സര്‍പ്പഗന്ധം


"സുഹൃത്തുക്കളെ പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും കോഴിക്കൂട്ടില്‍ തന്നെയാണ്..! ഫണം വിരുത്തിയാടി വല്ലാതെ ഭയപ്പെടുത്തിക്കൊണ്ട് അതങ്ങിനെ കോഴിക്കൂട്ടില്‍ തങ്ങിയിരിക്കുകയാണ്... ഇപ്പോള്‍ത്തന്നെ നേരം സന്ധ്യയായിരിക്കുന്നു.ഇനി രാത്രിയും ഇരുട്ടും വരും. ഇരുട്ടില്‍ അത് പതുങ്ങിയിറങ്ങി എങ്ങോട്ടും നീങ്ങുവാനുള്ള സാദ്ധ്യതയുണ്ട്. ഒരു പക്ഷേ വീടിനകത്തേയ്ക്കുതന്നെ പതുങ്ങിക്കയറിയേക്കാം....  അപകടമാണ്.... അതിനെ കൊല്ലേണ്ടിയിരിക്കുന്നു... പക്ഷേ എങ്ങിനെ കൊല്ലും ?, ആരു കൊല്ലും...? സഹായത്തിന് ആരെങ്കിലുമുണ്ടെങ്കില്‍ എനിക്കുതന്നെ.... പക്ഷേ ആരു സഹായിക്കും... ?" ...........

പുലര്‍ച്ചക്ക് വല്ലാത്ത പരിഭ്രമത്തോടെയും ഭയത്തോടെയും അവള്‍ എന്നെ വിളിച്ചുണര്‍ത്തുകയായിരുന്നു.....

ഞാനാവട്ടെ പുലര്‍കാല സ്വപ്നങ്ങളുടെ താഴ്വരയില്‍, എല്ലാ പിരിമുറുക്കങ്ങളും അയഞ്ഞ്, ഒരു പൊങ്ങുതടിപോലെ......

അപ്പോഴാണ് അത്യന്തം പരിഭ്രമത്തോടെ അവള്‍ എന്നെ വിളിച്ചുണര്‍ത്തിയത്.


വീണുടഞ്ഞുപോയ സ്വപ്നതാഴ്വരയെക്കുറിച്ചുള്ള നഷ്ടബോധത്തോടെയും, വീണ്ടും പിരിമുറുക്കങ്ങളുടേയും ദുരനുഭവങ്ങളുടേയും ഒരു പകല്‍ കൂടി ആവര്‍ത്തിക്കുവാന്‍ പോവുകയാണല്ലോ എന്ന നടുക്കുന്ന ചിന്തയോടെയും ഞാന്‍ കോഴിക്കൂട്ടിനരികിലേക്ക്  ചെന്നു.


പാമ്പ് ഫണം വിരുത്തി കോഴിക്കൂട്ടില്‍ കിടന്നു ചീറ്റുകയാണ്. ഭയചകിതരായ കോഴികള്‍ കൂടിന്റെ ഒരു ഭാഗത്തേക്ക് ഒതുങ്ങിക്കൂടി കൊക്കിക്കൊണ്ടിരുന്നു.


എന്തുചെയ്യണം എന്നറിയാതെ ഞാന്‍ പകച്ചു നില്‍ക്കുന്നതിനിടയില്‍ അവള്‍ എന്റെ സുഹൃത്ത് രാമകൃഷ്ണന് ഫോണ്‍ ചെയ്തു.


" ഉടന്‍ വരാം"  അവന്‍ പറഞ്ഞു.,  "കുട്ടികളേയും കൂട്ടണം. അവരിതുവരെ മൂര്‍ഖന്‍ പാമ്പുകളെ അതിന്റെ ഒറിജിനല്‍ സെറ്റിങ്ങില്‍ കണ്ടിട്ടില്ല" .


-അൽപ്പസമയത്തിനുള്ളില്‍ രാമകൃഷ്ണനും, ഭാര്യ  ബീനയും കുട്ടികളും വന്നു.


"വണ്ടര്‍ഫുള്‍ !!" എന്നു പറഞ്ഞുകൊണ്ട് കുട്ടികള്‍ കോഴിക്കൂട്ടിലേക്ക് ചെറിയ കല്ലുകള്‍ എടുത്തെറിഞ്ഞ് പാമ്പിന്റെ കോപത്തോടെയുള്ള ചീറ്റലും ഇളക്കങ്ങളും ആസ്വദിച്ചു. "ഹൊറിബിള്‍ ഏന്‍ഡ് ഡെയ്ഞ്ചറസ് " എന്നു പറഞ്ഞു കൊണ്ട് അവന്റെ ഭാര്യ അവരെ വിലക്കി.


പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും ഫണം വിരിച്ച് ആടുകയാണ്. പാവം കോഴികളാവട്ടെ  പുറത്തേക്കു നോക്കി നിലവിളിച്ചുകൊണ്ടിരുന്നു...


