ ചുമ്മ കുത്തിയിരുന്ന് പ്രവചനം നടത്തിയാൽ പോലും നേരെ ചൊവ്വെ കോടീശ്വരനാകാൻ കഴിയുമെന്നിരിക്കെ...... എന്നൊരു തമാശ എന്റെ മനസ്സിലൂടെ കടന്നു പോയതുകൊണ്ടാണ് ഞാൻ അങ്ങനെ ചോദിച്ചത്.
      ഓട് പൊളിച്ച് അകത്തു കയറുന്ന കള്ളൻ വാതിൽ തുറന്നു കിടന്നാലും, അവൻ ഓടു പൊളിച്ചു തന്നെ കയറുകയുള്ളു. എത്രയൊക്കെ സാമർത്ഥ്യങ്ങൾ നേടിയാലും അതിന്റെ വില തിരിച്ചറിയാതെ മറ്റു പല ജോലികളിൽ മുഴുകുന്നവരെ എത്ര വേണമെങ്കിലും എടുത്തുകാട്ടാൻ കഴിയും. അതിലൊന്നാണ് അങ്ങയുടെ ഈ കള്ളനും.
      എഴുത്തുകാരൻ എന്ന നിലയിൽ മാഷ് പറഞ്ഞ മറുപടിയിൽ ഞാൻ പൂർണ്ണ തൃപ്തനാണ്. വളരെ സന്തോഷവും നന്ദിയും അറിയിക്കുന്നു.

      ഇല്ലാതാക്കൂ
  70. ഞാന്‍ വൈകി, സാരമില്ല......
    കഥ വളരെ വളരെ ഇഷ്ടമായി.
    എല്ലാവരും എല്ലാ അഭിപ്രായങ്ങളും അറിയിച്ചിട്ടുണ്ട്. ... എനിക്കൊന്നും അധികം പറയാനില്ല.

    പ്രദീപ് മാഷ് അപൂര്‍വ പ്രതിഭയുള്ള അസാധാരണനായ ഒരു എഴുത്തുകാരനാണു. ഇനിയും കൂടുതല്‍ വായിക്കാന്‍ എനിക്കു ഭാഗ്യമുണ്ടാകട്ടെ. എല്ലാ ആശംസകളും.....

    മറുപടിഇല്ലാതാക്കൂ
  71. എച്ചുമുവിന്റെ നല്ല വാക്കുകൾ വലിയ പ്രോത്സാഹനമാണ്......

    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  72. കള്ളന്‍ കൊണ്ട് പോകുന്ന ഓരോ മുതലുകള്‍ക്കുള്ളിലും ഭിന്ന സ്ഥായിയില്‍ ഉള്ള തൃഷ്ണ കള്‍ അടയിരിപ്പുണ്ടെന്ന പാഠം
    ഒരു കവര്‍ച്ചാ വാര്‍ത്തയിലും നമുക്ക് വായിച്ചെടുക്കനാവാത്തത് ഓര്‍മിപ്പിക്കുന്ന കഥ.
    ചില ഭാഗങ്ങളില്‍ സ്വല്പം കൂടി നിറം നല്‍കാമായിരുന്നു എന്ന് തോന്നുന്നു. വിശേഷിച്ച് കുട്ടിയുടെ ചോട്ടാബീം കാമനകളിലെക്ക് ഒരു ഭൂതക്കണ്ണാടി !!!
    എങ്കിലും ഭേഷ് മാഷെ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല നിർദേശങ്ങൾ എനിക്കു വഴികാട്ടിയാവുന്നു....
      സൂക്ഷ്മതലങ്ങളിൽ ചെന്ന് എന്റെ കഥ വായിച്ച സ്നേഹത്തിന് സ്നേഹം തന്നെ മറുപടി

      ഇല്ലാതാക്കൂ
  73. സാധാരണ ബ്ലോഗ്കഥകളുമായി തട്ടിച്ചു നോക്കുമ്പോള് താങ്കളുടെ കഥ ഉന്നതനിലവാരം പുലര്ത്തുന്നുണ്ട്. കൃതഹസ്തനായ ഒരെഴുത്തുകാരന്റെ പ്രതിഭ കഥയിലുടെ നീളം കാണാം.എങ്കിലും മൊത്തത്തില് ഈ കഥയ്ക്ക് വേണ്ടത്ര ശില്പഭംഗിയുണ്ടെന്ന് പറയാന് കഴിയില്ല. പലയിടത്തും കഥ ഒരു പഞ്ചതന്ത്രം ശൈലിയിലേക്കു വഴുതിപ്പോകുന്നുണ്ട്. എല്ലാമുണ്ടായിട്ടും എന്തോ ഒരു കുറവുപോലെ...ആ കുറവ് കണ്ടെത്തി ഇനിയുളള സൃഷ്ടികളില് പരിഹരിക്കുമല്ലോ....ആശംസകള്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൃത്യമായ വായനക്കും വസ്തുനിഷ്ഠമായ അഭിപ്രായത്തിനും ഒരുപാട് നന്ദി..... കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടിയുള്ള വായനയാണ് ഞാൻ ആഗ്രഹിക്കുന്നത്.

