സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്‍


1
സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്‍ ഇതാ യാത്രയാവുന്നു. അയാളെയും വഹിച്ചുകൊണ്ട് അതിവേഗത്തില്‍ സഞ്ചരിക്കുന്ന ഒരു തീവണ്ടി , യാത്ര തുടരുകയാണ്. അടുത്ത പ്രഭാതത്തില്‍ അയാള്‍ക്ക് അതിര്‍ത്തിക്കടുത്ത തന്റെ താവളത്തില്‍ ഹാജരാവേണ്ടിയിരിക്കുന്നു. അതിനുശേഷം ഒരു പട്ടാളക്കാരനുവേണ്ട കൃത്യമായ അച്ചടക്കം കാത്തുസൂക്ഷിച്ച്, തിരക്കു പിടിച്ച ദൗത്യങ്ങളില്‍ മുഴുകി.....
 
ഇതു പതിവുള്ളതാണ്. വര്‍ഷത്തിലൊരിക്കല്‍ പ്രത്യേകം ലഭിക്കുന്ന അനുമതിയോടെ അയാള്‍ തന്റെ താഴ്വരയിലേക്ക് യാത്ര ചെയ്യും. പിന്നീട് എല്ലാ ചിട്ടകളും മറന്ന് - അച്ചടക്കം തെറ്റിച്ചും, പതിവുതെറ്റിയുണര്‍ന്നും, തെറിപ്പാട്ടുകള്‍ പാടി നടന്നും, അമ്പലക്കുളത്തില്‍ മുങ്ങാങ്കുഴിയിട്ടും, നാടന്‍ റാക്കു കുടിച്ചും …...    

അപ്രകാരം ഒരു ഒഴിവുകാലം കടന്നു പോകവെ പെട്ടന്നൊരു ദിവസം കമാന്‍ഡിങ്ങ് ഓഫീസറുടെ പ്രത്യേക സന്ദേശം വന്നെത്തി.

അപരാഹ്നവെയില്‍ ചായുന്നതും നോക്കി മലഞ്ചരിവില്‍ സൗമിനി എന്ന വേശ്യയുടെ മടിയില്‍ തലചായ്ചു കിടക്കുകയായിരുന്നു സൂര്യകാന്തന്‍.
"നിന്റെയീ മോഹിപ്പിക്കുന്ന കണ്ണുകള്‍" അയാള്‍ പറഞ്ഞു.
"നീ വെറുതെ കളിയാക്കുകയാണ് "  അവള്‍ നാണം നടിച്ചു....
 അപ്പോള്‍ മലഞ്ചരിവിലൂടെ അയാളെയും തേടി പോസ്റ്റുമാന്‍ വന്നു.

    'അവധിനാളുകളുടെ എണ്ണം വെട്ടിക്കുറക്കുകയാണ്. ഉടന്‍ പുറപ്പെടുക. ഒരു പട്ടാളക്കാരന്റെ കര്‍ത്തവ്യബോധത്തെക്കുറിച്ച് പ്രത്യേകം ഓര്‍മിപ്പിക്കുന്നു....' - കമാന്‍ഡിങ്ങ് ഓഫീസര്‍

ഇപ്പോള്‍ വല്ലാത്ത ഇരുട്ടും കാറ്റും മഴയും ഇടിമിന്നലുമുള്ള രാത്രിയിലൂടെ തീവണ്ടി പാഞ്ഞുപോവുകയാണ്. 

വണ്ടി സൂര്യകാന്തന്റെ താഴ്വര വിട്ടത് ഉച്ചവെയിലിലായിരുന്നു. ചെറിയ തരത്തിലുള്ളതും അപ്രധാനമായതുമായ ഒരു സ്റ്റേഷനായിരുന്നു അത്. അവിടെ അയാളെ യാത്രയയക്കാന്‍ പതിവുപോലെ അവരെല്ലാം വന്നു ചേര്‍ന്നു - അയാളുടെ സുഹൃത്തുക്കള്‍, സുബ്രഹ്മണ്യന്‍ എന്ന പുരോഹിതന്‍, വിലാസിനിയെന്ന അയാളുടെ കാമുകി, വേലായുധന്‍ എന്ന സ്വാതന്ത്ര്യസമരസേനാനി, പിന്നെ സൗമിനി.

പാളങ്ങളുടെ അങ്ങേ അറ്റത്ത് വണ്ടി പ്രത്യക്ഷമായപ്പോള്‍ അവര്‍ അയാള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു. 'ദൈവം നിന്നോടൊപ്പമുണ്ട് ' സുബ്രഹ്മണ്യന്‍ പറഞ്ഞു. 'എന്റെ ഓര്‍മയ്ക്കായി' വിലാസിനി അയാളുടെ കൈവിരലുകളില്‍ ഉമ്മ വെച്ചു. 'അതിര്‍ത്തിയില്‍ നീ കൂടുതല്‍ ശ്രദ്ധാലുവാകുക' ശാന്തമായ സ്വരത്തിലും ഭാവത്തിലും വേലായുധന്‍ പറഞ്ഞു. സൗമിനിയാവട്ടെ  അല്‍പ്പം ദൂരെ മാറി നിന്ന് എല്ലാം കാണുകയായിരുന്നു.

അപ്പോള്‍ വണ്ടി വരികയും അയാളെയും കൊണ്ട് അതിര്‍ത്തി നഗരത്തിലേക്കുള്ള യാത്ര തുടരുകയും ചെയ്തു.

ആദ്യം അത് ഉച്ചവെയിലില്‍ തിളങ്ങുന്ന വയലുകളുടെ ഭൂമിയിലൂടെയും, സായാഹ്നവേളയില്‍ സൂര്യകാന്തിമരങ്ങള്‍ പൂത്തുനിന്നിരുന്ന മലഞ്ചരിവിലൂടെയും, സന്ധ്യയ്ക്ക് കരിമ്പനകള്‍ നിറഞ്ഞ സമതലങ്ങളിലൂടെയും യാത്ര ചെയ്തു. പിന്നീട് കൂവിയാര്‍ത്തുകൊണ്ട് ഇരുളിലേയ്ക്ക് പ്രവേശിച്ചു....