"സഹായിക്കണം..  സഹായിക്കണം.."  ഞാന്‍ രാമകൃഷ്ണനോടും വിവരം കേട്ടറിഞ്ഞ് എത്തിയ അയല്‍ക്കാരോടും പറഞ്ഞു.


ഞാന്‍ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധിയില്‍ സഹതാപം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ എന്റെ ചുറ്റും കൂടി.


"തീര്‍ച്ചയായും,  നിങ്ങള്‍ വല്ലാത്തൊരു പ്രതിസന്ധിയിലാണ് " അവര്‍ പറഞ്ഞു


ധൈര്യം സംഭരിച്ചുകൊണ്ട് ചില ചെറുപ്പക്കാര്‍ നീളമുള്ള കോലുകൊണ്ട് കോഴിക്കൂട്ടിലേക്ക് കുത്തിനോക്കി. അപ്പോള്‍ വര്‍ദ്ധിച്ച കോപത്തോടെ കോലിനു നേരെ കുതിച്ചു ചാടുകയും ആഞ്ഞു കൊത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന സര്‍പ്പവീര്യം കണ്ട്  അവര്‍ കൈകൊട്ടി ചിരിച്ചു.


"പുല്ലാഞ്ഞി മൂര്‍ഖനാണ്.ഭയങ്കര വിഷമുള്ള ഇനമാണ്.... എന്റെ ചെറുപ്പകാലത്ത് ഇരുതലയുള്ള ഒരു പുല്ലാഞ്ഞിമൂര്‍ഖന്‍ ഇഴഞ്ഞു വന്ന് ....!" എന്നോടു സഹതാപം പ്രകടിപ്പിക്കുവാന്‍ വന്ന അടുത്ത വീട്ടിലെ കാരണവര്‍ വെറ്റില മുറുക്കിക്കൊണ്ട് തന്റെ ചുറ്റും കൂടിയ സംഘത്തോടു വിവരിക്കുകയാണ്.


“ഇതു ശീതരക്ത ജീവിയാണ്. ചൂടുകാലാവസ്ഥയിലാണ് പ്രശ്നങ്ങളുണ്ടാക്കുന്നത് " പ്രൊഫസര്‍ എന്നു വട്ടപ്പേരുള്ള കേളുനായനാര്‍ അഭിപ്രായം പറഞ്ഞു.


"സഹായിക്കണേ...!?"  ഞാന്‍ സ്വരം കഴിയുന്നത്ര ദയനീയമാക്കിക്കൊണ്ട് അവരോട് പറഞ്ഞു. "എന്റെ കുടുംബം...  എന്റെ കോഴികള്‍...."


ഇപ്പോള്‍ സമയം ഉച്ചയോടടുത്തിരിക്കുന്നു.രാവിലെ വന്നവര്‍ ഓരോരുത്തരായി പിന്‍വാങ്ങുകയും പകരം പുതിയ ആളുകള്‍ വന്നെത്തുകയും ചെയ്തു.അവരെല്ലാം എന്നോട് അനുകമ്പയുള്ള ഒരു ഭാവം കണ്ണുകളില്‍ നിറച്ച് അഭിപ്രായങ്ങള്‍ പറഞ്ഞു.


-'പുല്ലാഞ്ഞി മൂര്‍ഖന്‍, അത് ഇണചേരുന്ന വിധം, അതിന്റെ വിഷത്തിന്റെ കാഠിന്യം, അത് നേരിടുന്ന പ്രശ്നങ്ങള്‍, വംശനാശം, പരിസ്ഥിതി, മണ്ണൊലിപ്പ്, കടല്‍ ഭിത്തി, കോഴികള്‍, കോഴിക്കാട്ടം, ജൈവവളം, കാര്‍ഷിക സംസ്കൃതി, പോത്തിന്‍ ദ്രാവകം ...!' എന്നിങ്ങനെ നിരവധി വിഷയങ്ങള്‍ അവര്‍ കോഴിക്കൂടിനു ചുറ്റും നടന്നു ചര്‍ച്ച ചെയ്തു.


"സഹായിക്കണേ .... " ഞാന്‍ വന്നുകൊണ്ടിരുന്ന സംഘങ്ങളോട് വിലപിച്ചുകൊണ്ടിരുന്നു.


"ആദ്യമഴക്ക് അവ കൂട്ടത്തോടെ പുറത്തിറങ്ങും ". കൊല്ലന്‍ ശങ്കരന്‍ എന്നെ മാറ്റി നിര്‍ത്തി സ്വകാര്യമായി  പറഞ്ഞു. "ഞാനൊരിക്കല്‍ ആദ്യമഴ പെയ്ത ദിവസം പാടിച്ചേരിക്കാവിനപ്പുറത്തുള്ള മലഞ്ചരിവില്‍ വെച്ച് അതു കണ്ടിട്ടുണ്ട് ". അവന്‍ പറഞ്ഞു. "അവ നൂറു കണക്കിനുണ്ടായിരുന്നു. പുതുമഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണം നുകര്‍ന്ന് ഇണചേരാനുള്ള വര്‍ദ്ധിച്ച കൊതിയോടെ അവ മലഞ്ചരിവിലെ മാളങ്ങളില്‍ നിന്ന് ഇറങ്ങി വന്നു... പിന്നെ ഉടലുകള്‍ തമ്മില്‍  പുളഞ്ഞ്, ചുറ്റിയാടി പുതുമഴത്തുള്ളികളില്‍ നനഞ്ഞു കുതിര്‍ന്ന്...... "


"എന്നാല്‍ എന്നെ ഒന്നു സഹായിച്ചു കൂടെ ?"  ഇത്രയും നേരം സ്വകാര്യം പറഞ്ഞതിന്റെ അടുപ്പം കൊണ്ട്  ഞാനപ്പോള്‍  അവനോട് ചോദിച്ചു.


