ഇണയോടു സല്ലപിക്കുന്നതിനിടയിലാണ് പിടി വീണത്.... അവസാനമായൊന്നു യാത്ര പറയാനോ, വിതുമ്പുന്ന കൊക്കുരുമ്മാനോ ബലിഷ്ഠകരങ്ങള്‍ അനുവദിച്ചില്ല…..
ഉച്ചത്തില്‍
കൊക്കിക്കരഞ്ഞു.....
ഇനി
മോചനമില്ലെന്ന തിരിച്ചറിവില്‍
ഉള്ളുലഞ്ഞു പിടഞ്ഞു....
അവരുടെ
പുതുവര്‍ഷാഘോഷമാണ്… -
മത്തുപിടിച്ച
ഒരു സംഘം,
നൃത്തച്ചുവടുകള്‍ക്കൊപ്പം
എന്നെ ഉയര്‍ത്തി അമ്മാനമാടുന്നു…..
കണ്ണഞ്ചിപ്പിക്കുന്ന
പ്രകാശവലയങ്ങള്‍ ചുറ്റും
അലയടിക്കുന്നു…..
തിമര്‍പ്പിന്റെ
ദ്രുതതാളം ചെവിയില്‍ മുഴങ്ങുന്നു…….
“ഇതാ..., ഇതാ..., ന്യൂ ഇയര്‍ കോഴി...!
ഐശ്വര്യമുള്ള
അങ്കവാല്‍.
മുഴുത്ത
ആകാരഭംഗി.
കൊതിപ്പിക്കുന്ന
അവയവത്തുടിപ്പുകൾ…!”
“അഞ്ഞൂറു
രൂപ ഒരു വട്ടം..., അഞ്ഞൂറു
രൂപ രണ്ടു വട്ടം…,- എന്ത് .,
മുണ്ടക്കൽ
ശേഖരൻ ആയിരം രൂപ വിളിച്ചെന്നോ…, ശേഖരനോടൊപ്പം
കോഴി താമരശ്ശേരി ചുരം കയറുമെന്നോ... ഇല്ല, ഇല്ല..., ‘മുണ്ടക്കല്‍
ശേഖരാ വഴിമാറ്…’ എന്ന്
പറഞ്ഞുകൊണ്ട് അർണോസ് പാതിരി
രണ്ടായിരം രൂപക്ക് ലേലം
ഉറപ്പിക്കാൻ പോവുന്നു.
രണ്ടായിരം
രൂപ ഒരുവട്ടം..., രണ്ടായിരം
രൂപ രണ്ടുവട്ടം…, കോഴി
തമരശ്ശേരി ചുരം കയറി
ലക്കിടിയിലെത്തുമെന്ന്
ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട്
വീണ്ടും മുണ്ടക്കൽ ശേഖരന്‍.
കോഴി
ഇവിടുത്തെ അടുപ്പിൽത്തന്നെ
പൊരിയുമെന്ന് വിളിച്ചു പറഞ്ഞ് ചിരിയോചിരി രവിശങ്കര്‍..., ഗോവയിൽ
നിന്ന് ആര്‍ക്കും പിടികൊടുക്കാതെ
ഒളിച്ചുകടത്തിയ ഫെനിക്കുപ്പികളോടൊപ്പം
കോഴിയും പുതുവത്സരരാത്രി
അര്‍മാദിക്കുമെന്ന് വീമ്പിളക്കി
യങ്ങ് ഫൈറ്റേഴ്സ് ലേലം പതിനായിരത്തില്‍
എത്തിക്കുന്നു.
കോഴിയെ
ചേളന്നൂരിന്റെ മൂത്ത
പനങ്കള്ളിനോടൊപ്പം തൊട്ടുകൂട്ടുമെന്ന് വിളിച്ചു
പറഞ്ഞ് ബ്യൂട്ടീസ് ഓഫ്
ചേളന്നൂരിന്റെ പെണ്‍പട ലേലം
വീണ്ടും ഉയര്‍ത്തുന്നു………”
ഉയര്‍ത്തിയ
പീഠത്തില്‍ മരവിച്ചുപോയ മനസ്സുമായി
ഞാനിതാ കാത്തു നിൽക്കുന്നു....
കലാപരിപാടികള്‍
അരങ്ങു തകർക്കുകയാണ് -
ആദ്യം
ചെറിയ കുട്ടികളുടെ നഴ്സറി
ഈണങ്ങൾ…
ദമ്പതികളുടെ
ആനന്ദനൃത്തം…
ഏകാകികളുടെ
കാവ്യശകലങ്ങള്‍
യുവാക്കള്‍
അഗ്നിഗോളങ്ങൾ തുപ്പി
നൃത്തമാടുമ്പോള്‍ ഞാനെന്റെ
ജ്വലിച്ചുനിന്ന ജീവിതത്തെപ്പറ്റി
ചിന്തിച്ചില്ല.
നഴ്സറി
ഈണങ്ങള്‍ അവളോടൊപ്പം ചിറകൊട്ടി
നടക്കുന്ന കുഞ്ഞുങ്ങളെക്കുറിച്ചുള്ള
ഓര്‍മകള്‍ തന്നില്ല.
മരപ്പൊത്തുകളിലും,
പൊന്തക്കാടുകളിലും,
ആകാശമേലാപ്പിലും
പതിയിരിക്കുന്ന മരണക്കെണികള്‍ക്കു
നേരെ ജാഗരൂകനായി അവളെയും
കുഞ്ഞുങ്ങളെയും പരിപാലിക്കുന്ന
എന്റെ ഉത്തരവാദിത്വങ്ങളെക്കുറിച്ച്
ഞാന്‍ ഒട്ടും ആലോചിച്ചില്ല...
എന്റെ
മനസ്സിലും പുതുവര്‍ഷം നിറയുകയാണ്.
ഈ
ആഘോഷലഹരിയില്‍ ഞാനും ലയിച്ചുപോവുന്നു..., ഇതാ
മാലപ്പടക്കങ്ങളും, കതിനകളും, പൂക്കുറ്റികളും കത്തിയുയരുന്നു;
പുതുവര്‍ഷം
വന്നു കഴിഞ്ഞു....
ലേലംവിളി ഇനിയും അവസാനിച്ചിട്ടില്ല.
വീണ്ടും, വീണ്ടും തുക കയറ്റിവിളിച്ച്
വാശി കയറുകയാണ്…
- ഇതൊന്ന്
അവസാനിച്ചിരുന്നെങ്കില്‍., മൂന്നുവട്ടവും
പറഞ്ഞുറപ്പിച്ച് , ഉന്മത്തരായ
ഒരു സംഘത്തിന്റെ സ്നേഹത്തുടിപ്പുകളിലേക്ക് ഞാന്‍ തളര്‍ന്നുവീണെങ്കിൽ…