ഇപ്പോള്‍ വല്ലാത്ത ഇരുട്ടും, കാറ്റും, മഴയും, ഇടിമിന്നലുമുള്ള ഈ രാത്രിയിലൂടെ പാഞ്ഞുകൊണ്ടിരിക്കുന്ന തീവണ്ടിക്കുള്ളില്‍ ജനലരികിലിരുന്ന് തലങ്ങും വിലങ്ങും കടന്നു വന്നുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ ഓളങ്ങളില്‍ സ്വയം നഷ്ടപ്പെട്ട് അയാള്‍ മയങ്ങുകാണ്.

2

ഇത് സൂര്യകാന്തന്‍ എന്ന പട്ടാളക്കാരന്റെ യാത്ര. ഇപ്രകാരം തങ്ങളുടെ വേരുകളുറങ്ങുന്ന ഗ്രാമഭൂമികളില്‍ നിന്നും അതേ തീവണ്ടിയില്‍ അതിര്‍ത്തിനഗരത്തിലേക്ക് യാത്ര ചെയ്യുന്ന ഒരുപാട് പേരുണ്ടായിരുന്നു.


സദാശിവന്‍ എന്ന കൂട്ടിക്കൊടുപ്പുകാരന്‍
സുഹൈല്‍ എന്ന കെമിക്കല്‍ എഞ്ചിനീയര്‍
റിയാസ് അഹമ്മദ് എന്ന പോക്കറ്റടിക്കാരന്‍
കിരണ്‍ ജോസഫ് എന്ന ബിസിനസുകാരന്‍
നിഷ എന്ന കാബറേ നര്‍ത്തകി
സുധര്‍മന്‍ എന്ന ചിത്രകാരന്‍
സീത എന്ന തെരുവു വേശ്യ


അവരെല്ലാം ഈ കൊടും രാത്രിയിലൂടെ പാഞ്ഞുപോവുന്ന തീവണ്ടിയില്‍, അതിന്റെ വല്ലാത്ത താളങ്ങളോടും, മുഴക്കങ്ങളോടുമൊപ്പം ആടിയുലഞ്ഞു കൊണ്ട് കടന്നു വന്ന സ്വപ്നങ്ങളുടെ ലോകത്ത് കാലിടറിയും തളര്‍ന്നു വീണും മയങ്ങുകയായിരുന്നു.

3

ഇപ്രകാരം വന്യവും നിഗൂഢവുമായ പാതയിലൂടെ, ഒരു കൊടും രാത്രിയില്‍, പാളങ്ങളുടെ സൂക്ഷ്മഗണിതത്തിന്റെ മാത്രം വിശ്വസനീയതയില്‍ ഇത്രയും മനസുകളേയും ശരീരങ്ങളേയും പേറി അത്യന്തം വേഗതയോടെ പാഞ്ഞുപോവുന്ന ഈ രാത്രിവണ്ടി, പാളങ്ങളിലെവിടെയോ പതഞ്ഞുകിടന്ന ഒരിളം പിഴവില്‍ കുരുങ്ങി വീണ് എല്ലാം തകര്‍ന്നടിഞ്ഞുപോയ്, എല്ലാം തകര്‍ന്നടിഞ്ഞുപോയ്.....!! എന്നിങ്ങനെ കഥ അവസാനിപ്പിക്കുക. എന്തെളുപ്പം!

അല്ലെങ്കില്‍ ഏതോ പുഴ കടക്കവെ, പാലത്തിനടിയില്‍, അശാന്തമായ മനസുള്ള ഒരു ചെറുപ്പക്കാരന്‍ നിക്ഷേപിച്ചിരുന്ന അഗ്നിഗോളം എല്ലാം കരിച്ചു കളഞ്ഞു എന്നിങ്ങനെ കഥ അവസാനിപ്പിക്കാം.

ഇനി വേണമെങ്കില്‍ മാജിക്കല്‍ റിയലിസത്തിന്റെയും, പോസ്റ്റ് മോഡേണ്‍ കഥയെഴുത്തിന്റെയും സങ്കേതങ്ങള്‍ അതിവിദഗ്ദ്ധമായി ഉപയോഗിച്ച്, ശൂന്യതയില്‍ നിന്നാരംഭിച്ച ഈ രാത്രിവണ്ടി വഴിതെറ്റി ഇതാ ചെങ്കടലിന്റെ ആഴങ്ങളിലേക്ക് ഇറങ്ങിപ്പോയിരിക്കുന്നു എന്നും പറയാം.

ഇതൊന്നുമല്ലെങ്കില്‍ മഹാകലാപങ്ങള്‍ പടര്‍ന്നു പിടിക്കുകയും, ഒരു ജനതയാകെ വല്ലാതെ അസ്വസ്ഥരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന നമ്മുടെ കാലഘട്ടത്തില്‍ .,  ഒരു പട്ടാളക്കാരന്റെയോ, തെരുവുവേശ്യയുടേയോ, കാബറേ നര്‍ത്തകിയുടേയോ സ്വപ്നങ്ങളെക്കുറിച്ചും, യാത്രകളെക്കുറിച്ചും, അതിര്‍ത്തികളില്‍ കാവല്‍ നില്‍ക്കുവാനോ, നക്ഷത്രബംഗ്ലാവുകളില്‍ ലഹരി പതഞ്ഞൊഴുകുന്ന തളങ്ങളില്‍ ആടിവീഴാനോ ഉള്ള നിയോഗങ്ങളെക്കുറിച്ചും പറയുന്ന ഇത്തരം കഥകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത് ? എന്നിങ്ങനെ ഇവിടെവെച്ച് ഈ കഥയുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യാം.