അതോടെ താനൊരു നാടന്‍ തോക്കിന്റെ പണിപ്പുരയിലാണെന്നു പറഞ്ഞ് അവന്‍ തിരക്കിട്ട് ഓടിപ്പോയി.


"സഹായിക്കണേ..." ഞാന്‍  വീണ്ടും നിലവിളിച്ചുകൊണ്ടിരുന്നു............


സുഹൃത്തുക്കളെ പുല്ലാഞ്ഞി മൂര്‍ഖന്‍ ഇപ്പോഴും കോഴിക്കൂട്ടില്‍ തന്നെ.ഫണം വിരുത്തിയാടി വല്ലാതെ ഭയപ്പെടുത്തിക്കൊണ്ട്.....


ഇപ്പോള്‍ നേരം സന്ധ്യയായിരിക്കുന്നു. ഇനി രാത്രി, ഇരുട്ട് .....?


ഞാനെന്തു ചെയ്യും.. ?


രാമകൃഷ്ണന് ഫോണ്‍ ചെയ്താലോ ....
അടുത്ത വീട്ടിലെ കാരണവരേയോ,
പ്രൊഫസര്‍  കേളു നായനാരേയോ,
കൊല്ലന്‍ ശങ്കരനേയോ വിളിച്ചാലോ.....


ഞാനെന്തു ചെയ്യും ?


അപ്പോഴും പുല്ലാഞ്ഞി മൂര്‍ഖന്‍....!!  



36 അഭിപ്രായങ്ങൾ:

  1. ഞാനാണോ ആദ്യമെത്തിയത്‌ സര്‍പ്പത്തെ കാണാന്‍...?
    എങ്കില്‍ ഈ കാഴ്ചകള്‍ ആദ്യം മുതല്‍ ഒന്നൂടെ കാണട്ടെ.
    കോഴിക്കൂട്ടില്‍ കയറിയത് മുതല്‍ ഒരു പകല്‍ പിന്നെ രാത്രി ആകുന്നതു വരെയുള്ള കാഴ്ചകള്‍.
    വന്ന് പോകുന്ന മുഖങ്ങള്‍ , പ്രതികരണം , ഭാവം .
    പ്രദീപ്‌...
    കഥയില്‍ പ്രതീക്ഷിക്കുന്ന വിത്യസ്തത ഇതാണ്. ചെറിയൊരു വിഷയം , വിശാലമായ , മനോഹരമായ അവതരണം.
    കഥ ഫോര്‍മാറ്റ് ചെയ്ത രീതി വളരെ ആകര്‍ഷിച്ചു.
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
  2. ഈ കോഴിക്കൂടും ഇവിടുത്തെ കോഴികളും.. സൂപ്പറാണ് പ്രദീപേട്ടാ വീണ്ടും വരാം തിരക്കായതുകൊണ്ട് മുഴുവൻ നോക്കാൻ സാധിച്ചില്ല.

    എല്ലാവരും ഇങ്ങനെയാണ് ഓടി വന്ന് വട്ടം കൂടി നിക്കും ക്യാമറയുള്ളവൻ ഫോട്ടോയെടുക്കും. നാട്ടുകാരെ മുഴുവൻ കാണിക്കും. ഹത്ര തന്നെ. (കലിയുഗം)

    മറുപടിഇല്ലാതാക്കൂ
  3. ആള്കൂടിയാലൊന്നും പാമ്പ്ചാവില്ല എന്നൊരു പഴമൊഴി കേട്ടിട്ടുണ്ട്.
    ഇതു വായിച്ചപ്പോള്‍ അതിലും പതിരില്ലെന്ന് ബോദ്ധ്യമായി.!!
    നല്ല അവതരണം.

    മറുപടിഇല്ലാതാക്കൂ
  4. കഥ വളരെ അധികം നന്നായിരിക്കുന്നു മാഷെ. അവതരിപ്പിച്ച രീതിയും ഇഷ്ടപ്പെട്ടു...