      ഇല്ലാതാക്കൂ
  74. ഒറ്റയിരുപ്പിനു വായിച്ചു...കള്ളനെ ഇഷ്ടായി..സ്വപ്നസഞ്ചാരങ്ങളേയും വരും കാലങ്ങളേയും അളക്കുന്നൊരു കള്ളന്‍ ഏതു നിമിഷവും നമ്മുടെ ഭവനത്തിന്‍റെ സങ്കീര്‍ണ്ണതകള്‍ ഭേദിച്ചെത്തുമെന്നൊരു ഉള്‍വിളി ഇന്നത്തെ സമൂഹത്തിനു അനിവാര്യം...നന്നായി പറഞ്ഞു മാഷെ...ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒരുപാട് സന്തോഷം ടീച്ചർ.....
      എന്റെ കഥവായിച്ചതിലും അഭിപ്രായമറിയിച്ചതിലും മാത്രമല്ല....
      ഒരു ചെറിയ ഇടവേളക്കു ശേഷം, ടീച്ചറെപ്പോലുള്ളവർ സൈബർ സ്പേസിൽ എഴുതുകയും വായിക്കുകയും ചെയ്യുന്ന കൂട്ടായ്മയിൽ വീണ്ടും സജീവമാകുന്നു എന്നറിയുന്നതിൽ എന്റെ സന്തോഷം മറച്ചുവെക്കുന്നില്ല....

      ഇല്ലാതാക്കൂ
  75. ഇതുവരെ താങ്കളുടെ രചനകള്‍ ശ്രദ്ധിക്കാത്തത്തില്‍ വിഷമം തോന്നുന്നു.സമയം എടുത്തുള്ള വായന ആവശ്യപ്പെടുന്ന കഥ. നിരീക്ഷണങ്ങള്‍ പലതും കുറിക്കു കൊള്ളുന്നത്.

    മറുപടിഇല്ലാതാക്കൂ
  76. ഒരുപാട് സന്തോഷം സാർ. കഥയിൽ നടത്തിയ നിരീക്ഷണങ്ങളെക്കുറിച്ചുള്ള അങ്ങയുടെ വിലയിരുത്തൽ എനിക്കു പ്രോത്സാഹനമാണ്.....
    സ്നേഹപൂർവ്വം

    മറുപടിഇല്ലാതാക്കൂ
  77. വളരെ വ്യത്യസ്തമായ കഥാസന്ദര്‍ഭം ,നല്ല അവതരണം ഇപ്പോഴാണ് ഈ വഴി കണ്ടുപിടിച്ചത് ,ഇനിയും വരാം ആശംസകള്‍ !

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ കഥവായിക്കാൻ വന്നതിനും പ്രോത്സാഹനവാക്കുകൾക്കും ഒത്തിരി സന്തോഷം.

      ഇല്ലാതാക്കൂ
  78. ബണ്ടി ചോര്‍?
    ഹ..ഹ..ഹ..
    വെറുതെ ചോദിച്ചതാണ്. കഥ വളരെയധികമിഷ്ടപ്പെട്ടു.
    ഒരു മാജിക്കല്‍ റിയലിസം കഥയില്‍ കൊണ്ടുവരാന്‍ ശ്രമിച്ചത് ഒരു പരിധിവരെ വിജയിച്ചിട്ടുണ്ട്. കുട്ടിയുടെ ചിന്തകളെ പോസ്റ്റുമോര്‍ട്ടം ചെയ്യാനായി ഒരു ഗവേഷണം നടത്തിയെന്നുതോന്നുന്നുവല്ലോ? വീട്ടില്‍ കുട്ടികള്‍ വായിക്കുന്ന പുസ്തകങ്ങളില്‍ നിന്നാവും അല്ലേ ഈ കഥാപാത്രങ്ങള്‍?
    വൃദ്ധന്റെ വികാരങ്ങളും ശ്രദ്ധേയമായി.
    എല്ലാവിധ ആശംസകളും.