എല്ലാം ഒരു കഥയുടേയും, കഥാകൃത്തിന്റെയും, സര്‍വ്വോപരി വായനക്കാരുടേയും വിപുലമായ സാദ്ധ്യതകള്‍ !!

പക്ഷേ സംഭവിച്ചത് ഇങ്ങിനെയാണ്.
4

സംഭവിച്ചത് ഇങ്ങിനെയാണ്.

അതിര്‍ത്തിനഗരത്തിലേക്കു പ്രവേശിക്കുവാനുള്ള അനുമതി കാത്തുകൊണ്ട് തീവണ്ടി നഗരകവാടത്തില്‍ ചെന്നു നിന്നു. അതോടെ ഉലഞ്ഞാടുകയും ഇരമ്പിയാര്‍ക്കുകയും ചെയ്തുകൊണ്ടിരുന്ന സ്വപ്നങ്ങളുടെ താളം നിലക്കുകയും അവരെല്ലാം മയക്കം വിട്ടുണരുകയും ചെയ്തു. മലകളില്‍ അപ്പോള്‍ വെളിച്ചം ആരംഭിക്കാന്‍ തുടങ്ങിയിരുന്നു. പിന്നീട് പതുക്കെ., വളരെ പതുക്കെ തീവണ്ടി പ്ലാറ്റുഫോമിലേക്കു കടന്നു ചെല്ലുമ്പോഴേക്കും നേര്‍ത്തവെളിച്ചം പടര്‍ന്നു കഴിഞ്ഞിരുന്നു.

ഏതോ കലാപത്തിന്റെ തുടര്‍ച്ചയായി നഗരത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ട ദിവസമായിരുന്നു അത്. നിശ്ചലമായ തെരുവുകളിലൂടെ അവരെല്ലാം തങ്ങളുടെ താവളങ്ങളിലേയ്ക്ക് യാത്രയായി.

അവര്‍ക്കെല്ലാം ഏറെ തിരക്കുള്ള ദിവസമായിരുന്നു അത്.

അകത്തളങ്ങളില്‍ പ്രത്യേകം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു മുന്നില്‍ നിഷ ആടിത്തളര്‍ന്നു.

സദാശിവന്‍ തന്റെ പഴയ സൈക്കിളില്‍ ഗലികളിലൂടെ ചുറ്റിക്കറങ്ങി.

സീതയുടെ മനസില്‍ നിന്ന് ഗ്രാമവിശുദ്ധിയും, സര്‍പ്പക്കാവും, പാലച്ചുവട്ടിലെ കല്‍വിളക്കും ഇല്ലാതെയായി. കര്‍ഫ്യൂ പ്രമാണിച്ച് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാതെ മടുപ്പ് പിടിച്ച ഒരു ചൈനീസ് വിദ്യാര്‍ത്ഥി അന്നത്തേക്ക് അവളെ വിലക്കെടുത്ത് ഒരു സര്‍പ്പമായി അവളില്‍ പുളഞ്ഞു പടര്‍ന്നു.


സുധര്‍മന്‍ ചായക്കൂട്ടുകളൊരുക്കി ക്യാന്‍വാസിനു മുന്നില്‍ ഇരുന്നു. 'ഗോതമ്പു വയലുകളുടെ ധന്യത' എന്നൊരു ചിത്രമായിരുന്നു അയാള്‍ വരച്ചുകൊണ്ടിരുന്നത്. എന്നാല്‍ കലാപങ്ങള്‍ അയാളുടെ ആശയങ്ങളെ തകിടം മറിക്കുകയും, 'നിലവിളിച്ചാര്‍ക്കുന്ന ഗോതമ്പു വയലുകള്‍' എന്ന പേരില്‍ അയാള്‍ ചിത്രം മാറ്റി വരക്കാന്‍ തുടങ്ങുകയും ചെയ്തു. കത്തുന്ന വിളകളും, കബന്ധങ്ങള്‍ കൊത്തി വലിക്കുന്ന കഴുകന്‍മാരും ,ബലാല്‍സംഗം ചെയ്യപ്പെട്ട നിസ്സഹായതയും കടും ചായങ്ങളില്‍ വരച്ചു ചേര്‍ക്കപ്പെട്ടു !!

സൂര്യകാന്തന്‍ അതിര്‍ത്തിയില്‍ നിയോഗിക്കപ്പെട്ട സ്ഥാനത്ത് നിലയുറപ്പിച്ചു.....

അപ്പോള്‍ അവര്‍ വരുകയായി.... 

5

അതിര്‍ത്തിക്കപ്പുറത്തുനിന്നും ഗൂഢാലോചകരുടെ സംഘങ്ങള്‍ വരുകയായി.

കുന്നുകളും, മുള്‍ക്കാടുകളും, ചെങ്കുത്തായ പാറക്കെട്ടുകളും, മഞ്ഞുമലകളും കടന്ന്.... മഞ്ഞുപാളികളില്‍ തെന്നിവീഴാതെ, പാറക്കെട്ടുകളില്‍ പതിഞ്ഞിറങ്ങി, മുള്‍ക്കാടുകളിലൂടെ നൂണ്ട്, കുന്നിറങ്ങി..... അവര്‍ വരുകയായി.

നഗരകവാടത്തിന്റെ കിഴക്കു ഭാഗത്ത്, ശ്മശാനത്തിനപ്പുറം ഭൂകമ്പം തകര്‍ത്ത പഴയ കെട്ടിടങ്ങളുടെ മറപറ്റി മറ്റൊരു സംഘം വടിവാളും കുന്തങ്ങളുമായി ഒത്തുചേര്‍ന്നു. മുന്‍ഷി രാംദേവ് ചൗക്കിനടുത്ത വലിയ ബംഗ്ലാവില്‍ നിന്നു വന്ന കറുത്ത കാറില്‍ നിന്നിറങ്ങിയ ആളുകള്‍ ശ്മശാന വളപ്പില്‍ കാര്‍ നിര്‍ത്തി അവര്‍ക്കിടയിലേക്കു ചെന്നു......