    മറുപടിഇല്ലാതാക്കൂ
  5. നല്ല അവതരണ രീതി മാഷെ ............ കഥ സൂപ്പര്‍
    വര്‍ത്തമാന കാല നാടിന്‍റെ നേര്‍ക്കാഴ്ച .. അതെ പലപ്പോഴും നാം കാഴ്ചക്കാര്‍ മാത്രമാണല്ലോ

    മറുപടിഇല്ലാതാക്കൂ
  6. ഞങ്ങടെ വീട്ടിലെ കോഴിക്കൂട്ടിലല്ലല്ലോ പാമ്പ് കയറിയത്..അപ്പോള്‍ കാഴ്ച കണ്ടു നില്‍ക്കാന്‍ നല്ല രസം...
    എത്ര ഭംഗിയായാണ് ഈ കഥ അവതരിപ്പിച്ചിരിക്കുന്നത്..ഒട്ടും മുഷിച്ചിലില്ലാതെ വായിക്കാന്‍ പറ്റിയ നല്ലൊരു കഥ..അഭിനന്ദനങ്ങള്‍..

    മറുപടിഇല്ലാതാക്കൂ
  7. ഒരു നല്ല കഥ... ഇത്രയും ചെറിയ ഒരു വിഷയം ഇന്നത്തെ കലികാലത്തിന്റെ മൊത്തം തോലുരിയുന്ന രീതിയില്‍ അവതരിപ്പിക്കാം എന്ന് മാഷ്‌ പറഞ്ഞു തന്നു. എല്ലാവര്ക്കും വലിയ വായില്‍ വാചാലരാകാനാണ് ഇഷ്ടം.. ഒരു പ്രശ്നം വരുമ്പോയോ, എല്ലാവരും അവനവനിലേക്ക്‌ ചുരുങ്ങുകയും ചെയ്യുന്നു... കഥയുടെ അവതരണ ശൈലി അസൂയാവഹം... അഭിനന്ദനങള്‍...

    മറുപടിഇല്ലാതാക്കൂ
  8. അതിമനോഹരമായ കഥ.അസൂയ തോന്നുന്നു.തനിക്ക് നേരെ വരുമ്പോള്‍ മാത്രമേ വിഷമവും വേദനയും മനസ്സിലാവൂ.അന്യന്റെ സങ്കടം കാണാന്‍ തന്നെ എന്തൊരു ചേലാണ്.വര്‍ത്തമാനകാല സത്യം..അഭിനന്ദനങ്ങള്‍ മാഷേ..

    മറുപടിഇല്ലാതാക്കൂ
  9. മൂർഖനെ കണ്ടവരെ പോലെ.. ഒരു അഭിപ്രായം പറഞ്ഞു പോകാം.. ല്ലെ? :D

    മറുപടിഇല്ലാതാക്കൂ
  10. അവതരണ ശൈലി അഭിനന്ദനാര്‍ഹം.
    വലിയ നിലയില്‍ ചിന്തിക്കുകയും, സംസാരിക്കുകയും ചെയ്യുന്ന പലരും നിസ്സഹായരാവുന്ന ചില അവസ്ഥകള്‍ നിത്യ ജീവിതത്തില്‍ ഉണ്ടാവാറുണ്ട്. അല്ലേലും പറയുന്ന സുഖമില്ലല്ലോ അനുഭവിക്കുമ്പോള്‍ ചില കാര്യങ്ങള്‍ എങ്കിലും.

    മറുപടിഇല്ലാതാക്കൂ
  11. ഒരു വലിയ കാര്യം പുല്ലാഞ്ഞി മൂര്‍ഖനുമായി ബന്ധപ്പെടുത്തിയ കഥയിലൂടെ പറഞ്ഞത് ഇഷ്ടായി.

    സമൂഹത്തില്‍ ഇന്ന് ഫണം വിടര്‍ത്തിയാടുന്ന ജീര്‍ണ്ണതകളും പ്രശനങ്ങളും ഒരു കാഴ്ച്ചക്കാരനെന്ന നിലയില്‍ ആസ്വദിക്കുകയും, പല തരം അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുക എന്നല്ലാതെ പ്രശനത്തില്‍ ഇടപെടാനോ, പരിഹരിക്കാനോ യാതൊരു ശ്രമവും നടത്താത്ത ഞാനക്കമുള്ള സമൂഹത്തിന് നേരെ ഫണം വിടര്‍ത്തി നില്‍ക്കുന്നു ഈ കഥ. പ്രതികരണശേഷി ഇപ്പഴും ഇല്ലാത്തതിനാല്‍ വെറുതേ കമന്റിട്ട് പോകുന്നു...

    മറുപടിഇല്ലാതാക്കൂ
  12. ഒറ്റനോട്ടത്തില്‍ മൂര്‍ഖന്‍ പത്തി വിടര്‍ത്തി ആടുന്നത് മാത്രമേ കാണാന്‍ പറ്റൂ....... പക്ഷെ കോഴിക്കൂടിന്റെ ഇടയില്‍ കൂടി സൂക്ഷിച്ചു നോക്കിയാല്‍ ഒരു കാര്യം മനസിലാകും. അപ്പുറത്ത് വെറുതെ നിന്ന് വായ കൊണ്ട് അഭ്യാസം കാണിക്കുന്നവരുടെ നേര്‍ക്കാണ് ഈ കല്ലുകള്‍ മുഴുവന്‍ എറിഞ്ഞതെന്ന്. പല പ്രശ്നങ്ങളിലും കാണാം, ഒരു വലിയ ചാക്കില്‍ പൊതിഞ്ഞുകളയാന്‍ മാത്രമുള്ള അഭിപ്രായവും പറഞ്ഞു വരുന്നവരെ.