    മറുപടിഇല്ലാതാക്കൂ
  79. ശ്രീജിത്ത്....
    ബണ്ടിച്ചോറിനും ഒത്തിരി മുമ്പെ ഞാൻ ഈ കഥ എഴുതി.
    ബോധപൂർവ്വം കഥയിൽ ഏച്ചുകെട്ടലുകൾ നടത്താൻ ശ്രമിച്ചിട്ടില്ല. കഥ എഴുതിവന്നപ്പോൾ ഇങ്ങിനെ ആയതാണ്. ഛോട്ടാഭീം എന്നത് കുട്ടികളുടെ ടിവി സീരിയൽ ആണ്. ഇടക്ക് ഞാനതു കാണാറുണ്ട്.
    കഥ ഇഷ്ടപ്പെട്ടു എന്നറിയിച്ചതിൽ ഒരുപാട് സന്തോഷം.....

    മറുപടിഇല്ലാതാക്കൂ
  80. കഥ വായിച്ചു.ഇഷ്ടപ്പെട്ടു.നിരീക്ഷണങ്ങളും പരീക്ഷണങ്ങളും കൊണ്ട് സമ്പന്നമായിക്കിയിരിക്കുന്നു.സര്‍ഗ്ഗാത്മകതയുടെ കഥാരൂപം. ചിത്രങ്ങളിലും കഥയും കലയും വായിക്കാന്‍ കഴിയുന്നു.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അങ്ങയെപ്പോലെയുള്ള മികച്ച എഴുത്തുകാരില്‍ നിന്നും നല്ലത് കേള്‍ക്കുമ്പോള്‍ ഒരുപാട് സന്തോഷം.....

      ഇല്ലാതാക്കൂ
  81. ഇവിടെ വരാന്‍ വൈകി എങ്കിലും വന്നതു വെറുതെയായില്ല എന്നതില്‍ സന്തോഷം. മനുഷ്യജീവിതത്തിന്റെ മൂന്നവസ്ഥകള്‍ വളരെ ഭംഗിയായിത്തന്നെ വരച്ചു വച്ചു. കഥ വായിച്ചു തീരുമ്പോള്‍ ഒന്നു തിരികെ വരാനാണു തോന്നുന്നത്. വാര്‍ദ്ധക്യം, യൌവ്വനം, പിന്നെ ബാല്യം. ബാല്യത്തിന്റെ നിഷ്കളങ്കതയില്‍ നിന്നും അനാഥാലയത്തിലേയ്ക്കും, ജൂവനൈല്‍ ഹോമിലേയ്ക്കുമുള്ള വളര്‍ച്ചയുടെ പടവുകള്‍ വേദനിപ്പിച്ചു. വളച്ചു കെട്ടില്ലാത്ത നല്ലൊരു കഥ വായിച്ച അനുഭവം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വലിയ സന്തോഷം.... കഥയുടെ വായന നല്ല അനുഭവമായി എന്നറിയുന്നത് ചാരിതാര്‍ത്ഥ്യമേവുന്നു.....

      ഇല്ലാതാക്കൂ
  82. എന്റെ മനസ്സിലുടക്കിയത് തനിക്ക് ആകെ കൂട്ടിനുള്ള ഓർമ്മകൾ പെറുക്കിയെടുത്തു കൊണ്ട് കള്ളൻ പോകുമ്പോൾ എന്നെയൊന്നു കൊന്നു തന്നിട്ട് പൊകൂ എന്ന വൃദ്ധന്റെ ദീനതയും നിസ്സഹായതയുമാണ് .. !!!


    ആദ്യമായാണ് ഞാനിവിടെ ..