ഇതൊന്നും ആരും അറിയുന്നുണ്ടായിരുന്നില്ല.

37 അഭിപ്രായങ്ങൾ:

  1. എവിടെയോ കേട്ടതോര്‍ക്കുന്നു. ഓരോ കഥയും ഓരോ നുണകളത്രേ..!~!!
    അപ്പോള്‍...?

    മറുപടിഇല്ലാതാക്കൂ
  2. എനിക്കു ഒന്നും മനസ്സിലായില്ല എന്നു തുറന്നു പറയേണ്ടിവരുന്നു.അവസാന ഭാഗത്തില്‍ എന്താണു സംഭവിച്ചത്..

    മറുപടിഇല്ലാതാക്കൂ
  3. 4 വരെ ആസ്വദിച്ച് വായിച്ചതായിരുന്നു. അവസാനഭാഗം ഒന്നും മനസിലായില്ല. നല്ല രീതിയില്‍ പറഞ്ഞ ഒരു കഥ ആയിരുന്നു.... എന്തിന് ഇങ്ങനെ ഒരു അവസാനം? അതോ ഇനി എന്റെ വായനയുടെ കുഴപ്പം ആണോ?

    മറുപടിഇല്ലാതാക്കൂ
  4. ചാരുത. അതാണ്‌ ആദ്യം പറയാന്‍ തോന്നിയ വാക്ക്.
    "പാളങ്ങളുടെ സൂക്ഷ്മഗണിതത്തിന്റെ മാത്രം വിശ്വസനീയതയില്‍" ഇഷ്ടപ്പെട്ട പ്രയോകം.
    ആരും ഒന്നും അറിയുന്നില്ല. അവനവനെയല്ലാതെ. ചിലപ്പോഴൊക്കെ അതും പിടികിട്ടാതെ പോകും. ഇങ്ങനാണോ മാഷേ.
    ഒരിക്കല്‍ക്കൂറ്റി കഥ മനോഹരമായി

    മറുപടിഇല്ലാതാക്കൂ
  5. വീണ്ടും മനോഹരമായ ഒരു കഥ കൂടി.
    ഞാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട് അവതരണത്തില്‍ പ്രദീപ്‌ കൊണ്ടുവരുന്ന ഈ പുതുമ.
    കഥ പറഞ്ഞ് , ഇടക്കൊന്നു പുറത്ത് വന്ന്‌ കഥയെ തിരിഞ്ഞ് നോക്കിയുള്ള ചോദ്യങ്ങള്‍. ആ മൂന്നാം ഭാഗത്തിലെ.
    അതുകൊണ്ട് തന്നെ എനിക്ക് കൂടുതല്‍ ഭംഗിയായി തോന്നിയത് ആ ഭാഗമാണ്.
    സൂര്യകാന്തന്‍ എന്ന പോലീസുകാരന്‍റെ പാത്ര സൃഷ്ടിയും യാത്രയും നന്നായി.
    അതുപോലെ അയാളുടെ തിരിച്ചു പോക്ക് ദൂരെ നിന്ന് നോക്കി നില്‍ക്കുന്ന സൗമിനിയെയും ഇഷ്ടായി.
    ഒരു വേശ്യ മാത്രമാണെങ്കില്‍ അയാളെ യാത്രയയക്കാന്‍ വരേണ്ടതില്ലല്ലോ . അങ്ങിനെയല്ലേ..?
    അഭിനന്ദനങ്ങള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. യോജിക്കുന്നു.മനോഹരം തന്നെ.പക്ഷെ അവസാനം ഈ അല്പബുദ്ധിക്കും മനസ്സിലായില്ല.

      ഇല്ലാതാക്കൂ
  6. മുന്‍ഷി രാംദേവ് ചൗക്കിനടുത്ത വലിയ ബംഗ്ലാവില്‍ നിന്നു വന്ന കറുത്ത കാറില്‍ നിന്നിറങ്ങിയ ആളുകള്‍ ശ്മശാന വളപ്പില്‍ കാര്‍ നിര്‍ത്തി അവര്‍ക്കിടയിലേക്കു ചെന്നു...... ഇതൊന്നും ആരും അറിയുന്നുണ്ടായിരുന്നില്ല.<<<<<<<<<<<

    എന്താ മാഷേ വായനക്കാരെ വിഡ്ഢികളാക്കുകയാണോ. തുടക്കത്തിലെ കൊട്ടിഘോഷം കണ്ടപ്പോള്‍ വായിച്ചു പോയി. നന്നായിരുന്നു അടുക്കോടെ പറഞ്ഞു കൊണ്ട് വന്ന കഥ. പക്ഷെ എല്ലാവരെയും കൂടെ ആട്ടിത്തെളിയിച്ചു അവസാനം താങ്കള്‍ക്കു മാത്രം മനസ്സിലാകുന്ന, അല്ലെങ്കില്‍ താങ്കള്‍ക്കുപോലും പിടുത്തം കിട്ടാത്ത എന്തോ ഒന്നില്‍ കൊണ്ട് പോയി നിര്‍ത്തി.

    ഒടുവില്‍ പാവം വായനക്കാര്‍ തങ്ങള്‍ക്കു വന്ന സമയ നഷ്ടത്തില്‍ സ്വയം പ്രാകിക്കൊണ്ട്‌ തിരിച്ചു പോയി എന്ന് കൂടി ചേര്‍ത്താല്‍ കഥയ്ക്ക് ഒരു പഞ്ചുണ്ടായേനെ

    മറുപടിഇല്ലാതാക്കൂ
  7. കഥ വ്യത്യസ്തമാക്കാനാണോ അതിർത്തി കാക്കാൻ പട്ടാളക്കാരനു പകരം പോലീസുകാരനും കമാൻ‍ഡിംഗ് ഓഫീസറുമൊക്കെ വന്നത്? കുറെ വർണ്ണനകളും ഉപമകളും കണ്ടു. പക്ഷെ കഥപറയാൻ മറന്നു പോയെന്ന് തോന്നുന്നു.