    മറുപടിഇല്ലാതാക്കൂ
  13. ആട്ടെ, ഈ 'പാമ്പിനെ' എങ്ങനെയാ കൊല്ലുക..? വരും തലമുറക്കൊരു മാതൃക എവിടെ..?

    മറുപടിഇല്ലാതാക്കൂ
  14. പാവം കോഴികള്‍ അവറ്റകളുടെ വിലാപങ്ങള്‍ ആരും കേട്ടില്ല.....
    അല്ല മാഷേ അവസാനം എന്ത് ചെയ്തു....മൂര്‍ഖനെ കൊന്നോ?

    മറുപടിഇല്ലാതാക്കൂ
  15. പ്രദീപ്‌
    ആദ്യമായാണ് ഇവിടെ.കഥയും കഥാ സന്ദര്‍ഭവും ഇഷ്ടപ്പെട്ടു ,എന്നാല്‍ ആഖ്യാനം കുറച്ചു കൂടി ശ്രദ്ധയോടെ കൈകാര്യം ചെയ്യാമായിരുന്നു എന്നാണു എന്റെ തോന്നല്‍.ഉദാ:
    "പുതുമഴയില്‍ കുതിര്‍ന്ന മണ്ണിന്റെ മണം നുകര്‍ന്ന് ഇണചേരാനുള്ള വര്‍ദ്ധിച്ച കൊതിയോടെ അവ മലഞ്ചരിവിലെ മാളങ്ങളില്‍ നിന്ന് ഇറങ്ങി വന്നു... പിന്നെ ഉടലുകള്‍ തമ്മില്‍ പുളഞ്ഞ്, ചുറ്റിയാടി പുതുമഴത്തുള്ളികളില്‍ നനഞ്ഞു കുതിര്‍ന്ന്...... " കൊല്ലന്‍ ശങ്കരന്റെ വാക്കുകളാണ്..ഒരു സാഹിത്യകാരനെ പോലെ അയാള്‍ സംസാരിക്കുന്നു!! ഈ വിഷയം ഇങ്ങനെ ഒരാള്‍ സംസാരിക്കുമോ ?
    കഥാനായകനും വന്നു പോകുന്ന ഓരോ വ്യക്തിയും ആദ്യമേ പ്രകടിപ്പിക്കേണ്ട ഒരു പരിഭ്രമം..എങ്ങനെ ഈ പ്രതിസന്ധി പരിഹരിക്കും എന്ന ആധി ഒന്നും സ്പഷ്ടമാകുന്നില്ല.പാമ്പിനെ എങ്ങനെ വകവരുത്തും ,അഥവാ തുരത്തും എന്ന് പുലര്‍ച്ചെ മുതല്‍ സന്ധ്യ വരെയായിട്ടും ആരും ആലോചിച്ചില്ല എന്നത് വലിയ അതിശയോക്തിയാണ്..അല്ലേ?? .ഒന്ന് കൂടി സ്വാഭാവികമായി ചിന്തിച്ചു മാറ്റി എഴുതിയാല്‍ കുറച്ചു കൂടി നന്നാവും..:)
    ഇപ്പോള്‍ നേരം സന്ധ്യയായിരിക്കുന്നു. ഇനി രാത്രി, ഇരുട്ട് .....?
    ഞാനെന്തു ചെയ്യും.. ?
    രാമകൃഷ്ണന് ഫോണ്‍ ചെയ്താലോ ....
    അടുത്ത വീട്ടിലെ കാരണവരേയോ,
    പ്രൊഫസര്‍ കേളു നായനാരേയോ,
    കൊല്ലന്‍ ശങ്കരനേയോ വിളിച്ചാലോ.....
    -----------------------
    പ്രദീപ്‌ ..ഇത് വരെ ആര്‍ക്കെങ്കിലും കാത്തിരിക്കാന്‍ പറ്റുമോ ? അഥവാ മനുഷ്യര്‍ കാത്തിരുന്നാലും ആ പാമ്പ് ഒരിക്കലും കാത്തിരിക്കില്ല എന്ന് എനിക്കുറപ്പാണ് ..

    മറുപടിഇല്ലാതാക്കൂ
  16. ഇതിന്റെ കഥ എന്താണ് ? ഒന്നുമില്ല !!! പക്ഷെ... എത്ര ആഴത്തിലുള്ള ഒരു യാഥാർത്ഥ്യം ആണ് ചർച്ച ചെയ്തത് !! അതും വളരെ രസകരമായി... ഗംഭീരം മാഷേ.....

    മറുപടിഇല്ലാതാക്കൂ
  17. ഗംഭീരമായി..
    കഥയുടെ അവതരണവും ഭാഷയും ഒത്തിരി ഇഷ്ടായി..
    ആശംസകള്‍..