    . കഥകൾ വായിക്കുന്നതിൽ പുറകോട്ടാണിപ്പോൾ ,, ഇനിയും വ്യത്യസ്തതയും ഉൾക്കാമ്പുമുള്ള കഥകളുമായെത്തുക .. ആയാസരഹിതമായി ഞാനെന്റെ വായനാശീലം വീണ്ടെടുക്കട്ടെ
















    മറുപടിഇല്ലാതാക്കൂ
  83. മാഷെ കഥ വായിച്ചു - അഭിപ്രായങ്ങളും വായിച്ചു ... ഉള്ളിൽ തട്ടി പറയട്ടെ ..... എനിക്ക് ഭയങ്കര ഇഷ്ടമായി ... വിശദീകരണം പറഞ്ഞാല വെറും വാക്കയിപ്പോകും ... അതിനൊക്കെ അപ്പുറത്ത് .....
    സങ്കടം തോന്നിയ കാര്യം പറയാം ,,,
    എന്തെ ഞാൻ മാഷെ ബ്ലോഗിനെ കുറിച്ച് അന്വേഷിച്ചില്ല എന്ന് ...
    ശകുന്തലാടെവിയിലൂടെയാണ് ഇവിടെ എത്തിയത് ..
    കഥ എങ്ങനെ വേണമെന്ന് പറഞ്ഞു തന്നിരിക്കുന്നു ...
    നന്ദി
    കടപ്പാടും .

    മറുപടിഇല്ലാതാക്കൂ
  84. Kollaam maashe..... aa vannathu Bandi chor aayirunno?
    ezhuthiyathellaam sathyangal......
    ellaam onninonnu manoharam.... pakshe avasaanam entho onnu pidichu nirthunnu... aa kallan veettil kayariya samayavum irangiya samayavum thammil othiri antharam undallo.... ipparanjathu nokkiyaal 1 - 2 hours samayame ayaal spend chythullu.. appolekkum neram velutho????

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സന്തോഷ് നായര്‍ - ഈ നല്ല വായനക്കും, ഉന്നയിച്ച സംശയത്തിനും - കള്ളന്‍ തിരിച്ചുപോവുന്ന സമയം കഥയില്‍ പറഞ്ഞിട്ടുണ്ട്. കഥയിലെ ഭവനഭേദനത്തിന് എടുത്ത സമയമോ, തിരിച്ചുപോക്കിനായി താണ്ടിയ ദൂരമോ ഒന്നും ഞാന്‍ കഥയിലൊരിടത്തും സൂചിപ്പിച്ചിരുന്നില്ല. അതൊക്കെ വായനക്കാര്‍ക്ക് വിടുകയായിരുന്നു. എന്നിട്ടും ഇങ്ങിനെ ഒരു പ്രശ്നം വായനയില്‍ അനുഭവപ്പെടുന്നു എന്ന് ചൂണ്ടിക്കാട്ടിയത് ഗൗരവമായി എടുക്കുന്നു. ഇതെനിക്ക് നല്ലൊരു പാഠമാണ്.

      ഇല്ലാതാക്കൂ
  85. കഥ ഒരുപാട് ഇഷ്ടായി മാഷെ ...അധികം പറയാനറിയില്ല ,സ്നേഹം . :)

    മറുപടിഇല്ലാതാക്കൂ
  86. ഒരു കള്ളന്റെ കണ്ണിലൂടെ ചില സ്വപ്നദര്‍ശനങ്ങളും, ദാമ്പത്യരഹസ്യങ്ങളും, വാര്‍ദ്ധക്യത്തിന്റെ നിസ്സാഹയതയും വരച്ചുകാട്ടിയിരിക്കു ന്നു. ജീവിതത്തിന്റെ അനിവാര്യതകളായി പറഞ്ഞിരിക്കുന്നത് കഥയ്ക്ക് മേമ്പൊടിയായി. പുതിയ പ്രമേയങ്ങള്‍ കണ്ടെത്തുന്നത് വായനക്കാര്‍ക്ക് ഒരു ആശ്വാസമാണ്.

    മറുപടിഇല്ലാതാക്കൂ
  87. ഇത്രയും കഴിവുകളുള്ള കള്ളന് ചുരുങ്ങിയ പക്ഷം ഒരു കള്ളസന്യാസിയെങ്കിലും ആകാമായിരുന്നില്ലേ എന്ന സംശയം എനിക്കും തോന്നാതിരുന്നില്ല... പക്ഷേ കഥയില്‍ ചോദ്യമില്ലല്ലോ...വളരെ നല്ല കഥ മാഷേ...

    മറുപടിഇല്ലാതാക്കൂ
  88. കള്ളന്‍ മനുഷ്യജീവിതത്തില്‍ നിന്നും അപഹരിച്ചുവായനക്കാരന് മുന്‍പില്‍ നിവര്‍ത്തിവച്ച കൌതുക വസ്തുക്കള്‍ക്ക് സത്യത്തിന്‍റെ തെളിമ!

    നല്ല ഭാഷയും പ്രയോഗങ്ങളും.

    വളരെ ഇഷ്ട്ടമായി
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