    എന്തായാലും രണ്ട് പ്രാവശ്യം വായിച്ചിട്ടും ഒന്നും മനസ്സിലാകാതെ തിരിച്ചുപോകുന്നു.

    മറുപടിഇല്ലാതാക്കൂ
  8. പണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ചില കഥകള്‍
    വായിക്കാറുണ്ട്, വായിച്ചു വരുമ്പോള്‍ എന്തൊക്കെയോ
    'സംഭവം' ആയി തോന്നും.. അവസാനം കഥ തീര്‍ന്നത് തന്നെയോ എന്ന് അതിശയിക്കും... മിക്കതും വലിയ എഴുത്തുകാരുടെ ഒക്കെ കഥകള്‍ ആവും ... അതൊക്കെ
    വായിച്ചിട്ട് എനിക്കൊന്നും മനസിലായില്ലല്ലോ,
    കഥ തീര്‍ന്നതുപോലും അറിഞ്ഞില്ലല്ലോ, ഞാന്‍
    എന്താ ഇങ്ങനെ എന്നൊക്കെ ആലോചിച്ച് കുറച്ചു നേരം
    അന്തം വിട്ടു ഇരിക്കാറുണ്ട് ... സത്യം പറയാല്ലോ
    ഇത് വായിച്ചും ഞാന്‍ അതുപോലിരുന്നു ... അതെന്‍റെ കുഴപ്പം അണ്‌ട്ടോ...

    മറുപടിഇല്ലാതാക്കൂ
  9. കഥ ഇഷ്ടപ്പെട്ടു... വളരെ നല്ലൊരു ട്രീറ്റ്‌മെന്റ് ആണ് കഥയുടെതു. പലരും അവസാന ഭാഗം മനസ്സിലായില്ല എന്ന് പറഞ്ഞു കണ്ടു... കഥ ഒന്നുരണ്ടു തവണ ഇരുത്തി വായിച്ചാല്‍ മനസ്സിലാക്കാവുന്നതെ ഉള്ളു എന്നാണ് എനിക്ക് തോന്നുന്നത്... പിന്നെ കഥാകൃത്ത് ഉദ്ദേശിക്കുന്നത് തന്നെ മനസ്സിലായി കൊള്ളണം എന്നില്ല. ഒരു കഥയ്ക്ക്‌ വ്യത്യസ്ത വായനകള്‍ വരുമ്പോഴാണ് അത് മനോഹരമാകുന്നത്‌.

    എനിക്ക് മനസ്സിലായത്, അന്ന് രാത്രി കലാപത്തില്‍ അവരെല്ലാം കൊല്ലപ്പെടും എന്നാണ്..(തീവണ്ടിയില്‍ ഒരുമിച്ചു യാത്ര ചെയ്തവര്‍) പലയിടത്തു നിന്നായി വന്നു, ഒരേ വിധിയിലെയ്ക്ക് അവര്‍ വലിച്ചെറിയപ്പെടും. ഇങ്ങനെ ആണ് എനിക്ക് മനസ്സിലായത്‌..

    പിന്നെ അതിര്ത്തിയിലെയ്ക്ക് പോലീസുകാരനെ അയയ്ക്കുന്നതില്‍ എന്തോ ഒരു കല്ലുകടി. അത് പട്ടാളക്കാരനായിരുന്നെങ്കില്‍ ക്ലീഷേ ആകുമായിരുന്നു എന്നില്ല. കൂടുതല്‍ സ്വാഭാവികത വന്നേനെ.

    സ്നേഹപൂര്‍വ്വം,
    ശാലിനി

    മറുപടിഇല്ലാതാക്കൂ
  10. പോലീസുകാരന്‍ എന്ന പ്രയോഗം, സംവേദനത്തിന്റെ ചില പ്രശ്നങ്ങളുണ്ടാക്കുന്നു എന്ന കൂട്ടുകാരായ അലിയുടേയും ശാലിനിയുടേയും അഭിപ്രായം ഞാന്‍ സ്വീകരിക്കുന്നു.ആ പ്രയോഗം മാറ്റുകയാണ്.അഭിപ്രായത്തിനു നന്ദി.

    മറുപടിഇല്ലാതാക്കൂ
  11. വ്യത്യസ്തമായ ഒരു കഥ പറച്ചിൽ.
    അവസാനിപ്പിച്ച രീതി ഇഷ്ടമായി.
    എല്ലാ ആശംസകളും.

    satheeshharipad.blogspot.com

    മറുപടിഇല്ലാതാക്കൂ
  12. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  13. കഥ വായിച്ചു.കുറെ പേര്‍ പറഞ്ഞത്‌ പോലെ ആദ്യം ഒന്നും മനസ്സിലായില.പിന്നെ ശാലിനിയുടെ കമന്റു കണ്ടപ്പോള്‍ സംഗതി പിടികിട്ടി (അത് തന്നെ ആണ് കഥാകൃത്ത് ഉദ്ദേശിച്ചതെങ്കില്‍).

    പിന്നെ ശാലിനിയുടെ

    ...........പിന്നെ കഥാകൃത്ത് ഉദ്ദേശിക്കുന്നത് തന്നെ മനസ്സിലായി കൊള്ളണം എന്നില്ല. ഒരു കഥയ്ക്ക്‌ വ്യത്യസ്ത വായനകള്‍ വരുമ്പോഴാണ് അത് മനോഹരമാകുന്നത്‌ ............

    എന്ന അഭിപ്രായത്തിനോട് യോജിക്കാന്‍ കഴിയില്ല.കഥാകൃത്ത് ഉദ്ദേശിച്ച അര്‍ത്ഥം വായനക്കാര്‍ക്ക് കിട്ടിയില്ലെങ്കില്‍ പിന്നെ ആ കൃതിയ്ക്ക് എന്ത് അര്‍ത്ഥമാണ് ഉള്ളത്?