    ക ച ട ത പ യില്‍ വന്നു അനുഗ്രഹിച്ചതിനു നന്ദി..
    ഇനിയും പ്രതീക്ഷിക്കുന്നു..

    www.kachatathap.blogspot.com

    മറുപടിഇല്ലാതാക്കൂ
  18. പറച്ചിലിന്റെ മേന്മകൊണ്ട് വായിപ്പിക്കുന്നു ഈ സര്‍പ്പക്കഥ.
    പറയുന്നത് ഒരു പാമ്പിനെ കുറിച്ചല്ലെന്നത് ചീറ്റി നില്‍ക്കുന്നുണ്ട്.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  19. ആ പാമ്പിനെ പിന്നെ ആരെങ്കിലും കൊന്നോ?

    മറുപടിഇല്ലാതാക്കൂ
  20. കഥ നന്നായി മാഷേ!മാറിക്കൊണ്ടിരിക്കുന്ന കാലത്തിന്റെ പല ചിത്രങ്ങളില്‍ ഒന്നാവുന്നു ഇത്.ഒടുക്കം നമുക്കിങ്ങനെ പറയാം-തനിക്കുതുണ താന്‍ മാത്രം!

    മറുപടിഇല്ലാതാക്കൂ
  21. ആളു കൂടിയാല്‍ പാമ്പ് ചാവില്ല എന്നല്ലാല്ലോ, പകരം
    ആളുകള്‍ 'കൂടുന്നില്ല' എന്നാണല്ലോ മാഷ് പറയുന്നത്.
    നന്നായി മാഷേ

    മറുപടിഇല്ലാതാക്കൂ
  22. കഥയിലൂടെ വരച്ച സമൂഹത്തിന്റെ പൊള്ളത്തരങ്ങൾ...
    നന്നായിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  23. ഈ നല്ല വാക്കുകളും, വിമര്‍ശനങ്ങളുമെല്ലാം കഥയെഴുത്തിന്റെ ബാലപാഠങ്ങള്‍ പോലും പഠിച്ചിട്ടില്ലാത്ത എനിക്ക് ശക്തമായ പ്രചോദനമാണ്.ഒട്ടും പാഴാവാതെ ഒരു വെളിച്ചമായി ഈ നല്ല വാക്കുകള്‍ എനിക്കു വഴികാട്ടിയാവണേ എന്നാണ് എന്റെ പ്രര്‍ത്ഥന.
    മന്‍സൂര്‍, രജി, ഇസ്ഹാക്, ശ്രീജിത്ത്, ജബ്ബാര്‍ ഭായ്, ജാസ്മിക്കുട്ടി,മോന്‍സ്, ശ്രീക്കുട്ടന്‍, ബെഞ്ചാലി,അഷ്റഫ്, ഷബീര്‍, ഹാഷിക്,നാമൂസ്,രജി, ഇസ്മയില്‍, രമേശ്,ഡോക്ടര്‍ മനു,പൊന്‍മാളക്കാരന്‍, സഫീര്‍,ഷിനോദ്,ബൈജു,ഹരിമാഷ്,ഫൗസു,നിക,ഷമീര്‍... എല്ലാവരോടും എന്റെ നന്ദിയും,കടപ്പാടും.

    മറുപടിഇല്ലാതാക്കൂ
  24. മാഷേ.. ഈ കഥ ഞാന്‍ മുന്‍പേ വായിച്ചിരുന്നു.. അന്ന് മൊബൈല്‍ വഴിയായത് കൊണ്ട് കമന്റ്‌ എഴുതാതെ പോയി.. പിന്നീട് ഈ കഥയെ കുറിച്ച് നമ്മള്‍ വിശദമായി ചര്‍ച്ച ചെയ്തത് കൊണ്ട് കമന്റ്‌ കുറിച്ചതുമില്ല..

    ഇപ്പോള്‍ രമേശ്‌ ചേട്ടന്റെ കമന്റിലെ വിമര്‍ശനം കണ്ടപ്പോള്‍ ഒരു മറുപടി എന്നാ നിലയില്‍ പറയുന്നു..

    കൊല്ലന്‍ ശങ്കരനു എന്ത് കൊണ്ട് അവ്വിധം സംസാരിച്ചു കൂടാ.. ഒരാള്‍ കൊല്ലന്‍ ആയത് കൊണ്ട് അയാളുടെ ഭാഷയില്‍ സര്‍ഗ്ഗഗുണങ്ങള്‍ ഉണ്ടായികൂടെന്നുള്ള മുന്‍വിധിയോടെയുള്ള വായന ആശാസ്യമാണോ.. ?? അല്ലെങ്കില്‍ ആ കഥാപാത്രം തന്നെ നമ്മളില്‍ പലരുമല്ലേ.. അയാള്‍ക്കൊരു ശബ്ദം കൊടുക്കാന്‍ കഥാകാരന്റെ നിലയില്‍ നിന്നുള്ള ആഖ്യാനത്തില്‍ തെറ്റുണ്ടെന്ന് തോന്നുന്നില്ല.. (ചുരുങ്ങിയത് ഇത്തരമൊരു ബിംബാത്മക കഥയില്‍)

    പിന്നെ രമേശേട്ടന്‍ പറയുന്നു..
    "പ്രദീപ്‌ ..ഇത് വരെ ആര്‍ക്കെങ്കിലും കാത്തിരിക്കാന്‍ പറ്റുമോ ? അഥവാ മനുഷ്യര്‍ കാത്തിരുന്നാലും ആ പാമ്പ് ഒരിക്കലും കാത്തിരിക്കില്ല എന്ന് എനിക്കുറപ്പാണ് .."