    മറുപടിഇല്ലാതാക്കൂ
  14. എന്തോരം കഥാപാത്രങ്ങളാ... അവര്‍കൊട്ട് ഒന്നും ചെയ്യാനുമില്ലാ.. ചുമ്മാ പേരും പറഞ്ഞ് സ്റ്റേജീന്ന് ഇറങ്ങി പോവുകേം ചെയ്തു

    അഞ്ചെട്ട് കഥകള്‍ കൂട്ടിയോജിപ്പിചാല്‍ ഇവ്വിതം തുമ്പില്ലാതാകുമെന്ന് മനസ്സിലായി.

    മറ്റൊനും മനസ്സിലായില്ലാ.

    മറുപടിഇല്ലാതാക്കൂ
  15. കഥ വെറുതെ വായിക്കാനുള്ളതല്ല, ഇരുത്തണം; എന്ത്? മനസ്സ്, മനസ്സിരുത്തി വായിക്കണം. അര്‍ഥങ്ങള്‍, അര്‍ത്ഥാന്തരങ്ങള്‍.. അവ നമുക്ക് ഉത്തരങ്ങള്‍ തരും.
    നഗ്ന സത്യങ്ങള്‍ ഉപമയുടെ മറവില്‍ പറയുമ്പോള്‍ മനസ്സിലാക്കാന്‍ പരന്ന വായന തീര്‍ച്ചയായും വേണം ...

    മറുപടിഇല്ലാതാക്കൂ
  16. ആദ്യമായാണിവിടെ .....ഇനിയും വരാം
    ആശംസകളോടെ

    http://leelamchandran.blogspot.com/

    മറുപടിഇല്ലാതാക്കൂ
  17. മാഷേ.. കഥ വായിച്ചു തുടങ്ങിയപ്പോഴേ കഥയുടെ ശൈലിയെ വിമര്‍ശിക്കാന്‍ മനസ് തയ്യാറായിരുന്നു.. പക്ഷെ എന്‍റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചുകൊണ്ട് കഥയില്‍ തന്നെ കഥയെ കീറി മുറിച്ചു പരിശോധിക്കുന്ന രീതി ഏറെ ഇഷ്ടപ്പെട്ടു.. പണ്ട് വായിച്ച പുനത്തിലിന്റെ ഒരു കഥ ഓര്മ വന്നു..

    എന്‍റെ ബ്ലോഗ്ഗര്‍ സുഹൃത്തുകള്‍ പറഞ്ഞത് പോലെ മനസിലാവാഴ്കയോന്നുമില്ല.. മനസിരുത്തി ഗൌരവപൂര്‍ണമായ വായനയില്‍ തെളിയാവുന്നതെയുള്ളൂ ഈ കഥയിലെ ആശയദീപ്തി..

    "പാളങ്ങളുടെ സൂക്ഷ്മഗണിതത്തിന്റെ മാത്രം വിശ്വസനീയതയില്‍ " ഈ വരി ഏറെ മനോഹരം.. വിധിയുടെ സൂക്ഷ്മഗണിതത്തിന്റെ മാത്രം വിശ്വസനീയതയില്‍ മാത്രം ജീവിക്കുന്ന എത്രയോ ജീവന്‍.. അതല്ലേ നാമൊക്കെയും... വ്യത്യസ്തമായ കഥാസങ്കേതങ്ങളിലൂടെ ഈ യാത്ര തുടരട്ടെ.. ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  18. ശൈലിയിലും ഉള്ളടക്കത്തിലും വ്യത്യസ്തത പുലര്‍ത്തുന്ന ഒരു കഥയാണിത്.ആദ്യത്തെ നാല് ഖണ്ഡങ്ങളില്‍ കൈവന്ന ഒഴുക്കും അയത്ന ലളിത സംവേദനത്വവും അന്ത്യഘട്ടത്തില്‍ അല്‍പ്പം നഷ്ട്ടമായി എന്ന് തോന്നുന്നു.കഥ കാലിക പ്രസക്തമാണ്.അഭിനന്ദനങ്ങള്‍!

    മറുപടിഇല്ലാതാക്കൂ
  19. എഴുത്തിന്റെ ഒഴുക്കും ,അവതരണ ശൈലിയും തീര്‍ച്ചയായും എടുത്ത് പറയേണ്ടത് തന്നെയാണ് .അതില്‍ അങ്ങയുടെ കഴിവ് പ്രശംസനീയമാണ്. പക്ഷെ കഥയുടെ ഒടുക്കം അത്ര ഭംഗിയായില്ല എന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട് .

    മറുപടിഇല്ലാതാക്കൂ
  20. മാഷുടെ കഥകൾ കൂടുതലായി വായിക്കാൻ ശ്രമിക്കുന്നു. ഈ കഥയിൽ എല്ലാവരും പറയുന്നതു പോലെ ചില പോരായ്മകൾ ഉണ്ടെങ്കിലും എഴുത്തിന്റെ രീതി എന്നെ വളരെയധികം ആകർഷിക്കുന്നു.... മാഷ്ടെ അടുത്ത കഥയ്ക്കായി കാത്തിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  21. orupaad parayanulla idath oru paad mathram nikshepicha pole thonnunnu engilum oru kadhayude douthyam sooryakanthan nirvahichirikkunnu.abinandhanangal

    മറുപടിഇല്ലാതാക്കൂ
  22. കഥ പറഞ്ഞു വന്ന രീതി വളരെ നന്നായിരുന്നു. മുഴുവൻ വായിക്കാൻ തോന്നുന്ന ശൈലി. പക്ഷെ, അവസാനം എനിക്കും കാലിടറി...

    ആശംസകൾ....

    മറുപടിഇല്ലാതാക്കൂ
  23. കുടുംബങ്ങള്‍ക്ക് വേണ്ടി അകലങ്ങളില്‍ കഷ്ടപെടുന്ന മനുഷ്യര്‍, വ്യതസ്ത മനുഷ്യര്‍, വിവിധ തരം ജോലികള്‍ ഉള്ളവര്‍. പ്രവാസത്തിന്റെ തീക്ഷ്ണമായ മുഖം.