    ഹ ഹ ഹ.. ഈ കഥയെ വേണ്ട രീതിയില്‍ വായിക്കാത്തതിന്റെ കുഴപ്പമാകും.. ഇതൊരു വെറും പാമ്പുകഥ മാത്രമായിരുന്നെങ്കില്‍ ഈ ചോദ്യത്തിന് പ്രസക്തിയുണ്ട്.. പക്ഷെ ഇവിടെ എനിക്ക് മനസ്സിലായിരിക്കുന്ന വസ്തുത പുല്ലാനിമൂര്‍ഖന്‍ ഒരു സിംബോളിക് രൂപം മാത്രമാണ് എന്നതാണ്.. എനിക്ക് മുന്‍പേ വായിച്ച പലര്‍ക്കും അത് തന്നെയാണ് ഈ കഥയില്‍ നിന്നും ഗ്രഹിക്കാന്‍ കഴിഞ്ഞിരിക്കുന്നത്... മുകളിലുള്ള പല കമന്റുകളിലും അത് അവര്‍ വ്യക്തമാക്കിയിട്ടുള്ളതുമാണ്.. രമേശേട്ടന്‍ ഈ കഥയെ ശ്രദ്ധാപൂര്‍വം വായിക്കാത്തതു കഥയുടെ കുഴപ്പമായി എണ്ണാമോ..??

    ചുരുക്കത്തില്‍ കഥ ഇഷ്ടമായി എന്ന് പറയട്ടെ.. വാചകങ്ങളെ ആവര്‍ത്തിച്ചുപയോഗിക്കുന്ന ആ ശൈലിയും ഏറെ ഇഷ്ടമായി.. അത് കുറിക്കുന്ന മാനങ്ങള്‍ ഈ കഥയെ കൂടുതല്‍ മികവുറ്റതാക്കുന്നുമുണ്ട്..

    മറുപടിഇല്ലാതാക്കൂ
  25. എങ്ങനെ ഈ എഴുത്ത് വരുന്നുവെന്ന് ആലോചിച്ച് അന്തം വിട്ടിരിയ്ക്കുകയാണ് ഞാൻ. അഭിനന്ദനങ്ങൾ മാത്രം.....

    മറുപടിഇല്ലാതാക്കൂ
  26. സന്ദീപ് :അനിയാ, നിറഞ്ഞ സ്നേഹം,വിശദമായ ഈ വായനക്കും, വിലയിരുത്തലിനും....
    കല : നിങ്ങളെപ്പോലെയുള്ള എഴുത്തുകാരുടെ ഇത്തരം വാക്കുകള്‍ എന്നെപ്പോലുള്ളവരെ പ്രാത്സാഹിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുള്ളവയാണെന്ന് ഞാന്‍ തിരിച്ചറിയുന്നു... എന്റെ ബ്ലോഗ് വായിക്കാന്‍ സമയം കണ്ടെത്തിയതിനും നല്ല വാക്കുകള്‍ക്കും നന്ദി അറിയിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
  27. പുല്ലാഞ്ഞി മൂര്‍ഖനെ കൊല്ലാനെന്തു കൊണ്ട് ഈ ഞാന്‍ മുന്നോട്ടു വരുന്നില്ല. എന്നൊരു ചോദ്യമാണെനിയ്ക്ക്. ഞാന്‍മാരും അകത്തോട്ടു വലിയുമ്പോഴാണല്ലോ. പുല്ലാഞ്ഞി മൂര്‍ഖന്മാര്‍ പത്തി വിടര്‍ത്തിയാടുന്നത്.
    കൊള്ളാം. കഥ. കുറച്ചു കഥകള്‍ വായിച്ചു. ഡിസംബറിലെ കഥയായപ്പോള്‍ കൂടുതല്‍ നന്നായി.

    മറുപടിഇല്ലാതാക്കൂ
  28. ഇന്ന് കുറച്ചു സമയം കിട്ടി മാഷേ ...
    വായിക്കാത്ത പലതും വായിക്കാന്‍ ഇറങ്ങി പുറപെട്ടു . നിഴലുകളില്‍ കണ്ടത് ഒരു പുല്ലാണി മൂര്‍ഖനെയാണ്... കോഴികൂട്ടില്‍ കണ്ട അവനെ എനിക്ക് ഏറെ ഇഷ്ട്ടപെട്ടു .