    അവസാനം ആണ് എനിക്കിഷ്ടപെട്ടത്‌.

    മറുപടിഇല്ലാതാക്കൂ
  24. നന്ദി കൂട്ടുകാരെ. മന്‍സൂര്‍,ശ്രീക്കുട്ടന്‍,ഹാഷിക്,ഫൗസിയ,ചെറുവാടി,അക്ബര്‍,ഷമീര്‍,അലി,ലിപി,ശാലിനി,സതീഷ്,റുബി,ഹാഷിം, രാജീവ്,ലീല ടീച്ചര്‍,ഡോക്ടര്‍ അബ്സര്‍,സന്ദീപ്,ഹരിമാഷ്, രജി,ഉദയകുമാര്‍,മൊയ്തീന്‍,വി.കെ,ശ്രീജിത് സാര്‍,റിന്‍ഷ., എന്നോടും എന്റെ കഥയെഴുത്തിനോടും കാണിച്ച ദയക്കും പരിഗണനക്കും നിങ്ങളോരോരുത്തരോടും എന്റെ നന്ദിയും കടപ്പാടും.....

    മറുപടിഇല്ലാതാക്കൂ
  25. എഴുത്തിന്റെ ഈ ശൈലി ഞാന്‍ ഒരുപാടിഷ്ടപ്പെടുന്നു എന്ന് പറയാതെ വയ്യ. അവസാനഭാഗം എനിക്കും മനസ്സിലായില്ല. കമന്റുകളില്‍നിന്നും കുറച്ചോക്കെ മനസ്സിലായി

    മറുപടിഇല്ലാതാക്കൂ
  26. മലഞ്ചരിവിൽ സൂര്യകാന്തനെത്തേടിയെത്തുന്ന പോസ്റ്റുമാനിൽ നിന്നും യാത്രയാക്കാനെത്തുന്ന പുരോഹിതനിൽനിന്നും ഈ കഥയുടെ പുനർവായന തുടങ്ങണമെന്ന് വായനക്കാരോട് അഭ്യർത്ഥിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  27. ഇനിയും വര്‍ണ്ണനകള്‍ കൊണ്ട് മൂടുന്നില്ല മാഷിന്റെ എഴുത്തിനെ. വായിച്ചത് മനസിലായോ എന്ന് മാഷേ തന്നെ ചൂണ്ടിക്കാട്ടട്ടെ. ഇവിടുത്തെ ഓരോ കഥയും ഓരോ പാഠങ്ങളായാണ് എന്നിലെ വിദ്യാര്‍ഥി കാണുന്നത്.

    മനസിലാക്കിയതിത്രയും:
    ഒരു കഥാകാരന്‍ താന്‍ എഴുതുന്ന ആ സമയയത്തെ മനോവ്യാപാരം അനുസരിച്ച് കഥാഗതിയും കഥയുടെ ഭാവിയും മാറ്റപ്പെടുന്നു. ഉദാഹരണമായി ചിത്രകാരന്‍ വരയ്ക്കാന്‍ ഉദ്ദേശിച്ച ചിത്രം സാഹചര്യ പ്രേരണയില്‍ അയാളറിയാതെ മാറ്റി വരയ്ക്കപ്പെട്ടു.

    സ്വച്ചന്തമായി ഒരു യാത്ര(കഥയില്‍) അവസാനിച്ചെന്നു കരുതിയാല്‍ തെറ്റി. വീണ്ടും എന്തെങ്കിലും സംഭവിക്കാം എന്ന ഒരു സസ്പന്‍സ്‌ നിലനില്‍ക്കുന്നു. ഒരു തുടര്‍ക്കഥ പോലെ, മെഗാ സീരിയല്‍ പോലെ.

    നന്ദി മാഷേ.......കടലോലമുള്ള ആ ചിന്തകള്‍ക്ക്.

    മറുപടിഇല്ലാതാക്കൂ
  28. അവസാനം വരെ ഒറ്റ ഇരുപ്പില്‍ വായിച്ചു .
    കഥയുടേയും, കഥാകൃത്തിന്റെയും, സര്‍വ്വോപരി വായനക്കാരുടേയും വിപുലമായ സാദ്ധ്യതകള്‍ ഉപയോഗപ്പെടുത്തി കഥയെ മറ്റൊരു രീതിയില്‍ അവസാനിപ്പിക്കാനും ഒരു ശ്രമം നടത്തി ..
    എങ്ങിനെ അവസാനിച്ചാലും
    ഇതാ ഈ ലോകത്തെ ഒരു സംഭവ വികാസങ്ങളും അറിയാതെ തങ്ങളില്‍ നിയോഗിക്കപ്പെട്ട വേഷങ്ങള്‍ ആടി തകര്‍ക്കുന്ന അല്ലെങ്കില്‍ അങ്ങിനെ വിധിക്കപ്പെട്ട വ്യത്യസ്ത മുഖങ്ങളെ , ജീവിതങ്ങളെ , നമുക്ക് കാണാതിരിക്കാന്‍ കഴിയില്ല .....
    ഒരര്‍ത്ഥത്തില്‍ അവരില്‍ ഒരാളായി നമ്മളും .... മറ്റൊരു വേഷത്തില്‍ ......
    പിന്നെ
    "പാളങ്ങളുടെ സൂക്ഷ്മഗണിതത്തിന്റെ മാത്രം വിശ്വസനീയതയില്‍ " ഒരു ഗണിത അധ്യാപകന്റെ
    ഗണിത പ്രയോഗമായി ആദ്യം വായിച്ചു തള്ളി ..പിന്നീട് രണ്ടാം വായനയില്‍ ആ ഒരു ഒറ്റ വരിയില്‍ പറഞ്ഞു വെച്ച കാര്യങ്ങളെ , ഓര്‍മ്മപ്പെടുതലുകളെ , ബോദ്ധ്യപ്പെട്ടപ്പോള്‍ അത്ഭുതം തോന്നുന്നു ..