    എഴുത്തിന്റെ വ്യത്യസ്തത തന്നെ പ്രധാനം . അത് പല രൂപത്തിലും ആ കൈകളില്ലോടെ വിരിയുന്നു. ഇങ്ങനെ സമൂഹത്തില്‍ ഇന്ന് നാം കണ്ടു വരുന്ന പല വിഷ പാമ്പുകള്‍ക്ക് മുന്നിലും നാം കാഴ്ച്ചകാരാകുന്നതാണ് ഇന്നിന്റെ ദുര്യോഗം.

    ആശംസകള്‍ മാഷേ ...

    മറുപടിഇല്ലാതാക്കൂ
  29. മാഷേ.........അങ്ങയ്ടെ മൌനാനുവാദത്തോടെ ഞാന്‍ ഒന്ന് നിരൂപിക്കട്ടെ?

    നമ്മുടെ കൂട്ടിലെ പുല്ലാണി മൂര്‍ഖനെ ആദ്യം കണ്ടത് ഞാനാണെങ്കില്‍ സഹായത്തിനു ആളു വരും മുന്‍പ് അവന്റെ കഥ ഞാനങ്ങു തീര്‍ത്തേക്കാം.

    ജീവിത പ്രാരാബ്ധങ്ങളില്‍, അഭിപ്രായം പറയാന്‍, ഉപദേശിക്കാന്‍ നൂറുപേര്‍, എങ്കിലും ആവശ്യത്തിന് ഉപകരിക്കുന്നവര്‍ ആരുമില്ല.

    അവസാനം സഹതാപം പന്കുവയ്ക്കാനെത്തിയവര്‍ എല്ലാരും പിരിഞ്ഞു പോകുമ്പോഴും ഞാനും എന്റെ വേദനകളും മാത്രം പരിഹരിക്കപ്പെടാതെ ബാക്കി.

    സമൂഹത്തില്‍ ഏത് തുറയിലുള്ളവന്റെയും ജീവിതത്തിന്റെ നേര്‍ക്കാഴ്ചയാണ് ഈ പോസ്റ്റ്.

    നന്ദി.......

    മറുപടിഇല്ലാതാക്കൂ
  30. പ്രദീപ്ജി , വളരെ താമസിച്ചെത്തിയ ഒരു വായനക്കാരന്‍ , എനിക്കിവിടെ കാണുവാന്‍ കഴിഞ്ഞത് സര്‍പ്പത്തെ പോലെ അരിച്ചെത്തുന്ന ചിന്തകളും അത് കഥയായി പെറ്റിട്ടാല്‍ നോക്കി അഭിപ്രായം പറയുവാന്‍ വരുന്ന നിരൂപകരെയുമാണ്. വെറും നിരൂപകരല്ല. കഥയറിയാതെ ആട്ടം കാണുന്നവരെ .... ! ( എന്‍റെ ദൃഷ്ടി ദോഷം ആകാം )

    മറുപടിഇല്ലാതാക്കൂ
  31. ആരാന്റമ്മയ്ക്ക് പ്രാന്തുവന്നാല്‍...
    ആരാന്‍റെ കോഴിക്കൂട്ടില്‍ പാമ്പ്‌ കയറിയാല്‍...
    ഇങ്ങനെ തന്നെയാണ് എന്തെങ്കിലും ഒരു പ്രശ്നം വന്നാല്‍ ആളുകളുടെ സമീപനം.
    അഭിപ്രായം പറയാന്‍ നൂരാള്‍ വരും.
    എന്തെങ്കിലും ഒരു കാര്യത്തില്‍ അഭിപ്രായം ചോദിച്ചാല്‍ അതിനും ഉണ്ടാവും നൂറുകമന്റ്സ്.
    ആളുകൂടിയാല്‍ പാമ്പും ചാവാത്തത് പോലെ തന്നെ... ഒന്നും നടക്കുകയുമില്ല.
    മാഷിന്റെ ആശയങ്ങള്‍ പലതും പുറമേ നോക്കിയാല്‍ ലളിതമാണ്, എന്നാല്‍ ഉള്ളില്‍ അതിവിശാലമായ അര്‍ത്ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതും

    മറുപടിഇല്ലാതാക്കൂ
  32. ഉപദേശങ്ങളും അഭിപ്രായങ്ങളും തരാന്‍ വേണ്ടുവോളം ആളുകളുണ്ട്...സഹായിക്കാനാണെങ്കില്‍ ആരുമില്ല...

    മറുപടിഇല്ലാതാക്കൂ
  33. പാമ്പിനെ കാണാന്‍ വരാന്‍ താമസിച്ചു. ആശയം പുതുമയോടെ അവതരിപ്പിച്ചിരിക്കുന്നു. സഹായം നല്‍കിയില്ലെങ്കിലും കേഴല്‍ ആസ്വദിക്കാനും, കാഴ്ച്ച കാണാനും ധാരാളം പേര്‍ കാണും. അത് മുന്‍ കൂട്ടി മനസ്സിലാക്കിയത് കൊണ്ടാണല്ലോ സമയം വൈകിയിട്ടും സഹായത്തിന് ആരെ വിളിക്കണമെന്ന് ഇനിയും തീരുമാനിക്കാന്‍ സാധിക്കാത്തത്.!

    മറുപടിഇല്ലാതാക്കൂ