    മറുപടിഇല്ലാതാക്കൂ
  29. കൂടുതല്‍ ഇഷ്ടമായത് ഭാഷയാണ്‌.
    ആ പട്ടാളക്കാരനെ മാത്രമാണ് കൂടുതലായി കോണ്‍സന്‍ട്രേറ്റ് ചെയ്തത്. അതിനു പകരം എല്ലാ കഥാപാത്രങ്ങളെയും പറ്റി ഓരോ പാരഗ്രാഫ്‌ എഴുതിയശേഷം അവരെ ട്രെയിനില്‍ ഒന്നിച്ചാക്കിയിരുന്നെങ്കില്‍ എന്ന്...
    ക്ഷമിക്കൂ, പലതും കണ്ടും കേട്ടും ക്ലീഷേകളില്‍ കുടുങ്ങിപ്പോകുന്ന മനസ്സാണ് ഇങ്ങനെ ഒക്കെ ചിന്തിപ്പിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  30. ഒരു വെല്ലുവിളിപോലെ ഇട്ടു തന്ന് ഈ കഥ ശ്രദ്ധയില്‍പ്പെടുത്തിയ അക്ബര്‍ഇക്കാക്ക്‌ നന്ദി പറഞ്ഞുകൊണ്ട് തന്നെ തുടങ്ങട്ടെ. ശരിക്കും ഇവിടെ വായനക്കാര്‍ പട്ടാളക്കാരനെ യാത്രയാക്കുവാന്‍ വന്ന ആളുകലെപ്പോലെയാണ് കഥ വായിച്ചത്. കൂട്ടുകാരന്‍ അവന്റെ ആരോഗ്യത്തെക്കുറിച്ച്, പുരോഹിതന്‍ ദൈവാനുഗ്രഹം ആശംസിച്ചു. കാമുകി അവളെ ഈന്നും അവന്‍ ഓര്‍ക്കണം എന്നതിനെ ആശ്രയിച്ചു യാത്ര നേര്‍ന്നു. പക്ഷെ, വിലാസിനി എന്ന വേശ്യയാകട്ടെ വളരെ അകലെ നിന്ന് അവനെ നോക്കി കാണുന്നു. ഒരു പക്ഷെ അവനെ ഏറ്റവും കൂടുതല്‍ എല്ലാ അര്‍ത്ഥത്തിലും അറിഞ്ഞവള്‍ അവളായിരിക്കുമല്ലോ..!

    ഇനി കഥയിലേക്ക്‌ വരട്ടേ. ഒരു കഥാകാരന്റെ മാനസിക വ്യവഹാരത്തെപ്പറ്റി ഇവിടെ കഥാകാരന്‍ തന്നെ പറഞ്ഞുവെക്കുന്നതിനാല്‍ അതിലേക്കും വലുതായി കടക്കേണ്ടതില്ലാ എന്ന് തന്നെ തോന്നുന്നു. എല്ലാവരുടെയും വിഷയം ഒന്ന് തന്നെ അവസാന ഭാഗം തലക്കുള്ളില്‍ കയറാതെ തലയ്ക്കു മുകളിലൂടെ ശൂന്യാകാശത്തെക്ക് പറന്നു എന്നുള്ളത്.

    തീവണ്ടിയിലെ എല്ലാ കഥാപാത്രങ്ങളും തന്താങ്ങളുടെ നിശ്ചിത പ്രവര്‍ത്തിക്കു വിരുദ്ധമായി പ്രവര്‍ത്തിക്കേണ്ടി വരുന്ന കര്‍ഫ്യൂ ദിനത്തില്‍ പട്ടാളക്കാരന്‍ മാത്രമാണ് അവന്റേതായ പ്രവര്‍ത്തി ചെയ്യുന്നത്. അവന്‍ അതിര്‍ത്തിയില്‍ കര്‍മ്മനിരതനാകുന്ന അതേസമയം അതിര്‍ത്തി കടന്നു വരുന്ന ആളുകളെ രാജ്യത്തിനുള്ളിലെ ആളുകള്‍ തന്നെ രാജ്യത്ത് അശാന്തിയുണ്ടാക്കുവനായി സഹായിക്കുന്നു എന്ന് എഴുത്തുകാരന്‍ പറഞ്ഞുവെക്കുമ്പോള്‍ തെരഞ്ഞെടുത്ത പശ്ചാത്തലം ശ്മശാനം ആണെന്ന് കൂടി ഓര്‍ക്കുമല്ലോ.! അതെ കഥാകാരന്റെ അവസാന വാചകം പോലെ 'ഇതൊന്നും ആരും അറിയുന്നുണ്ടായിരുന്നില്ല' ...! ആരും ..!!!

    മറുപടിഇല്ലാതാക്കൂ
  31. ഇതൊന്നും ആരും അറിയുന്നില്ല
    നോക്കാത്തതുകൊണ്ട് അറിയുന്നില്ല

    മറുപടിഇല്ലാതാക്കൂ
  32. മുകളില്‍ ചെറുവാടി ശ്രദ്ധിച്ചത് തന്നെയാണ് ആദ്യം തന്നെ എന്റെ ശ്രദ്ധയിലും പെട്ടത്. വേശ്യയുടെ ദൂരെ മാറിയുള്ള നില്‍പ്പും, മൂന്നാം ഭാഗത്തിലെ കഥയിലേക്കുള്ള തിരിഞ്ഞുനോട്ടവും. അവസാനഭാഗം എനിക്കും പിടികിട്ടിയില്ല. എല്ലാവരുടേയും അഭിപ്രായം വായിച്ചുനോക്കിയപ്പോള്‍ അംജത്തും, ശാലിനിയും പറഞ്ഞത്കേട്ട് രണ്ടാമതും വായിച്ചു. അപ്പോള്‍ അങ്ങനെയൊക്കെ എനിക്കും തോന്നി.

    മറുപടിഇല്ലാതാക്കൂ